സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

ആധുനിക ലോകത്തിൽ മനുഷ്യൻ ഏറ്റവുമധികം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം .എന്താണ് പരിസ്ഥിതി? മനുഷ്യനു ചുറ്റും കാണുന്നതും മൃദുത്വവും ആയ അവസ്ഥയെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഭാരതീയ ചിന്തകർ പരിസ്ഥിതിയെ സമീകൃത സംഘടനയായി കണ്ടു. ഭഗവത്ഗീതയിൽ ഈ സാമരസ്യം പ്രതിപാദിച്ചിട്ടുണ്ട്

" പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ് സ്യാം" . ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടും ഹിതകാരിയായും വർത്തിക്കുമ്പോൾ ആണ് ശ്രേയസ് ഉണ്ടാകുന്നത്. ഈ പാരസ്പര്യമാണ് പരിസര വിജ്ഞാനത്തിന്റെ ആണിക്കല്ല് അഥവാ പരിസ്ഥിതിബോധത്തിന്റെ മൂലക്കല്ല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടു വരെ മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടിരുന്നു. എങ്ങനെയും പ്രകൃതിയെ കയ്യിൽ ഒതുക്കുക എന്നതായിരുന്നു മനുഷ്യന്റെ ലക്ഷ്യം. എന്നാൽ ഭാരതത്തിന്റെ പൗരാണിക പണ്ഡിതർ മനുഷ്യനും പ്രകൃതിയും പാരസ്പര്യ ത്തോടെ പുലരണമെന്ന് ബാധിച്ചവരാണ്. "പത്തു പുത്രന്മാർക്ക് തുല്യമാണ് ഒരു വൃക്ഷം" എന്നു വാദിച്ച ശാർങ് ധരൻ ഭാരതീയനാ ഭാരതീയൻ ആണല്ലോ. പ്രകൃതിയും മനുഷ്യനും തമ്മിൽ പുലർത്തേണ്ടുന്ന പാരസ്പര്യം തകർന്നാൽ അസന്തുലിതമായ അവസ്ഥ സംജാതമാകുമെന്ന് വൃക്ഷ ആയുർവേദത്തിൽ സൂചനയുണ്ട്. ശാസ്ത്രീയമായ ഒരു വിലയിരുത്തലിന് മനസ്സ് പാകമാകുന്നതിനും പ്രകൃതിയോട് മൈത്രി ഭാവത്തിൽ പെരുമാറണം എന്ന് വാദിക്കുന്നതിനും ലോകം ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടിവന്നു. ഫലം പ്രകൃതിയുടെ തിരിച്ചടി ഏറ്റുവാങ്ങുക എന്നതുതന്നെയായിരുന്നു. പ്രകൃതി അപകടത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ അർത്ഥം രാശി അടക്കമുള്ള ജൈവികതയ്ക്ക് കോട്ടം വരുന്നു എന്നതുതന്നെയാണ്. " പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും ഏകീഭവിക്കുന്നിടത്ത് ജീവിതം ആഹ്ലാദപൂർണ്ണം" എന്നതാണ് ഭാരതത്തിൻറെ ദർശനം.

ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്. ജൈവഘടന നിലനിൽക്കുന്ന ഭൂമി മാത്രമാണ്. മണ്ണിൻറെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയുമാണ് ഇവിടെ ജീവൻ നിലനിൽക്കാൻ കാരണമായത്. നിരന്തരപരിണാമത്തിലൂടെ ജൈവഘടനയുടെ ഉന്നതസ്ഥാനത്ത് മനുഷ്യൻ എത്തി. എല്ലാവിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവിക ഘടനയാണ്. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യ വർഗ്ഗവും പുലരുന്നത്. ഒറ്റപ്പെട്ട് ഒന്നിനും പുലരാൻ ആവില്ല. ഇങ്ങനെ അന്യ ോന്യ ആശ്രയത്തിലൂടെ പുലരുമ്പോൾ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു.

