Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/രണ്ടാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           കേരം തിങ്ങുന്ന നാടായതിനാൽ കേരളം എന്ന് അറിയപ്പെടുന്നതും എന്നാൽ ക്യൂവിന്റെ ആധിക്യത്താൽ ക്യൂവളം എന്ന് അറിയപ്പെടാൻ സാധ്യതയുള്ളതുമായ കേരളത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശസംരക്ഷണത്തെപ്പറ്റിപ്പറയുകയാണെങ്കിൽ വിഷയത്തിന്റെ ആഴവും പരപ്പും വർദ്ധിക്കുന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് 1948 ഡിസംബർ 10 ന് മനുഷ്യാവകാശ നിയമം പുറപ്പെടുവിക്കാൻ ഐക്യരാഷ്ട്ര സംഘടനയെ നിർബന്ധിതമാക്കിയത്. എങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 

                 ആദ്യം ലോകത്തെ തന്നെ അടിസ്ഥാനമാക്കിയാൽ 4 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മാനവികതയുടെ മാമാങ്കമായ ഒളിമ്പിക്സിൽ ഒളിമ്പിക് കുടക്കീഴിൽ(കൊടിക്കീഴിൽ) 20അംഗ സിറിയൻ അഭയാർത്ഥിസംഘത്തെ നയിച്ച യുസ്രമർദിനി യെന്ന സിറിയൻ അഭയാർത്ഥി വനിത സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് നമ്മെക്കൊണ്ടുപോയി . ദേഹം മുഴുവൻ  ബോബ് സ്ഫോടനത്തിൽ പരുക്കേറ്റിട്ടും നിർവികാരനായി നിൽക്കുന്ന സിറിയൻ ബാലൻ ഒംറാൻ ദാനിഷിന്റെ ചിത്രം ഇപ്പോഴും പലരുടെയും കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നു. അറബ് വസന്തത്തിന്റെയും മുല്ലപ്പൂവിപ്ലവത്തിന്റെയും അനന്തരഫലമായും തീവ്രവാദം മൂലവും അഭയാർത്ഥികളാകേണ്ടി വന്നവരുടെ സംവദിക്കുന്ന ചിത്രമായിരുന്നു അയ്‌ലാൻ കുർദി എന്ന സിറിയൻ ബാലന്റെ കടപ്പുറത്ത് കമഴ്ന്ന് കിടക്കുന്ന ചിത്രം . എന്നാൽ അത് വാണിജ്യത്തിനായി നീലുഫെർ ഡെമീർ എന്ന ഫോട്ടോഗ്രാഫർ കൊണ്ടുക്കിടത്തിയതാണെന്നുള്ള വാർത്ത കുറച്ചൊന്നുമല്ല നമ്മെ ഞെട്ടിച്ചത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നുള്ളത് ചരിത്രത്തിൽ നിന്നും നമുക്ക് വായിക്കാവുന്നതാണ്. 1972-ൽ ഉഗാണ്ടയിലെ ക്ഷാമകാലത്തെ ചിത്രങ്ങളെടുക്കാൻ പോയ കെവൻ കാർട്ടർക്ക് പുലിസ്റ്റർ സമ്മാനം ലഭിച്ചിരുന്നുവെങ്കിലും കഴുകൻ കൊത്താൻ‍ നിന്ന കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതോർത്ത് അദ്ദേഹം ആത്മഹത്യചെയ്യുകയാണുണ്ടായത്. 

