Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           പ്രാചീനകാലം  മുതൽ തന്നെ തന്റെ ജീവിതം പടുത്തുയർത്താൻ മണ്ണുമായി നിരന്തരം പോരട്ടത്തിലേർപ്പെട്ടവരായിരുന്നു മനുഷ്യർ. അതിജീവനമായിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്.ജീവതരീതിയുടെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങി സംസ്കാരം രൂപപ്പെട്ടപ്പോൾ അവകാശങ്ങളും അതോടൊപ്പം തന്നെ ഉടലെടുത്തു. മണ്ണിന്റെ മക്കളായി പിറന്നുവീണവർക്കുമുന്നിൽ ജീവിക്കാനുള്ള അവകാശമായിരുന്നു ആദ്യം ഉടലെടുത്തത്. അവൻ കരുത്താർജ്ജിക്കാനായി പ്രകൃതി അവനോടൊപ്പം ചേർന്നപ്പോൾ അത് പോരാട്ടങ്ങൾക്കു വഴിവച്ചു. ഗംഗാസമതലം അതിനൊരു സാക്ഷിയായി നിലകൊള്ളുന്നു. തനിക്കുമുന്നിൽ വഴങ്ങാതിരുന്ന കാടുമൂടി കിടന്നിരുന്ന ഗംഗാസമതലം അധികാരം സ്ഥാപിക്കാനുള്ള ആര്യൻമാരുടെ വരവോടുകുടി പൊന്നുവിളയുന്ന പുണ്യഭൂമിയായി തീർന്ന ചരിത്രം പറയുന്നത്, ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തിന്റെ പോരാട്ടമാണ്. മണ്ണിൽ നിന്നും അവകാശങ്ങളുടെ  സാക്ഷ്യപത്രം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മനുഷ്യർക്കു മുന്നിൽ യഥാർത്ഥ അവകാശങ്ങളുടെ ചുരുളഴിയുന്നത് ജീവിതം മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു. ഭരണകൂടം അവകാശങ്ങളടെ പട്ടിക അവതരിപ്പിക്കുംമ്പോഴായിരുന്നു നിഷേധിക്കപ്പെട്ടവയെക്കുറിച്ച് ഒരോരുത്തരും ചിന്തിക്കാൻ തുടങ്ങിയത്, ഒപ്പം അവകാശബോധം ഉടലെടുത്തത്.ലോകം ഡിജിറ്റലിലേക്ക് വഴിമാറുംബോഴും മനുഷ്യർ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിലാണെന്ന യാഥാർത്ഥ്യം ചില അനുഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രസക്തിയേരുന്നത്.

	ഇറ്റലിയിലെ മുസോളിനിയേയും ജർമ്മനിയിലെ ഹിറ്റ്ലറെയും മനുഷ്യാവകാശം നിഷേധിച്ച രാക്ഷസൻമാരായാണ് ചരിത്രം വാഴ്ത്തുന്നത്. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചിട്ടും അവകാശങ്ങൾ ഇന്നും നിഷേധിക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെയാണ് എല്ലാവരും കാണുന്നത്. ഐലാൻ കുർദിയെപ്പോലുള്ള പിഞ്ചോമനകളുടെ മുഖമാണ് ആ ദുഃ​​​ഖത്തിന്റെ അടിസ്ഥാനം. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സിറിയൻ അഭ്യാർത്ഥികളെ ഒരോരുത്തരും ചവിട്ടിയകറ്റുമ്പോഴാണ് എന്താണ് മനുഷ്യാവകാശം എന്ന ചോദ്യം ഉയർന്നുവരുന്നത്.മനുഷ്യൻ പിറന്നു വീഴുന്നത് എല്ലാവിധ അവകാശങ്ങളോടും കൂടിയാണെന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കിയാൽ മാത്രമെ സമത്വം ഉയർന്ന് വരികയുള്ളു.അതിലാണ് മനുഷ്യാവകാശ സംരക്ഷണം നിലനിൽകുന്നത്.
 