പരിസ്ഥിതിക്കു ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ നിരവധിയാണ്. മലിനീകരണമാണ് ആദ്യത്തേത്. പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം- എല്ലാം ആ വിഭാഗത്തിലാണ് വരുന്നത്. ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട്. അതിനെ തകിടംമറിക്കുന്ന മലിനീകരണം പരിസ്ഥിതിക്ക് ബാധകമാണ്. വലിച്ചെറിയുന്ന ഉപയോഗശൂന്യമായ വസ്തുക്കളും മണ്ണിനെ ദുഷിപ്പിക്കുന്നു. അവയിൽ കാലൻ പ്ലാസ്റ്റിക് തന്നെ. 'എൻഡോസൾഫാൻ' പോലുള്ള കീടനാശിനികൾ മണ്ണിനെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തിൻറെ ഓക്സിജൻ അളവിനെ നശിപ്പിക്കാൻ കഴിയും. വൻ വ്യവസായശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഭൂമിക്ക് ശാപമായ ആ വാതകങ്ങളാണ് ഓസോൺ പാളിക്ക് തകരാർ ഉണ്ടാക്കിയത്. സമുദ്രത്തിൽ എണ്ണ കലരുന്നതും ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണ്. വരവു് മേഘങ്ങളെ പിടിച്ചു നിർത്തി മഴ പെയ്യിക്കുന്നതും പ്രാദേശിക മേഘങ്ങൾക്ക് രൂപം നൽകി വർഷകാലം സുഗമമാക്കുന്നതും വനങ്ങളാണ്. ഋതുക്കൾ ഉണ്ടാവുന്നതും പ്രകൃതി മനുഷ്യന് അനുഗ്രഹം ആകുന്നതും വനങ്ങൾ ഉള്ളതുകൊണ്ടാണ്. വനനശീകരണം ജൈവ ഘടനയ്ക്ക് ശക്തമായ മാറ്റം വരുത്തി. കൃഷിയുടെ അളവ് കുറച്ച് വിളവു കൂട്ടുവാൻ മനുഷ്യൻ രാസവളവും ധാരാളം കീടനാശിനികളും ഇന്നുപയോഗിക്കുന്നു. ഇത് മണ്ണിന്റെയും ജലത്തിന്റെയും പാരസ്പര്യത്തെ തകർക്കും. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക്ക് മാറ്റം വരുത്തും. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷം ആണിത്. ഭൂഗർഭ സമ്പത്ത് - ജലം, ഇരുമ്പ്, കൽക്കരി, സ്വർണ്ണം തുടങ്ങിയവ- ഖനനം ചെയ്തോ ഊറ്റിയോ എടുക്കുന്നതുകൊണ്ട് ആന്തരിക ഘടനയ്ക്ക് മാറ്റം വരാം. ഭൂമികുലുക്കം, ഭൂകമ്പം എന്നിവ അങ്ങനെയാണ് സംഭവിക്കുക.

അതിവേഗം കറങ്ങുന്ന ഭൂമിക്ക് താങ്ങാവുന്ന ഭാരതത്തിന് ഒരു പരിധിയുണ്ട്. അതിനപ്പുറം ആയാൽ ഭൂമി പ്രകമ്പനം കൊള്ളും. അത് ജീവജാലത്തിന്റെ സമ്പൂർണ്ണ നാശത്തിന് വഴിവെക്കും. ലോകത്ത് കെട്ടി ഉയർത്തുന്ന അപ്പാർട്ട്മെന്റുകളും അംബരചുംബികളും പരിസ്ഥിതിക്ക് വൻ നാശം വരുത്തുമെന്നാണ് ശാസ്ത്രജ്ഞർ പ്രസ്താവിക്കുന്നത്. ആഗോള കാലാവസ്ഥാവ്യതിയാനം ഗ്രീൻ ഹൗസ് ഇഫക്ടിന്റ ഫലമായിട്ടാണ് സംഭവിക്കുന്നത്. എന്താണ് ഗ്രീൻഹൗസ് ഇഫക്ട് അഥവാ ഹരിതഗൃഹപ്രഭാവം? അന്തരീക്ഷത്തിലുള്ള കാർബൺ ഹൈഡ്രോക്സൈഡ് , മീഥേൻ, നൈട്രിക് ഓക്സൈഡ്, ഓസോൺ എന്നിവയാണ് ചൂട് വലിച്ചെടുക്കുന്ന വാതകങ്ങൾ. അന്തരീക്ഷത്തിലെ താപത്തെ ക്രമീകരിച്ച് ജീവികൾക്ക് അനുഭവിക്കാൻ പാകത്തിൽ നിലനിർത്തുന്നത് ഈ വാതകങ്ങളാണ്. ലോകത്ത് ചൂടും മഞ്ഞും മഴയും കാറ്റുമെല്ലാം സൃഷ്ടിക്കുന്നത് ഈ വാതകങ്ങളുടെ പ്രഭാവം തന്നെയാണ്. വ്യവസായങ്ങൾ ലോകത്ത് വൻതോതിൽ ആരംഭിച്ചു. വ്യവസായ വിപ്ലവം തന്നെ വന്നു. അപ്പോൾ അന്തരീക്ഷത്തിൽ ഗ്രീൻ വാതകങ്ങളുടെ അളവ് കൂടിക്കൂടി വന്നു. കാർബൺ ഡയോക്സൈഡും മറ്റു വാതകങ്ങളും കൂടിയപ്പോൾ സൂര്യനിൽ നിന്നും കിട്ടുന്ന ചൂട് അവ കൂടുതൽ വലിച്ചെടുത്തു. അപ്പോൾ അന്തരീക്ഷത്തിലെ താപനില ഉയർന്നു. ഈ പ്രതിഭാസത്തെയാണ് 'ഗ്രീൻ ഹൗസ് പ്രഭാവം 'അഥവാ 'ഹരിതഗൃഹ പ്രഭാവം' എന്നു പറയുന്നത്.

കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി കേരളത്തിൽ ജലപ്രളയം ഉണ്ടായി. വേനൽക്കാലത്ത് ഓരോ വർഷവും ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം കാലാവസ്ഥ വ്യതിയാനം മൂലമാണ്. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യവും ക്ലോറോ ഫ്ലൂറോ കാർബണും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആണവമാലിന്യങ്ങൾ പരിസ്ഥിതിക്കും കൃത്രിമ രാസവസ്തുക്കൾ മനുഷ്യനും വിപത്തായി മാറുകയാണ്. ലോകത്ത് ഓരോ വർഷവും സ്വകാര്യവാഹനങ്ങൾ 13 ശതമാനം വർദ്ധിക്കുകയാണ്. വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ അന്തരീക്ഷ ഘടനയ്ക്ക് മാറ്റം വരുത്തുന്നു. ഇതും പരിസ്ഥിതിയുടെ ഘടനയ്ക്ക് ദോഷം വരുത്തുന്നു.

പ്ലാസ്റ്റിക് ഇന്നൊരു പാരിസ്ഥിതിക പ്രശ്നമാണ്, ലോകത്തെവിടെയും. അമേരിക്ക പോലുള്ള രാജ്യങ്ങൾ പ്ലാസ്റ്റിക് കടലിലാണ് തള്ളുന്നത്. കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക്കുകൾ നശിക്കാതെ കടലിൽ കിടക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും പ്ലാസ്റ്റിക് നിരോധനത്തിലൂടെ ഇന്ത്യയിൽ ഒരു വൻ മാറ്റം സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ മൂടിപ്പുതച്ച് ഉറങ്ങുന്ന മണ്ണിന് ഭൗതികമോ രാസപരമോ ജൈവികമോ ആയ ഒരു പ്രശ്നത്തിലും ഏർപ്പെടാൻ കഴിയുന്നില്ല. എല്ലാം പ്ലാസ്റ്റിക് വിഘാതപ്പെടുത്തുന്നു. പ്ലാസ്റ്റിക് നിരയായി മണ്ണിൽ നിൽക്കുമ്പോൾ അടിമണ്ണുമായുള്ള ബന്ധം നഷ്ടപ്പെടുത്തുന്നു. മുകൾഭാഗം വേഗം ഉണങ്ങുകയും മരുഭൂമി പോലെ മാറുകയും ചെയ്യുന്നു. ഇത് ഒന്നിലധികം നിരകൾ സൃഷ്ടിക്കുന്നതിനാൽ ' ഉണങ്ങുന്ന അവസ്ഥ' വളരെ ശക്തമാകും. നദികൾ വറ്റും, ജലസ്രോതസ്സുകൾ ഇല്ലാതാകും

ഏതൊരു രാഷ്ട്രത്തിന്റെയും ശക്തിയായ യുവതലമുറ മലിനീകരണവ്യാപനം തുടർന്നാൽ നല്ല വില കൊടുക്കേണ്ടിവരും. സ്വന്തം ജീവിതം കൊണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. മലിനീകരണം ഇത്രയധികം അധികമാകുന്നതിന്റെ പ്രധാന കാരണം ജനസംഖ്യയുടെ അമിതമായ പെരുപ്പം തന്നെയാണ്. ജീവിതസൗകര്യങ്ങൾ സുഖസൗകര്യങ്ങളായി മാറുമ്പോൾ നാം ധാരാളം വസ്തുക്കൾ മലിനമാക്കി വലിച്ചെറിയുന്നു. മനുഷ്യന്റെ വിവേചനരഹിതമായ പെരുമാറ്റമാണ് ഏതു നൂതന പ്രശ്നങ്ങളെയും സൃഷ്ടിക്കാൻ കാരണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതല്ലേ? സ്വാർത്ഥരായ മർത്ത്യർ സ്വന്തം സുഖം നോക്കി ഭൂമിയുടെ മാറിൽ വരുത്തിയ വിള്ളലുകൾ അതികഠിനം ആണ്. എന്തിരുന്നാലും പരിസ്ഥിതിയെ രക്ഷിക്കുവാനും ഒരു കൂട്ടം മനുഷ്യരുണ്ട്, പരിസ്ഥിതി പ്രവർത്തിക്കും പരിസ്ഥിതി സംഘടനകളും നാം ഏറ്റവും കൂടുതൽ ചർച്ചചെയ്ത് ഒരു പേരാണ് ഗ്രേറ്റ് ട്യൂൻബർഗ്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ആ പതിനാറുകാരി ആഗോള ശ്രദ്ധയാകർഷിച്ചത്, കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' അവർ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തക സംഘമാണ്. നിരവധി സ്കൂൾ കുട്ടികളെ ഗ്രേറ്റയ്ക്ക് തന്റെ സമരത്തിലൂടെ പരിസ്ഥിതി പ്രവർത്തകർ ആക്കാൻ സാധിച്ചു. കേരളത്തിലെ പ്രസിദ്ധ കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമാണ് സുഗതകുമാരി. "പ്രകൃതി സംരക്ഷണ സമിതി" എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപികയാണ് സുഗതകുമാരി. സൈലന്റ് വാലിയെ സംരക്ഷിക്കുന്നതിനുള്ള സമരങ്ങളിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കാനഡയിൽ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന " ഗ്രീൻപീസ്" എന്ന പരിസ്ഥിതി സംഘടന പച്ചപ്പിനെ തുടച്ചു മാറ്റുന്ന ആണവപരീക്ഷണം അടക്കമുള്ള എല്ലാ കാര്യങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും, അക്കാര്യത്തിൽ പലയിടങ്ങളിലും വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന എല്ലാ മാരകരോഗങ്ങളും പ്രകൃതിയോട് കാട്ടിയ ക്രൂരതയ്ക്ക് നമുക്ക് ലഭിച്ച തിരിച്ചടികളാണ്. പരിസ്ഥിതിയെ മലിനപ്പെടുത്തി, പച്ചപ്പിനെ തുടച്ചുനീക്കി പ്രകൃതിയെ വേദനിപ്പിക്കുമ്പോൾ താമസിയാതെ ഒരു ഒരു തുള്ളി ദാഹജലത്തിന് വേണ്ടി പരക്കം പറയേണ്ടി വരുമെന്ന് " ഹേ മനുഷ്യാ നീ അറിയുന്നുണ്ടോ?" എന്ന് ഭൂമി നമ്മോട് ചോദിക്കുന്നു. കണ്ണിന് കാണാൻ പോലും കഴിയാത്ത ഒരു വൈറസിനു മുൻപിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി ലോകം പകച്ചുനിൽക്കുകയാണ്. തന്നെ വേദനിപ്പിച്ച, ദ്രോഹിച്ച മനുഷ്യന് പ്രകൃതി നൽകിയ ഒരു വൻ തിരിച്ചടിയായിരുന്നു അത്. കോവിഡ്- 19 മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ റോഡുകൾ വിജനമായി, ഫാക്ടറികൾ അടയ്ക്കപ്പെട്ടു, അപ്പോൾ അന്തരീക്ഷ മലിനീകരണം ഇല്ലാതായി. തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചെത്താനുള്ള പ്രകൃതിയുടെ ഒരു പോംവഴി മാത്രമാണ് ഈ രോഗം.

അതുപോലെ കഴിഞ്ഞ രണ്ടു വർഷങ്ങളായി നാം അനുഭവിച്ച പ്രളയവും പ്രകൃതിയുടെ തിരിച്ചടിയുടെ ഭാഗമായിരുന്നു. മരങ്ങൾ വെട്ടി നീക്കി, കാടുകൾ ഇല്ലാതാക്കി, നദികളിലെ മണലൂറ്റി, പുഴകൾ വറ്റിച്ചു നാം മുന്നേറിയപ്പോൾ പ്രകൃതി അതിനെതിരെ പ്രതികരിച്ചു. പല രൂപത്തിൽ....പല ഭാവത്തിൽ..... ലോകത്ത് പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശി ഭൂമണ്ഡലത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും, സംശയമില്ല. പരിസ്ഥിതിക്ക് ഹാനി ഉണ്ടാക്കുന്ന കർമ്മങ്ങളെ കുറിച്ച് ജനങ്ങളുടെഅവബോധമാണ് ഇത് തടയാനുള്ള പ്രഥമമായ മാർഗം . നാം അധിവസിക്കുന്ന ഭൂമി മനോഹരമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ഈ ബോധ്യമുണ്ടാവുമ്പോൾ പര്സ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്ന് നാം ചിന്തിക്കും. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോകികുുക ,പുനരുപയോഗം കൂട്ടുക മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക , മാലിന്യങ്ങളെ തരം തിരിച്ച് സൂക്ഷിക്കുക തുുടങ്ങിയ കാര്യങ്ങൾ കർശന ശീലങ്ങളാക്കിയാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നമ്മുടെ ഭൂമിയെ നമുക്കുതന്നെ സംരക്ഷിക്കാനാവും 2020 ജനുവരി1 മുതൽ ഇന്ത്യയിൽ പ്രാവർത്തികമാക്കിയ പ്ളാസ്റ്റിക്ക് നിരോധനത്തിലൂടെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന സാമൂഹികവിപത്തിൽ നിന്നും ഭാഗീകമായി നാം രക്ഷപെട്ടു പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുക , പ്ളാസ്റ്റിക്ക് മാലിന്യങ്ങൾക്ക് എതിരായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക , പ്ളാസ്റ്റിക്ക് ശേഖരിച്ച് പുനച്ചംക്രണത്തിന് വിധേയമാക്കുകയും ചെയ്യുക, ഈ നിയമം ലംഘിക്കുന്നവർക്ക് കഠിനശിക്ഷ പ്രഖ്യാപിക്കുക എന്നിവ വഴി പ്ളാസ്റ്റിക്ക് മൂലമുണ്ടാവുന്ന മഹാവിപത്തിൽ നിന്ന് കരകയറാൻ നമുക്ക് സാധിക്കും. REFUSE, REDUCE , REUSE , REPAIR , RETHINK , RECYCLE, RECOVER, REPALACE. ഇതാണ് 8R തത്വം. ഇത് പാലിക്കപ്പെട്ടാൽ പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും പൂർണ്ണമായി രക്ഷിക്കാനാവും,. “സഹകരണം ഭൂമിയോട് " എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കി മനുഷ്യരുടെ നിലനിൽപ്പ് നമുക്ക് സുസ്ഥിരമാക്കാം . ഇനി വരുന്നൊരു തലമുറക്ക് ഇവിടെ ഈ ഭൂമിയിൽ വാസം സാധ്യമാണ് എന്ന് നമുക്ക് തെളിയിക്കാം , അതിനായി പ്രയത്നിക്കാം...............

ലിയാനി ഗ്രെയ്സ് മാത്യു
7 B സെന്റ്_മൈക്കിൾസ്_എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം