സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/മിന്നാമിനുങ്ങുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാമിനുങ്ങുകൾ

കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ഒരു മാലാഖയെയായിരുന്നു.വെള്ളിച്ചിറകുകൾക്കിടയിലും ആ മുഖം തിളങ്ങുന്നത് അവൻ കണ്ടു.പ്രതീക്ഷയുടെ, സഫലതയുടെ പൊൻതിളക്കം ത്യാഗം പുകച്ചു മങ്ങിച്ച ആ കണ്ണുകളിൽ സ്ഫുരിക്കുന്നുണ്ടായിരുന്നു. പേടിക്കാനൊന്നൂല്ല, കേട്ടോ .അമ്മയുടേതായ കരുതലോടെ മാലാഖ അവനെ തലോടുമ്പോൾ ശ്വാസത്തിനായി താൻ പിടഞ്ഞ രാവുകൾ അവ നോർത്തു.മരണം മുന്നിൽക്കണ്ട ദിനങ്ങൾ. ഉറങ്ങാൻ പറ്റാതെ, യമനെ കാത്തിരുന്ന രാത്രികൾ. ഒന്നും മറക്കാൻ കഴിയുന്നതല്ല. പണ്ട് താൻ രുചിയില്ലാത്ത കാരണത്താൽ നീക്കിവച്ച പാത്രങ്ങൾക്കായും, എന്നും ഭാരമെന്നും ശല്യമെന്നും കരുതിയ അമ്മയുടെയും അച്ഛൻ്റെയും സാന്നിധ്യത്തിനായും കൊതിച്ച ആ ദിനങ്ങൾ അവന് സമ്മാനിച്ചത് കേവലം ദുരിതങ്ങളായിരുന്നില്ല എന്നവൻ അറിഞ്ഞു. ഏറ്റവുമുപരി, താൻ എന്നും അവിശ്വസിച്ചിരുന്ന കുട്ടിക്കഥകളിലെ കാവൽ മാലാഖ സത്യമാണെന്ന തിരിച്ചറിവും. സ്വന്തം കുടുംബത്തെയും കുഞ്ഞിനെയും സർവ സുഖങ്ങളെയും ത്യജിച്ച് ആതുരസേവനം നടത്തുന്ന ഇവരെ വിളിക്കാൻ മറ്റൊരു നാമം കണ്ടെത്താൻ അവനായില്ല.
ആരാധനാലയംവിട്ട് ജനങ്ങൾക്കിടയിൽ ഇറങ്ങിയ ഈ ദൈവങ്ങളെ മറ്റെന്ത് വിളിക്കാനാണ് ?കപട രായ ആൾദൈവങ്ങളെയും സന്ന്യാസിമാരെയും ആരാധിച്ചതിൽ അന്നവനാദ്യമായി പശ്ചാത്തപിച്ചു. താനിന്ന് ദൈവത്തെ കണ്ടെത്തിയിരിക്കുന്നു.ഉള്ളിൽ ആഹ്ലാദത്തിര ഇളകിമറിയുന്നത് അവനറിഞ്ഞു. ദൈവത്തിൻ്റെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോൾ സകല വേദനകളും ചെറുപുഷ്പങ്ങളായി തൻ്റെ മേൽ വർഷിക്കുന്ന തവൻ അനുഭവിച്ചു. മാലാഖയുടെ ആഴമേറിയ കണ്ണുകളിൽ അവളുടെ കൊച്ചു കൂരയും, ദുഖത്തിൻ്റെ അഴുക്കും മാറാലയും അടിഞ്ഞ നിലംപൊത്താറായ മേശയും, അതിനു ചുറ്റും ഇരുന്ന് കൈകൂപ്പി പ്രാർഥിക്കുന്ന അവളുടെ കുടുംബാംഗങ്ങളും നിറഞ്ഞു നിന്നിരുന്നു. അമ്മയെ കാണാനായി വാവിട്ടു കരയുന്ന അവളുടെ കുഞ്ഞിൻ്റെ മുഖവും ആ കണ്ണുകളിൽ അവൻ കണ്ടു. തിരിച്ചറിവിൻ്റെ പാത അവനുമുന്നിൽ ചുരുളഴിയുകയായിരുന്നു.എന്നും അജയ്യനായി സ്വയം സങ്കൽപ്പിച്ച മനുഷ്യൻ്റെ അഹങ്കാരത്തിനോട് അവന് പുച്ഛം തോന്നി. കണ്ണാൽകാണാൻ കഴിയാത്ത സൂക്ഷ്മാണു വാൽ തകർക്കപ്പെടാനുള്ള തേ മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ളൂ എന്നവനറിഞ്ഞു.
ആരാധനാലയങ്ങൾ ആതുരാലയങ്ങളാകുമ്പോൾ, വിജനത എങ്ങും തളംകെട്ടുമ്പോൾ, ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് നാം പിൻ വാങ്ങുമ്പോൾ അവനറിഞ്ഞു, പ്രതീക്ഷയുടെ, നന്മയുടെ, ഒരു പുതുയുഗപ്പിറവിയുടെ ആരംഭം.മാലാഖക്കണ്ണുകളിലൂടെ അവൾ അവന് നൽകിയ തിരിച്ചറിവ് പുതിയൊരു നവോത്ഥാനത്തിനായി ഒരുങ്ങുന്നത് അവനറിഞ്ഞു. താനെത്ര ചെറുതെന്ന വലിയ ഉണർവിലേക്ക് എത്തിച്ചേരുന്ന, അന്യരെ സഹോദരങ്ങളായി കാണുന്ന ആ സുദിനം അകലെയല്ലാതെ അവൻ സ്വപ്നം കണ്ടു.
ദേഹം കീറിമുറിക്കുന്ന വേദനയിലും ഒരിറ്റു വെള്ളത്തിനായി കേണ നിമിഷങ്ങളിലും അവൻ കണ്ട അവൻ്റെ കാവൽ മാലാഖ അവനേകിയ പ്രത്യാശയുടെ, ജാഗ്രതയുടെ സ്വപ്നത്തിൽ അവൻ സ്വയം ലയിച്ചു ചേർന്നു. ഇന്നിതാ തൻ്റെ മുന്നിൽ വീണ്ടും അവൾ. വെള്ളപുതച്ച ആ ശരീരത്തിൽ ഇന്നും സ്ഫുരിക്കുന്ന ചൈതന്യം അവൻ കണ്ടു. ആയിരം ജീവനുകൾക്ക് പകരമായി തൻ്റെ ജീവൻ ത്യജിച്ച്, വിധിയെ തോൽപ്പിച്ച ആ മാലാഖയുടെ ചുണ്ടുകളിൽ അവൻ കണ്ടു, പ്രത്യാശയുടെ, പ്രതീക്ഷയുടെ ദുഖത്തിൻ്റെ ചായ്‌വുള്ള പുഞ്ചിരി.മിന്നാമിനുങ്ങുകളെപ്പോലെ തൻ്റെ ഇത്തിരി വെളിച്ചത്താൽ പ്രകാശം പരത്തുന്ന മാലാഖമാരുടെ കാവലുള്ള നാം എങ്ങനെ തോൽക്കാനാണ്? അതെ, നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.ഇത് ഒരു ദുരിതകാലത്തിൻ്റെ കഥയല്ല, മനുഷ്യരാശിയുടെ അതിജീവനത്തിൻ്റെ കഥയാണ്.
ആ മാലാഖയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിനുമുന്നിൽ അവൻ ശിരസ്സു നമിച്ചു.

അനുഗ്രഹ സത്യൻ
10 ഡി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