	യുധങ്ങളുടെ മുൾമുനയിൽ ചോരവാർന്ന് മരിക്കുന്നവരുടെ എണ്ണം ഇന്നും ദിനം പ്രതി കൂടി വരുന്നു.ഗാസയിലെ മണ്ണിൽ മരിച്ചു വീണവരുടെ മുഖങ്ങൾ ലോകം കണ്ണീരോടെ വീക്ഷിച്ചിട്ടും അധികാര കുത്തകയുടെയും,യുദ്ധ ഭ്രാന്തിന്റെയും മൂടുപടങ്ങൾക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.ഇവിടെയാണ് മനുഷ്യവാകാശ സംരക്ഷണത്തിനുവേണ്ടി ലോകത്തോട് അപേക്ഷിച്ച ഗാസയിലെ ഫാറ ബേക്കർ എന്ന കുട്ടി ഒാരോരുത്തർക്കും പ്രചോദനമാകുന്നത്.

             മനുഷ്യവകാശ സംരക്ഷണ ദിനങ്ങൾ കൊണ്ടാടുമ്പോഴും ആദിവാസികൾക്കു നേരെയുണ്ടാകുന്ന  അതിക്രമങ്ങളെ- കുറിച്ചോ,പട്ടിണി മരണങ്ങളെ കുറിച്ചോ അരും ചിന്തിക്കുന്നില്ല.ജിവികാനും, ആരോഗ്യം സംരക്ഷിക്കാനും,ഭക്ഷണം കഴിക്കാനും,സമൂഹവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാനും അവകാശമില്ലാതെ അട്ടപാടിയെ പ്പോലുള്ള ആദിവാസി കേന്ത്രങ്ങൾ മരുഭുൂ വത്ക്കരണത്തിലേക്കു നീങ്ങുന്ന കാഴ്‍ച്ച മനുഷ്യരുടെ പൗരബോധത്തെ  ചോദ്യം ചെയ്യുന്നതാണ്.പ്രകൃതിയെ സ്നേഹിച്ച്,ആദിവാസികളായി ജീവിതം ഇന്നും മുന്നോട്ടു നയിക്കുന്ന അവർക്കും മനുഷ്യാവകാശ സംരക്ഷണത്തിൽ ശക്തമായ പങ്കുവഹിക്കാൻ സാധിക്കും.കാരണം അവരും മനുഷ്യരാണ്!
             
	സമൂഹത്തിലെ അനീതികക്കെതിരെയും,അതിക്രമങ്ങൾക്കെതിരെയും തന്റെ തൂലികകൊണ്ട് പ്രതിഷേധിക്കുന്ന എഴുത്തുക്കാർക്കെതിരെ ഇന്നു  നിലകൊള്ളുന്ന ലംഘനങ്ങൾ കൽബൂർഗിയുടെയും,നരേന്ദ്ര ദബോൽക്കറുടെയുമൊക്കെ വിയോഗത്തിൽ തെളിഞ്ഞു കാണുന്നു.എഴുതാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന അവർ,ഭരണഘടനയിൽ എഴുതിച്ചെർത്തിരിക്കുന്ന മനുഷ്യാവകാശങ്ങളിലെ ചുവന്ന പനിനീർപ്പുവുക്കളാകുന്നു.തന്റെ ആശയങ്ങളെ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ അവസരം നിഷേധിക്കപ്പെടുന്ന പെരുമാൾ മുരുകനെ പോലുള്ളവരും ഇന്ന് ഒരു ദുഃഖമായി നിലകൊള്ളുന്നു
                                  
