ഗവ. എച്ച് എസ് എസ് പൂത്തൃക്ക

18:19, 19 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspoothrikka (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പൂത്തൃക്ക
വിലാസം
പൂത്തൃക്ക

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2010Ghsspoothrikka





ചരിത്രം


തയ്യാറാക്കിയത്
ശ്രീ.സി.വി. മധുസൂദനന്‍
ശ്രീ.എസ് അജിത് പ്രസാദ്


പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് വളരാനുള്ള വെമ്പല്‍ ! ഇങ്ങനെയായിരുന്നില്ല പണ്ട്. കുന്നുകളും പറമ്പുകളും പാടങ്ങളും നടവരമ്പുകളും തൊണ്ടകളും നിറഞ്ഞ, തികച്ചും സാധാരണമായ മലയോരഗ്രാമം. അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്തണം. അതിനായി എല്ലുമുറിയെ പണിയെടുക്കണം. അത്രമേല്‍ ലളിതമായിരുന്നു സാധാരണക്കാരുടെ ജീവിതം.കര്‍ഷകരാണെങ്കില്‍ മണ്ണില്‍ പൊന്നുവിളയിക്കുന്നതില്‍ മാത്രം മനസ്സുറപ്പിച്ചു. പുന്നെല്ലു കൊയ്തുമെതിക്കുന്ന കളങ്ങള്‍. അന്നപാത്രങ്ങള്‍ നിറയുന്ന തളങ്ങള്‍. ക്ഷാമകാലത്തെ ക്ഷേമം മുന്‍നിര്‍ത്തി കുറച്ചു വല്ലതും കരുതിവെയ്ക്കാന്‍ ചെറിയ പത്തായങ്ങള്‍. അതായിരുന്നു അധികമാളുകള്‍ക്കും സമൃദ്ധിയെക്കുറിച്ചുള്ള സങ്കല്‍പം. കുരുന്നുകള്‍ക്കായി കുടിപ്പള്ളിക്കൂടമായിരുന്നു. അതെ, ആശാന്‍കളരി തന്നെ. അങ്ങോട്ട് കുട്ടികളെ അയയ്ക്കാന്‍ കുറച്ചുപേര്‍ മാത്രം ശ്രദ്ധിച്ചു. അക്ഷരം വശമാക്കുന്നത് അത്യാവശ്യമാണെന്ന് കരുതിയവര്‍മാത്രം അണ്ടികുളത്താശാന്റെ കളരിയില്‍ കുട്ടികളെ വിട്ട് ഹരിശ്രീ കുറിച്ചു. മുമ്പേ നടക്കാനും മുന്‍കൂട്ടികാണാനും കഴിയുന്ന ചിലര്‍ എന്നും എവിടെയും ഉണ്ടാവുമല്ലോ. അങ്ങനെ ചിലര്‍ പൂത്തൃക്കയില്‍ ഒരു പാഠശാല സ്വപ്നം കണ്ടു തുടങ്ങി. പരസ്പരം ചര്‍ച്ചചെയ്തു തുടങ്ങി. ആ മനുഷ്യസ്നേഹികളുട സ്വപ്നങ്ങള്‍ , കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ പൂത്തൃക്കയുടെ ഗ്രാമഹൃദയത്തില്‍, ചെറുതെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന പാഠശാല സ്ഥാപിതമായി. അന്നത്തെ ആ ദീര്‍ഘവീക്ഷണത്തിന്നുടമകളെ ആര്‍ക്കെല്ലാമറിയാം. അതോര്‍ക്കാന്‍ ആര്‍ക്കാണു നേരം. പക്ഷേ , സകലരുമറിയണം, സ്മരകളോടെ ഹൃദയത്തില്‍ സൂക്ഷിക്കണം ആ പേരുകള്‍. ഒരാള്‍ നടുവിലെ വീട്ടില്‍ പുരവത്ത് പൈലി, മറ്റൊരാള്‍ ചോറ്റിക്കുഴി വര്‍ക്കി വര്‍ക്കി. നന്ദിയോടെ നാം ഓര്‍ക്കേണ്ട പേരുകള്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് പൂത്തൃക്ക വിദ്യാലയത്തിന്റെ പിറവിക്കു പാതയൊരുക്കാന്‍ പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും മുന്നിട്ടിറങ്ങിയത്. ഏതിനും ക്രൈസ്തവസഭയായിരുന്നു ഇരുവര്‍ക്കും മാര്‍ഗ്ഗദീപം. കോട്ടയം ഭദ്രാസനത്തിനുകീഴിലായിരുന്നു പൂത്തൃക്കയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍.പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസായിരുന്നു (അന്നത്തെ മെത്രാപൊലീത്ത. പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും കോട്ടയത്തു ചെന്ന് മെത്രാപ്പോലീത്തയെ കണ്ടു. ആശാന്‍ കളരി മാത്രമാണ് കുഞ്ഞുങ്ങള്‍ക്കാശ്രയമെന്നറിയിച്ചു. പള്ളിക്കൂടം തുടങ്ങാനുള്ള ആഗ്രഹം ബോധിപ്പിച്ചു.സഹായിക്കണമെന്ന് അപേക്ഷിച്ചു. ഭദ്രാസനാധിപന്‍ കനിഞ്ഞു. സഭയില്‍ നിന്നും ഗ്രാന്റിന് അനുമതിയായി. ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പിന്നില്‍ അന്നുണ്ടായിരുന്നത് എന്‍. വി. ജോസഫിന്റെ കെട്ടിടമായിരുന്നു. അവിടെ സഭയുടെ ഗ്രാന്റോടെ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കാവുമോളല്‍ പൗലോസാശാന്‍ പ്രധാന ഗുരുനാഥന്‍. അക്ഷരാഭ്യാസം മുതല്‍ ഐ.ടി വരെ നീളുന്ന ഇന്നത്തെ സിലബസൊന്നും അന്നില്ല. ഭാഷ, കണക്ക്, പിന്നെ കുറച്ചു ശ്ലോകങ്ങള്‍. പൗലോസാശാനും കുട്ടികളും സോത്സാഹം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സഭയുടെ ഗ്രാന്റ് മുടങ്ങുന്ന അവസരങ്ങളുണ്ടായി. പാഠശാലയുടെ ശൈശവമാണല്ലോ. ബാലാരിഷ്ടതകള്‍ തീര്‍ച്ച. വര്‍ക്കിയും പുരവത്തും കോട്ടയത്തു ചെന്ന് തിരുമേനിയെ കണ്ടു. സര്‍ക്കാര്‍ പള്ളിക്കൂടത്തിനായി അപേക്ഷ നല്‍കാനായിരുന്നു അവിടന്നു കിട്ടിയ നിര്‍ദ്ദേശം. സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു. രാജഭരണകാലമാണ്. ദിവാനാണ് അധികാരി. പുരവത്തും വര്‍ക്കിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയി. സര്‍ക്കാരിനുള്ള അപേക്ഷ യഥാവിധി സമര്‍പ്പിക്കപ്പെട്ടു. ഇന്നത്തെ സ്ക്കൂള്‍ കോമ്പൗണ്ടിന്റെ തെക്കേ അറ്റം മുതല്‍ ഇപ്പോഴത്തെ പൂത്തൃക്ക വായനശാല സ്ഥിതിചെയ്യുന്ന ഭാഗം വരെയുള്ള സ്ഥലം അന്ന് പാറ നിറഞ്ഞതായിരുന്നു. ആ പറമ്പില്‍ 80 അടി നീളത്തില്‍ 16 അടി വീതിയില്‍ കെട്ടിയുണ്ടാക്കിയ വൈക്കോല്‍ പുരയില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ തുടങ്ങി. പൂത്തൃക്കയില്‍ ഒരു വിദ്യാലയമെന്ന ആശയത്തിന് അടിത്തറ പാകിയ ആ പഴയ കാലം കൊല്ലവര്‍ഷം ആയിരത്തി എണ്‍പത്തി രണ്ടാമാണ്ടെന്ന് പഴമക്കാരുടെ കണക്ക്. ഇന്നത്തേതുപോലെ, സ്ക്കൂള്‍ തുടങ്ങിയാല്‍ തൊട്ടടുത്ത വര്‍ഷം അടുത്ത സ്റ്റാന്‍ഡേര്‍ഡ് അനുവദിക്കുന്ന രീതിയൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നും രണ്ടും ക്ലാസ്സുകള്‍മാത്രമായി ഏതാനും ചില വര്‍ഷങ്ങള്‍ കടന്നുപോയി. ദിവാന്റെ സന്നിധിയിലേക്ക് അപേക്ഷകള്‍ പലതുപോയി. കാത്തിരിപ്പിനൊടുവില്‍ മൂന്നാം ക്ലാസ്സുതുടങ്ങാനും വിദ്യാലയത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായി. ഇരുപതാം നൂറ്റാണ്ട് രണ്ടാം ദശകത്തിലേക്ക് പദമൂന്നി നീങ്ങുന്ന കാലത്താണ് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പദവിയിലേക്ക് പള്ളിക്കൂടത്തിനു കയറ്റം കിട്ടിയതെന്നു കണക്കാക്കാം. അതായത് ക്രിസ്തുവര്‍ഷം 1913 ല്‍ പൂത്തൃക്കയില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ സ്ഥാപിതമായി. രണ്ടാണ്ടുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും നാലാം സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയതോടെ പൂത്തൃക്ക ഗ്രാമത്തില്‍ ഒരു ലോവര്‍പ്രൈമറി സ്ക്കൂള്‍ തലയുയര്‍ത്തി നിന്നു. അക്ഷരവിദ്യ നുണയാനെത്തുന്ന കുരുന്നുകള്‍ക്ക് താങ്ങും തണലുമായി. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ദിവാന്‍ ഭരണത്തിന്റെ തണലും ജനകീയ ഭരണതതിന്റെ കൈത്താങ്ങും‌‌ ഒമ്പത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയില്‍ പാഠശാല പിറവി കൊള്ളുന്ന കാലത്ത് കേരളം മൂന്നായി മുറിഞ്ഞു കിടക്കുകയായിരുന്നു. മലബാറില്‍ കളക്ടറും തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളില്‍ ദിവാന്‍മാരുമായിരുന്നു അധികാരികള്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സമ്പ്രദായം ഉദാരമാക്കിയിരുന്നു. നാട്ടു ഭാഷയിലും ഇംഗ്ളീഷിലുമുള്ള സര്‍ക്കാര്‍ പ്രാധമിക വിദ്യാലയങ്ങള്‍ നാടിന്റെ നാനാഭാഗത്തും തുടങ്ങിയത് അക്കാലത്താണ്. ആ അനുകൂല കാലാവസ്ഥയാണ് പൂത്തൃക്കയില്‍ ഒരു പാഠശാലയുടെ പിറവിക്ക് കളമൊരുക്കിയത്. ദിവാന്‍ ഭരണത്തിന്റെ തണലില്‍ , സുമനസ്സുകളായ പൗരപ്രമുഖരും ആദ്യകാലത്തെ അദ്ധ്യാപകരുമാണ് വിദ്യാലയത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കിയത്. കൊല്ലം തോറും വിദ്യാലയത്തിന്റെ വൈക്കോല്‍പ്പുര കെട്ടിമേച്ചില്‍ നടത്തിപ്പോന്നിരുന്ന ചേറ്റിക്കുഴി വര്‍ക്കി വര്‍ക്കി, ഉപദേശ നിര്‍ദ്ദേശങ്ങളുമായി പുരവത്ത് പൈലി , ആദ്യകാല ആദ്ധ്യാപകരായ അയനാല്‍ ഗോപാല പിള്ള സാര്‍, പുളിനാട്ട് മത്തായി സാര്‍, വേലന്‍ സാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന അയ്യപ്പന്‍ സാര്‍, വി.