ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അങ്കമാലി

അങ്കമാലി

നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. മൈതാനം എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര്. ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്. കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. 1597ൽ സ്ഥാപിക്കപ്പെട്ട, കിഴക്കേ പള്ളിയെന്നു അറിയപ്പെടുന്ന സെന്റ്. ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

കിഴക്കേപള്ളി


ചരിത്രം

ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരിക്കുന്നു. മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്.

ചേരന്മാരുടെ കീഴിലായിരുന്ന ഇവിടം കലക്രമത്തിൽ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും കീഴിലായി. കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്. ഇത് 17-ആം നൂറ്റാണ്ടുവരെ തുടർന്നു. അതിനു വളരെ മുന്നേ തന്നെ ജൈനരും ബുദ്ധമതക്കാരും ഇവിടെയുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. കോതകുളങ്ങര, ചെങ്ങമനാട് എന്നീ സ്ഥലങ്ങളായിരുന്നു ജൈനരുടെ വിഹാരം. മലയാറ്റൂർ ബുദ്ധകേന്ദ്രവുമായിരുന്നു. ശ്രീമൂലവാസത്തിലേക്ക് അങ്കമാലിയിൽ നിന്ന് പുഴമാർഗ്ഗം ഉണ്ടയിരുന്നതായും രേഖകൾ കാണുന്നു. ഉത്തരേന്ത്യയിൽ നിന്ന് ശ്രീമുലാവാസത്തലേക്കുള്ള വഴിയിലാണ്‌ അങ്കമാലി എന്നത് അങ്കമാലിയിൽ നിന്ന് കിട്ടിയ ഉത്തരേന്ത്യൻ നാണയങ്ങൾ ബുദ്ധമതക്കാർ കൊണ്ടുവന്നതാവാനുള്ള സാധ്യതക്ക് ബലം നൽകുന്നു. അങ്കമാലിക്കടുത്തുള്ള ഇളവൂർ തൂക്കം ബുദ്ധമതക്കാർ തുടങ്ങിവച്ച ആചാരങ്ങളുടെ ഭാഗമാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. നസ്രാണികളുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് അങ്കമാലിക്കുള്ളത്. ക്രി.വ. 409-ൽ സ്ഥാപിക്കപ്പെട്ടു എന്നു പറയ്പ്പെടുന്ന വി. മറിയത്തിന്റെ നാമഥേയത്തിലുള്ള സുറിയാനിപള്ളി ഇവിടം ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നതിനു മുന്നേ തന്നെ ഉണ്ടായതാണ്.

ക്രി.വ. 58 ൽ തോമാശ്ലീഹ കൊടുങ്ങല്ലൂർ വന്നിറങ്ങിയശേഷം മാള വഴി അദ്ദേഹം അങ്കമാലിയിലെ അങ്ങാടിക്കടവിൽ വന്നിറങ്ങി എന്നു കരുതുന്നു. 9-ആം നൂറ്റാണ്ടിൽ വിദേശീയരായ മുഹമ്മദീയന്മാരുടെ സഹായത്തോടെ സാമൂതിരി കൊടുങ്ങല്ലൂർ പട്ടണം ആക്രമിച്ച് നശിച്ചപ്പോൾ ക്രിസ്ത്യാനികൾ അവിടെനിന്നു പാലായനം ചെയ്തു. അതിൽ ഒരു വിഭാഗം ആലങ്ങാട്ട് രാജാവിനെ ആശ്രയിക്കുകയും അങ്കമാലിയിൽ വേരുറപ്പിക്കുകയും ചെയ്തു. അവർ അവിടെ ഒരു പട്ടണം സ്ഥാപിക്കുകയും പള്ളിയും മറ്റു വിഹാരകേന്ദ്രങ്ങൾ പണിയുകയും ചെയ്തു. ക്രി.വ. 822-ല് എത്തിയ മാർ സബർ ഈശോ മാർ അഫ്രോത്ത് എന്നിവർ അകപ്പറമ്പ് എന്ന സ്ഥലത്ത് പള്ളി സ്ഥാപിച്ചു. ഇതിനു ശേഷമാണ് തരിസാപ്പള്ളി നിർമ്മിക്കുന്നത്.‍ ഇതിനു മുന്നേ തന്നെ ക്രിസ്ത്യാനികൾ ഇവിടെ വന്ന് പള്ളികളും മറ്റും പണിയുകയും ചെയ്തിട്ടുണ്ട്. അതിനേക്കാൾ‍ വളരെ മുൻപു തന്നെ ഇവിടം സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കേന്ദ്രമായിരുന്നു.

