പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

ചരിത്രമുറങ്ങുന്ന ചേറൂർ

                   എന്റെ നാട് മലപ്പുറം ജില്ലയിലെ ചേറൂർ ഗ്രാമമാണ്. വേങ്ങരക്കടുത്താണ് ഈ പ്രദേശം. ചരിത്രപരമായി പേര് കേട്ട ഗ്രാമമാണിത്. മലനിരകളാൽ ചുറ്റപ്പെട്ടതാണ്. പ്രകൃതിരമണീയമാണ് ഈ പ്രദേശം. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ പ്രദേശക്കാർക്കുവേണ്ടി എന്റെ വിദ്യാലയം പിന്നോക്കം പരിഹരിക്കാനായി കിണഞ്ഞു ശ്രമിക്കുന്നു. 
                 ചേരി-ഊര് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന, കാർഷിക ഗ്രാമമായ ചേറൂർ പഴയകാല ചേറനാട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമം വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ മഹാരഥന്മാരുടെ കർമ്മഭൂമിയാകാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. 
മലബാറിന്റെ 'കാഴ്ചഗോപുരം' എന്നറിയപ്പെടുന്ന ഊരകം മലയിലെ പുരാതന ക്ഷേത്രമായ തിരുവർച്ചനാം കുന്ന് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നു. ചേറൂർ വലിയ ജുമുഅത്ത് പള്ളി (ശുഹദാ പള്ളി) ഈ നാടിന്റെ മഹിത പാരമ്പര്യം വിവിളിച്ചോതി ഇന്നും തലയുയർത്തി നിൽക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് മാടോട് ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം. 1857 ൽ ഉത്തരേന്ധ്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രം രൂപം പ്രാപിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുകയായിരുന്നു മലബാറിലെ ഗ്രാമങ്ങൾ.
തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയകറ്റുക എന്ന ലക്ഷ്യത്തോടെ പടനയിച്ച നാട്ടുരാജാക്കന്മാരുടേതിൽ നിന്ന് ഭിന്നമായി കടൽ കടന്ന് കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് ഈ ഗ്രാമങ്ങൾ വെള്ളക്കാർക്കെതിരെ ഉണർന്നെണീറ്റത്. ഹൈദറിന്റെ കാലത്ത് മലബാറിൽ നടപ്പാക്കിയ 'കൃഷിഭൂമി-കർഷകന്‌' എന്ന നിയമം റദ്ദാക്കിക്കൊണ്ട് പഴയ ജന്മി സമ്പ്രദായം പുനഃസ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഇതിന്റെ ഫലമായി കുടിയൻമാർ അനുഭവിച്ച നിരാശാബോധവും കടുത്ത പട്ടിണിയുമായിരുന്നു 1836-1921 കാലങ്ങളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹളയുടെ കാരണമെന്ന് ബ്രിട്ടീഷ് സ്പെഷ്യൽ കമ്മീഷൻ തലവനായിരുന്ന ലോഗൻ രേഖപ്പെടുത്തുന്നുണ്ട്.


ചേറൂർ പട - 1843

 തിരൂരങ്ങാടിയിലെ പ്രസിദ്ധ ജന്മി കുടുംബമായിരുന്നു കാപ്രാട്ട് പണിക്കന്മാരുടെ കുടുംബം. കൃഷ്ണപണിക്കരായിരുന്നു അയിത്തവും തീണ്ടലുമൊക്കെ പാലിച്ചിരുന്ന കാപ്രാട്ട് കുടുംബത്തിൽ ആ കാലത്ത് ജീവിച്ചിരുന്നത്. അവർണ്ണരായ ഹിന്ദുക്കളെയും മാപ്പിള കർഷകരെയും ദ്രോഹിച്ചിരുന്ന ജന്മിയുടെ അടിയാളരിൽ ചിലർ മതം മാറി അവരെ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് കൃഷ്ണപ്പണിക്കർ അവരെ അപമാനിക്കുകയും മതപരിത്യാഗികളാക്കുകയും ചെയ്തു. അധികാര സ്ഥാനത്ത് നിന്ന് കളക്ടർ കനോലി നീക്കം ചെയ്ത പണിക്കരെ മാപ്പിളമാരിൽ ചിലർ ചേർന്ന് കൊലപ്പെടുത്തി. ഘാതകർ അഭയം പ്രാപിച്ച ചേറൂരിലെ വീട് മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ലാഡറുടെ നേതൃത്വത്തിൽ വന്ന 60 ലധികം വരുന്ന ബ്രിട്ടീഷ് പട്ടാളം വളയുകയും രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു. ഔദ്യോഗിക കണക്ക് പ്രകാരം ഒരു സുബേദാറടക്കം നാല് പട്ടാളക്കാരും ഏഴ് മുസ്ലിം ഭടന്മാരും കൊല്ലപ്പെടുകയും ചെയ്തു. 1843 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്.


