സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/നമ്മുടെ രാജ്യം നേരിടുന്ന പ്രതിസന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
          സംഹാരശേഷിയുള്ള രോഗവ്യാപനം തടയാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധമെന്നതിനാൽ അനിവാര്യമാണ് ഇപ്പോഴത്തെ ഈ അടച്ചിടൽ. രാജ്യചരിത്രത്തിലെ അത്യപൂർവ നടപടിയെടുത്തതിനു സർക്കാരിനു കൃത്യമായ ലക്ഷ്യമുണ്ടെന്നിരിക്കെ, ഒരു കാരണവശാലും അതു ലംഘിക്കുവാൻ ആരെയും അനുവദിച്ചുകൂടാ. പക്ഷേ, നിർഭാഗ്യവശാൽ  ഐസോലേഷനിലുള്ള ചിലർ തന്നെ പുറത്തുചാടി സ്വതന്ത്രരായി വിഹരിക്കുകയും അതുവഴി ചുറ്റുമുള്ളവർക്കു രോഗഭീഷണിയുണ്ടാവുകയും ചെയ്യുന്ന നിർഭാഗ്യവാർത്തകളാണ് നാം കേൾക്കേണ്ടിവരുന്നത്. രാജ്യം 21 ദിവസം അടച്ചിടുന്നതിലൂടെ ഉണ്ടാകുന്ന ഭൗതീകമായ വലിയ നഷ്ടങ്ങൾക്കപ്പുറത്താണ് വിലപ്പെട്ട മനുഷ്യജീവൻ എന്നതിനാലാണ് നമ്മുടെ ഭരണാധികാരികൾ ഈ തീരുമാനത്തിലെത്തിയത്. കോവിഡ് ബാധ കൂടുതൽ വ്യാപിക്കാതെ തടയാൻ കഴി‍‍‍ഞ്ഞ രാജ്യങ്ങളുടെ മാതൃക പിൻതുടരുമ്പോൾ ഇതു മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക പ്രതിവിധിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിക്കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചും, സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരുന്നതുകൊണ്ടാണ് ആ രാജ്യങ്ങളിൽ രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്താനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 
                          പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപെടണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖ നമ്മൾ ലംഘിക്കാതിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല എന്നു മാത്രമല്ല, വലിയൊരു ദുരന്തത്തിലേക്കു വഴി തുറന്നുവയ്ക്കുകയുമാണ്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ഭരണസംവിധാനവും പൊതുസമൂഹവുമൊക്കെ ഇത്തരക്കാരുടെ നിലപാടിനെ അപലപിച്ചിട്ടുണ്ട്. നമ്മുടെ ഇന്നത്തെ പ്രവർത്തികളാണ് നമ്മുടെ നാളെയെ ന്ശ്ചയിക്കുന്നതെന്നും അതീവ ഭീഷണമായ ഈ രോഗവേളയിൽ ഓരോ അടിയും ശ്രദ്ധിച്ചുമുന്നേറണമെന്നതും ഇക്കൂട്ടർ മനസിലാക്കാൻ പോകുന്നത് അവർ മൂലം രോഗവ്യാപനം കടുക്കുമ്പോഴായിരിക്കുമോ?  ഏറെ വികസിതമായ എത്രയോ രാജ്യങ്ങളിൽ ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ് കൊറോണ വൈറസ്. ഈ കൊറോണ വൈറസിനെ ചെറുക്കാൻ കുറച്ചു ദിവസംപോലും വീട്ടിലിരിക്കാൻ കഴിയാതെ അനാവശ്യമായി പുറത്തുപോകുന്നവർ അവർക്കുമാത്രമല്ല നാടിനാകെ രോഗം പകരാനുള്ള സാധ്യതയല്ലേ ഉണ്ടാക്കുന്നത്? ഇവരെ സാമുഹ്യദ്രോഹികളായി തന്നെ കാണേണ്ടതുണ്ട്.  24 മണിക്കുറും ജീവൻ പണയം വച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ത്യാഗം നാം ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്  ഇവർക്ക് കേൾക്കാൻ കൂടിയാണ്. ലോക്ഡൗൺ ലംഘിച്ചതിന് ഇതിനകം തന്നെ സംസ്ഥാനത്ത് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പലരെയും അറസ്റ്റു ചെയ്തിട്ടുമുണ്ട്. താക്കീതു ചെയ്തിട്ടും വീണ്ടും അനാവശ്യമായി നിരത്തിലിറങ്ങുന്ന വണ്ടികളുടെ കാര്യത്തിൽ കർശനനടപടിയിലേക്കു നീങ്ങുന്നതും ഇപ്പോഴത്തെ സോഹചര്യത്തിൽ അത്യാവശ്യം തന്നെ.
                     
                              രാജ്യം അടച്ചിട്ടതിനാൽ പലരും വരുമാനമില്ലാത്ത സ്ഥിതിയിലാണ്.  ജനങ്ങൾക്കുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ  സംസ്ഥാന-കേന്ദ്ര സർക്കാരുകൾസൗജന്യമായും സൗജന്യനിരക്കിലും റേഷൻ അനുവദിക്കുന്നത്  വലിയ ആശ്വാസം നൽകുന്നു. പല കാരണങ്ങളാൽ റേഷൻകാർഡ് ഇല്ലാത്തവരും സമൂഹത്തിലുണ്ട്. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധസേനകൾ ഇങ്ങനെയുള്ള കാര്യങ്ങൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് എത്രയോ പേർക്ക് ആശ്വാസം നൽകുന്നതാണ്.  അവശ്യവസ്തുക്കളുടെ ലഭ്യത തടസപ്പെടില്ലെന്ന് സർക്കാർ പരയുന്നുണ്ടെങ്കിലും ഇക്കാര്യം നിരന്തരമായി നിരീക്ഷിക്കാനും ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനുമുള്ള സംവിധാനം കൂടി ഉണ്ടാകണം.  അവശ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കൊള്ളലാഭത്തിൽ വിൽക്കാനുള്ള ശ്രമങ്ങൾക്കു സർക്കാർ തടയിടുകയും വേണം. 
                           കോവിഡിനെതിരായ പോരാട്ടത്തിന്റെ അടുത്തഘട്ടത്തിലേക്ക് നാം കടന്നിരിക്കുകയാണ്. ലോക്ഡൗണിന്റെ അനിവാര്യത മുമ്പിൽ വച്ച് അവനവനെയും സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചുദിവസം വീട്ടിലിരിക്കാൻ ഓരോരുത്തരും തയ്യാറായേ തീരൂ. നമ്മുടെ ഒരു പാളിച്ചയിൽനിന്നാവും  ആ വൈറസിന് ഒരു വാതിൽ തുറന്നുകിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും മരക്കാനും പാടില്ല.