തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ) ('=== '''ചേമഞ്ചേരിയുടെ ചരിത്രം''' === ==== സാമൂഹിക ചരിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചേമഞ്ചേരിയുടെ ചരിത്രം

സാമൂഹിക ചരിത്ര പശ്ചാത്തലം

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂര്‍ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേര്‍. മീന്‍ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴില്‍. തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങള്‍ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടന്‍ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാര്‍ഷിക സമൂഹത്തിന്റെ വളര്‍ച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടല്‍പ്പുറം ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചു. അറബികളും, ചീനക്കാരും വ്യാപാരാവശ്യത്തിനാണ് ഇവിടെയെത്തിയത്. എന്നാല്‍ പറങ്കികളുടെ ലക്ഷ്യം വ്യത്യസ്തമായിരുന്നു. വ്യാപാരത്തിലൂടെ രാഷ്ട്രീയ അധിനിവേശത്തിനാണവര്‍ ശ്രമിച്ചത്. വൈദേശികാധിപത്യത്തിനെതിരെ ഈ പഞ്ചായത്തിലെ സേനാനികള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹകാലഘട്ടം മുതല്‍ തന്നെ വെള്ളക്കാര്‍ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ബീജങ്ങള്‍ ഈ മണ്ണില്‍ വേരൂന്നാന്‍ തുടങ്ങിയിരുന്നു. വൈദേശികാധിപത്യത്തിനെതിരെ കല്ലച്ചില്‍ അച്ചടിച്ച് ആഴ്ചയില്‍ ഒന്നാ രണ്ടോ തവണമാത്രം പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു സ്വതന്ത്രഭാരതമെന്ന പത്രം. വിജ്ഞാനവും ആയോധനമുറകളും പകര്‍ന്നു നല്‍കിയ പ്രാചീന വിദ്യാകേന്ദ്രങ്ങളായിരുന്നു ഇവിടുത്തെ കളരികള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന കലാരൂപങ്ങള്‍ക്കെല്ലാം മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ പരിവേഷമുണ്ടായിരുന്നു. തെയ്യം, കൂളികെട്ട്, ചപ്പകെട്ട്, വെള്ളരി, കൈകൊട്ടിക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇതിനുദാഹരണമാണ്. പഴയ വിദ്യാകേന്ദ്രങ്ങള്‍ നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായിരുന്നു. ഈ പഞ്ചായത്തില്‍ ഇന്നു നിലവിലുള്ള വിദ്യാലയങ്ങളില്‍ പലതും പണ്ടത്തെ നാട്ടെഴുത്തു പള്ളിക്കൂടങ്ങളുടെയും, ഓത്തുപുരയുടെയും ആധാരശിലയില്‍ കെട്ടിയുയര്‍ത്തിയ നവീന സ്ഥാപനങ്ങളാണ്. കടലിനും പുഴയ്ക്കും ഇടയില്‍ കിടക്കുന്ന ഭൂപ്രദേശമായതിനാല്‍ ഇവിടുത്തെ ഭൂപ്രകൃതി പൊതുവെ നിമ്നോന്നതമല്ല. എന്നാല്‍ കടല്‍ത്തീരത്ത് നിന്ന് 8 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ 70% വും സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിനും തെക്കു കിഴക്കുള്ള എലത്തൂര്‍ പുഴക്കും ഇടയില്‍ ഒരു ഉപദ്വീപ് പോലെ കാണപ്പെടുന്ന ചേമഞ്ചരി പ്രദേശത്തിന് കാര്‍ഷികവൃത്തിയില്‍ രണ്ടായിരം വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യമുണ്ടായിരുന്നു എന്നതിന് ചരിത്രരേഖകള്‍ സാക്ഷ്യം വഹിക്കുന്നു. വള്ളിയൂര്‍ കാവില്‍ നിന്ന് വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നിരുന്ന അടിമത്തൊഴിലാളിയും, കുടുംബാംഗങ്ങളും അടിമപ്പണിക്കാരും ഒന്നിച്ച് പാടത്തിലും പറമ്പിലും പണിയെടുത്തു. പറങ്കികളുടെ വരവോടെ ഇവിടെയെത്തിയ കശുമാവ് പിന്നീട് കുന്നിന്‍ മുകളില്‍ സ്ഥാനം പിടിച്ചു. തട്ടൊത്ത സ്ഥലങ്ങളില്‍ തെങ്ങും കവുങ്ങും മുഖ്യസ്ഥാനം വഹിച്ചു. വ്യാവസായിക ചരിത്രം പഞ്ചായത്തിലെ പൂക്കാട്, തിരുവങ്ങൂര്‍ തെരുവുകളില്‍ ശാലിയ സമുദായത്തിനിടയിലെ കുടില്‍ വ്യവസായമായിരുന്നു കൈത്തറി. വസ്ത്രം നെയ്യുന്നതിനാവശ്യമായ നൂല്‍ കൊണ്ട് വന്ന് കുഴുത്തറികളിലും മഗ്ഗത്തിലുമായിരുന്നു നെയ്തിരുന്നത്. കുഴിത്തറികളെ കാക്കുഴിത്തറി എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അവശിഷ്ടം ഇന്നും പൂക്കാട് തെരുവില്‍ കാണാം. ഇവിടെ നിന്നും പ്രധാനമായും ഉല്‍പ്പാദിപ്പിച്ചിരുന്നത് പതിനാലിന്റെ തുണി എന്നു വിളിച്ചിരുന്ന മുണ്ടുകളായിരുന്നു. കൊപ്ര, എള്ള് എന്നിവ ആട്ടി ഈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഒരു കുടില്‍ വ്യവസായവും ഇവിടെയുണ്ടായിരുന്നു. കടല്‍ത്തീരങ്ങളില്‍ സുലഭമായിരുന്ന മത്സ്യസമ്പത്ത് ഉപയോഗിച്ചുകൊണ്ട് മത്സ്യത്തില്‍ നിന്നും എണ്ണ എടുക്കുന്ന പ്രസ്സുകള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. കൈതയോല ഉപയോഗിച്ച് പായ, വട്ടി, പനമ്പ്, തടുക്ക് എന്നിവ വ്യാപകമായി പഞ്ചായത്തില്‍ നിര്‍മ്മിച്ചിരുന്നു. പട്ടികജാതിയില്‍പ്പെട്ടവരുടെ കുലത്തൊഴിലായിരുന്നു ഇത്. പഞ്ചായത്തിന്റെ തെക്കുഭാഗത്ത് വെങ്ങളം, കാപ്പാട് പ്രദേശത്ത് വ്യാപകമായ തോതില്‍ നിലനിന്നിരുന്ന ഒരു വ്യവസായമായിരുന്നു കക്കവ്യവസായം. ഈ പഞ്ചായത്തിലെ മറ്റൊരു കുലത്തൊഴിലായിരുന്നു കൊല്ലപ്പണി. