സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൈത്താങ്ങ്.

Schoolwiki സംരംഭത്തിൽ നിന്ന്
കൈത്താങ്ങ്

ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആയ കോവിഡ് കാലത്ത് നടന്ന ഒരു സംഭവമാണ് ഇവിടെ കഥയാകുന്നത്. എന്നാൽ ഇത് വെറും ഒരു സാങ്കല്പിക കഥ മാത്രമാണ്. നമുക്ക് എല്ലാവർക്കും അറിയാം കൊറോണ എന്ന മഹാവിപത്ത് നമ്മുടെ ഇന്ത്യയെ എത്രമാത്രം ബാധിച്ചുവെന്ന്. ഈ വൈറസ് പകരുന്നത് ഒഴിവാക്കാനായി കേന്ദ്രസർക്കാർ പുറത്തു കൊണ്ടുവന്നതാണ് ലോക്ക്ഡൗൺ.അപ്പോഴുണ്ടായതുപോലെയാണ്. ഞാൻ ഈ കഥ അവതരിപ്പിക്കുന്നത്.  ഒരു ലോക്ക്ഡൗൺ ദിവസം ഒരു വൃദ്ധൻ റോഡരികിൽ നിൽക്കുകയാണ്. ആ വൃദ്ധനു ഏകദേശം 65 വയസ്സ് ഉണ്ട്. അദ്ദേഹം റോഡരികിൽ നിൽക്കുന്നത് കണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു. "കെളവാ...രാaaവിലെ തന്നെ എങ്ങോട്ടാ??? എങ്ങോട്ടായാലും മര്യാദയ്ക്ക് വീട്ടിൽ പൊക്കോ. വെറുതെ ഞങ്ങളുടെ കൈക്ക് പണി തരാതെ." ഉടൻ വൃദ്ധൻ മറുപടി പറഞ്ഞു. സാർ എനിക്ക് അത്യാവശ്യമായി ആശുപത്രി വരെ പോകണം. പൊലീസുകാരൻ പറഞ്ഞു. "ഇപ്പോൾ നടക്കില്ല.താൻ ഇപ്പോൾ നേരെ വീട്ടിൽ പോ"എന്ന് പറഞ്ഞ് അയാൾ ആ വൃദ്ധനെ പിടിച്ചുതള്ളി.ഇത് കണ്ട് നിന്ന ഒരു ചെറുപ്പക്കാരൻ ആ വൃദ്ധനെ വന്നു താങ്ങി. എന്നിട്ട് പോലീസുകാരോട് ചോദിച്ചു. "ഒരു വൃദ്ധനോട് ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്" അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട് പോലീസുകാർ എല്ലാം തലതാഴ്ത്തി നിന്നു. യുവാവ് വൃദ്ധനോട് ചോദിച്ചു. "ഇപ്പോൾ ആശുപത്രിയിൽ പോകേണ്ട ആവശ്യം എന്താണ്"? എന്റെ മകന് തീരെ വയ്യ. അവന് മരുന്നു വാങ്ങണം. ഡോക്ടറെ കാണണം. യുവാവ് ഉടനെ പോലീസുകാരോട് ആജ്ഞാപിച്ചു. "ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കണം". വൃദ്ധൻ യുവാവിനോട് നന്ദി പറഞ്ഞു മടങ്ങാൻ തുടങ്ങിയ സമയം വൃദ്ധൻ യുവാവിനോട് ചോദിച്ചു. "അങ്ങ് ആരാണ്"? യുവാവ് പറഞ്ഞു. "അങ്ങേയ്ക്ക് എന്നെ അറിയാം. ഞാൻ ഈ നിലയിൽ എത്താൻ കാരണം താങ്കളുടെ ഭാര്യയാണ്. പണ്ടു ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം എന്റെ അമ്മയ്ക്ക് അസുഖം കൂടി. വൈദ്യരെ കാണിച്ചപ്പോൾ ആഹാരത്തിനുശേഷം നൽകാൻ ഗുളിക നൽകി. അന്നത്തെ ഏറ്റവും ദരിദ്ര കുടുംബത്തിലെ ഞങ്ങൾക്ക് ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലായിരുന്നു. അന്ന് ഒരു ഇത്തിരി അന്നത്തിനു വേണ്ടി ഞാൻ പലയിടത്തും അലഞ്ഞു. അവസാനം താങ്കളുടെ വീട്ടിലുമെത്തി. താങ്കളുടെ ഭാര്യ എന്നെ വിളിച്ച് കൊണ്ടുപോയി വയറുനിറച്ച് ആഹാരം നൽകി. മാത്രമല്ല എന്റെ അമ്മയ്ക്ക് വേണ്ടിയും ചോറ് പൊതിഞ്ഞു തന്നു. ഈ സമയത്താണ് സാർ വീട്ടിലെത്തിയത് എന്നെ കണ്ടയുടൻ എന്നെ വീട്ടിൽ കയറ്റിയതിന് സർ ഭാര്യയെ വഴക്കുപറഞ്ഞു. മാത്രമല്ല എന്റെ കയ്യിൽ തന്നെ ആഹാരവും തട്ടിക്കളഞ്ഞു. അവസാനം അങ്ങ് വീട്ടിൽ നിന്ന് പോയപ്പോഴാണ് എനിക്ക് വേറെ ആഹാരം അങ്ങയുടെ ഭാര്യ പൊതിഞ്ഞു തന്നു. അന്നത്തെ ആ ആഹാരം കൊണ്ടു എന്റെ അമ്മയ്ക്കു മരുന്നു കൊടുക്കാനും ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിച്ചു. ഇല്ലായിരുന്നുവെങ്കിൽ ഇതുപോലെ ഈ ജീവിതം എനിക്ക് കിട്ടുകയില്ലായിരുന്നു. ഇത്രയും കേട്ടപ്പോൾ വൃദ്ധന്റെ മനസ്സ് പശ്ചാത്താപം കൊണ്ട് വിങ്ങി. അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞു. തിരിഞ്ഞു നടന്നപ്പോൾ ആ യുവാവ് അദ്ദേഹത്തെ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു. ഒരു കാര്യം കൂടി. അന്ന് ആഹാരം തന്നെ സമയം അങ്ങയുടെ ഭാര്യ ഒരു കാര്യം പറഞ്ഞിരുന്നു. പഠിച്ച് മിടുക്കൻ ആവണം എന്ന്. അങ്ങയുടെ ഭാര്യയോട് പറയണം അന്നത്തെ ആ ദരിദ്രനായ കുട്ടി ഇപ്പോൾ പഠിച്ചു കലക്ടറായി എന്ന്. ഇത് കേട്ട ഉടൻ വൃദ്ധൻ ഓടിച്ചെന്ന് ആ യുവാവിനെ കെട്ടിപ്പിടിച്ചു. അതിനുശേഷം വണ്ടിയിൽ കയറി പോയി. ഈ കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് കൊറോണക്കാലത്ത് ഒന്നോർക്കണം. ഉള്ളവനാണ് പാവപ്പെട്ടവരെ സഹായിക്കരുത് എന്നൊക്കെ ചിന്തിക്കുന്നവരോട് ഒന്ന് പറയട്ടെ.. കൊറോണാ പാവപ്പെട്ടവരെ മാത്രമല്ല ജാതി മതം ഇല്ലാതെയാണ് ബാധിക്കുന്നത്. നമ്മളോട് സഹായമഭ്യർത്ഥിച്ചു വരുന്നവരെ സഹായിക്കാൻ ശ്രമിക്കണം. കാരണം നാളെ നമുക്ക് സഹായം വേണ്ടി വന്നാൽ ഈശ്വരൻ ഒരാളെ അയക്കും.

അർജുൻ എ.എസ്.
X C സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