അങ്കമാലി പടിയോല കേരള ക്രിസ്തുമത ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ്‌. പിന്നീട് ഇവിടം ഭരിച്ചിരുന്നത് മങ്ങാട് സ്വരൂപത്തിലെ താവഴികളിലെ നാടുവാഴികളായിരുന്നു. കറുത്തതാവഴിക്കരുടെ രാജധാനി മാങ്ങാട്ടുകര ഉണ്ണിമഠവും വെളുത്ത താവഴിക്കാരുടേത് ആലങ്ങാട്ട് കോട്ടപ്പുറവും ആയിരുന്നു. എന്നാൽ ഇവ കാലക്രമത്തിൽ അന്യം വന്നു പോയി. പിന്നീട് ഇവിടത്തെ മിക്കവാറും സ്ഥലങ്ങളെല്ലാം പള്ളികളുടെ കീഴിലായീ മാറി. പോർട്ടുഗീസുകാരും ഇവിടെ കുറേക്കാലം വ്യാപരത്തിൽ ഏർപ്പെട്ടു. അവരുടെ കാലത്താണ് അങ്കമാലിയിൽ പോർക്കുകളും മറ്റും വന്നത്. പോർട്ടുഗലിൽ നഗരശുചീകരണത്തിന് സഹായിച്ചിരുന്നത് പന്നികളും പോർക്കുകളും ആയിരുന്നു.

1756 ല് സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കിയെങ്കിലും 1762-ല് തിരുവിതാംകൂർ സൈന്യം കൊച്ചി രാജ്യം രാജാവിനെ സഹായിക്കുകയും സാമൂതിരിയെ തോല്പിച്ച് ഓടിക്കുകയും ചെയ്തു ഇതിനു പകരമായി ആലങ്ങാട്, പറവൂർ എന്നീ താലൂക്കുകൾ തിരുവിതാംകൂറിന് സമ്മാനമായി കൊച്ചിരാജാവ് നല്കി. അങ്ങനെ വിവിധ രാജവംശത്തിനറ്റെ ചുവട്ടിലായി മാറി മാറി ഭരിക്കപ്പെട്ടിട്ടുണ്ടിവിടം.

ടിപ്പു സുൽത്താൻ 1788 ഡിസംബറിൽ കൊച്ചി രാജാവിനെ പാലക്കാട്ട് വച്ച് കാണുകയും തിരുവിതാംകൂറിന്റെ മേൽകോയമയിൽ നിന്ന് വിടുവിക്കാമെന്നും പകരമായി ആലങ്ങാടും പറവൂരും കൊടുക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കൊച്ചിരാജാവിനത് സ്വീകാര്യമായിരുന്നില്ല. കൊച്ചിയിലെ ഡച്ചു കോട്ടകളിലും സുൽത്താന് കണ്ണുണ്ടായിരുന്നു. എന്നാൽ സന്ധി സംഭാഷണങ്ങൾ എല്ലാം നിരാകരിച്ച കൊച്ചിയെ ശത്രുതാ മനോഭാവത്തോടെയാണ് ടിപ്പു കണ്ടത്. അതുകോണ്ടായിരിക്കണം കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയിൽ വഴിയിൽ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവർ കടന്നുപോയത്. മൈസൂരിൽ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിൻ‍വാങ്ങിയത്.

1902 ൽ എറണാകുളം -ഷൊർണ്ണൂര് തീവണ്ടിപ്പാത തുറന്നപ്പോൾ അങ്കമാലി ഒരു തീവണ്ടി സ്റ്റേഷനായി.
“അങ്കമാലി കല്ലറയിൽ നമ്മുടെ സോദരരുണ്ടെങ്കിൽ.. ആ കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും“ എന്ന് അമുദ്രവാക്യമാണ് കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെയിറക്കിയത്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയായ ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ ചില നയങ്ങൾ ജനങ്ങളിൽ കടുത്ത എതിർപ്പ് ഉളവാക്കി. എൻ.എസ്.എസ് നേതാവായ മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരേയുള്ള പ്രക്ഷോഭണ ഫലമായി അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ 1959 ജൂൺ 12 ന് പോലീസ് വെടിവെയ്പ്പ് ഉണ്ടാവുകയും അങ്കമാലിയിൽ ഏഴുപേരോളം പേർ മരിക്കുകയും തുടർന്ന് നടന്ന വൻ പ്രക്ഷോഭശേഷം രാഷ്ട്രപതി ഭരണം ഏറ്റെടുക്കുകയും മന്ത്രിസഭ നിലം പതിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

അങ്കമാലിയുടെ ഭൂപ്രകൃതിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. അങ്കമാലി മുൻപ് ഒരു കുന്നിൻ പ്രദേശമായിരുന്നു എന്ന് ബുക്കാനൻ പ്രതിപാദിച്ചിട്ടുള്ളത്. ഉദയം‍പേരൂർ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേൽ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിൻ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേർന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരിൽ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറിൽ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിൻ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി.