ടി. വര്‍ക്കി സാര്‍, അങ്കമാലി സ്വദേശിനി ഏലിയാമ്മ ടീച്ചര്‍,എന്നിവരുടെ സേവനങ്ങള്‍ പഴമക്കാരുടെ സ്മൃതി ചിത്രങ്ങളിലൂടെയാണ് നമുക്കിന്നു പകര്‍ന്നു കിട്ടുന്നത്. ഇന്നലെകളില്‍ എഴുതിവെക്കാന്‍ മറന്നുപോയ ചരിത്രത്തിനു ലിഖിതരൂപമുണ്ടാക്കാനുള്ള ഒരുപായം ഓര്‍മമയുടെ ചിത്രം നിവര്‍ത്തുകയാണല്ലോ. അന്ന് പൂത്തൃക്ക തിരുവിതാംകൂറിന്റെ ഭാഗം. ഓരം ചേര്‍ന്ന് കൊച്ചി രാജ്യ പ്രദേശങ്ങള്‍. സ്വാതന്ത്ര്യ സമരത്തിന്റെ ഞാണൊലി എങ്ങും മുഴങ്ങിയിരുന്നു. ഉത്തരവാദ ഭരണത്തിനുള്ള ആവശ്യം ശക്തമായിരുന്നു. ഇന്ത്യ സ്വതന്ത്രമായി. ജനാഭിലാഷങ്ങളുടെ സാഫല്യമായി തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് 1949 ല്‍തിരു - കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. തിരു-കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി സഭ നിലവില്‍ വന്നു. ശ്രീ.ടി.കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. പൂത്തൃക്കയുള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളുടെ പ്രതിനിധിയായി ശ്രീ.എന്‍.വി. ചാക്കോ ബി.എ.ബി.എല്‍ നിയമസഭാംഗമായി. പൗരപ്രമുഖനായിരുന്ന പുരവത്ത് പൈലിയുടെ സഹോദരന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ ശ്രീ. എന്‍.വി. ചാക്കോ M L C യ്ക്ക് വിദ്യാലയ വികസനത്തിന് ചുക്കാന്‍ പിടിക്കാനുള്ള യോഗം കാലം ഏല്‍പിച്ചുകൊടുത്തതായിരുന്നു. നാലു പതിറ്റാണ്ടോളം നാലാം ക്ലാസ്സുവരെ മാത്രം പഠിക്കാന്‍ അവസരമൊരുക്കിയ പൂത്തൃക്ക വിദ്യാലയത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങി. ഭാരതം സ്വതന്ത്രമായിട്ട് നാലാണ്ടു മാത്രം നീണ്ട അക്കാലം വിദ്യാലയത്തിന്റെ വികസനഘട്ടമായിരുന്നു. മന്ത്രിയായിരുന്ന ശ്രീ.ടി..എം വര്‍ഗീസ് മുഖാന്തിരം ശ്രീ.എന്‍.വി. ചാക്കോ M L C വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കുഞ്ഞിരാമനില്‍ നിന്നും സഹായം തേടി. വിദ്യാലയ വികസനത്തിനായി അമ്പതുശതമാനം സര്‍ക്കാര്‍ സഹായത്തനു മന്ത്രി അനുമതി നല്‍കി. അപ്പര്‍‍പ്രൈമറിയായി ഉയര്‍ത്തണമെങ്കില്‍ ഒരേക്കര്‍ സ്ഥലം വേണം. കെട്ടിട നിര്‍മ്മാണത്തിനായി കഴുക്കോലുകള്‍ ആഞ്ഞിലിയുടേതാവണമെന്നും പട്ടികയ്ക്ക് തേക്കു തന്നെ വേണമെന്നും സര്‍ക്കാരിനു നിര്‍ബന്ധം. അമ്പതു ശതമാനം സഹായമേ സര്‍ക്കാര്‍ തരൂ. വികസനമോഹങ്ങളുമായെത്തിയവര്‍ ആദ്യം സ്തംഭിച്ചുപോയി. പക്ഷേ, പിന്‍മാറേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയ്ക്കു മേല്‍ അക്ഷര വെളിച്ചത്തിനായി ദീപം കൊളുത്തിയ കൈകള്‍ ഇക്കുറിയും സഹായത്തിനെത്തി. പള്ളിക്കൂടത്തിന്റെ വികസനത്തിനുള്ള സഹായവുമായി പള്ളി അധികൃധര്‍ മുന്നോട്ടുവന്നു. പൂത്തൃക്ക പള്ളിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം ഒരണ പ്രതിഫലത്തിന് വിട്ടുകൊടുക്കാനും നിര്‍മ്മാണ ചെലവുകളുടെ പങ്കു വഹിക്കാനുമുള്ള തീരുമാനം വിദ്യാലയത്തിന്റെ വികസന പാതയിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു. നാട്ടുകാര്‍ മുന്നിട്ടിറങ്ങി ധനസമാഹരണവും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങി. വിദ്യാലയം ആരംഭിക്കുന്ന കാലത്ത് പണിത വൈക്കോല്‍ കെട്ടിടത്തന് വടക്കു കിഴക്കുള്ള സ്ഥലം ചരിഞ്ഞ് കാടുപിടിച്ച് കിടന്നിരുന്നു. മഴക്കാലത്ത് വടക്കു പുറത്തുകൂടി വെള്ളം കുത്തിയൊഴുകിയിരുന്നു. പില്‍ക്കാലത്ത് എന്നെങ്കിലും കടന്നുവരാനിടയുള്ള പിഞ്ചോമനകളുടെ പാദപതനങ്ങള്‍ക്കായി കാത്തു കിടന്ന ആ മണ്ണില്‍ സഹായ ഹസ്തങ്ങളുടെ താങ്ങോടെ പുതിയ മന്ദിരങ്ങളുയര്‍ന്നു. 1945 ല്‍ അഞ്ചാം ക്ലാസ്സ്, 1950 ല്‍ ആറ്, 1951 ല്‍ ഏഴാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ കയറ്റിയിരുത്തിക്കൊണ്ട് അപ്പര്‍പ്രൈമറിയായി സ്ക്കൂളിന് വികാസ പരിണാമമായി. ദിവാന്‍ ഭരണത്തിന്റെ തണലിലായിരുന്ന വിദ്യാലയത്തിന്റെ വളര്‍ച്ച ജനകീയ മന്ത്രി സഭയുടെ കൈത്താങ്ങില്‍ അങ്ങനെ ഉയര്‍ച്ചയുമായി.
സ്വയം സമര്‍പ്പണത്തിന്റെ കാലം
സഹകരണത്തിലൂടെ നേട്ടം
അടുത്ത ബസ് ഏതാണെന്ന് ദേശവാസികളാരും പരസ്പരം ചോദിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്തെന്നാല്‍ അന്ന് ബസ് ഒന്നേയുള്ളൂ. 'ബോബിഗോമതി 'പുരവത്ത് പൈലിയുടെ അനുജന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ എന്‍. വി. ജോസഫാണ് പൂത്തൃക്കയിലേയ്ക്ക് വികസനത്തിന്റെ പാത വെട്ടിത്തെളിച്ചവരില്‍ പ്രധാനി. അദ്ദേഹമാണ് രാമമംഗലം - ചൂണ്ടി റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. അതേതുടര്‍ന്ന് വന്നെത്തിയ സൗഭാഗ്യമായിരുന്നു 'ബേബി ഗോമതി' വിദ്യാലയത്തിന് അപ്പര്‍പ്രൈമറിയായി ഉയര്‍ത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ല്‍. മകനെ നാവികസേനയില്‍ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങള്‍ വിദ്യാലയത്തിനു കിട്ടാന്‍ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികള്‍ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീര്‍ന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എന്‍. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം 80 ല്‍ താഴെ മാത്രം.
(സ്ക്കൂള്‍ മാഗസിനായ 'രഥ്യ' യില്‍ പ്രസിദ്ധീകരിച്ചത്)