                 ഫോട്ടോഗ്രാഫർമാരുടെയും സമൂഹത്തിന്റെയും ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളെ അലകും പിടിയും മാറേണ്ടതുണ്ട്. കേരളത്തെ ആസ്പദമാക്കി നോക്കിയാൽ ചില വിഭാഗങ്ങൾ എല്ലാവിധ അവകാശങ്ങളെയും അനുഭവിക്കുമ്പോഴും ആദിവാസി മേഖലകൾ ഇന്നും കുടത്തിലെ വിളക്കുപോലെയായിരിക്കുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ജി.​എം.ആർ.എസ്  സ്ക്കൂളുകളും മഹിളാശിക്ഷൺ പഠനകേന്ദ്രങ്ങളും വൻ വിജയമാണെങ്കിൽപ്പോലും കായികമേഖലയിൽ ഇന്നും ഇതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംസ്ഥാന മേളയിലെ പങ്കാളിത്തത്തിനപ്പുറം ഒന്നും തന്നെ പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ്. എം.ബി.എ ക്കാരനായ മുകേഷ് അട്ടപ്പാടിയിലെ ആദ്യ ഡോക്ടറാകാൻ പോകുന്ന ഡോ.പ്രകാശ്,ബിനില,സന്ധ്യ മുതലായവർ ഈ മേഖലയിൽ നിന്നും ഉയർന്നുവന്നിട്ടുള്ളവരാണ്. നിലമ്പൂർ ഒരു ആദിവാസി യുവാവിനെ 22 ദിവസമായി അടിമയാക്കി വെച്ച വാർത്ത വന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാനോ ഇതുവരെ ജോലി ചെയ്ത കൂലി വാങ്ങി നൽകാനോ ആരും തയ്യാറായില്ല. എസ്.ടി ഡയറക്ടർ ഉത്തരവിട്ടെങ്കിലും യുവാവിനെ പുതിയ ഷർട്ടും മുണ്ടും ധരിപ്പിച്ചും ആസ്ബസ്റ്റോസ് ഇട്ട പുതിയ ഷെഡ്ഡിലേക്ക് മാറിത്താമസിപ്പിച്ച് അടിമ ജീവിതമല്ല പരമസുഖം എന്ന് വരുത്തിത്തീർക്കാനാണ് പോലീസുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. ഇത്തരം ശ്രമങ്ങളിൽ നഷ്ടപ്പെട്ട് പോകുന്നത്,സംസാരിക്കാനും ചെവികേൾക്കാനും കഴിയാത്ത ഒരു മാനുഷികജീവിയുടെ അവകാശങ്ങളാണ്. 

                " അയംഃനിജ പരോവേതി ഗണനാം ലഘു ചേതസ്സാം ഉദാരമതീനാം തു വസുധൈവ കുടുംബകം "ഈ ശ്ലോകത്തിന്റെ അർത്ഥങ്ങൾ തന്നെയാണ്ട "ലോകമേ തറവാട് നമുക്കീ ചെടികളും പുൽകയും കൂടി തൻ കുടുംബക്കാർ എന്ന വരികളും നമ്മെ അനുസ്മരിപ്പിക്കുന്നത്. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധം നമുക്ക് ഉണ്ട് എങ്കിൽ നമുക്ക് ആരുടെയും അവകാശങ്ങൾ ലംഘിക്കാൻ സാധിക്കുകയില്ല. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. തുടരെയുള്ള പണിമുടക്കുകൾ,വിലക്കയറ്റം,ജനസംഖ്യ,ജനങ്ങളുടെ സുഖലോലുപത തുടങ്ങി ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ധാരാളം കീറാമുട്ടി പ്രശ്നങ്ങളുണ്ട്. ആഗോളവിപണിയിൽ സ്വന്തമായി ഒരു വിപണന വസ്തു ഇല്ലാത്തത് അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുന്നു. അഴിമതിയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റം തന്നെയാണ്. നമ്മുടെ നാട്ടിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ പലപ്പോഴും 'ഏണസ്റ്റ് വിൻസന്റ് 'റൈറ്റിന്റെ 'ഗാഡ്സ്‌ബൈ' എന്ന ഇംഗ്ലീഷ് നോവലുപോലെയാണ്. 