പ്രമുഖർ വിവിധ പരിപാടികൾക്ക് സ്കൂളിൽ എത്തിയപ്പോൾ എഴുതിയത്

മധുപാൽ

പവിത്രൻ തീക്കുനി

മജീഷ് കാര്യാട്

കബീർ ചാവശ്ശേരി ( റിപ്പോർട്ടർ മാതൃഭൂമി)

എനിക്ക് ചോദ്യങ്ങൾ ചോദിക്കുന്ന മണ്ടന്മാരെ വേണം. എന്നേക്കാൾ വലിയ മണ്ടനെ. ആരൊക്കെയുണ്ട്?

രിഫയായിരുന്നു അത് കേട്ട് ആദ്യം ചിരിച്ചത്. രണ്ട് പല്ലും കാട്ടിയുള്ള അവളുടെ ചിരി വളരെ മനോഹരമായിരുന്നു.

ഈയിടെ കോട്ടയ്ക്കൽ വില്ലൂരിലെ എൽപി സ്കൂൾ കുട്ടികളുമായി സംസാരിക്കാൻ അവസരം കിട്ടി. മുമ്പ് മൂന്ന് വർഷത്തോളം ട്യൂഷൻ സെന്ററിൽ അധ്യാപകനായിരുന്നു. ആസ്വദിച്ചു ചെയ്ത ജോലികളിൽ ഒന്നായിരുന്നു അത്. മാതൃഭൂമിയിൽ കയറിയ ശേഷം 'മിസ്സ്' ചെയ്തതിൽ ഒന്നും അതായിരുന്നു. അങ്ങനെയിരിക്കെയാണ് ഇങ്ങനൊരു അവസരം കിട്ടുന്നത്. സന്തോഷത്തോടെ അവിടേക്ക് ചെന്നു.

പകച്ചിരിക്കുന്ന കുട്ടികൾ. ചെറിയ മക്കൾ ആയതുകൊണ്ട് എങ്ങനെ തുടങ്ങണമെന്ന ശങ്കയിൽ ഞാൻ. പതിയേ തുടക്കമിട്ടു. മണ്ടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ അവരുടെ അന്ധാളിപ്പ് പകുതി മാറി. കുറേശ്ശേ സംസാരിച്ചു തുടങ്ങിയപ്പോൾ കുട്ടികൾ നല്ല കൂട്ടായി. കണ്ണൂർ സ്ലാങ് മലപ്പുറത്തെ കുട്ടികൾക്ക് അപരിചിതത്വം ഉണ്ടാക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആശങ്കയ്ക്ക് ഒരടിസ്ഥാനവും ഇല്ലെന്ന് തുടർ നിമിഷങ്ങളിൽ ബോധ്യപ്പെട്ടു. കുഞ്ഞുകഥകളും കാര്യങ്ങളും പറഞ്ഞു കൊണ്ട് കുട്ടികളും ഞാനും മുന്നേറി.

ഒരു മണിക്കൂർ പറഞ്ഞ ക്ലാസ് രണ്ട് മണിക്കൂർ കടന്നും നീണ്ടു. എന്റെ മഹിമ കൊണ്ടല്ല, മിടുക്കികളും മിടുക്കന്മാരുമായ ആ നാൽപ്പത് പേരായിരുന്നു അതിന് മുതൽക്കൂട്ട്.

എവിടേതുടങ്ങണം അവസാനിപ്പിക്കണം എന്ന് അതിരില്ലാത്ത മാധ്യമലോകത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു പറഞ്ഞത്. എങ്കിലും അവർക്ക് ഉപകാരപ്പെടുന്ന ചെറു വാർത്തകളെ പരിചയപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. മാധ്യമപ്രവർത്തനം എന്ന പദം കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വാ പൊളിച്ചിരുന്ന കുട്ടികൾ. പിന്നീട് അവരുടെ ചുറ്റുമുള്ള കാര്യങ്ങൾ വാർത്തയാക്കാൻ പരിചയപ്പെട്ടു. ഡിഗ്രിക്ക് ശേഷം മാത്രം പത്രവാർത്ത എഴുതിയ എന്റെ കാലത്ത് നിന്നും   നാലാം ക്ലാസിൽ വാർത്ത എഴുതുന്ന, അവതരിപ്പിക്കുന്ന തലമുറയാണ് ഞങ്ങളെന്ന് അവർ സാക്ഷ്യപ്പെടുത്തി. സംശയങ്ങളും പുതിയ ധാരണകളും വീട്ടുകാര്യങ്ങളും പരസ്പരം കൈമാറിയുള്ള സംസാരങ്ങൾ. ഓരോ കുട്ടിയും വിടർന്ന കണ്ണുകളോടെ കേട്ടിരുന്നു, ഇടയ്ക്ക് കുറുമ്പുകാട്ടി.