ചമ്പന്നൂർ, പുളിയനം, കരയാംപറമ്പ്, മൂക്കന്നൂർ തെക്കും കിഴക്കു സമതലപ്രദേശങ്ങളും ആണ്. പടിഞ്ഞാറുഭാഗത്ത് കൊക്കരണിമാലി എന്ന പാടശേഖരവും അങ്ങാടിക്കടവു വരെ നീണ്ടു പോകുന്നു. നടുക്കായി അങ്ങാടികളും പള്ളികളും രൂപം കൊണ്ടിരിക്കുന്നു. മറ്റൊരു തെക്ക് കിഴക്കൻ ഭാഗത്തായി അകപ്പറമ്പ്, നെടുമ്പാശ്ശേരി എന്നീ പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതു രൂപീകൃതമായശേഷവും വളരെയേറേ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. തെക്കു ഭാഗത്തായി തേമാലി എന്ന് ഇരുപ്പൂനിലങ്ങൾ ഉണ്ട്.

അങ്കമാലി-മാഞ്ഞാലി തോട്(പഴയ പുഴ) മധുരപ്പുറം കൂടി മാഞ്ഞാലിയിൽ വച്ച് മംഗലപ്പുഴയിൽ ചേരുന്നു. ഇതിനു കരയിലായിട്ട് പ്രധാനപ്പെട്ട ഭൂവിഭാഗങ്ങളും കാണപ്പെടുന്നത് തോടിന്റെ പഴയ പ്രതാപം വിളിച്ചോതുന്നു. കരയിൽ, തിരുനായത്തോട് ക്ഷേത്രം, കൃഷ്ണസ്വാമി ക്ഷേത്രം, ജൈനരുടെ കാവ്, വേങ്ങൂർ ഭഗവതി ക്ഷേത്രം, കിടങ്ങൂർ ക്ഷേത്രം, മാങ്ങാട്ടുകര, ഉണ്ണിമഠം, വെമ്പിളിയം ക്ഷേത്രം, കോതകുളങ്ങര ക്ഷേത്രം, മധുര-കൊടുങ്ങല്ലൂർ പാതയിലെ ഇടത്താവളമായ അങ്ങാടിക്കടവ് (മലഞ്ചരക്കുകളുടെ പണ്ടികശാല), പടുപുരയിലെ ക്ഷേത്രങ്ങൾ, അകപ്പറമ്പ്വലിയപള്ളി, കോടുശ്ശേരി, എളവൂർ ഭഗവതിക്കാവ്, മൂഴിക്കുളം ക്ഷേത്രം, മൂഴിക്കുളം പള്ളി എന്നിവയുണ്ട്.

പതിനെട്ടര ചേരികൾ

ഇത് തീയ്യരുടേയും ബൌദ്ധരുടേയും വിഹാരമാണെങ്കിലും അങ്കമാലിയിൽ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ ഭൂമിയായാണ് കാണപ്പെടുന്നത്. തിയ്യരുടേതായി രേഖകൾ ഇല്ലെങ്കിലും ബുദ്ധമതക്കാരുടേതാവാനാണ് വഴി എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇതിൽ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികൾ, പതിനെട്ടര ക്ഷേത്രങ്ങൾ) താഴെപ്പറയുന്നവയാണ് അവ

  • നെടുമ്പാശ്ശേരി
  • അടുവാശ്ശേരി
  • പാലപ്രശ്ശേരി
  • കപ്രശ്ശേരി
  • കോടുശ്ശേരി
  • മള്ളുശ്ശേരി
  • പടപ്പശ്ശേരി
  • കുറുമശ്ശേരി
  • കണ്ണംകുഴിശ്ശേരി
  • പൂവത്തുശ്ശേരി
  • കുന്നപ്പിള്ളിശ്ശേരി
  • തുരുത്തുശ്ശേരി
  • പുതുവാശ്ശേരി
  • കുന്നിശ്ശേരി
  • പൊയ്ക്കാട്ടുശ്ശേരി
  • കരിപ്പാശ്ശേരി
  • പാലിശ്ശേരി
  • പറമ്പുശ്ശേരി
  • വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)



എന്റെ ഗ്രാമം ചിത്രങ്ങളിലൂടെ