50,000 വാക്കുകൾ ഉപയോഗിച്ചു എങ്കിലും ഈ നോവലിൽ E എന്ന അക്ഷരം ഉപയോഗിച്ചിട്ടില്ല എന്നാൽ എഴുത്തുകാരന്റെ പേരെഴുതേണ്ടി വന്നപ്പോൾ ഈ അക്ഷരം ഉപയോഗിക്കേണ്ട വന്നു. 2016 മെയ് 12 ന് വനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധി സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അമതിക്രമങ്ങൾ തടയാനുള്ള  കരട് രേഖ തയ്യാറാക്കി അതിനുശേഷവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പ്രധാനനഗരങ്ങളിൽ പുതുവത്സരദിനത്തിൽ നടന്ന ലൈഗികാതിക്രമങ്ങൾ നമ്മുടെ നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നു. നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന നിയമം മെക്കാളെ പ്രഭുവിന്റെ കാലത്ത് കൊണ്ടുവന്നതാണ്. വക്കീലന്മാരുടെ സ്വർഗ്ഗമെന്നാണ് ഇന്ത്യൻ നിയമസംഹിത അറിയപ്പെടുന്നത്. വക്കീലന്മാർ ചേർന്നെഴുതി തയ്യാറാക്കിയതിനാൽ കുറ്റവാളികൾ രക്ഷപ്പെട്ടു പോകാൻ ധാരാളം അവസരങ്ങളുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഒരാൾ നിരപരാധി ആണോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ്,1000 കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് പറയുന്നത്. ഗോവിന്ദച്ചാമിയെ  ശിക്ഷിക്കാൻ സാധ്യമാകാതിരുന്നതും ഇതുമൂലമാണ്.

	        മറ്റുള്ളവരുടെ ദേശീയതെയും സ്വകാര്യതയെയും അപമാനിക്കുന്നതാണ് മറ്റൊരു പ്രശ്നം.ഇ-കൊമേഴ്സ് വമ്പനായ ആമസോണിൽ ഇന്ത്യൻ പതാകയുമായി സാമ്യമുള്ള ചവിട്ടുമെത്തവെച്ചത് വിവാദമായി വിദേശകാര്യമന്ത്രി താക്കീത് ചെയ്തതിനുശേഷവും അതേസൈറ്റിൽ ഗാന്ധിജിയുടെ ഗ്രാഫിക് ഡിസൈനിലുള്ള ചെരുപ്പ് പ്രത്യക്ഷപ്പെട്ടു.3കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്തിന്റെ രാഷ്ട്ര പിതാവിന് വെറും 1190 രൂപയാണ് അവർ ഇട്ടത്.മാധ്യമങ്ങളിലും പരസ്യങ്ങളിലും സ്ത്രീകളെ വളരെയധികം മോശമായി ചിത്രീകരിക്കുന്നത്.അവരുടെ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണ്.സ്ത്രീകൾക്ക് വീടുകളിൽ നേരിടേണ്ടിവരുന്ന വിവേചനങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് 2005-ൽ ഗാർഹിക പീഡന നിരോധന നിയമം കേന്ദ്രസർക്കാർ  പ്രാബല്യത്തിൽ വരുത്തിയത്,അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായും അവരെ സാമൂഹികമായി ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായും ആണ് വ്യോമസേനയിലും മറ്റും അവരെ ഇപ്പോൾ റിക്രൂട്ട് ചെയ്യുന്നത് അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്ക് ഗാർഡ്ഓണർ നല്കിയത് ഒരു വനിതയായിരുന്നു.ഇന്തോ-ഭൂട്ടാൻ അതിർത്തി രക്ഷാ സേനയായ പ്രശസ്ത സീമാബെൽ ‍ഡയറക്ടർ ഇപ്പോഴൊരു വനിതയാണ്. അർച്ചന രാമസുന്ദരം,ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമുദ്രസംഘടനയുടെ ധീരതാ അവാർഡ് നേടിയ രാധിക മേനോനും ഇന്ത്യൻ എന്ന അഭിമാനത്തിന് മകുടം ചാർത്തിയവരാണ്. ഇവരിലേക്ക് ഇന്ത്യൻ സ്ത്രീകളെ എത്തിച്ച ഇന്ത്യൻ ഫെമിനസത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതുമായ സാവിന്തി ഭായ് ഫുലെയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. ആ മഹതിയുടെ ജന്മദിനത്തിൽ അവർക്ക് ഗൂഗിൾ ആദരം അർപ്പിച്ചത്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ എങ്ങനെ ലോകം കാണുന്നു എന്നതിനു തെളിവാണ്. മനുഷ്യാവകാശത്തിന്റെ കളിത്തൊട്ടിലായ ഗ്രീക്കിനെ മറികടന്ന് ഈ രംഗത്ത് ധാരാളം സംഭാവനകൾ നൽകാൻ ഇന്ത്യയ്ക്ക് കഴിയും ആദ്യ നിയമസംഹിത ക്രോഡീകരിച്ച ഹമ്മുറാബിയിൽ നിന്നും ലോകം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ജാതി മത മൗലികവാദവും അതുമൂലമുണ്ടാകുന്ന വിധ്വംസക പ്രവർത്തനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. ജാതി തിരിക്കണമെന്നും മെച്ചമുള്ള സ്റ്റേറ്റുകൾ ഒന്നാവണമെന്ന ചിന്ത തുടങ്ങിയവ ഒഴിവാക്കപ്പെടേണ്ടതാ​ണ്.നമ്മുടെ ഭരണഘടനയിൽ മൗലികാവകാശങ്ങളും കടമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ തന്നെ മറ്റൊരു പൗരന്റെ അവകാശം ഇല്ലാതാക്കാനോ തടയാനോ നമുക്ക് അധികാരമില്ല. അധികാരസ്ഥാനങ്ങളിൽ വരാൻ ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്ന കുതന്ത്രങ്ങൾ പലപ്പോഴും വിഭാഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും കാരണമാവാറുണ്ട്. ജാതിമത ചിന്തയിലൂടെ വോട്ട് നേടുന്നത് ജനാധിപത്യപരമല്ല എന്ന് അവരും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാവരും ഒരു പൊതുപൂർവ്വികനിൽ നിന്നുമാണുണ്ടായത്. ആ നിലയ്ക്ക് ചിന്തിച്ചാൽ മനുഷ്യാവകാശസംരക്ഷണം എളുപ്പമാകും. 

                 ദേശീയത എത്രത്തോളം തീവ്രമാണോ അത്രയും തീവ്രമായിരിക്കണം അയൽ രാജ്യങ്ങളോടുള്ള പ്രതിപത്തിയും. ദേശീയത ഇടുങ്ങിയ ചിന്തകളുടെ ചിറകിലേറുമ്പോൾ അത് തീവ്രവാദമായി മാറും. മേൻകാഫ്(ഹിറ്റ്‌ലറുടെ ആത്മകഥ) മുതലായവയ്ക്ക് 20 വർഷത്തിനുശേഷം അംഗീകാരം ലഭിച്ചത് നാം ഭയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.' കർമ്മണ്യേ വാധി കാരസ്വേ മാ ഫലേഷു കഥാചന മാ ഫലഹേതുർ ഭൂർ മാതേ സംഗോ സ്തകർമണി' പ്രതിഫലം ഇച്ഛിക്കാതെയും മറ്റുള്ളവർക്കു ദോഷകരമല്ലാത്ത രീതിയിലും കർമ്മം ചെയ്യുക നല്ലൊരു നാളേയ്ക്കായ്. ഇരുന്നിട്ട് വേണം കാൽനീട്ടുവാൻ. ഈ വിഷയത്തിൽ ഇനിയും ഇരുട്ടുകൊണ്ട് ഒാട്ട അടയ്ക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോകാതിരിക്കട്ടെ. ഗ്ലോബൽ സ്ലേവറി ഇൻഡക്സിൽ ഒന്നാം സ്ഥാനം എന്ന നാണം കെട്ട റെക്കോർഡ് നമുക്ക് കഴുകി കളയണം. ഭിക്ഷാടനം പോലെയുള്ള തൊഴിലിൽ ഏർപ്പെടുന്നവരെ പുനഃരധിവസിപ്പാക്കാൻ പദ്ധതികളുണ്ടാക്കേണ്ടിയിരിക്കുന്നു.

SUJITHKUMAR A
11, Govt. H.S.S Vechoochira Colony (Pathanamthitta)
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017