നിർവഹണം

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ജോസഫ്സ് പുളിങ്കുന്ന്

by me
താളുകൾ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദർശരൂപം | നിർവഹണം | നേതിർ നിര | അച്ചടക്കപാലനത്തിന് | പ്രവർത്തനങ്ങൾ | ഭൗതിക സൗകര്യങ്ങൾ
എസ്സ് ജെ അദ്ധ്യാപകർ | നേട്ടങ്ങൾ | അഭിമാനപാത്രങ്ങൾ | വഴിത്താര | പൂർവ വിദ്യാർത്ഥികൾ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം
നിർവഹണം


കേരളത്തിലെയെന്നല്ല, ഭാരതത്തിലെതന്നെ പ്രമുഖ വിദ്യാഭ്യാസ ഏജൻസികളിൽ ഒന്നാണല്ലോ സി.എം.ഐ. സന്ന്യാസസഭ. ഈ സഭയുടെ വിവിധതരത്തിലുള്ള ശുശ്രൂഷകളിൽ സാമൂഹ്യമായി ഏറ്റവും കൂടുതൽ ദൃശ്യതയുള്ള പ്രവർത്തനരംഗമാണ് വിദ്യാഭ്യാസം. ഇരുന്നൂറോളം സ്കൂളുകളും മൂന്നു ഡസനോളം കലാലയങ്ങളും രണ്ടു എഞ്ചിനിയറിംഗ് കോളേജുകളും ഒരു മെഡിക്കൽ കോളേജും ഒരു കല്പിത സർവ്വകലാശാലയും മറ്റനേകം സാങ്കേതിക പരിശീലന സ്ഥാപനങ്ങളും രണ്ടു ഡസനോളം കലാസാംസ്കാരിക കേന്ദ്രങ്ങളും ഉള്ള വലിയ ഒരു വിദ്യാഭ്യാസ സേവനശൃംഖല ഭാരതത്തിൽ സി.എം.ഐ. സഭയ്ക്കുണ്ട്. ഈ സ്ഥാപനങ്ങൾ വഴി ലക്ഷക്കണക്കിനു വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും, പതിനായിരക്കണക്കിന് അദ്ധ്യാപകരോടും സി.എം.ഐ. സഭ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പരിശീലന-രൂപവത്ക്കരണ ബന്ധങ്ങൾക്ക് ഏകദേശം ഒന്നര നൂറ്റാണ്ടിന്റെ ദൈർഘ്യവും പാരമ്പര്യവും ഉണ്ട്. ഇത്ര ദീർഘകാലം അനേകം സ്ഥാപനങ്ങളിലൂടെ അനേകലക്ഷം യുവതിയുവാക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ സഭ ചെലുത്തിയിട്ടുള്ള സ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ. സമൂഹത്തിൽ പഠിച്ചുയരുന്നതിനും ഓരോരോ രംഗങ്ങളിൽ നേതൃത്വം നൽകുന്നതിനും ആവശ്യമായ അറിവും പരിശീലനവും പക്വതയും അനേകലക്ഷം യുവതീയുവാക്കൾക്കു ലഭിക്കുന്നതിനു സി.എം.ഐ. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിമിത്തങ്ങളായിത്തീർന്നിട്ടുണ്ടല്ലോ. അതിനുപുറമെ, ഓരോ കാലഘട്ടത്തിലും ഓരോ സ്ഥലത്തും മേല്പറഞ്ഞ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും അവയ്ക്കു നേതൃത്വം കൊടുത്തിട്ടുള്ളവരുമായ മഹത്വ്യക്തികൾ വഴി - അവർ സി.എം.ഐ. സഭാംഗങ്ങളാകാം, അവരോടൊത്തു പ്രവർത്തിച്ചിട്ടുള്ള മറ്റുള്ളവരാകാം - ലഭിച്ചിട്ടുള്ള പ്രചോദനങ്ങളും മൂല്യശിക്ഷണവും മറ്റും സഭയുടെ വിദ്യാഭ്യാസ സംഭാവനകളുടെ മാറ്റ് വർദ്ധിപ്പിക്കുകയും അതിനെ വെറും വിജ്ഞാന ദാനത്തിന്റെ തലത്തിൽനിന്നു സമഗ്ര വ്യക്തിത്വരൂപവത്ക്കരണത്തിന്റെ തലത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അതാണല്ലോ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം.

