സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ കരങ്ങൾ

മറ്റു മഴ കളെക്കാൾ പ്രത്യേകത നിറഞ്ഞതാണ് വേനൽമഴ, കാരണം അത് ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തെയും വരണ്ടുണങ്ങിയ ഭൂമിയെയും ആശ്വസിപ്പിക്കുന്നു. അതുപോലെ ഭീതിയേറിയ ഈ കൊറോണാ കാലത്ത് സമൂഹത്തിന് ഒട്ടാകെ ആശ്വാസ ഹസ്തങ്ങൾ സമ്മാനിക്കുന്ന വരാണ് ആരോഗ്യപ്രവർത്തകർ. ഒരു പ്രശസ്ത ന്യൂസ് ചാനലിൽ ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ അച്ഛനെ ഓർത്തു. കൊറോണയെ തുടർന്ന് അച്ഛൻ അടിയന്തരമായി ജോലിസ്ഥലത്തേക്ക് പോയതാണ്. പിന്നീട് ഉണ്ടായിരുന്ന വാർത്തകൾ അത്ര ശുഭകരമായിരുന്നില്ല. കേരളത്തിൽ കാട്ടുതീപോലെ കൊറോണ രോഗികൾ വർദ്ധിച്ചുവന്നു. അതിൽ 'ഒരു ആരോഗ്യപ്രവർത്തകനും കൂടി കോവിഡ് വന്നു' എന്ന വാർത്തയാണ് ഞങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയത്. ഞങ്ങൾ വിളിക്കുമ്പോഴൊക്കെ അച്ഛൻ തിരക്കേറിയ ജോലികളിൽ ആയിരിക്കും. കോവിഡ് കാലങ്ങളിൽ മാത്രമായിരുന്നില്ല, കോഴിക്കോട് നിപ്പ വന്നപ്പോഴും കോഴിക്കോട് കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന അച്ഛൻ ഇതുപോലെ ആയിരുന്നു. ഞങ്ങളെ അമ്മയുടെ വീട്ടിലേക്ക് പറഞ്ഞയച് അച്ഛൻ ജോലിക്ക് പോവുകയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തു. ആയിടക്ക് അച്ഛന് പനി വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഭീതി പടർത്തിയ നിപ്പാ കാലം കടന്നുപോയി.

ഇപ്പോൾ അച്ഛൻ വീട്ടിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇത്രയും ഭീതി നിറഞ്ഞ അവസ്ഥയിലും അച്ഛൻ സന്തോഷം കണ്ടെത്തിയിരുന്നത് അച്ഛന്റെ നേതൃത്വത്തിൽ ഗുരുവായൂരിലെ വർഷങ്ങളായി അമ്പലനടയിൽ വീട്ടുകാരിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന വയോധികരായ ആളുകളെ കുടുംബത്തോടൊപ്പം അയച്ചതിന്റെ സംതൃപ്തിയിലും പുഞ്ചിരിയിലുമാണ് . അവരിൽ ഓരോരുത്തരും ക്യാമ്പിൽ നിന്നും മക്കളുടെയും ബന്ധുക്കളുടെയും ഒപ്പം പോകുമ്പോൾ അവരുടെ സന്തോഷമായിരിക്കാം അച്ഛന് ആത്മസംതൃപ്തി നൽകിയത്. കൊറോണ രോഗികൾ ഇന്ന് കുറഞ്ഞുവരികയാണ്. വികസിത രാജ്യങ്ങളായ അമേരിക്കയിലും ബ്രിട്ടനിലും ആയിരങ്ങൾ മരിക്കുമ്പോൾ വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യ ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നു. അതിനു കാരണം നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെ യും പോലീസുകാരുടെയും കൂട്ടായ പ്രവർത്തനമാണ്. ഇപ്പോൾ ഞങ്ങൾ അച്ഛനെ വിളിക്കുമ്പോൾ അച്ഛൻ എന്നോട് ഒരേയൊരു ചോദ്യമാണ് ചോദിക്കാറുള്ളത് "നീ പഠിക്കുന്നുണ്ടോ" എന്ന്. ഒരു പത്താംക്ലാസുകാരി എന്ന നിലയിൽ കേട്ടു തഴമ്പിക്കാൻ പോകുന്ന ഒരു ചോദ്യമാണ് ഇത് എങ്കിലും അച്ഛൻ ഇത് ചോദിക്കുമ്പോൾ ഇത്രയും തിരക്കിനിടയിലും എന്നെ ഓർക്കുന്നു എന്നതിന് തെളിവാണ്.

ഇതുപോലെ ഒട്ടേറെപ്പേർ നാടും വീടും വീട്ടുകാരെയും വിട്ട് കൊറോണക്കെതിരെ പോരാടുന്നു. ഈ സമയം നാം ഓർക്കേണ്ടത് ഒന്ന് മാത്രമാണ് ജീവൻ നൽകുന്നത് ഈശ്വരനെങ്കിൽ അത് ദീർഘിപ്പിക്കാനായി പോരാടുന്നവർ എല്ലാം ഈശ്വര തുല്യരാണ്. അതിനാൽ ഇന്നീ ലോകത്ത് ദൈവത്തിന്റെ കരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നതും അവരെ തന്നെ.

കൃഷ്ണേന്ദു ആർ കുമാർ
IX D സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം