സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
പൂന്തുറ
                                        കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു
                          തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്‌ പൂന്തുറ.  ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്‌.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ. പൂന്തുറ പുത്തൻപള്ളിയും, സെന്റ്‌ തോമസ്‌ ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ.  പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.


പൂന്തുറ കടലോരം
പൂന്തുറ

|



ഓഖി വന്ന നാളുകളിൽ.........

2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം. കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........

ഓഖിയിൽ നഷ്ടപ്പെട്ട ഉറ്റവരുടെ ചിത്രങ്ങൾക്കരികിൽ