ചലനാത്മക സമൂഹത്തിനു അടിത്തറയിട്ട സഭ എന്നാൽ മേല്പറഞ്ഞതരം സംഭാവനകൾ സി.എം.ഐ. സഭയുടെ മാത്രം സവിശേഷതയല്ല. എല്ലാ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രദാനം ചെയ്യുവാൻ ശ്രമിക്കുന്നതാണ് അവയെല്ലാം. ഈശോസഭ, സലേഷ്യൻ സഭ മുതലായ വലിയ സന്ന്യാസസഭകൾ സി.എം.ഐ. സഭയെപ്പോലെതന്നെ ഓരോരോ രാജ്യങ്ങളിൽ ഇക്കാര്യം വളരെ വ്യാപകമായ രീതിയിൽ നിർവ്വഹിക്കുന്നു. അവയേക്കാൾ ആഴത്തിൽ, സി.എം.ഐ. സഭയുടെ തനതായ സംഭാവനകളെപ്പറ്റി അന്വേഷിക്കണമെങ്കിൽ, സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആരംഭകാലങ്ങളിലേയ്ക്കും മൂലങ്ങളിലേയ്ക്കും തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1831-ൽ പാലയ്ക്കൽ തോമാ മല്പാനച്ചനും പോരുക്കര തോമാച്ചനും അന്നു യുവാവായിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനും കൂടി ഭാരതത്തിലെ ആദ്യത്തെ സന്ന്യാസസഭയ്ക്കു ആരംഭമിട്ടപ്പോൾ, അവരുടെ പ്രഥമ ഉദ്ദേശ്യം തങ്ങളുടെയും കേരളസമൂഹത്തിന്റെയും, പ്രത്യേകിച്ച് കേരള കത്തോലിക്കാ സമൂഹത്തിന്റെയും, ആത്മീയമായ ശാക്തീകരണമായിരുന്നു. ആത്മീയമായി തങ്ങളെത്തന്നെ തപിപ്പിക്കാൻ ഒരു ഇടം ഒരുക്കി ‘തപസ്സുഭവനം’ സ്ഥാപിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. നിരന്തരമായ പ്രാർത്ഥനയും തപസ്സും വഴി ഉണ്ടാകുന്ന ദൈവസമ്പർക്കം തങ്ങളെ ആത്മീയമായി ഊർജ്ജമുള്ളവരാക്കുമെന്നും ആ ഊർജ്ജം തങ്ങളിൽനിന്നു ജനങ്ങളിലേയ്ക്ക് ഒഴുകിയെത്തുമെന്നും അവർ സ്വപ്നം കണ്ടു. പിന്നീട്, അന്നത്തെ മെത്രാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ക്രൈസ്തവസമൂഹത്തെ കുറച്ചുകൂടി നേരിട്ട് ഉജ്ജീവിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളിൽ അവർ വ്യാപൃതരാകാൻ തുടങ്ങിയത്. ധ്യാനപ്രസംഗങ്ങൾ, അജപാലന ശുശ്രൂഷകൾ, വൈദിക രൂപവത്ക്കരണം, ആരാധനക്രമ പരിഷ്കരണം, വിദ്യാഭ്യാസം, മുദ്രാലയപ്രവർത്തനം, സാമൂഹ്യസേവനം മുതലായ, സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാർ തുടങ്ങിവച്ച, എല്ലാ പ്രവർത്തനങ്ങളും അവർക്കു തങ്ങൾ ആർജ്ജിക്കുന്ന ആത്മീയശക്തി സമൂഹത്തിലേയ്ക്കു സംവേദിപ്പിക്കാനുള്ള വഴികൾ അഥവാ മാർഗ്ഗങ്ങൾ ആയിരുന്നു. ദൈവം തന്റെ ശക്തി നൽകി കേരള സമൂഹത്തെ ഊർജ്ജസ്വലമാക്കാൻ തങ്ങളെത്തന്നെ ഉപകരണങ്ങളാക്കി സമർപ്പിക്കുകയായിരുന്നു അവർ. അവയിൽ പ്രമുഖമായ ഒരു സേവനരംഗമായിരുന്നു വിദ്യാഭ്യാസം. മുകളിൽ സൂചിപ്പിച്ചതുപോലെ, അത് ഇന്നും സഭയുടെ ഏറ്റവും സാമൂഹ്യദൃശ്യതയുള്ള രംഗമായി നിലനിൽക്കുന്നു. 1846-ൽ ആണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം തുടങ്ങി തന്റെ വിദ്യാഭ്യാസ വിപ്ളവത്തിനു തുടക്കമിടുന്നത്. അതിനുശേഷം, അദ്ദേഹം സുറിയാനിക്കാർക്കുവേണ്ടിയുള്ള വികാരി ജനറളായിരിക്കുമ്പോഴാണ് എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണം എന്ന നിർദ്ദേശം നൽകുന്നത്. അദ്ദേഹംതന്നെ താൻ താമസിച്ചിരുന്നിടത്തൊക്കെ ജാതിമത പരിഗണനകളില്ലാതെ ചുറ്റുപാടുമുള്ള എല്ലാ കുഞ്ഞുങ്ങളെയും വിളിച്ചിരുത്തി അറിവു പ്രദാനം ചെയ്യാൻ ഏർപ്പാടുകൾ ചെയ്തിരുന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചൻ ആരംഭിച്ച സംസ്കൃതവിദ്യാലയം ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമായി. ചാവറയച്ചന്റെ നിർദ്ദേശപ്രകാരം പള്ളിക്കൂടങ്ങൾ ആരംഭിച്ച പള്ളികൾ ഏതൊക്കെയാണെന്ന് ഇന്നാർക്കും അറിഞ്ഞുകൂടാ. ആ പള്ളിക്കൂടങ്ങളും ഇന്നു നിലവിലില്ല. എങ്കിലും, കേരള കത്തോലിക്കാസമൂഹത്തിൽ ഒരു വിദ്യാഭ്യാസ വിപ്ളവം സൃഷ്ടിക്കാൻ ആ പരീക്ഷണങ്ങൾ പ്രചോദനമായി. അതെങ്ങനെയെന്നു മനസ്സിലാക്കണമെങ്കിൽ, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെ കുറച്ചൊന്നു വിശകലനം ചെയ്യണം. ഒറ്റവാക്കിൽ പറഞ്ഞാൽ, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളസമൂഹം ചലനാത്മകത അശേഷമില്ലാത്ത, അചഞ്ചല സമൂഹമായിരുന്നു. സാമൂഹ്യശാസ്ത്രകാരന്മാരുടെ വാക്കുകളിൽ പറഞ്ഞാൽ, ‘സ്റ്റാറ്റിക്ക് സൊസൈറ്റി’! ജാതിവ്യവസ്ഥയുടെ കടുംപിടുത്തത്തിൽ അമർന്നിരുന്ന അന്നത്തെ സമൂഹം ഒന്നിലും മാറ്റം അനുവദിച്ചിരുന്നില്ല. ജനനം മുതൽ മരണം വരെയും മരണത്തിനപ്പുറവും, ഒരുവൻ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നു നിശ്ചയിച്ചിരുന്നതു ജാതിയായിരുന്നു. ചെയ്യാവുന്ന തൊഴിൽ, സമൂഹത്തിലെ സ്ഥാനം, പരസ്പര ബന്ധങ്ങൾക്കുള്ള സ്വാതന്ത്യ്രം, സഞ്ചാര സ്വാതന്ത്യ്രം, എന്തിനു പറയുന്നു, ഭക്ഷണം, വസ്ത്രം, വീട്, ഭാഷ, ആഭരണം മുതലായവയൊക്കെപ്പോലും എങ്ങനെയായിരിക്കണം എന്നു ഓരോ ജാതിയെ സംബന്ധിച്ചും നിശ്ചയിച്ചുറപ്പിച്ചിരുന്ന സമൂഹമായിരുന്നു അന്നത്തേത്. അതു മാറ്റാനോ, തങ്ങൾക്കനുവദനീയമായവയിൽനിന്ന് ഉയർന്നതലത്തിലേയ്ക്കോ താഴ്ന്നനിലയിലേയ്ക്കോ മാറുവാനോ ആർക്കും സാധ്യമായിരുന്നില്ല. ഇതു ഹൈന്ദവരുടെ മാത്രം കാര്യമായിരുന്നില്ല, ജാതിവ്യവസ്ഥയുടെ മനോഭാവം വച്ചുപുലർത്തിയിരുന്ന അന്നത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും സ്ഥിതിയും അതായിരുന്നു. ഇതിനു പുറമെ, ഒട്ടും ചലനാത്മകതയില്ലാത്ത ആവർത്തന കൃഷിമാത്രമായിരുന്നു അന്നത്തെ സാമ്പത്തിക പ്രവർത്തനം. വ്യവസായമോ സാങ്കേതിക സേവനമേഖലയോ അന്നു ജന്മം കൊണ്ടിട്ടുപോലുമില്ലായിരുന്നല്ലോ. ജനാധിപത്യം നടപ്പിലാക്കിയിട്ടില്ലാതിരുന്ന കേരളം രാഷ്ട്രീയമായി ഒട്ടുംതന്നെ ചലനാത്മതയില്ലാതിരുന്ന രാജഭരണത്തിൻ കീഴിലായിരുന്നു. മേൽജാതിക്കാരായ ആൺകുട്ടികൾക്കു മാത്രമായി തുറന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമേഖല, മതപരമായ പ്രബോധനങ്ങളും അവയനുസരിച്ചു പണ്ടേ നിശ്ചയിച്ചുറപ്പിക്കപ്പെട്ടിരുന്ന ജീവിതശൈലിയിൽ കഴിഞ്ഞുകൂടാനുള്ള പരിശീലനവും നൽകിയിരുന്നതല്ലാതെ ക്രിയാത്മകമായി മതാത്മക ജീവിതത്തെ പരിപോഷിപ്പിക്കാനോ വളർത്തിയെടുക്കാനോ അനുവദിച്ചിരുന്നില്ല. എല്ലാ ജീവിതചിട്ടകളും ചട്ടങ്ങളും പണ്ടേ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞുവെന്നും അവയനുസരിച്ചു ജീവിക്കുകയേ വേണ്ടുവെന്നും ബോധ്യപ്പെടുത്തിയിരുന്ന മതദർശനമായിരുന്നു അന്നുണ്ടായിരുന്നത്. ഇങ്ങനെ ചലനാത്മകത അശേഷം അനുവദിക്കപ്പെടാതിരുന്ന ഒരു സമൂഹത്തിലാണ് സി.എം.ഐ. സഭാ സ്ഥാപകർ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. ക്രിയാത്മകത ധാരളമായി ഉള്ളവരായിരുന്നു അവർ. അസാധാരണമായ തോതിൽ കരിസ്മ അഥവാ സർഗാത്മകത സിദ്ധിച്ചിട്ടുള്ളവരായിരുന്നു ആ ആദ്യപിതാക്കന്മാർ. (എല്ലാ മതസ്ഥാപകരിലും ആദ്ധ്യാത്മിക നേതാക്കളിലും സാമുഹ്യരാഷ്ട്രീയ പരിഷ്ക്കർത്താക്കളിലും കരിസ്മ ഉയർന്ന തോതിൽ കാണാറുണ്ട്.) അവരുടെ ക്രിയാത്മകത ദൈവബന്ധത്തിലൂടെ അഥവാ പ്രാർത്ഥനയിലൂടെ സജീവമായി പുറത്തേയ്ക്കു നിർഗ്ഗളിച്ചത് കേരളസമൂഹത്തെ ക്രിയാത്മകമാക്കാനായിരുന്നു. അചഞ്ചലമായിരുന്ന സമൂഹം ചലനാത്മകമായാലേ വളരൂ, ഉയരൂ എന്നു മനസ്സിലാക്കിയ ആദ്യപിതാക്കന്മാർ തങ്ങളിലെ സർഗ്ഗാത്മകത സമൂഹത്തിനുവേണ്ടി വിവിധ രീതികളിൽ ഉപയോഗിക്കാൻ തുടങ്ങി. അഥവാ, ദൈവത്തിൽ നിന്നുള്ള ആത്മീയശക്തി ദൈവത്തിനു സ്വയം സമർപ്പിച്ച അവരിലുടെ പ്രവഹിക്കാൻ തുടങ്ങി. അതിനുവേണ്ടി അവർ തിരഞ്ഞെടുത്ത പ്രധാനപ്പെട്ടൊരു മാർഗ്ഗം വിദ്യാഭ്യാസം ആയിരുന്നു. ആദ്ധ്യാത്മിക ശുശ്രൂഷകളും സാമൂഹ്യസേവനങ്ങളും മറ്റും സമൂഹത്തെ ക്രിയാത്മകമായിത്തന്നെ വളർത്താനുള്ള വഴികളായിരുന്നുവെങ്കിലും, ഈ ചെറിയ ലേഖനത്തിന്റെ വിഷയം വിദ്യാഭ്യാസം ആയതുകൊണ്ട് അതിലേയ്ക്കു മാത്രം ശ്രദ്ധ തിരിക്കുന്നു.

ഒറ്റവാചകത്തിൽ പറഞ്ഞാൽ, തീർത്തും അചഞ്ചലവും അചേതനവും ആയിരുന്ന കേരളത്തെ ചലിപ്പിക്കാൻ വിദ്യാഭ്യാസത്തെ ഉപകരണമാക്കാം എന്നു ചിന്തിച്ചതാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വലിയ സംഭാവന. നിലനിൽക്കുന്ന സംവിധാനങ്ങളോടു താദാത്മ്യപ്പെടാൻ വേണ്ടി മാത്രം മേൽജാതിയിലെ കുട്ടികൾക്കു നൽകിയിരുന്ന പ്രാഥമിക മതവിദ്യാഭ്യാസത്തിനു പകരം, ഉൾക്കണ്ണുകൾ തുറക്കാനും ചിന്തിക്കാനും പ്രേരകമാകുംവിധം എല്ലാ തലങ്ങളിലുള്ളവർക്കും വിദ്യ പ്രദാനം ചെയ്യാൻ തീരുമാനിച്ചുവെന്നതാണ് സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരുടെ വിദ്യാഭ്യാസദർശനത്തിലെ മൌലികത. കത്തോലിക്കരുടെയിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം വിദേശികളായ മെത്രാന്മാർ പ്രോട്ടസ്റ്റന്റുകാരോടുള്ള നീരസംകൊണ്ടും അജ്ഞതയിൽനിന്നുയർന്ന ആശങ്കകൊണ്ടും നിരുത്സാഹപ്പെടുത്തിയിരുന്നതുകാരണം, അറിവിന്റെ ബൃഹത്തായ ഭണ്ഡാരമായി അറിയപ്പെട്ടിരുന്ന സംസ്കൃതത്തിന്റെ ലോകം കത്തോലിക്കർക്കായി തുറന്നുകൊടുക്കാൻ ചാവറയച്ചൻ തീരുമാനിച്ചു. ഹിന്ദുക്കളുടെ ദേവഭാഷയായി അറിയപ്പെട്ടിരുന്ന സംസ്കൃതവും, ക്രൈസ്തവചിന്തകൾ അശേഷം പോലുമില്ലാതിരുന്ന സംസ്കൃതസാഹിത്യവും, അറിവു വർദ്ധിപ്പിക്കാൻ ഇടയാകുന്നതുകൊണ്ടു പഠനവിഷയമാക്കാം എന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചിന്തിച്ച കത്തോലിക്കാ പുരോഹിതന്റെ വിശാലവീക്ഷണം ഇന്നുള്ളവരിൽപോലും കാണുമോ എന്നു സംശയമാണ്. ജാതി വ്യവസ്ഥയുടെ ഏറ്റവും മനുഷ്യത്വരഹിത പ്രകടനങ്ങളായ തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധഃകൃതരെ വിളിച്ചിരുത്തി പ്രാഥമിക വിദ്യാഭ്യാസം നൽകാൻ വാഴ്ത്തപ്പെട്ട ചാവറയച്ചൻ കാണിച്ച ധൈര്യവും തന്റേടവും ഇന്നത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരെങ്കിലും പ്രകടിപ്പിക്കുന്നതായി ഈ സേഖകൻ ഇതുവരെ കണ്ടിട്ടില്ല.