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് ആന്റ് ഗൈഡ്സ്

എറണാകുളം റവന്യൂ ജില്ലയിെല എക മാതൃകയൂണിറ്റ്. എറണാകുളം റവന്യൂ ജില്ലയിെല ഏറ്റവും മികച്ച യൂണിറ്റിനുള്ള േട്രാഫി 2004-05, 2005-06,2006-07 എന്നിങ്ങ െന 3 വര്ഷങ്ങളിലായി ലഭിച്ചു. 2006 നവംമ്പര് 14ാം

  • സ്ക്കൂള്‍ മാഗസിന്‍
  • െറഡ്ക്രാസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആഴ്ചപ്പത്രം
  • പഠനയാത്രകള്
  • പുസ്തക പ്രദ൪ശനം
  1. കലാ രംഗം
  2. കായിക രംഗം
  3. സാമൂഹ്യ രംഗം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  1. സയന്‍സ്
  2. സാമൂഹ്യശാസ്ത്രം
  3. ഹെല്‍ത്ത്
  4. കാര്‍ഷികം
  5. ഐ ടി

പ്രധാന നേട്ടങ്ങള്‍

ആ൪൫ പി പ്്രസന്ന൯ സംസ്ഥാന സ്കൂള് ക േലാത്സവത്തില്ല സംസ്കൃത കവിതാരചനാ മത്സരത്തില് എ േ ഗ്്രഡ് േനടിയ ഈ കുട്ടി 10 ാം ക്ളാസ് വിദ്യാ൪ത്ഥിനിയാണ്.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

ക്രമനമ്പര്‍ പേര് കാലയളവ്
1 പി.കെ. പുരുഷോത്തമന്‍ 1966-68
2 എ. കെ. ഭവാനി 1968-73
3 എല്‍. ഭവാനി അമ്മ 1973-74
4 സി. മാലതി 1974
5 വി. ജെ. മാത്യു 1974-78
6 വി.എം. ജോര്‍ജ്ജ് 1978-79
7 പി.ജെ.ജോസഫ് 1979
8 ജെ. അമ്മിണി അമ്മ 1980-82
9 എന്‍.ആര്‍. ജാനകി 1982-83
10 എന്‍. ഡി. മാത്യു 1983-84
11 പി. സി. ജോസഫ് 1984
12 സി.എന്‍. മേരി 1985-90
13 കെ. പി. വര്‍ഗ്ഗീസ് 1990-91
14 വി സി. ചന്ദ്രമതി 1991-92
15 എന്‍. ശ്രീധരന്‍പിള്ള 1992-93
16 എ. എക്സ്. വത്സ 1993-94
17 എന്‍. ശ്യാമളകുമാരി 1994-95
18 കെ. ആനികുര്യന്‍ 1995-97
19 വി. എം. ആരിഫ 1997-98
20 പി.. എ. ഓമന 1998
21 സാറാമ്മ കുര്യന്‍ 1998-2000
22 കെ. പി. തങ്കമ്മ 2000-03
23 വി. എസ്. വിജയകുമാര്‍ 2003-06
24 കെ. എസ്. ശ്രീലത 2006-07
25 എം. പി. സോഫി 2007
26 എന്‍. ബി. രാഗിണി 2007
27 എ. എം ഷണ്‍മുഖന്‍ 2007-08
28 ഒ. കെ കാര്‍ത്ത്യായനി 2008-

സ്റ്റാഫ്

ശ്രീമതി. ഒ. കെ കാര്‍ത്ത്യായനി (ഹെഡ്മിസ്ട്രസ്)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

|

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • എറണാകുളം തൊടുപുഴ സംസ്ഥാന പാതയില്‍ ചൂണ്ടി ജംഗ്ഷനില്‍ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|
<googlemap version="0.9" lat="9.963102" lon="76.440639" type="map" zoom="11" width="600" height="300"> 9.966484, 76.440039 ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ പൂത്തൃക്ക </googlemap>



വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം