മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)

1. പഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലാസ്സ് പി.ടി.എ

2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ

3. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ

4. അറിഞ്ഞ് കഴിക്കാം

2. പഠനാനുബന്ധ പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം ഉദ്ഘാടനം

ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ കളിചിരികൾക്ക് തിരികൊളുത്താനുള്ള ദിനം. കേരളത്തിലെ വിദ്യാലയങ്ങൾ അതിന്റെ പൂർണശോഭയോടെ ഇന്ന് കുട്ടികൾക്കായി തുറക്കുന്നു. നാളുകളായുള്ള കാത്തിരിപ്പ് സഫലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. മാത്രവുമല്ല മട്ടന്നൂർ ഉപജില്ലാതല പ്രവേശനോത്സവം കൂടി നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടക്കുന്നത്. കുട്ടികളെ സ്വീകരിക്കാനായി വിദ്യാലയം അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും മറ്റ് ചമയങ്ങളുമണിഞ്ഞ് കുരുന്നുമക്കളെ കാത്തിരിക്കുകയായിരുന്നു വിദ്യാലയം. അക്ഷരത്തൊപ്പികളും വർണബലൂണുകളും സമ്മാനപ്പൊതികളും അവരെ കാത്തിരിപ്പുണ്ടായിരുന്നു.

             രാവിലെ 10 മണിക്ക് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കേരളത്തിലെ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത് തത്സമയം കാണിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നതിനാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളുടേയും നാട്ടുകാരുടെയും അധ്യാപകരുടെയും തിരക്കായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം ഉപജില്ലാ തല പ്രവേശനോത്സവചടങ്ങുകൾ ഉത്സവാന്തരീക്ഷത്തിൽ ആരംഭിച്ചു. ശതാബ്ദി നിറവിന്റെ സ്മരണയിൽ നൂറ് മണ‍ചെരാതുകളിൽ ദീപം തെളിയിച്ചതിനു ശേഷം അക്ഷര കിരീടമണിഞ്ഞ കുരുന്നുകൾ പൂത്താലവുമായി വേദിയിലെത്തി. കുട്ടികളെ പ്രിയങ്കരിയായ ടീച്ചറമ്മ സ്വീകരിച്ചു.

        പ്രാർത്ഥനക്ക് ശേഷം സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.എം.പി ശശിധരന്റെ‍ സ്വാഗതഭാഷണത്തോടെ ഔപചാരിക ചടങ്ങുകൾ ആരംഭിച്ചു. നഗരസഭാധ്യക്ഷ ശ്രീമതി അനിതാവേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് മട്ടന്നൂരിന്റെ പ്രിയ നിയമസഭാ സമാജിക ശ്രീമതി കെ.കെ. ശൈലജ ടീച്ചർ ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

  വിദ്യാലയത്തെ മാതൃകാ വിദ്യാലയമാക്കാനുള്ള പ്രവർത്തനങ്ങൾ തരംഗം പദ്ധതിയിലൂടെ നിറവേറ്റുമെന്ന ടീച്ചറുടെ പ്രഖ്യാപനം ഹർഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. വിദ്യാലയത്തിലെ അവധിക്കാല ക്യാമ്പ്- കനവിലെ സ്മരണകളിൽ മികച്ചവയ്ക്കുള്ള സമ്മാനം ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിച്ചു. പ്രയാഗ്, നേത്ര, നഫ്നാസ് എന്നിവരാണ് സമ്മാനം ഏറ്റുവാങ്ങിയത്.

പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാനക്കിറ്റുകളുടെ വിതരണം ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വിദ്യാലയത്തിലെ പി.ടി.എ കമ്മറ്റി അംഗവുമായ ശ്രീ.എം രതീഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി, ശ്രീ.കെ വി.ജയചന്ദ്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. വി ബാബു, സമഗ്രശിക്ഷ ബി.പി.സി ശ്രീ. പികെ ജയതിലകൻ, എസ്.എം.സി ചെയർമാൻ ശ്രീ. എ കെ ശ്രീധരൻ, പി.ടി.എ പ്രസിഡണ്ട് ശ്രീ. സി യശോനാഥ്, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന എന്നിവർ പ്രവേശനോത്സവ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥി സംഘടനയാ എസ്.എഫ്. ഐ കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ വേദിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഏറ്റു വാങ്ങി.

സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു. എല്ലാവർക്കും മധുരവും നൽകി. ഉച്ചക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പാല്പായസവും പ്രവേശനോത്സവച്ചടങ്ങിന് മാറ്റു കൂട്ടി. ക്ലാസുകളിലെ തിരക്കുകളിലേക്ക് കുട്ടികൾ മാറാൻ തുടങ്ങിയ സന്തോഷത്തോടെ വിദ്യാലയംപ്രവർത്തനങ്ങൾ സമാരംഭിച്ചു.


2.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. കോട്ടങ്ങൾ ഏറെയുണ്ടെങ്കിലും ജനാധിപത്യത്തേക്കാൾ മികച്ച ഭരണരീതി മറ്റൊന്നില്ല. കേവലം ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മയല്ല ജനാധിപത്യമെന്നത്. അതൊരു ജീവിതക്രമമമാണ്. മറ്റുള്ളവരെ പരിഗണിക്കുകയെന്നതാണ് അതിന്റെ അടിസ്ഥാനം. ക്യൂ പാലിക്കുന്നതുമ മറ്റുള്ളവർക്ക് പ്രയാസമാകാത്ത രീതിയിൽ പെരുമാറുന്നതും ഊഴം കാത്തു നിൽക്കുന്നതമൊക്കെ ജനാധിപത്യത്തിൽ നിന്ന് ഉരുത്തിരിയുന്നതാണ്.

             ക്ലാസ് മുറികളും സ്കൂളുകളും ജനാധിപത്യക്രമത്തിലാവേണ്ടതുണ്ട്. അധ്യാപകന്റെ ഇംഗിതം മാത്രമല്ല, കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുവേണം സകൂൽ, ക്ലാസ് പ്രവർത്തനങ്ങൾ. ജനാധിപത്യക്രമത്തിലെ മര്യാദകൾ ആർജിക്കാനുള്ള വേദികൾ കൂടിയാണ് സ്കൂൾ പഠനകാലം. അതുകൊണ്ട് തന്നെ സ്കൂൾ പാർലമെന്റുകൾ ജനാധിപത്യത്തിന്റെ വലിയ പാഠശാലകളാണ്. സ്കൂൾ പാർലമെന്റ് രീപീകരണം എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് രൂപീകരി്കാനും പ്രവർത്തിപ്പിക്കാനുമുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ജൂലായ് 19 ന് ഇലക്ടോണിക് വോട്ടിംഗിലൂടെ നടന്നു. ശ്രീ രാജേഷ് മാസ്റ്ററായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ശ്രീ.സുരേഷ് മാസ്റ്റർ മുഖ്യ വരാണാധകാരിയായി പ്രവർത്തിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ പോളിംഗ് ഉദ്യോഗസ്ഥരുമായിരുന്നു.

സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.  7 ഡിയിൽ ശ്രീനന്ദ് പി വിനോദ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച നാലു പേരിൽ നിന്നും 6 ബിയിലെ വൈഗലക്ഷ്മി വിജയിച്ചു.

സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടുപേരെ പരാജയപ്പെടുത്തി 7 ഡിയിലെ രാഗേന്ദ് രാജ് വികെ വിജയിയായി ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് വാശിയേറിയ മത്സരം നടന്നു. മത്സരിച്ച 6 പേരെ പിന്തള്ളി 6 ബിയിലെ നിര‍ഞ്ജന തെരഞ്ഞെടുക്കപ്പെട്ടു.

1. ക്ലാസ് തിരഞ്ഞെടുപ്പ്

ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യമെന്നത് ജീവിതരീതികൂടിയായി മാറുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. ജനാധിപത്യ മൂല്യങ്ങൾ ക്ലാസ് മുറികളിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. സ്കൂൾ പാർ‍ലമെന്റുകൾ അതിനുള്ള വേദി കൂടിയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാവിധ നടപടിക്രമങ്ങളും പാലിച്ച് നടന്നു. ബാലറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ്  മെഷീനുമൊക്കെ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പലർക്കും കൗതുകം പകർന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 4 ന് നടക്കും.

2.സത്യ പ്രതിജ്ഞ

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ ചുമതയേറ്റെടുക്കൽ സത്യപ്രതിജ‍്ഞയോടെയാണ് പൂർത്തിയായത്. അസംബ്ലിയിൽ വെച്ച് നടന്ന  സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീ സുരേഷ്  മാഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ശ്രീനന്ദ പി വിനോദ് സ്കൂൾ ലീഡറായും വൈഗലക്ഷ്മി ഡപ്യൂട്ടി ലീഡറായും രാഗേന്ദ് രാജ് സ്പീക്കറായും നിരഞ്ജന ഡപ്യൂട്ടി സ്പീക്കറായും സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തു. അടുത്തു തന്നെ സ്കൂൾ പാർലമെന്റ് ചേർന്ന് നടപടിക്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

3. തനത് പ്രവർത്തനങ്ങൾ

4.ദിനാചരണങ്ങൾ

1. ലോക പരിസ്ഥിതി ദിനം 2022


ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. ഒരു ദിനത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരവധിയാണ് ഇന്ന് കണ്ടുവരുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും, കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങൾ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാർഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്.

   'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം.

      1972 ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ആദ്യ സമ്മേളനത്തിന്റെ അതേ സന്ദേശം തന്നെയാണ് ഇത്തവണത്തേതും എന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വസുധൈവ കുടുംബകം എന്ന സങ്കല്പനം യാഥാർത്ഥ്യമാക്കിക്കൊണ്ട് ഈ ഭൂമിയെ ഒരേയൊരു ഭൂമിയെ വരും തലമുറകൾക്ക് വേണ്ടി കൂടി നമുക്ക് കാത്ത് രക്ഷിക്കാം.

      വിദ്യാലയത്തിലെ പരിസ്ഥിതി ദിനം ജൂൺ 6 നാണ് ആഘോഷിച്ചത്. പ്രത്യേക അസംബ്ലി ചേർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ, ശ്രീജിത്ത് മാഷ് സംസാരിച്ചു. ശ്രീമതി പ്രമീള ടീച്ചർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന, ക്വിസ്, ഇലയറിവ് മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം

ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.

  ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കൂടിയാണ്ഈ ദിനം ആചരിക്കുന്നത്.

     ''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം''   എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം (theme). സുരക്ഷിതമായ ഭക്ഷണമാണ് മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ താക്കോൽ എന്നാണ് ലോകാരോഗ്യ സംഘടന (world health organisation) ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്.

2018 ലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങൾ:

1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ ബാധിക്കുന്ന രോഗങ്ങൾ തടയുക

2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ സ്വീകരിക്കുക

3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും ചെയ്യുക. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം തടയുക

മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള പരാന്നഭോജികൾ, വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതിനു മുമ്പ് വരെ ഭക്ഷണത്തിന്റെ ശുചിത്വം കൃത്യമായി പാലിക്കണം. വൃത്തിയുള്ള ഭക്ഷണം ആളുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

  ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് മട്ടന്നൂർ മേഖലാതല ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി ശ്രീമതി ഷോണിമ കുട്ടികൾക്കായി ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ആഹാരത്തിലെ മായം ചേർക്കല‍, സുരക്ഷിത ഭക്ഷണം തുടങ്ങിയ മേഖലകളിൽ വിശദമായി സംസാരിച്ച ക്ലാസ് ആകർഷകമായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത നന്ദി പ്രകാശിപ്പിച്ചു.

3. വായനാവാരാഘോഷം 2022

പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയിൽ നിന്നു പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്. വായനയെന്നത് ഒരർത്ഥത്തിൽ കണ്ണു തുറന്നുകൊണ്ടുള്ള സ്വപ്‌നം കാണലാണ്. വായനയിലൂടെ രാൾ ആയിരക്കണക്കിനു ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. എന്നാൽ ഒന്നും വായിക്കാത്ത ഒരാൾ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു.

   കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.. വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക

                               വായിച്ചാലും വളരും

                               വായിച്ചിലെങ്കിലും വളരും

                               വായിച്ചു വളർന്നാൽ വിളയും

                               വായിക്കാതെ വളർന്നാൽ വളയും

എന്ന അദ്ദേഹത്തിന്റെ കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്.

           പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.

   1945ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സർക്കാറിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കർ മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി.

   ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ൽ ഗ്രന്ഥശാലാ സംഘത്തിൻറെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുൻ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൻഫെഡിൻറെ സെക്രട്ടറിയായും (1978 മുതൽ) സ്റ്റേറ്റ് റിഡേഴ്സ് സെൻററിൻറെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാൻഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.

1995 ജൂൺ 19ന് ഉജ്വലായ ആ ജീവിതത്തിന് പരിസമാപ്തിയായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി കേരള സർക്കാർ 1996മുതലാണ്  അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്.

വിദ്യാലയത്തിലെ വായനാദിനം ഇത്തവണ വായനാപക്ഷാചരണമായാണ് ആചരിച്ചത്. വായനാദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാധ്യക്ഷ ശ്രീമതി അനിതാവേണു, വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യതിഥിയായ പ്രശസ്ത ബാലസാഹിത്യകാരി ശ്രീമതി അംബുജം കടമ്പൂര്  തന്റെ വായനാനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം പുതിയ കഥകളും പറഞ്ഞ് ചടങ്ങ് ആസ്വാദ്യകരമാക്കി. വായനാപക്ഷാചരണത്തിന് ആശംസകൾ നേർന്നുകൊണ്ട് നഗരസഭാ ലൈബ്രേറിയൻ ശ്രീ രമേഷ് ബാബു, പി.ടി.എ പ്രസിഡണ്ട് ശ്രീ സി യശോനാഥ്, ശ്രീ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. എം പി ശശിധരൻ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീമതി എം റീത്ത നന്ദിയും പറഞ്ഞു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. മൊയ്തീൻ മാഷിന്റെ ആൽബങ്ങളുടെ പ്രദർശനവും നടന്നു.

വിവിധ ഭാഷാ അസംബ്ലി, പുസ്തകപരിചയം, പ്രസംഗ മത്സരം, ക്വിസ് മത്സരം, ക്ലാസ് ലൈബ്രറി ശാക്തീകരണം, റഫറൻസ് ലൈബ്രറി പ്രദർശനം തുടങ്ങിയ പരിപാടികൾ നടക്കും.

1. വായനാ പക്ഷാചരണം

വായനാപക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക അസംബ്ലി ചേരുകയും കുട്ടികളും അധ്യാപകരും പുസ്തക പരിചയം നടത്തുകയും ചെയ്തു. ആഴത്തിലുള്ള വായനയിലേക്ക് നയിക്കുന്ന അവതരണമാണ് കൊച്ചു മിടുക്കർ നടത്തിയത്. ശ്രീ. പ്രദീപൻ മാഷ് വേറിട്ട രീതിയിൽ നടത്തിയ പുസ്തക പരിചയം ശ്രദ്ധേയമായിരുന്നു. ഫഷ്യൻ ബാലസാഹിത്യകാരനായ സുത്യേവിന്റെ കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകം 6 സിയിലെ കൂട്ടുകാർ ചേർന്ന് വാദ്യഘോഷങ്ങളോടെ വേദിയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരികയും ശ്രീ. പ്രദീപ് പുസ്തകം പരിചയപ്പെടുത്തകയും ചെയ്തു. വായനാപക്ഷാചരണത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാനങ്ങളും തൊട്ടടുത്ത ദിവസം തന്നെ നല്കാനും സാധിച്ചു. വായനാപക്ഷാചരണം അവിസ്മരണീയമാക്കാൻ പിന്തുണച്ച എല്ലാവരേയും വിദ്യാലയം അനുമോദിക്കുന്നു.

4. ബഷീർ അനുസ്മരണം


മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.   'കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം'     ബഷീർ സാഹിത്യത്തെ എം.എൻ. വിജയൻ മാഷ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 'അതെ, ബഷീർ സാഹിത്യം ഒരു കാട് തന്നെയായിരുന്നു, ആ ഒറ്റമരത്തിന്റെ ശിഖരങ്ങളെല്ലാം പടർന്നുപന്തലിച്ചു'.

       മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് മലയാള ഭാഷാ വ്യാകരണത്തെ 'പളുങ്കൂസാക്കി' മാറ്റിയ ബേപ്പൂർ സുൽത്താന്റെ ചരമദിനമാണ് ജൂലൈ അഞ്ച്. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന് വിളിച്ചുപറഞ്ഞ കഥാകാരൻ, ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം എന്ന ചെറിയ,  വലിയ ആ യാഥാർഥ്യവും വൈക്കം മുഹമ്മദ് ബഷീറാണ് മാലോകരോട് പറഞ്ഞത്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന  നിലയിലും മലയാളത്തിന്റെ ഈ പ്രിയ കഥാകാരൻ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.

   അദ്ദേഹത്തിന്റെ ചരമദിനം വിദ്യാലയം സമുചിതമായി ആചരിച്ചു.  പ്രത്യേക അസംബ്ലി ചേർന്ന് ശ്രീ ശ്രീജിത്ത് കുമാർ, ശ്രീമതി മഞ്ജു എന്നിവർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും അവതരിപ്പിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി. പാത്തുമ്മായുടെ ആട് അസംബ്ലി ഹാളിനെ ധന്യമാക്കി. ബഷീർകൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.


5.ജനസംഖ്യാദിനം

ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വർധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം.  1999 ൽ ലോക ജനസംഖ്യ 600 കോടിയും 2011 ൽ 700 കോടിയും പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 779 കോടി ജനങ്ങൾ ലോകത്തുണ്ട്.

       മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ജനസംഖ്യാശാസ്‌ത്രം അഥവാ ഡമോഗ്രഫി. സ്ഥിതിവിവരക്കണക്ക് മാത്രമല്ല, അതിന്റെ ഘടനയുടെയും മാറ്റങ്ങളുടെയും കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവിടെ പഠനവിധേയമാക്കുന്നു. ഗ്രീക് ഭാഷയായ ഡി മോസ് (ജനങ്ങൾ), ഗ്രഫി (വിവരണം) എന്നീ രണ്ടു വാക്കുകളാണ് ഡമോഗ്രഫി. ജനസംഖ്യ പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാൻ ജനസംഖ്യാ  േഡറ്റ ആസൂത്രിതവും വിമർശനാത്മകവുമായി ഉപയോഗിച്ച ജോൺ ഗ്രാൻറ് ജനസംഖ്യാശാസ്‌ത്രത്തിന്റെ പിതാവായി അംഗീകരിക്കപ്പെട്ടു.

       "8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് - അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക" എന്നതാണ് ഈ വർഷത്തെ പ്രമേയം . തീം സൂചിപ്പിക്കുന്നത് പോലെ, ഇന്ന് 8 ബില്യൺ ആളുകൾ ജീവിക്കുന്നു, എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല.

       ജനസംഖ്യാ വലുപ്പത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചൈന, പിന്നെ ഇന്ത്യ, മൂന്നാം സ്ഥാനത്ത് അമേരിക്കൻ ഐക്യനാടുകളെന്നാണ്. 2030 ആകുമ്പോഴേക്ക് ഇത് ഒന്നാം സ്ഥാനത്ത് ഇന്ത്യ, അടുത്തത് ചൈന എന്നായി മാറും. മൂന്നാം സ്ഥാനത്തുനിന്ന് അമേരിക്കയെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ നൈജീരിയ കടന്നുവരും. ഇങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

       ഏറ്റവും കൂടുതൽ സ്ത്രീകളുള്ള രാജ്യം നമ്മുടെ അയൽക്കാരായ നേപ്പാളാണ്. നേപ്പാളിലെ ആകെ ജനസംഖ്യയുടെ 54.19 ശതമാനവും സ്ത്രീകളാണ്. തൊട്ടുപിറകെ ഹോങ്കോങ്ങുമുണ്ട്- 54.12. ഓരോ സ്ത്രീക്കും സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാണെങ്കിൽ ലോകത്ത് മൂന്നു ബില്യൺ ആളുകൾ കുറവായിരിക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞർ പറയുന്നു.

   ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവാണ് ലോക ജനസംഖ്യാദിനം പങ്കുവയ്ക്കുന്നത്.

       ജനസംഖ്യാദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം, ലേഖന മത്സരം,  പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. ദിനാചരണത്തെക്കുറിച്ച് അംസംബ്ലിയിൽ സംസാരിച്ചു.

6. ചാന്ദ്രദിനാഘോഷം


മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ൽ, ഐക്യരാഷ്ട്രസഭ (യുഎൻ) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിൽ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ- മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാൻ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു.

ചാന്ദ്രദിനാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിരുന്നത്. കുട്ടികൾക്കായി വിവിധങ്ങളായ മത്സരപരിപാടികൾക്കൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേകപരിപാടികളും ഉണ്ടായിരുന്നു.

       ചുമർ പത്രികകളുെട മത്സരവും പ്രത്യേക വിഷയത്തെ അധികരിച്ച് ശാസ്ത്രക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചുമർ പത്രികകളുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സൗരയൂഥം, ഗ്രഹവിശേഷങ്ങൾ, ചാന്ദ്രയാത്ര, ഗ്രഹപര്യവേഷണം, ടെലിസ്കോപ്പുകൾ തുടങ്ങിയ മേഖലകളിലെ ആധികാരികങ്ങളായ വിവരങ്ങൾ കുട്ടികൾ ശേഖരിച്ചിരുന്നു. സർവ്വശിക്ഷാ അഭിയാന്റെ ശാസ്ത്രപാനലുകളുടെ പ്രദർശനവും നടന്നു.

ചാന്ദ്രദിന അസംബ്ലിയിൽ ശ്രീ. സജിത്ത് മാഷുടെ ആമുഖ ഭാഷണത്തിനുശേഷം ശാസ്ത്രാധ്യാപകനും കേരള ശാസ്ത്രസഹിത്യ പരിഷത്ത് മുൻ സംസ്ഥാന സിക്രട്ടറിയും ശാസ്ത്രപ്രചാരകനുമായ ശ്രീ പി വി ദിവാകരൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മനുഷ്യ സമൂഹത്തെ ചന്ദ്രൻ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്നും ജ്യോതിശാസ്ത്രത്തിന്റെ വളർച്ച വിശദീകരിച്ചുംകൊണ്ട് അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് ബഹിരാകാശയാത്രയുടെ ചരിത്രം പവർപോയിന്റേ പ്രസന്റേഷനിലൂടെ ശ്രീ സജിത്ത് കുമാർ വിശദീകരിച്ചു. കുട്ടികളുടെ ഡോക്യൂഡ്രാമ ചാന്ദ്രദിനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു.

   കുട്ടികൾക്കായി ലേഖനമത്സരവും കഥാരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.

7.ഹിരോഷിമ ദിനം; ദുരന്ത സ്മരണക്ക് 77 വർഷം

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി.

ഈ ഹിരോഷിമാ ദിനത്തിൽ യുദ്ധങ്ങളിൽ പൊലിഞ്ഞുപോയ ജീവനുകളെ നമുക്ക് ഓർമ്മിക്കാം. എന്നിട്ട് സധൈര്യം പ്രഖ്യാപിക്കാം ഇനിയൊരു യുദ്ധം വേണ്ട.ഹിരോഷിമാദിനത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക അസംബ്ലിയിൽ ശ്രീജിത്ത് മാഷ് ഹിരോഷിമാദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകളെ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം, യുദ്ധവരുദ്ധ ഡോക്യുെന്ററി പ്രദർശനം, ചുമർ പത്രികാനിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.

അക്കാദമിക് പ്രവർത്തനങ്ങൾ (2023-24)

1. പഠ്യേതര പ്രവർത്തനങ്ങൾ

2. പഠനാനുബന്ധ പ്രവർത്തനങ്ങൾ

3. തനത് പ്രവർത്തനങ്ങൾ

4.ദിനാചരണങ്ങൾ