സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/അക്ഷരവൃക്ഷം/അപ്പുപ്പൻ താടിയുടെ സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുപ്പൻ താടിയുടെ സഞ്ചാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുപ്പൻ താടിയുടെ സഞ്ചാരം

ഇറുകെ പിടിച്ചു നിന്നിട്ടും അമ്മയുടെ കൈവിട്ടു പോയ ഒരു അപ്പൂപ്പൻ താടി. രണ്ടായിരത്തി ഇരുപതിന്റെ താഴ് വരകളിലൂടെ നടത്തിയ സ്വതന്ത്ര യാത്രയുടെ വിവരണം. വിഷാദം പരന്ന മണ്ണിൽ നിന്ന് ഇളം കാറ്റിനൊപ്പം പറന്നു നടന്നു നാടുകാണുകയാണവൻ. ഇന്നെന്താ ഇവിടെ ആരെയും കാണാത്തത് ?! കാറ്റിൽ വിഷം മണക്കുന്ന പോലെ. കുട്ടികളെ ഒട്ടും കാണുന്നില്ലല്ലോ! എന്താ പറ്റിയത് ആവോ. കൂടെയുണ്ടായിരുന്നവർ അംബരചുംബികളായ കെട്ടിടങ്ങളും വാഹനങ്ങൾ കുറഞ്ഞ റോഡുകളും അലങ്കരിച്ച നഗരത്തിലൂടെ ആഹ്ലാദത്തോടെ പാറി നടക്കുന്നു. പണ്ടെന്നോ മുത്തശ്ശി പറഞ്ഞതോർമ്മയുണ്ട്. നീലപ്പറവകളുടെ ആകാശവും നാട്ടുമാവുകൾ തോരണം കെട്ടിയ ഇടവഴികളും താണ്ടി പറന്നു നടക്കുന്ന കഥ... മധുവൂറുന്ന ഒരു കാലം! ആ കഥയിലൂടെ സഞ്ചരിക്കുന്നതു പോലെ അവനു തോന്നി. പക്ഷേ ഈ നാടിന്റെ ഉണർവ്വായിരുന്ന മനുഷ്യർക്ക് എന്താ പറ്റിയത്? വല്ല വിപത്തും സംഭവിച്ചോ? പെട്ടെന്നാണ് പറന്നു നടന്ന് കാഴ്ച കണ്ടിരുന്ന അവൻ എവിടെയോ ചെന്നിടിച്ചത്. മെല്ലെ ഒരു ജനാലക്കരികിലേക്ക് ചാഞ്ഞിറങ്ങി. അവൻ എന്തൊക്കെയോ സംശയത്തോടെ പിറുപിറുക്കുകയാണ്. ഇതെന്താ ഇവിടെ ആരുമില്ലാത്തത്? എല്ലാവരും എവിടെപ്പോയി? കൂട്ടുകാരെയൊന്നും കാണാനില്ല. അവൻ ജനാലക്കരികിലൂടെ നിരങ്ങി ഒഴുകി പറന്നു. പെട്ടെന്നവന് അതിനകത്തേക്ക് നോക്കാൻ തോന്നി.ആ ജനാലക്കരികിലേക്ക് മുഖമമർത്തിക്കൊണ്ടവൻ എത്തി നോക്കി. അതാ അതിനകത്ത് കുട്ടികൾ ! അവരെല്ലാവരും മതിലുകൾക്കകത്ത് ഒതുങ്ങി കളിക്കുകയാണ്. അതിലൊരു കുട്ടി പെട്ടെന്ന് അവിടെക്ക് ഓടിയെത്തി.അവന് ആശ്വാസമായി. " അവൾ തന്നെ കണ്ടുകാണും!"പക്ഷേ, അവൾ അവനെ കണ്ടില്ല. കാറ്റിന്റെ തലോടലിൽ അവൻ ഒന്നുയർന്ന് പിന്നെയും താഴ്ന്ന് അവിടെത്തന്നെ ഒതുങ്ങി നിന്നു. അപ്പോൾ അവൾ അവനെ കണ്ടു. കാര്യങ്ങളെല്ലാം അതിവേഗം അവൻ ചോദിച്ചറിഞ്ഞു. ലോകത്താകമാനം മനുഷ്യന്റെ അവസ്ഥ ഇതാണെന്നറിഞ്ഞ അവൻ ഏറെ സങ്കടപ്പെട്ടു. പെട്ടെന്നു തന്നെ അവൻ ആശ്വസിച്ചു. ഇങ്ങനെ ഇരുന്നാൽ ആരും ഭൂമി വിട്ടു പോകില്ലല്ലോ! ആ നിമിഷം ജനാലയിൽ നിന്ന് പിടി വിട്ട് തന്റെ കൂട്ടുകാരനായ കാറ്റിന്റെ കൂടെ വേറൊരിടത്തേക്ക് സഞ്ചരിച്ചപ്പോൾ അവൻ താനറിഞ്ഞ കാര്യങ്ങൾ കാറ്റിനോട് പങ്കുവെച്ചു.അത് തന്റെ കൂടെ പറന്നിരുന്ന കിളികളോടും പറഞ്ഞു. എല്ലാം വിട്ട് അവൻ റോട്ടിലേക്ക് ഇറങ്ങിയപ്പോൾ അതിവേഗത്തിൽ പോകുന്ന ഒരു വാഹനം കാണാനിടയായി.വെളുത്ത നിറത്തിലുള്ള ആ വണ്ടി എവിടെക്കാണ് പോകുന്നതെന്ന് അവനറിയില്ലായിരുന്നു. ആ വാഹനം കടന്നു പോയ കാറ്റിൽ അവനും ആടിയുലഞ്ഞ് സഞ്ചരിച്ചു. അത് നിന്നത് ഒരു പോലീസുകാരന്റെ കാൽക്കൽ! അവിടം മുഴുവൻ പോലീസാണ്.തലയിൽ തൊപ്പി വെച്ച് വലിയ വടിയും പിടിച്ച് നാടിന്റെ സുരക്ഷ ഉറപ്പു വരുത്തുകയാണവർ .അവരുടെ മുഖത്തും ഭയമുണ്ട് ! കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ അവൻ തന്റെ കിട്ടിലെ കുട്ടുകാർ ആനയും മാനും മുയലും നാട്ടിലോടിക്കളിക്കുന്നതു കണ്ട് സന്തോഷിച്ചു.ചിലരൊക്കെ സ്തംഭിച്ചു നിൽക്കുന്നുണ്ട്. അച്ഛനമ്മമാർ പറഞ്ഞ കഥകളിലെ വഴികൾ ഇന്ന് അടക്കപ്പെട്ടിരിക്കുന്നു. പാടങ്ങൾ തുറന്ന പ്രദേശങ്ങളായിരിക്കുന്നു. കോട്ടകൾ ഇന്ന് കോൺക്രീറ്റു കെട്ടിടങ്ങളുടെ കോട്ടയായിത്തീർന്നു. നടക്കുന്ന വഴിയിൽ ഭൂമിക്കു വന്ന മാറ്റങ്ങളാവാം ആ സ്തംഭനത്തിനു കാരണം.ഇനിയും ഈ അവസ്ഥയെ കുറിച്ചറിയാനുള്ള തീക്ഷ്ണമായ ആഗ്രഹത്താൽ അവൻ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു കുതിച്ചു ആ റോഡിലൂടെ ഉരുണ്ടുരുണ്ട് പുതിയൊരിടത്തവനെത്തിച്ചേർന്നു.

നിരഞ്ജൻ. ബി
10 J സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