	സ്വേച്ഛാധിപത്യ ആശയങ്ങളെ  സമൂഹത്തിനു മുന്നിൽ അടിച്ചേൽപ്പിക്കുന്ന തീവ്രവാദമാണ് മനുഷ്യാവകാശ സംരക്ഷണത്തിലെ വിള്ളലുകൾക്ക് പ്രധാന കാരണം.വിദ്യാഭ്യാസത്തിനുള്ള അവകാശവും,മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കുന്ന അവർ ഇന്ന് ലോകത്തിനു തന്നെ ഭീഷണിയായി നിലകൊള്ളുന്നു.ഇവിടെയാണ് സ്വാത്‍‍‍‍‍‍‍‍‍‍‍‍‍‍‍താഴ്വരയുടെ പുത്രിയായ മലാല യുസഫ് സായിയുടെ  പ്രവർത്തനങ്ങൾ മുന്നിട്ടു നിൽക്കുന്നത്.
                     
	 മനുഷ്യാവകാശ സംരക്ഷണത്തിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം. എന്നാൽ അതിന്റെ പേരിൽ നിലനിൽക്കുന്ന പോരാട്ടങ്ങൾ ഏറെയാണ്. രോഹിത്ത് വേമുലയും ജെ.എൻ യുവുമെല്ലാം നേരിട്ടത് യഥാർത്ഥത്തിൽ മനുഷ്യാവകാശലംഘനത്തിന്റെ പ്രത്യാഘാതങ്ങലാണ്.ഭരണഘടനയിൽ തിളങ്ങി നിൽക്കുന്ന മനുഷ്യാവകാശങ്ങൾ സംരക്ഷണവലയത്തിന്റെ അകത്തളത്തിൽ ആയാൽ മാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിലനിൽക്കുകയുള്ളൂ.
                                     
	മനുഷ്യർ ഭൂമിയിലെ അത്ഭുതസൃഷ്ടിയായി വ്യാഖ്യാനിക്കപ്പെടുമ്പോഴും അവൻ അർഹിക്കുന്ന അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാത്ത സാഹചര്യം സ്ത്രീകൾക്കെതിരെയുള്ള വളരെ ക്രൂരമായ അക്രമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ സഞ്ചാരം ലഭ്യമാകുന്ന തീവണ്ടികളും പൊതുസ്ഥലങ്ങൾ പോലും സ്ത്രീ അതിക്രമങ്ങൾ നടക്കുന്ന ഇടങ്ങളായി മാറുന്ന കാഴ്ച യഥാർത്ഥത്തിൽ മനുഷ്യാവകാശലംഘനത്തിന്റെ അടയാളമായി വ്യാഖ്യാനിക്കാം.
                                                 
	ലോകം നേരിടുന്ന പ്രതിസന്ധികളെ ഇഴകീറി അപഗ്രന്ഥിച്ചാൽ മാത്രമേ മനുഷ്യാവകാശസംരക്ഷണം എത്രത്തോളം പ്രസക്തി യാർജ്ജിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. തന്റെ സംസ്കാരവും ജീവിതവും സംരക്ഷിക്കാൻ അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കണം. എന്നാൽ മാത്രമേ അതിജീവനവും സാധ്യമാവുകയുള്ളൂ.തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിൽ അക്കിത്തത്തെ പോലെ, ജാലകകാഴ്ചയാകുന്ന ജീവിതത്തിന്റെ കാണാപ്പുറങ്ങൾ തേടാതെ മുന്നോട്ടുപോയാൽ മനുഷ്യാവകാശസംരക്ഷണങ്ങൾക്ക് യാതൊരുവിധ പ്രാധാന്യവും ലഭിക്കില്ല. അതുകൊണ്ടുതന്നെ ജീവിതം കെട്ടിപ്പടുത്താൻ നിയമങ്ങളെ നെഞ്ചോടു ചേർക്കുക...ജീവിതത്തിന്റെ ഇഴകൾ നെയ്തെടുക്കാൻ മനുഷ്യാവകാശ സംരക്ഷണം അനിവാര്യമാണ്... 


ANJALI M
11, C. H. S. S. Chattanchal (Kasaragod)
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017