സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും കിങ്ങിണി മാവും

അപ്പുക്കുട്ടനും കിങ്ങിണി മാവും

ഒരിടത്ത് ഒരു കുഞ്ഞു വീട്ടിൽ രമണന്റെയും ദാക്ഷായണിയുടെയും ഓമന പുത്രനായ അപ്പുക്കുട്ടന് ഒരു മാവുണ്ടായിരുന്നു. രമണൻ പണിക്കു പോകുന്ന ഔസേപ്പ് മുതലാളിയുടെ വീട്ടിൽ നിന്ന് ഓണ സമ്മാനമായി നൽകിയതാണ് ആ മാവിൻതൈ. രമണൻ അപ്പുവിന് അത് സമ്മാനിച്ചു. പ്രകൃതിസ്നേഹിയായ അപ്പു അതിനെ നടുകയും ദിവസവും വെള്ളം നനച്ച് പരിപാലിക്കുകയും ചെയ്തു. ആ മാവിന് കിങ്ങിണി എന്ന് പേരിട്ടു. കിങ്ങിണി വളരെ വേഗത്തിൽ വളരുകയും തന്റെ സ്വാദൂറുന്ന തേൻ മാമ്പഴം പൊഴിക്കുകയും ചെയ്തു.

വളരെ ദരിദ്രരായിരുന്നു അപ്പുകുട്ടന്റെ മാതാപിതാക്കൾ. അവൻ മാമ്പഴം വിറ്റും മറ്റും പണമുണ്ടാക്കി അച്ഛനു കൊടുത്തു. കാലങ്ങൾ കഴിഞ്ഞു. കിങ്ങിണിയും അവളുടെ പുതുതലമുറയായി നിറയെ മാവുകളും വന്നു. അവ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്തു. മാവുകൾക്കിടയിൽ ആയിരുന്നു അവൻന്റെ ജീവിതം. അവനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷെ അവരുടെ ദാരിദ്ര്യം മൂലം ആ മരങ്ങളെല്ലാം മുറിക്കാൻ രമണൻ നിർബന്ധിതനായി.

അപ്പുവിനെ ഒടുവിൽ പറഞ്ഞു സമ്മതിപ്പിച്ചു കൊണ്ട് രമണൻ മരം മുറിക്കാൻ വരാൻ മരംവെട്ടുകാരനോടു പറഞ്ഞു. അന്ന് അവൻ വിഷമിച്ച് റോഡിലൂടെ നടക്കുമ്പോൾ ഒരു പൊതി കിട്ടി. അവൻ അത് കൈയിലെടുത്ത് തുറന്നു നോക്കി. കുറെ പണം ആയിരുന്നു അതിൽ. അവൻന്റെ കണ്ണ് മിന്നാൻ തുടങ്ങി. മനസ്സിലെവിടെയോ ആ പണം എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ അന്ധാളിച്ചു നിന്നു. അവൻ പതുക്കെ നടന്നു നീങ്ങി. മാവിൻ ചുവട്ടിൽ ഇരുന്ന് ആലോചിച്ചു. പിന്നീട് അവൻ അതെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊണ്ട് എത്തിച്ചു. അദ്ദേഹം അത് കയ്യോടെ വാങ്ങിച്ചു. അപ്പു തിരികെ വീട്ടിലേക്കു മടങ്ങി. തൻറെ മാവുകളെ നാളെ കുറിയ്ക്കും. അവൻ കരയാൻ തുടങ്ങി. പതിയെ നടന്ന് വീട്ടിലെത്തി. അച്ഛനെ കണ്ടു പറഞ്ഞു "അച്ഛാ... ഈ മാവ് നമ്മെ പലപ്രാവശ്യം സഹായിച്ചു. മാമ്പഴം വിറ്റ് നാം ഇതിനെ പണം ആക്കി മാറ്റി. ഇനി ഇതിനെ മുറിച്ചു വിൽക്കണോ?” അച്ഛൻ ചാടിയെഴുന്നേറ്റ് ദേഷ്യത്തോടെ നോക്കി. അവൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു.

പിറ്റേന്ന് മരംവെട്ടുകാരൻ എത്തി അച്ഛൻ ചോദിച്ചു, "ഇവിടെയുള്ള എട്ടു മരങ്ങൾ മുറിക്കണം നിങ്ങൾക്ക് പറ്റുമോ?” പെട്ടെന്ന് വീടിനു മുന്നിൽ ഒരു കാർ വന്നുനിന്നു. അപ്പുവും അമ്മയും അച്ഛന്റെ അടുക്കൽ വന്നു. കാറിൽ നിന്ന് ആദ്യം ഒരു പോലീസ് ഉദ്യോഗസ്ഥനും തുടർന്ന് ഒരു മനുഷ്യനും ഇറങ്ങി. പോലീസ് ആ മനുഷ്യന് അപ്പുവിനെ പരിചയപ്പെടുത്തി. അദ്ദേഹത്തെ കാണാൻ ഒരു പണക്കാരനെ പോലെയുണ്ടായിരുന്നു, കഴുത്തിൽ സ്വർണമാല പ്രൗഢഗംഭീരമായ നടത്തവും അത് വ്യക്തമാക്കി. അദ്ദേഹം അപ്പുവിനെ അടുക്കൽ വിളിച്ചു. എന്തുചെയ്യണമെന്നറിയാതെ അപ്പു പരിഭ്രമിച്ച് അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു. അദ്ദേഹം ഒന്ന് ചിരിച്ചു കൊണ്ട് എളിമയോടെ അപ്പുവിന്റെ അടുക്കൽ ചെന്ന് ഒരു സമ്മാനപ്പൊതി നീട്ടി. അവനെകുറിച്ച് കൂടുതൽ അറിഞ്ഞ് അവന്റെ സത്യസന്ധതയും പ്രകൃതി സ്നേഹവും ദാരിദ്ര്യം മനസ്സിലാക്കി അവന് കുറച്ചു പണം നൽകി. അദ്ദേഹം രമണനോട് മരം മുറിക്കരുത് എന്നും പകരം പണം ഞാൻ തരാമെന്നും പറഞ്ഞു. അങ്ങനെ പണം അച്ഛന് കൊടുക്കുകയും മരം വെട്ടുന്നതിൻ നിന്ന് രമണനെ പിന്മാറുകയും ചെയ്തു.

പിന്നീട് അപ്പു കിങ്ങിണിയുടെ അടുക്കൽ ചെന്നു, അവളോട് വിശേഷങ്ങളൊക്കെ പറഞ്ഞു. അവൾ അവനോടുള്ള സ്നേഹമെന്ന നിലയിൽ ഒന്ന് കാറ്റുവീശുകയും മാങ്ങ പൊഴിക്കുകയും ചെയ്തു. ഇതോടെ അപ്പുവിനു വളരെ സന്തോഷമായി. അവൻ ഒരു മാമ്പഴം എടുത്ത് പിന്നീട് ചുവട്ടിലിരുന്ന് കഴിച്ചു.

അർഷ എ
10 D സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