ഖിലാഫത്ത്-കോൺഗ്രസ് പ്രസ്ഥാനം

1920 ആഗസ്ത് 20 ന് കോഴിക്കോട്ടെത്തിയ മഹാത്മാഗാന്ധിക്കും മൗലാനാ ഷൗക്കത്തലിക്കും നൽകിയ സ്വീകരണ സമ്മേളനത്തോടെ മലബാറിലുടനീളം ഖിലാഫത്ത്-കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് തുടങ്ങിയിരുന്നു. ചേറൂർ ഉൾപ്പെടുന്ന കണ്ണമംഗലം, വേങ്ങര വില്ലേജുകളിൽ ഈ കാലത്ത് പെരുവള്ളൂരിലെ കള്ളിവളപ്പിൽ മായൻ മൗലവി ഓർഗനൈസറും വളണ്ടിയർ ക്യാപ്റ്റനുമായി ഖിലാഫത്ത് പ്രസ്ഥാനം നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.


തോണിയിൽ യുദ്ധം

ചേറൂർ പടക്ക് ശേഷം 1921 ൽ നടന്ന ആംഗ്ലോ-മാപ്പിള യുദ്ധത്തിലെ പടക്കളമാവാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. 1760 ൽ മൈസൂർ പടയെ സാമൂതിരിയും മാപ്പിള പടയും നേരിട്ട പടപ്പറമ്പിനടുത്തുള്ള തോണിയിൽ വീട്ടിൽ വെച്ചാണ് ഈ യുദ്ധം നടന്നത്. ഖിലാഫത്ത് പ്രവർത്തകരായിരുന്ന ലവക്കുട്ടിയും ചേറൂർ നേതാക്കളും തോണിയിൽ നായന്മാർ ഒഴിച്ച് പോയ അവരുടെ തറവാട് വീട് താവളമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 1921 ഡിസംബർ 9 ന് ബ്രിട്ടീഷ് പട്ടാളം ഈ വീട് വളഞ്ഞു. ഇതിനെ തുടർന്ന് മാപ്പിള പടയും ബ്രിട്ടീഷ് പട്ടാളവും തമ്മിൽ രൂക്ഷ യുദ്ധം തന്നെ നടന്നു. എൺപത്തി ഒന്ന് മാപ്പിളമാർ മരിച്ചതായും പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. പൂവിൽ കോയക്കുട്ടി ഹാജി, പൂവിൽ അബു പോക്കർ, പുള്ളാട്ട് കുഞ്ഞിപ്പോക്കർ തുടങ്ങിയ പത്ത് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി പൂവിൽ അലവി ഹാജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യം

അറബി മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച മഹാ കവി  മൊയ്‌ദീൻ കുട്ടി സാഹിബിന്റെ നാടാണ് ചേറൂർ. 'ഓസ്‌വത് ബദ്‌റുൽ കുബ്‌റാ', തുഫ്ഫതുൽ ഖാരിഅ', സീനതുൽ ഖാരിഅ' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്ന ഇദ്ദേഹം ആത്മാഭിമാനത്തിന്റെ പടപ്പാട്ടുകൾ  പാടുന്നത് സ്വന്തം നിയോഗമായി തിരിച്ചറിഞ്ഞ മഹാകവിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് പിൽക്കാലത്ത് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പിന്നോക്ക പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ചാക്കീരി അഹമ്മദ് കുട്ടി  സാഹിബ്.