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തിരുന്നത് ഇവരായിരുന്നു. കൂടാതെ ക്ഷേത്രങ്ങള്‍ക്കും കളരികള്‍ക്കും ആയോധന വിദ്യക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ആധുനിക ലോക്കറുകളെപ്പോലും വെല്ലുന്ന നാടന്‍ പൂട്ടും താക്കോലും എന്നിവ ഇവര്‍ നിര്‍മ്മിച്ചിരുന്നു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്തിരുന്ന ഒരു മേഖലയാണ് കയര്‍ വ്യവസായം. ഗതാഗത ചരിത്രം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള മുള, മരത്തടികള്‍ തുടങ്ങിയവ തെരപ്പന്‍കെട്ടി കോരപ്പുഴയിലൂടെ കല്ലായിലേക്ക് കൊണ്ടുപോയിരുന്നു. കൊപ്ര, ചൂടി, കുരുമുളക്, അടയ്ക്ക തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങള്‍ പട്ടണത്തിലേക്ക് കൊണ്ടുപോയിരുന്നതും, അവിടേക്ക് വേണ്ടതായ അവശ്യസാധനങ്ങള്‍ കൊണ്ടുവന്നിരുന്നതും ഈ ജലഗതാഗത മാര്‍ഗ്ഗത്തിലൂടെയായിരുന്നു. വ്യാപാരത്തിനായി അറബികളും ചീനക്കാരും വാസ്കോഡഗാമയുടെ വരവിന് മുമ്പ് തന്നെ കാപ്പാട് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. വയനാട്ടില്‍ നിന്നും ജലമാര്‍ഗ്ഗം കൊണ്ടുവന്നിരുന്ന സുഗന്ധവ്യജ്ഞനങ്ങള്‍ ഈ തുറമുഖത്ത് നിന്നും അറബികളും ചീനക്കാരും സ്വദേശത്തേക്ക് അയച്ചിരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാവുന്നതിന് മുമ്പ് കോരപ്പുഴയിലൂടെയുള്ള ജലഗതാഗതത്തെയാണ് ഇവിടത്തുകാര്‍ ആശ്രയിച്ചിരുന്നത്. കോരപ്പുഴ മുതല്‍ പറശ്ശിനിക്കടവ് വരെയുള്ള ദീര്‍ഘദൂര ബോട്ട് സര്‍വ്വീസും, എലത്തൂര്‍ മുതല്‍ തെരുവത്തക്കടവ് വരെയുള്ള ഹ്രസ്വദൂരസര്‍വ്വീസും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. പഴയ കാലത്തെ തപാല്‍ സര്‍വ്വീസായ അഞ്ചല്‍കാരന്‍ കൊയിലാണ്ടിയില്‍ നിന്ന് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോകാന്‍ ചാത്തനാടത്ത് കടവാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തോരായിക്കടവ്, ചാത്തനാടത്ത് കടവ്, കുനിയില്‍ക്കടവ്, വള്ളിലക്കടവ്, പുളിക്കൂല്‍ക്കടവ് എന്നിവിടങ്ങളിലെ കടത്ത് തോണികള്‍ ജനങ്ങളുടെ സഞ്ചാരത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു. കരയിലൂടെയുള്ള ചരക്ക് നീക്കത്തിന് പ്രധാനമായും കാളവണ്ടികള്‍ ഉപയോഗപ്പെടുത്തിയിരുന്നു. കോരപ്പുഴപ്പാലം നിര്‍മ്മിക്കുന്നതിന് മുമ്പ് കാളവണ്ടികളേയും മറ്റും ചങ്ങാടം ഉപയോഗിച്ചായിരുന്നു മറുകര എത്തിച്ചിരുന്നത്. അപൂര്‍വമായി കുതിരവണ്ടികളും ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച റെയില്‍ ഗതാഗതം ചേമഞ്ചേരി പ്രദേശത്തുള്ള ജനങ്ങളുടെ ദീര്‍ഘദൂരയാത്രയ്ക്ക് ആക്കം കൂട്ടുകയുണ്ടായി. ചേമഞ്ചേരിയിലും, തിരുവങ്ങൂരിലും ഓരോ റെയില്‍വേസ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ദേശീയപാത 17 ചേമഞ്ചേരി മുതല്‍ കോരപ്പുഴവരെ 7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടെ കടന്നു പോകുന്നുണ്ട്. വിദ്യാഭ്യാസ ചരിത്രം ചേമഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുടിപ്പള്ളിക്കൂടവും പഞ്ചമ സ്കൂളും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കൃത പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഒരു പ്രദേശമാണിത്. അയ്യാടത്ത് ഇല്ലത്തുവെച്ച് സംസ്കൃത പഠനം നടത്തുകയും ഇവിടെ പുന്നശ്ശേരി നമ്പി പരീക്ഷകനായി എത്തുകയും ചെയ്തതായാണ് കേട്ടറിവ്. മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന് ഉണര്‍വ്വ് നല്‍കിയ പല പ്രമുഖര്‍ക്കും ജന്മം നല്‍കിയ പ്രദേശമാണ് ചേമഞ്ചേരി. ക്ഷേത്രങ്ങളെയും പള്ളികളേയും ബന്ധപ്പെടുത്തി ലഭിച്ച മതവിദ്യാഭ്യാസമായിരുന്നു ഒട്ടുമിക്ക പേരുടേയും ആദ്യാനുഭവം. ഈ പഞ്ചായത്തില്‍ സ്ഥാപിച്ച ആദ്യത്തെ വിദ്യാലയം തുവ്വക്കോട് എല്‍.പി.സ്കൂള്‍ ആണ്. 1887-ല്‍ കീക്കോത്ത് ചന്തുക്കുട്ടിനായര്‍ സ്ഥാപിച്ചതാണ് ഇത്. 1967-ലാണ് തിരുവങ്ങൂര്‍ യു.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. 1995 മുതല്‍ കാപ്പാട് ഇല്ലാഹിയാ സെക്കന്ററി ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സാംസ്കാരിക ചരിത്രം ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് ചേമഞ്ചേരിയിലെ പ്രധാന മതവിഭാഗങ്ങള്‍. കാപ്പാട് ജുമാഅത്ത് പള്ളി വളരെ പ്രാചീനമാണ്. പുരാതനമായ ഒരു ശിലാലിഖിതം ഇവിടെയുണ്ട്. ചീനച്ചേരിപ്പള്ളിയും വളരെ പുരാതനമാണ്. സാമൂതിരിയുടെ അധീശത്വത്തിന്റെ തെളിവുകളുമായി നിലകാള്ളുന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രം പുരാതനവും പ്രസിദ്ധവുമാണ്. നൂറ്റാണ്ടുകള്‍പ്പുറം തകര്‍ക്കപ്പെട്ടതും 50 വര്‍ഷത്തിനിപ്പുറം ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായ നരസിംഹപാര്‍ഥസാരഥി ക്ഷേത്രസമുച്ചയം പുരാതനവും ഇന്ന് ദേശീയ പാതയില്‍ ഏറ്റവും ശ്രദ്ധേയവുമാണ്. ജാതിവ്യവസ്ഥയുടെ അറപ്പുളവാക്കുന്ന ചരിത്രം ചേമഞ്ചേരിക്കുമുണ്ട്. അവര്‍ണര്‍ക്കും സഞ്ചാരത്തിന് നിര്‍ദ്ദിഷ്ട വഴികളുണ്ടായിരുന്നു. കൊയ്തുകഴിഞ്ഞ് നെല്ല് പത്തായത്തിലെത്തുവോളം സവര്‍ണ്ണഗൃഹങ്ങളില്‍ പുലയര്‍ ജോലികളിലേര്‍പ്പെട്ടാല്‍ മറ്റു സവര്‍ണ്ണര്‍ പടികയറിവന്നു തീണ്ടിപ്പോകാതിരിക്കാനുള്ള അടയാളമായി കോണിക്കുതാഴെ കട്ടയും തോലും വയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാല്‍ കര്‍ഷകന്റെ കളവും പത്തായവും നിറയാന്‍, കാലത്ത് കതിരറുത്ത് വന്ന് മുളങ്കാലില്‍ കെട്ടിപ്പൊക്കി പൊലിപൊലിയോ എന്ന് കളംപെരുക്കുന്നത് കര്‍ഷകത്തൊഴിലാളി മുഖ്യനായ പുലയനായിരിക്കും. ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിപാടുകള്‍ താഴ്ന്നജാതിക്കാര്‍ തീണ്ടി അശുദ്ധമാക്കിയാല്‍ മാപ്പിളയെക്കൊണ്ട് തൊടീച്ച് ശുദ്ധമാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാല്‍ ഒരു മുസ്ളീം ശവം കണ്ടാല്‍ ആ പാപം തീരാന്‍ ആയിരം പുലയശവം കാണണമെന്നും വിശ്വസിച്ചിരുന്നു. അഞ്ചാറു ദശാബ്ദങ്ങള്‍ക്കുമുമ്പ് സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഭാഗമായി പന്തിഭോജനവും അയിത്തോച്ചാടനവും പ്രോത്സാഹിപ്പിച്ച ഒരു പ്രസ്ഥാനം നാട്ടില്‍ നിലവിലുണ്ടായിരുന്നു. പ്രമുഖരായ വൈദ്യന്മാരും മന്ത്രവാദികളും ഈ ഗ്രാമത്തില്‍ ആവേശവും അഭിമാനവുമായി ജീവിച്ചിരുന്നു. പ്രശസ്ത വൈദ്യനും മന്ത്രവാദിയുമായിരുന്ന ഒറവങ്കര ചന്തുനായര്‍ ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നിവകൂടി വശമാക്കിയിരുന്നു. ഇദ്ദേഹം ധനാഢ്യരും സ്ഥാനികളുമായ കാരംവെള്ളി കുറുപ്പന്മാരുടെ ആസ്ഥാന വൈദ്യനായിരുന്നു. സംസ്കൃതത്തില്‍ സാഹിത്യശിരോമണി ബിരുദം നേടിയ കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ പണ്ഡിതനും ഉപനിഷത്തുക്കളിലെ പതിനാലുരത്നങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവുമാണ്. കോല്‍ക്കളിരംഗത്ത് പേരുകേട്ട കുന്നുമ്മല്‍ രാവുണ്ണിനായരാശാന്‍ മഹാമാന്ത്രികന്‍ കൂടിയായിരുന്നു. പൊന്‍തോട്ട് രാവുണ്ണിനായരില്‍നിന്ന് മന്ത്രവാദം പഠിച്ച ഇയാള്‍ പല പ്രമുഖരേയും തോല്പ്പിച്ചിരുന്നു. മാടായിപ്പീടിക, വൈറ്റിലപ്പാറയില്‍, വരിക്കോളി തുടങ്ങിയ സ്ഥലങ്ങളില്‍ കോല്‍ക്കളിപ്പന്തലുകള്‍ ഉണ്ടായിരുന്നു. മഹാഭാരതം കഥയെ അടിസ്ഥാനമാക്കി രചിച്ച രാജസൂയവും കോലില്ലാതെ കളിക്കുന്ന ചുവടുകളിയും മറ്റും പ്രസിദ്ധമാണ്. നാടന്‍ പാട്ടുകളുടെ മഹത്തായ പാരമ്പര്യം തന്നെ ഈ ഗ്രാമത്തിനുണ്ട്. മലയ സമുദായക്കാരാണ് ഇവരില്‍ പ്രമുഖര്‍. പുലയ സമുദായക്കാരുടെ ഇടയില്‍ തുടികൊട്ട് നടപ്പുണ്ടായിരുന്നു. കൂളികെട്ടെന്ന അനുഷ്ഠാന കലാരൂപവും ഇവരുടെ ഇടയില്‍ നിലനിന്നിരുന്നു. പഴയ തമിഴ് നാടകത്തിന്റെ സ്വാധീനത്തില്‍ രൂപംകൊണ്ട സംഗീത നാടകങ്ങള്‍ ഇവിടെയും സജീവമായി പ്രചരിച്ചിരുന്നു. ഏകദേശം 60 കൊല്ലങ്ങള്‍ക്കുമുമ്പ്, അരങ്ങേറിയ രാമായണം ശ്രദ്ധേയമായിരുന്നു. പവിഴക്കൊടി, അല്ലിഅര്‍ജ്ജുന, സുഭദ്രാഹരണം, നല്ലതങ്ക, സദാരാമ, സ്യമന്തകം എന്നീ നാടകങ്ങള്‍ മുഖ്യങ്ങളാണ്. പഞ്ചായത്തിന്റെ തെക്കന്‍ഭാഗത്ത് തിയ്യസമുദായക്കാരുടെ ഇടയില്‍ വട്ടക്കളി പ്രചാരത്തിലുണ്ടായിരുന്നു.