അങ്ങനെ എല്ലാവരെയും, പ്രത്യേകിച്ച് സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നവരെയും, ചലനാത്മകതയുള്ളവരാക്കാനും, അതുവഴി അവരെ പ്രബുദ്ധരും പ്രബലരുമാക്കാനും മുൻകൈ എടുത്തുവെന്നതാണ് സി.എം.ഐ. വിദ്യാഭ്യാസ സേവനത്തിന്റെ ഏറ്റവും അടിസ്ഥാന സംഭാവന. അതിന്റെ പ്രചോദനം സി.എം.ഐ. സഭ വഴി കേരളകത്തോലിക്കാസഭയിൽ വളരാൻ ഇടയായതുകൊണ്ടാണ് കേരള കത്തോലിക്കാസമൂഹത്തിന്റെ ആദ്യത്തെ ഔപചാരിക (അംഗീകൃത) വിദ്യാലയമായ സെന്റ് എഫ്രേം സ്കൂൾ സി.എം.ഐ. സഭയുടെ മേൽനോട്ടത്തിൽ 1885-ൽ മാന്നാനത്ത് ആരംഭിക്കുവാൻ ഇടയായത്. അതിനുശേഷമാണ് കേരളകത്തോലിക്കാ സമൂഹത്തിൽ മറ്റു വിദ്യാലയങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. ഇന്നു കേരളസമൂഹം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലെത്തിയിരിക്കുന്നതിന്റെ പിന്നിൽ കത്തോലിക്കാസഭയുടെ സുപ്രധാനമായ നേതൃത്വവും, അതിനും പുറകിൽ സി.എം.ഐ. സഭയുടെ പ്രചോദനവും സർഗാത്മകദർശനവും ഉണ്ട്.

വിദ്യാഭ്യാസമെന്ന സുവിശേഷവത്ക്കരണം കേരളസമൂഹവും, പിൽക്കാലത്ത് ഭാരതസമൂഹവും ചലനാത്മകമാകാനും പുരോഗമിക്കാനും വിദ്യാഭ്യാസത്തെ ഉപകരണമാക്കുന്നതിനു സഭാപിതാക്കന്മാർക്കു പ്രേരകമായത് വിജ്ഞാനദാനത്തെക്കുറിച്ചുള്ള ക്രൈസ്തവദർശനമായിരുന്നു, വെറും സെക്കുലർ വീക്ഷണമായിരുന്നില്ല. യേശു ഈ ലോകത്തിൽ വന്നത് നമുക്കെല്ലാവർക്കും “ജീവൻ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും” വേണ്ടിയായിരുന്നല്ലോ. സമൃദ്ധമായ ജീവൻകൊണ്ടു തുടിക്കുന്ന, ധന്യമായ സമൂഹത്തെയാണ് യേശു ദൈവരാജ്യം എന്നു വിളിച്ചത്. ദൈവത്തിന്റെ അരൂപി യേശുവിനു നൽകപ്പെട്ടത് ദൈവരാജ്യത്തിന്റെ സദ്വാർത്ത പ്രഘോഷിക്കാനും ദൈവത്തിനു സ്വീകാര്യമായ സമൂഹത്തെ വളർത്തിയെടുക്കാനും വേണ്ടിയായിരുന്നു. പക്ഷേ, അത്തരമൊരു സമൂഹം സ്ഥാപിക്കപ്പെടണമെങ്കിൽ “കുരുടർക്കു കാഴ്ചയും ചെകിടർക്കു കേൾവിയും, മുടന്തർക്കു സ്വാധീനവും, തടവിലാക്കപ്പെട്ടിരുന്നവർക്കു മോചനവും” ലഭിക്കണമായിരുന്നു. തന്റെ പരസ്യജീവിതകാലത്ത് യേശു ചെയ്തിരുന്ന ഏറ്റവും പ്രധാന ശുശ്രൂഷകൾ മേല്പറഞ്ഞ കാര്യം സാധ്യമാകാൻ വേണ്ടിയുള്ളതായിരുന്നു.

ഇന്നും ലോകസമൂഹത്തിൽ, പ്രത്യേകിച്ച് ഭാരതസമൂഹത്തിൽ, എല്ലാവർക്കും ജീവൻ സമൃദ്ധമായി ലഭിച്ചിട്ടില്ല. കൂടുതൽ ലഭിച്ചവരും കുറച്ചുള്ളവരും ഇവിടെയുണ്ട്. കുറച്ചുള്ളവരാണ് കൂടുതൽ. ഉൾക്കണ്ണുകൾ തുറക്കാത്ത കുരുടന്മാരും, സാമൂഹ്യമായും സാംസ്കാരികമായും നിവർന്നു നടക്കാൻ പറ്റാത്തവരും, പലവിധത്തിലുളള ചൂഷണങ്ങളുടെ തടവിൽ അടിമകളെപ്പോലെ കഴിയുന്നവരും ഇന്നും ധാരാളം. ഈ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന കാലത്തോളം യേശു പ്രഘോഷിച്ച ദൈവരാജ്യം മുളയെടുത്തുപോലും തുടങ്ങിയിട്ടില്ലയെന്നു പറയേണ്ടിവരും. ഈ സ്ഥിതി മാറണം, ജീവൻ എല്ലാവർക്കും സമൃദ്ധമായി ലഭിക്കണം. അതിനുള്ള തടസ്സങ്ങൾ മാറ്റണം. തടസ്സങ്ങൾ കാണാൻ സാധിക്കുന്ന പ്രബുദ്ധമായ ചിന്തയും അവമാറ്റാൻ ശക്തിയുള്ള പ്രബലമായ മനസ്സും ഉണ്ടാകുമ്പോൾ മാത്രമേ, ഇന്നും നിലനിൽക്കുന്ന ചൂഷകസംവിധാനങ്ങൾ തകരുകയുള്ളൂ. ഈ പ്രബുദ്ധതയും പ്രബലതയും അല്ലേ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ സംഭാവന? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു സമ്പാദനം മാത്രമല്ലല്ലോ. അതിനേക്കാൾ പ്രധാനമായി, ചിന്തിക്കാനുള്ള കഴിവിന്റെ വികസനവും, ക്രിയാത്മകമായി ചിന്തിക്കാനുള്ള പരിശീലനുമാണല്ലോ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നത്. സമൂഹത്തിൽ ചിന്തിക്കാൻ ഇതുവരെ അനുവാദം ഇല്ലാതിരുന്ന വിഭാഗങ്ങളിൽ പെട്ടവർ സ്വതന്ത്രമായും ക്രിയാത്മകമായും ചിന്തിക്കാൻ തുടങ്ങുമ്പോഴാണല്ലോ പ്രസ്തുത വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ വളരാൻ അനുവദിക്കാതിരുന്ന ചൂഷകസംവിധാനങ്ങൾ തകർന്നുവീഴുന്നതും സമൃദ്ധമായ ജീവൻ അവർക്കും ലഭിക്കുന്നതും. അതുകൊണ്ടാണ് ദൈവരാജ്യ സംസ്ഥാപനത്തിന്റെ അവശ്യം ഉപകരണമാണു വിദ്യാഭ്യാസം എന്നു തിരുസഭ പഠിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ സി.എം.ഐ. സഭാപിതാക്കന്മാരും അവരുടെ സിദ്ധിയിലും പാരമ്പര്യത്തിലും പങ്കുചേർന്നുകൊണ്ടു സി.എം.ഐ. സഭയും ഇവിടത്തെ കത്തോലിക്കാസഭയ്ക്കു ദൈവരാജ്യ സ്ഥാപനത്തിന്റെ വഴികളാണു കാട്ടിക്കൊടുത്തത്. ശരിയാണ്, കേരളസമൂഹത്തിൽ ഭൂരിപക്ഷം പേരും മാമ്മോദീസാ സ്വീകരിക്കുകയോ കത്തോലിക്കാസഭാംഗങ്ങളാകുകയോ ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ വിവിധതരം ഉചനീചത്വങ്ങൾ ഏറ്റവും കുറഞ്ഞതിന്റെയും, സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആയ തലങ്ങളിൽ ഏകദേശം സമതലസ്വഭാവം കൈവരിക്കുകയും ചെയ്തിട്ടുള്ളതിന്റെ പുറകിൽ വിദ്യാഭ്യാസം വഴിയുള്ള ദൈവരാജ്യനിർമ്മിതിയുടെ അടിസ്ഥാന പ്രക്രിയയുണ്ട്.

മുകളിൽ സൂചിപ്പിച്ചതുപോലെ, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വിവിധതരം ചൂഷക സംവിധാനങ്ങളും ഉച്ചനീചത്വങ്ങളുംകൊണ്ടു നിറഞ്ഞ സമൂഹമായിരുന്നു. ഒരുപക്ഷേ, ഉത്തരേന്ത്യയെക്കാൾ മനുഷ്യത്വരഹിതമായ സംവിധാനങ്ങളും ചൂഷണങ്ങളും നിലനിന്നിരുന്നതുകൊണ്ടാവാം സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ കേരളം ഒരു ഭ്രാന്താലയമാണെന്ന് ആക്ഷേപിച്ചത്. ആ കേരളം ഇന്ന് ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയുടെ ചൂഷണങ്ങളും മുതലാളിത്തത്തിന്റെ ക്രൂരതകളും മറ്റും ഏറ്റവും കുറഞ്ഞ സമൂഹമായി, ജീവിതഗുണമേന്മയിൽ വികസിതരാജ്യങ്ങൾക്കു തൊട്ടടുത്ത് എത്തി നിൽക്കുന്നുണ്ടെങ്കിൽ, അതിന്റെ പ്രധാനപ്പെട്ട ഒരുകാരണം ക്രൈസ്തവസഭകളുടെ ദൈവരാജ്യ ദർശനവും അതിനുവേണ്ടിയുള്ള ശുശ്രൂഷകളും ആണ്. അവയിൽ മുഖ്യമായതു വിദ്യാഭ്യാസമായതുകൊണ്ടാണ്, വിദ്യാഭ്യാസം ദൈവരാജ്യത്തിനുവേണ്ടിയുള്ള സുവിശേഷപ്രഘോഷണമാണ് എന്നു പറയാൻ കഴിയുന്നത്. അതിനു കേരളത്തിൽ വിത്തുപാകിയത് സി.എം.ഐ.സഭയാണെന്നത് അഭിമാനകരമായ കാര്യമാണ്.

മറ്റു സംഭാവനകൾ

സി.എം.ഐ. സഭയിലെ ഇന്നത്തെ അംഗങ്ങളിൽ മുപ്പത്തിയഞ്ചു ശതമാനത്തോളംപേർ വിദ്യാഭ്യാസ മേഖലയിലാണു സേവനമനുഷ്ഠിക്കുന്നത്. അവർ നിർവ്വഹിക്കുന്ന സേവനം സഭാസ്ഥാപകരായ പിതാക്കന്മാരിൽനിന്നു പാരമ്പര്യമായി ലഭിച്ചിട്ടുള്ളതാണ്. എങ്കിലും, അതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ വിധത്തിൽ അനുരൂപപ്പെടുത്തിയതിന്റെ ഫലമായി, ഇന്നു സഭയുടെ പ്രവർത്തനങ്ങൾ വളരെ വ്യാപകവും വൈവിധ്യപൂർണ്ണവുമായിത്തീർന്നിരിക്കുന്നു. പിതാക്കന്മാർ ആരംഭിച്ച അടിസ്ഥാന വിദ്യാഭ്യാസത്തിനു പുറമെ, ഉന്നത വിദ്യാഭ്യാസവും, അതിൽത്തന്നെ ഉയർന്ന നിലയിലുള്ള സങ്കേതിക വിദ്യാഭ്യാസവും ആരോഗ്യ പരിപാലന പരിശീനവും മറ്റും ഉൾപ്പെടുന്നവയാണ് ഇന്നു സി.എം.ഐ സഭ നിർവ്വഹിക്കുന്ന വിദ്യാഭ്യാസശുശ്രൂഷ. പല പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും, യുവാക്കളുടെ സർഗ്ഗാത്മകത വളർത്തുന്നതിലും, അവർക്കു മൂല്യശിക്ഷണം നൽകുന്നതിലും, കാര്യക്ഷമതയും അച്ചടക്കവും നിലനിർത്തുന്നതിലും സി.എം.ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരുടെയും പുറകിലല്ല. മൂല്യശിക്ഷണം വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണുന്ന ദർശനം യൂറോപ്പിലും ഇന്ത്യയിലും പുരാതനകാലം മുതൽ ഉണ്ടായിരുന്നതാണ്. കേരളത്തിൽ ആദുനിക വിദ്യാഭ്യാസശ്രമങ്ങൾ ആരംഭിച്ച കാലത്ത് ചിട്ടയോടെ മൂല്യശിക്ഷണം കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നു മനസ്സിലാക്കിയ ചാവറയച്ചൻ ആ ഉത്തരവാദിത്വം കുടുംബങ്ങളെയും മാതാപിതാക്കന്മാരെയുമാണ് ഏല്പിച്ചത്. എന്നാൽ ഇന്നു കുടുംബങ്ങൾ ഈ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയാത്തവിധം ബലഹീനമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, സുപ്രധാനമായ ഈ കടമ വിദ്യാലയങ്ങൾ നിർവ്വഹിച്ചേ ഒക്കൂ. സെക്കുലർ ചിന്താഗതിയും മതനിരപേക്ഷതയും മൂല്യച്ച്യുതിയും വർദ്ധിച്ചുവരുന്ന ഇക്കാലത്തും, സി.എം.ഐ വദ്യാഭ്യാസസ്ഥാപനങ്ങൾ ഈ കടമ സാമാന്യം നന്നായി നർവ്വഹിക്കുന്നുണ്ട്, പൂർണതയിലേയ്ക്ക് ഏറെദൂരം ഇനിയും പോകാനുണ്ടെങ്കിലും. തങ്ങളുടെ മക്കൾക്കു അച്ചടക്കമുള്ള വ്യക്തിത്വമുണ്ടാകാനുതകുന്ന പരിശീലനവും, മറ്റ് എവിടെയും ലഭിക്കുന്നതിലേറെ മൂല്യശിക്ഷണവും, കാര്യക്ഷമമായ രീതിയിൽ അറിവും, സ്വതന്ത്ര ചിന്തയ്ക്കുവേണ്ട പരിശീലനവും മറ്റും ലഭിക്കും എന്നു പതിനായിരക്കണക്കിനു മാതാപിതാക്കൾ ഇന്നും പ്രതീക്ഷിക്കുന്നതുകൊണ്ടാണല്ലോ, അവർ തങ്ങളുടെ മക്കള സി.എം.ഐ. സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻവേണ്ടി ഇന്നു മത്സരിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രതീക്ഷ ഫലപ്രദമാക്കാനുള്ള ഉത്തരവാദിത്വം സി.എം.ഐ. സ്ഥാപനങ്ങൾക്കും അതിനു നേതൃത്വം കൊടുക്കുന്നവർക്കും ഉണ്ട്. ആ ഉത്തരവാദിത്വബോധം കൂടുതൽ ശക്തിപ്പെടട്ടെയെന്നും വിദ്യാഭ്യാസശുശ്രൂഷ വഴി സ്ഥാപകപിതാക്കന്മാർ ഉദ്ദേശിച്ച ഫലം മുഴുവനായി സംലഭ്യമാക്കാൻ സി.എം.ഐ. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നു.

വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും പുരോഗതിക്കുംവേണ്ടിയുള്ള പോഷകശുശ്രൂഷയാണു വിദ്യാഭ്യാസം എന്ന പരമ്പരാഗത ദർശനം സാവകാശം ഇന്നു മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. അതിനു പകരം, വിദ്യാഭ്യാസത്തെ സേവനമേഖലയിലെ ഒരു വ്യവസായ (ടല്ൃശരല കിറൌൃ്യ) മായി കാണുവാൻ തുടങ്ങിയിരിക്കുന്നു ആധുനിക സമൂഹം. ഇന്നത്തെ രീതിയിലുള്ള സാങ്കേതികമേന്മയുള്ളതും സങ്കീർണ്ണവുമായ വിദ്യാഭ്യാസം കാര്യക്ഷമമായി നടത്താൻ വ്യവസായസംരംഭത്തിന്റെ ചില രീതികൾ സ്വീകരിക്കേണ്ടതായി വന്നേക്കാം. എങ്കിലും അടിസ്ഥാനപരമായി വിദ്യാഭ്യാസം സർഗ്ഗാത്മകത വളർത്താനുള്ള ശുശ്രൂഷയാണെന്നും, അതുവഴി ജീവൻ എല്ലാവർക്കും സമൃദ്ധമായി സംലഭ്യമാക്കണമെന്നും ഉള്ള ക്രൈസ്തവവീക്ഷണം മാഞ്ഞുപോകാതെ നിലനിർത്താൻ ക്രൈസ്തവസഭാ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. അതു കുറെയെങ്കിലും ക്രൈസ്തവസ്ഥാപനങ്ങൾ, പ്രത്യേകിച്ച് സി.എം.ഐ. സ്ഥാപനങ്ങൾ നിറവേറ്റുന്നുവെന്നത് വിദ്യാഭ്യാസമേഖല തീർത്തും വ്യവസായവത്ക്കരിക്കപ്പെടാതിരിക്കാനുള്ള ശക്തമായ പ്രതിരോധമാണ്, ഇന്നത്തെ വലിയൊരു സംഭാവനയാണ്. ഈ പ്രതിരോധശ്രമത്തിൽ മനസ്സു മടുക്കാൻ ഇടയാകാതിരിക്കട്ടെ. നമ്മുടെ സ്ഥാപനങ്ങൾ വ്യവസായങ്ങളായി അധഃപതിക്കാതിരിക്കട്ടെ. ധാർമ്മികമായും സാമൂഹ്യമായും ന്യായമല്ലാത്തതൊന്നും സി.എം.ഐ. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംഭവിക്കാതിരിക്കട്ടെ. അങ്ങനെ ഒന്നരനൂറ്റാണ്ടിന്റെ പൈതൃകം, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സജീവമായി നിലനിർത്താനും പ്രവർത്തിപഥത്തിൽ തുടരാനും സി.എം.ഐ. സ്ഥാപനങ്ങൾക്കു കഴിയട്ടെ. കേരളസമൂഹത്തിന്റെ ജീവസമൃദ്ധിയുടെ സ്രോതസ്സുകളാണ് സി.എം.ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നു സി.എം.ഐ. സഭയ്ക്കും, കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനിക്കാൻ തുടർന്നും ഇടയാകട്ടെ.



"https://schoolwiki.in/index.php?title=നിർവഹണം&oldid=396120" എന്ന താളിൽനിന്ന് ശേഖരിച്ചത്