ഒടുക്കം ഇറങ്ങാൻ നേരം അവർ ഒരേ ശബ്ദത്തിൽ പറഞ്ഞിരുന്നു, മാഷേ ഞങ്ങൾ പത്രമിറക്കുമെന്ന്. സന്തോഷത്തോടെ ഉഷാറാക്കണം എന്ന് പറഞ്ഞെങ്കിലും അതിത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന പ്രിൻസിപ്പൽ സിദിൻ സാറിന്റെ പൂർണ്ണപിന്തുണയാണ് അവരുടെ കരുത്ത്.

അർപ്പണബോധം കൊണ്ടും സ്വപ്രയത്നത്താലും അവർ വാക്ക് പാലിച്ചു. സ്കൂളിലും വഴിയരികിലും വീട്ടിലുമായി കണ്ട കൗതുകങ്ങളെ വാർത്തയായും ചിത്രമായും കോർത്തുവെച്ചു. കാഴ്ചകൾക്ക് മഷി പുരട്ടി. സന്തോഷത്തോടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തായി അവർ മികവ് കാട്ടിയിരിക്കുന്നു. കുഞ്ഞു കാര്യങ്ങളിൽ വലിയ സന്തോഷം കാണുന്ന എന്നെപ്പോലൊരാൾക്ക് അഭിമാനം തോന്നുന്ന നിമിഷം. ഓരോ കുട്ടിക്കും ഹൃദയാഭിവാദ്യങ്ങൾ

സി.കെ മുഹമ്മദ് ഇർഷാദ്

എന്തൊരു ചേലാണ്,ഈ ഫോട്ടോക്ക്!ഈ മനുഷ്യൻ ഇവിടെ ജീവിക്കുകയാണ്, പണിയെടുക്കുകയല്ല..!നാട്ടിലെ എയ്ഡഡ് LP സ്ക്കൂളാണ് AMLP സ്ക്കൂൾ വില്ലൂരിലെ പ്രധാനധ്യാപകനും കുട്ടികളുമൊത്ത് വായന വാരത്തിൽ എടുത്ത ഫോട്ടോകളാണിത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോ പുസ്തകവുമായി വിദ്യാലയ മുറ്റത്ത് അണിനിരന്നു.

കേരളത്തിലെ ആദ്യ നോവലായ 'ഇന്ദുലേഖ' ഉൾപ്പെടെ ഏറ്റവും പുതിയ പുസ്തകമായ 'രാത്രി 12 ന് ശേഷം' എന്ന നോവൽ കുട്ടികളെ പരിചയപ്പെടുത്തിയാണ് വായനയുടെ പൂക്കാലത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ ഈ വർഷം നടക്കുന്നത്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സംഭവബഹുലമാണ് ഈ സ്ക്കൂളിലെ ഒരോ അക്കാദമിക വർഷങ്ങളും. ഒരോ വിശേഷ ദിവസങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് പരിപാടികൾ സംഘടിപ്പിക്കുകയും അതിൻ്റെ സന്ദേശങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും നാട്ടിലും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

പ്രധാനധ്യാപകൻ സിദിൻ മാഷ് കോഴികോട് പേരാമ്പ്ര കായണ്ണ സ്വദേശിയാണ്. വിദ്യാഭ്യാസ, നവോത്ഥാന, ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകൻ കൂടിയാണിദ്ദേഹം. അദ്ദേഹം ഇവിടെ ജീവിക്കുകയാണ് പണിയെടുക്കുകയല്ല.

വില്ലൂർ സ്കൂളിലെ മാഷേ...! കുട്ടികളെ...! അധ്യാപക-അനധ്യാപക സുഹൃത്തുക്കളെ നിങ്ങൾ സധൈര്യം തുടരുക.ഏറെ ഇഷ്ടം

സി.കെ

 
ഓർമ്മക്കുറിപ്പുകൾ