സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പാരിസ്ഥിതിക പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാരിസ്ഥിതിക പ്രശ്നങ്ങൾ

ഭുമിയുടെ ആരോഗ്യം പരിഗണിക്കാതെയുള്ള മനുഷ്യന്റെ ഏതൊരു പ്രവർത്തനവും പരിസ്ഥിതി മലിനീകരണമാണ്. കാർഷികമേഖലയിൽ വിഷ കാരികളായ വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം, ഫാക്ടറികളിൽ നിന്ന് വമിക്കുന്ന വിഷ വാതകങ്ങൾ തുടങ്ങി ഉപയോഗ ശൂന്യമായ വസ്തുക്കൾ ഭുമിയിലേക്ക് വലിച്ചെറിയുന്നതുവരെ എന്തും പരിസ്ഥിതി മലിനീകരണമാണ്. പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള നടപടികൾ കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കുട്ടും.

എക്കോ സിസ്റ്റത്തെ നശിപ്പിക്കൽ

ഏതോരു ചുറ്റുപാടിലും (environment) ഉള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പരസ്പര സഹവർത്തിത്തെയാണ് എക്കോ സിസ്റ്റം എന്നു വിളിക്കുന്നത്‌. നിലങ്ങൾ നികത്തുന്നതും ഭുമി തരിശിടുന്നതും വന്യ മൃഗങ്ങളെ വേട്ടയാടലും എല്ലാം എക്കോ സിസ്റ്റത്തിന്മേലുള്ള മനുഷ്യന്റെ കൈ കടത്തൽ തന്നെ. മനുഷ്യന്റെ സുഖലോലുപതയോടുള്ള ആസക്തിയും ലാഭക്കൊതിയും എല്ലാം പ്രകൃതി വിഭവങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കയാണ്. അതുവഴി നഷ്ടപ്പെടുന്നത് പ്രകൃതി സൃഴ്ടിച്ച ആവാസവ്യവസ്ഥ കൂടിയാണ്.

ജൈവഅധിനിവേശം (Bio-Invasion)

ഒരു ആവാസ വ്യവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കു ജീവ ജാലങ്ങൾ കടന്നു കയറി അവിടുത്തെ ആവാസ വ്യവസ്ഥ മാറ്റി മറിക്കുന്ന തരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് ജൈവ അധിനിവേശം എന്നു വിളിക്കുന്നത്‌. അതിനുള്ള ഉദാഹരണമാണ് വർഷങ്ങൾക്കു മുൻപ് വിരുന്നെത്തി കേരളത്തിലെ ഉൾനാടൻ കായൽ ജലാശയങ്ങളെ മുഴുവൻ കീഴടക്കിയ ആഫ്രിക്കൻ പായൽ.

ജനിതിക മാറ്റം വരുത്തിയ ചെടിയിനങ്ങൾ

ജനിതിക സാങ്കേതിക വിദ്യയിലൂടെ ആഭികാമ്യ സ്വഭാവത്തിന്റെ മൂല കാരണക്കാരായ ജീനുകളെ കണ്ടെത്തി ഒരുമിപ്പിച്ചു സത്ഗുണ വർഗങ്ങളെ സൃഷ്ടിക്കുന്ന വിദ്യയാണിത്. സംഗതി കേൾക്കുമ്പോൾ മോശമല്ലെന്ന് തോന്നിയാലും ജനിതിക മാറ്റം വരുത്തിയ ചെടികളും അവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും മനുഷ്യരിലും പ്രകൃതിയിലും എന്തൊക്കെ മാറ്റം മറിച്ചിലുകളാണ് വരുത്തുവാൻ പോകുന്നത് എന്ന സംശയം ബാക്കി നിൽക്കുന്നു.

കാലാവസ്ഥാ വ്യതിയാനം കേരളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഭൂഗർഭജലത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കുടിവെള്ള പദ്ധതികളും തകരാറിലാണെന്ന് കേരളത്തിലെ ജലമന്ത്രി വെളിപ്പെടുത്തുന്നു. ഭൂഗർഭ ജലസമ്പത്ത് താഴ്ന്നതാണ് പ്രശ്നം. അസാധാരണ വരൾച്ചയായിരുന്നു കേരളത്തിൽ ഈ വർഷം അനുഭവപ്പെട്ടത്. അതു പോലെ കേരളത്തിന്റെ മൊത്തം ആവാസ വ്യവസ്ഥയിലും കാതലായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടിയിലധികം ജനങ്ങൾ മലനിരകളിലേയ്ക്ക് ഈ നൂറ്റാണ്ടിൽ തന്നെ കുടിയേറേണ്ടി വരും. കുട്ടനാടും കൊച്ചിയും വരെ വെള്ളത്തിനടിയിലാകും. കേരളത്തിലെ 44 നദികളിലും ഓര് ജലം നിറയും എന്നു തുടങ്ങി ആശങ്കകളുടെ നീണ്ട പട്ടിക അവസാനിക്കുന്നില്ല.

പ്രകൃതിയെ സംരക്ഷിച്ചു നിർത്താൻ ബോധപുർവമായ ശ്രമം ജനങ്ങളുടെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രകൃതിസ്നേഹികൾ ആഗ്രഹിക്കുന്നു. അതുണ്ടായില്ലെങ്കിൽ അടുത്ത മുന്ന്-നാല് തലമുറ കഴിയുമ്പോൾ ഭുമിയിൽ ഏതൊക്കെ ജീവജാലങ്ങൾ അവശേഷിക്കുമെന്ന് പറയുകവയ്യ. കാലാവസ്ഥാവ്യതിയാനം മൂലം ഭീതിജനകമായ വിപത്തുകളാണ് വരും നാളുകളിൽ നമ്മെ കാത്തിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്‌ Iഡോ. രാജേന്ദ്രകുമാർ പച്ചൗരി പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ വളരെ പ്രസക്തമാണ്. “കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണ്. അവസരത്തിന് ഒരു ചെറിയ വാതായനം മാത്രമാണ് നമുക്കു മുന്നിലുള്ളത്. അതു വളരെ വേഗം അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും ഇനി പാഴാക്കരുത്.

ആൽബർട്ട് സാജു
8 ഡി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റ‌ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം