G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കൽപകഞ്ചേരി പഞ്ചായത്തോഫീസ് (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കൽപ്പകഞ്ചേരി സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)
ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)
ജി.എൽ.പി.എസ്. കൽപകഞ്ചേരി (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)

കൽപകഞ്ചേരി എന്ന ഞങ്ങളുടെ ഗ്രാമം

               ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. 

പ്രാദേശിക ചരിത്രം

കൽപ്പകഞ്ചേരി

              കൽപ്പകഞ്ചേരി പ്രഭാത സൂര്യന്റെ വരവേൽപ്പിന് കാത്തുനിൽക്കാതെ ആയിരക്കണക്കിന് കച്ചവടക്കാർ ആർപ്പും വിളിയുമായി ഓടിയെത്താൻ തുടങ്ങി. അവർക്ക് ഏറ്റവും വേഗം ചന്തയിൽ എത്തണം വെറ്റിലയും മറ്റു കാർഷികവിളകളും മൺപാത്രങ്ങളും മത്സ്യമാംസാദികളും എന്ന് വേണ്ട എല്ലാ വിഭാഗങ്ങളുടെയും വിപണനം നടക്കുന്ന ചന്തയാണ്. ബുധനാഴ്ച പുലരുംമുമ്പ് തുടങ്ങുന്ന ആരവങ്ങൾ വ്യാഴാഴ്ച പുലർച്ചെയാണ് തീരുന്നത്. അരനൂറ്റാണ്ടു മുൻപുവരെ കൽപ്പകഞ്ചേരി യിലെ ആഴ്ച ചന്തകൾ അങ്ങനെയായിരുന്നു
              ഒരു ഡസനിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായി പരിലസിക്കുന്ന കടുങ്ങാത്തുകുണ്ട് മുതൽ, പ്രസിദ്ധമായ രണ്ടത്താണി വരെ നീണ്ടുകിടക്കുന്നു കൽപ്പകഞ്ചേരി.

പേരിന് പിന്നിൽ

              കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും.
              പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കൽപൈൻ ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം.

ചരിത്രപഥങ്ങളിലൂടെ

               കൽപ്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിരമണിയമായ ഈ ഗ്രാമം കാർഷികപ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾപോലും കൃഷിയോടോ, ചോലയോടോ, നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്കവ്യവസായങ്ങൾക്കും, എണ്ണഉൽപാദനശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷിസമ്പത്തും അതിന്റെ വിറ്റഴിക്കലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തികമാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്.

മണ്ടായ് പുറത്ത് മൂപ്പന്മാർ

               കൽപ്പകഞ്ചേരി പ്രദേശം വെട്ടത്തുരാജാവിനെ ഭരണത്തിന് കീഴിലായിരുന്ന കാലത്ത് തമ്പുരാന്റെ പ്രധാനമന്ത്രിയും കാര്യസ്ഥനും ആയിരുന്ന മണ്ടായപ്പുറത്ത് കൃഷ്ണമേനോന് താമസിക്കാനായി രാജാവിന്റെ സഹായത്താൽ നിർമിച്ച വീട് ആണ് മണ്ടായപ്പുറത്ത് തെക്കേതിൽ തറവാട്. 
                 പൊന്നാനി മഖ്ദൂം തങ്ങളുടെ സാന്നിധ്യത്തിൽ വെട്ടത്ത് രാജാവിന്റെ ആശിർവാദത്തോടെ കൃഷ്ണമേനോനും ജേഷ്ഠൻ ഗോവിന്ദൻ മേനോനും ഇസ്ലാംമതം സ്വീകരിച്ചു. രാജാവ് തന്നെയാണ് ഇവർക്ക് മൂപ്പന്മാർ എന്ന സ്ഥാനപ്പേര് നൽകിയത്. വെട്ടത്ത് രാജാവിന്റെ മരണശേഷം ഈ പ്രദേശങ്ങൾ ടിപ്പുസുൽത്താന്റെ അധീനതയിലായി.
               വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, പാലക്കാട് തുടങ്ങിയ താലൂക്ക് പ്രദേശങ്ങൾ ഭരിക്കാനും നികുതി പിരിച്ചു നൽകാനും മൊയ്തീൻ മൂപ്പനെ തന്നെയാണ് ടിപ്പുസുൽത്താൻ ചുമതലപ്പെടുത്തിയത്. പിന്നീട് ഏലൂരിൽ നിന്ന് താമസമാക്കിയ മൂപ്പന്മാരിൽ മുഹമ്മദ് മൂപ്പന്റെ മക്കളായ മൊയ്തു മൂപ്പനും കൽപകഞ്ചേരി യിലേക്ക് തന്നെ മടങ്ങി മണ്ടായാപ്പുറത്ത് താമസമാക്കി. മണ്ടായാപ്പുറത്ത് രാവുണ്ണിയുടെ മൂത്തമകനായ കൊച്ചുണ്ണി മൂപ്പൻ കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല പ്രസിഡന്റ്‍മാരിൽ ഒരാളായിരുന്നു.
              മൂപ്പന്മാരുടെ ഭൂമി കൽപ്പകഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിന് നൽകി വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ചത് മൂപ്പൻമാർ ആയിരുന്നു. ഇന്ന് കാണുന്ന സകല പുരോഗതിയിലും മൂപ്പന്മാരുടെ സാന്നിധ്യമുണ്ട്.
              പ്രവാസി ഭാരതീയ പുരസ്കാരം, പത്മശ്രീ പുരസ്കാരം തുടങ്ങിയവ നേടിയ ഡോക്ടർ ആസാദ് മൂപ്പൻ, എഞ്ചിനീയർ എം അഹമ്മദ് മൂപ്പൻ, ഫ്ലോറിഡയിൽ ജോലി ചെയ്യുന്ന ഡോക്ടർ മൊയ്തീൻ മൂപ്പൻ തുടങ്ങിയവർ ഇപ്പോഴും കൽപ്പകഞ്ചേരിയുടെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നു.

കൽപ്പകഞ്ചേരിയുടെ പ്രതാപം

                      സ്വാതന്ത്ര്യസമരത്തിലെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെടുന്നതിന് മുമ്പ്തന്നെ നാടുവാഴി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്നു കൽപ്പകഞ്ചേരി. ടിപ്പുസുൽത്താന്റെ  പടയോട്ടക്കാലത്ത് തന്റെ പരമാധികാരത്തിൻ പരിധിയിൽ ഉൾക്കൊള്ളിക്കാൻ ആഗ്രഹിച്ച പ്രദേശം കൂടിയായിരുന്നു ഇത്. 
                     ഒന്നൊന്നായി കീഴടക്കി മുന്നേറുന്നതിനിടയിൽ പിതാവ് ഹൈദർ അലിയുടെ മരണവാർത്ത പടയോട്ടം നിർത്തിവെക്കാൻ ടിപ്പുവിനെ പ്രേരിപ്പിച്ചു. ഇല്ലായിരുന്നുവെങ്കിൽ കൽപ്പകഞ്ചേരിയും ടിപ്പുവിന് വഴങ്ങുമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴാകട്ടെ കൽപ്പകഞ്ചേരി ശ്രദ്ധിക്കപ്പെട്ടത് കാർഷിക സമ്പൽസമൃദ്ധി കൊണ്ടാണ്. ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ കാർഷിക നികുതി അടക്കുന്ന അംശങ്ങളിൽ ഒന്നാംസ്ഥാനം കൽപ്പകഞ്ചേരിക്ക് ആയിരുന്നു. 
                    വൈദേശിക വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്വന്തമായ വസ്ത്രം നെയ്തെടുക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ നൂൽനൂൽപ്പ് കേന്ദ്രങ്ങൾ ആദ്യം ആരംഭിച്ച പട്ടികയിൽ കൽപ്പകഞ്ചേരി ഉണ്ടായിരുന്നു. രണ്ടത്താണിയിൽ ആയിരുന്നു നൂല് കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത സ്ഥാപനം.

സ്വാതന്ത്ര്യസമരത്തിൽ

                  ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തുതോൽപ്പിച്ച ധീരദേശാഭിമാനികളുടെ മണ്ണാണ് കൽപ്പകഞ്ചേരി. നാടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഇവിടത്തെ പൂർവികർ സഹിച്ച ത്യാഗം അവിസ്മരണീയവും സീമാതീതമാണ് എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു.

ടി.സി. ഹിച്ച്കോക്ക്

             കൽപ്പകഞ്ചേരിയിൽ പി.എസ്.പി. ക്കു നേതൃത്വം നൽകിയിരുന്നത് തെയ്യമ്പാട്ടിൽ മുഹമ്മദ് എന്ന ടി.സി. മുഹമ്മദായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ മേധാവിയായിരുന്നു ഹിച്ച് കോക്ക്. സായിപ്പിന്റെ പ്രതിമ തകർക്കാൻ കൽപ്പകഞ്ചേരിയിൽ നിന്ന് മാർച്ച് ചെയ്തു സംഘത്തിന് നേതൃത്വം കൊടുക്കുകയും പിന്നീട് ഹിച്ച് കോക്ക്എന്ന പേരിൽ അറിയപ്പെടുകയും ചെയ്ത ടി.സി. ഹിച്ച്കോക്ക് കൽപ്പകഞ്ചേരിയുടെ ധീര സേനാനിയാണ്. ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ മായാതെ നിൽക്കുന്നു.

ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ്

              ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ പോരാട്ടഭൂമിയിൽ വീരോചിതചരിത്രം കുറിച്ച ഒ. ചേക്കുട്ടി സാഹിബ്  ജനിച്ചതും കൽപ്പകഞ്ചേരിയിൽ ആണ്. ആനി ബസന്റിന്റെ ഹോംറൂൾ ലീഗിലൂടെ പൊതു രംഗത്ത് പ്രവേശനം ചെയ്ത ചേക്കുട്ടി സാഹിബ്  കൽപ്പകഞ്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പഴയകാല പ്രസിഡന്റാണ്. നാടുമുഴുവനും രഹസ്യയോഗങ്ങളിൽ പ്രസംഗിക്കുക ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് ആയിരുന്നു. 
             1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വരുന്ന വാർത്തയറിഞ്ഞ് സമ്മേളനത്തിന് രഹസ്യമായി അദ്ദേഹവും ചുരുക്കം ചില നാട്ടുകാരണവന്മാരും പോയിരുന്നു.1921 ൽ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികളുടെ  സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മഹാ സമ്മേളനം നടന്നു. സമ്മേളനത്തിൽ മുപ്പതിനായിരം ആളുകൾ പങ്കെടുത്തു എന്നാണ് ചരിത്രം. 
              മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു.

ഇന്നലെകളിലെ കൽപകഞ്ചേരി

              കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമൺ പ്രദേശവുമാണ്.

ചോലകൾ

             നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവയുള്ള ചോലകൾ ഉണ്ടായിരുന്നു. ചോലകളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയിട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത്. മഞ്ഞച്ചോല, പുള്ളിച്ചോല, ഇല്ലച്ചോല, കരിമ്പുകണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ചോലകളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നവയാണ്. കൂടാതെ എല്ലാ ചോലകളും നെല്ലിലെ വെള്ളം നിലനിർത്താൻ ഉള്ളതായിരുന്നു.

ചിറകൾ

               കുന്നിൻചെരിവുകളിൽ നിന്ന് മഴവെള്ളം ഒലിച്ചു വരുന്ന ചാലുകളിൽ ഉയർന്ന ഭാഗത്തുനിന്നും മണ്ണെടുത്ത് കീഴ്ഭാഗത്ത് മണ്ണിട്ട് മഴവെള്ളം ശേഖരിച്ചു നിർത്തുന്നു. ഇതിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ഇപ്രകാരം ചെയ്യുന്നതിനാണ് ചിറ എന്നു പറയുന്നത്. ആലങ്ങോട്ട്ചിറ, ചെറുകുന്നംചിറ, പൊട്ടച്ചിറ എന്നിങ്ങനെ പഞ്ചായത്തിൽ തന്നെ ഏതാനും ചിറകുകളുണ്ട്.

ചിനകൾ

             ചെങ്കൽപാറയുടെ താഴെ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നു. ഇതിനെ ചിന എന്നു പറയുന്നു. പൂവ്വംചിന, തവളംചിന, കുണ്ടൻചിന എന്നിങ്ങനെ ഏതാനും ചിനകൾ ഗ്രാമത്തിലുണ്ട്. ചിനകളെല്ലാം ഉയർന്ന കുന്നുകളുടെ മുകളിൽ ആയിരിക്കും. കാലികൾക്ക് വെള്ളം കുടിക്കാനും വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻവേണ്ടിയുമാണ് ചിനകൾ ഉണ്ടാക്കിയിരുന്നത്.

അത്താണികൾ

           മുൻകാലങ്ങളിൽ വയൽക്കരയിൽ ആണ് മനുഷ്യർ താമസിച്ചിരുന്നത്. ഒരു വയൽ കഴിഞ്ഞാൽ അടുത്ത വയൽവരെ ജനവാസം ഇല്ല. ഇതിനിടയിൽ ഉയരമുള്ള കുന്നുകൾ ഉണ്ടായിരുന്നു. ഇവിടെനിന്നും ഒരു ജനവാസമുള്ള സ്ഥലത്തേക്ക് പോകണമെങ്കിൽ കാൽനടയായി യാത്ര ചെയ്യണം. നീളം കൂടിയ കുന്നിൻപ്രദേശം ആണെങ്കിൽ  മനുഷ്യവാസം ഇല്ല. യാത്രക്കാർ ചവിട്ടു വഴി മാത്രം സാധനങ്ങളെല്ലാം തലച്ചുമടായി കൊണ്ടുപോകണം. ചുമടിറക്കി വിശ്രമിക്കാൻ വഴിയരികിൽ അത്താണികൾ ഉണ്ടായിരുന്നു. അത്താണിക്ക് അടുത്ത് ആൽ മരം വെച്ചു പിടിപ്പിച്ചിരുന്നു. പുത്തനത്താണി, രണ്ടത്താണി, കുറുകത്താണി കുട്ടികളത്താണി എന്നിങ്ങനെ ഏതാനും അത്താണികൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു.

ചന്ത

                മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു

കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ

                  ഇന്നത്തെ കൽപ്പകഞ്ചേരിയുടെ പഴയ കാല ശില്പികളെപ്പറ്റി അറിയേണ്ടതുണ്ട്. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മനുഷ്യകാരുണ്യ പ്രവർത്തന രംഗങ്ങളിൽ ഒന്നിനൊന്ന് കഴിവുതെളിയിച്ച വരായിരുന്നു ഇവരെല്ലാം. അങ്ങനെയുള്ള നിരവധി പേരുണ്ടായിരുന്നു എന്നാണ് കൽപ്പകഞ്ചേരി യുടെ പ്രത്യേകത. 
                  കൊച്ചുണ്ണി മൂപ്പൻ, എം.എ. മൂപ്പൻ, പി.സി.സി. സെക്രട്ടറി മഠത്തിൽ അഹമ്മദ്കുട്ടിമൂപ്പൻ, ഒാടയപ്പുറത്ത് ചേക്കുട്ടി സാഹിബ്, കോമള പാഠാവലിയുടെ രചയിതാവ്  ഒാടയപ്പുറത്ത് ചേക്കുട്ടി മാസ്റ്റർ, പീച്ചി മാസ്റ്റർ, ഒ. കുഞ്ഞിരാമ മാരാർ, കുഞ്ഞിബാവ സാഹിബ്, എം. ഹബീബ് റഹ്‌മാൻ മൂപ്പൻ, പള്ളിയത്ത് മൊയ്‌തീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരിടെ ചരിത്രം പൂർണ്ണമാകുില്ല.

കൊച്ചുണ്ണി മൂപ്പൻ

കൊച്ചുണ്ണി മൂപ്പൻ
                   മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം.

ഒ. ചേക്കുട്ടി മാസ്റ്റർ

                     ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരി തോഴന്നൂരിലെ ഒ. ചേക്കുട്ടി മാസ്റ്റർ. മലയാളഭാഷയിലെ ആദ്യത്തെ പാഠാവലി ആയ കോമള പാഠാവലിയുടെ രചയിതാവും, കോട്ടക്കൽ കോമളംപ്രസ്സിന്റെ ഉടമയും കൂടിയായിരുന്ന അദ്ദേഹം 1952 ൽ അന്തരിച്ചു

എം.പി. അഹമ്മദ് കുട്ടി മൂപ്പൻ

                     1914 ൽ ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ഉയർന്ന മാർക്കോടെ വിജയിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും, മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബി.എ. ബിരുദവുമെടുത്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു. 1939 ൽ പി.എസ്.സി. ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു. കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായും, റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗാന്ധിജി, നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1952 ൽ കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു.  അഹമ്മദ് കുട്ടി മൂപ്പൻ 8-8-1988 ൽ അന്തരിച്ചു.

എം.എ. മൂപ്പൻ

alt text
              ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ്കുട്ടി മൂപ്പന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനായി എം.എ. മൂപ്പൻ ജനിച്ചു. അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈ ആയിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ ശിക്ഷനായിട്ടാണ് എം.എ. മൂപ്പൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‌വേണ്ടിയുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 
               1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിനോടൊപ്പം എം.എ. മൂപ്പനും പങ്കെടുത്തിരുന്നു. 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു 
               ബ്രിട്ടീഷ് ഇന്ത്യയിലും, സ്വാതന്ത്ര്യപ്പുലരിക്ക് ശേഷവും  മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പന്റെ അമീർ മൻസിൽ കെ.പി.സി.സി. യുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട്. 1940 ൽ കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എം.എ. മൂപ്പൻ 1966 ൽ അന്തരിച്ചു.

ചരിത്ര അവശേഷിപ്പുകൾ

              പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ്. നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും, 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും, ചന്തയും, തെക്കേതിൽ തറവാടും, വടക്കേതിൽ തറവാട്, മഠത്തിൽ തറവാ,ട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്

കാനാഞ്ചേരി പള്ളി

             കാനാഞ്ചേരി ജുമാമസ്ജിദിന്റെ ഉൽഭവത്തെക്കുറിച്ച് ആധികാരികമായ ഒരു രേഖയും ഇന്ന് ലഭ്യമല്ല. ഈ പള്ളി സ്ഥാപിതമായത് എത്രകാലമായിഎന്നോ ആരാണ് ഇതിന് നടത്തിയതെന്നോ ആധികാരികമായി പറയാൻ ആർക്കും അറിയില്ല. നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ പറയുന്നു. പള്ളി മിമ്പറിൽ കാണപ്പെടുന്ന ലിഖിതം നോക്കി 700 വർഷത്തെ പഴക്കം സങ്കൽപ്പിക്കുന്ന വരും ഉണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ കാനാഞ്ചേരി മായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ പാരമ്പര്യം പുകൾപെറ്റതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, പ്രശസ്ത ഖുർആൻ പരിഭാഷകൻ മുഹമ്മദ് അമാനി മൗലവി. പൊന്മള മുഹ്യുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ ഇവിടെ പഠിച്ചിട്ടുണ്ട്. 1911 സ്ഥാപിതമായ ബാസൽ മിഷൻ ,കൊടക്കല്ല്, തിരുനാവായ എന്ന ഓട് കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ് പള്ളിയുടെ ഇന്നുകാണുന്ന ഓടുകൾ. സ്വാതന്ത്ര്യ സമര നായകന്മാരുടെ ഒളിത്താവളമായിരുന്നു കാനഞ്ചേരി പള്ളി.

ഐവന്ത്ര പരദേവത ക്ഷേത്രം

             200 വർഷത്തോളം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഐവന്ത്ര കാഫിയ എന്ന പേരിൽ പ്രസിദ്ധമായ ഐവർ പരദേവത ക്ഷേത്രം. തകർക്കാനാവാത്ത മതമൈത്രിയുടെയും സാഹോദര്യത്തെയും ചൈതന്യത്തെയും എല്ലാം യശസ്സ് ഉയർത്തി നിൽക്കുന്ന സ്നേഹഗോപുരം ഇവിടെയുണ്ട്. ഭക്തജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പ്രതീകമാണ് ക്ഷേത്രം.  ഇതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

മണ്ടയപുരം തെക്കേതിൽ തറവാട്

             തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്

ഇന്നത്തെ കൽപകഞ്ചേരി

                 ഇന്നത്തെ കല്പകഞ്ചേരി ഗ്രാമത്തെ പറ്റി പറയുമ്പോൾ പലതരത്തിലും എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ഗ്രാമമായി അത് മാറിക്കഴിഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേവനകേന്ദ്രങ്ങൾ വായനശാലകൾ ഗവൺമെൻറ് സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കൾ ഉള്ള ഒരു ഗ്രാമമായി ഇത് മാറിക്കഴിഞ്ഞു ആധുനിക സാങ്കേതികവിദ്യയുടെ കാര്യത്തിലും കൽപ്പകഞ്ചേരി മുന്നിൽ തന്നെയുണ്ട്

കൽപ്പകഞ്ചേരി യിലെ സേവന കേന്ദ്രങ്ങൾ

             കൽപ്പകഞ്ചേരിയിൽ ഇന്ന് പലതരത്തിലുള്ള സേവന കേന്ദ്രങ്ങളും ഉണ്ട്. ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, തണൽ, ഒരുമ തുടങ്ങിയവ. വായനക്കാർക്കുവേണ്ടി പ്രൊഫൈൽ ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ ലോക്കൽ എംപവർ മെൻറ് തുടങ്ങിയവ വേറെയുമുണ്ട്

കറൻറ് കറന്റ് സെന്റർ

                25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്ത് കല്പകഞ്ചേരിയുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് കറന്റ് സെന്റർ. അതിവിശാലമായ വായനശാലയും മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട്. കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസവളർച്ചക്ക് കറന്റ് സെന്റർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്.

ഒരുമ

             പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഒരുമ. കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് & ഗൈഡ‌്സിന്റെ കുറ്റിപ്പുറം സബ്ജില്ലയുടെകൂ‌ടി ചാർജുള്ള ഡിസ്ട്രിക്ട് കമ്മീഷണറാണ്.

വിദ്യാഭ്യാസരംഗം

             മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു. സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയന്മാരുടെയും ഇല്ലങ്ങളിലും, മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു. പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കലും തിരൂരിലുമുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. 1958 ൽ കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടുകൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് ധന്യമായിരിക്കുന്നു.

ആരോഗ്യം

           നൂറ്റാണ്ടുകൾക്കു മുൻപ് കർഷകരായിരുന്നു കൽപ്പകഞ്ചേരി നിവാസികൾ. മുൻകാലങ്ങളിൽ ഇവിടെ ഇന്ന് കാണുന്ന പല രോഗങ്ങളും ഉണ്ടായിരുന്നില്ല. അതായത് ക്യാൻസർ, ഹാർട്ടറ്റാക്ക്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ. എന്നാൽ പകർച്ചവ്യാധികൾ ആയ വസൂരി, പ്ലേഗ്, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങൾ കൊണ്ട് നിരവധി ജനങ്ങൾ മരണപ്പെട്ടിരുന്നു. ചില രോഗങ്ങൾക്ക് ഒറ്റമൂലികൾ ലഭ്യമായിരുന്നു. പറമ്പുകളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ച മരുന്നുകൾ ഉപയോഗിച്ച് ഇത്തരം ചികിത്സകൾ ചെയ്യുന്നവർ നാട്ടിൽ തന്നെയുണ്ടായിരുന്നു. 
          പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ കൽപ്പകഞ്ചേരിയിൽ ചില ആയുർവേദ വൈദ്യന്മാരും ചികിത്സ തുടങ്ങി. ഇവർ നാട്ടുവൈദ്യന്മാർ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. 1952 ൽ കടുങ്ങാത്തുകുണ്ടിൽ ഒരു സർക്കാർ ഡിസ്പെൻസറി തുടങ്ങി. ഇപ്പോൾ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത്‌പരിധിയിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സാ പദ്ധതികളുള്ള ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.

.

"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/എന്റെ_ഗ്രാമം&oldid=545708" എന്ന താളിൽനിന്ന് ശേഖരിച്ചത്