സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങളോട് മലയാള കവികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രശ്നങ്ങളോട് മലയാള കവികളുടെ സമീപനം.


നമ്മുടെ രാജ്യമിന്ന് പരിസ്ഥിതി പ്രശ്നങ്ങളുടെ ഭീഷണിയിലാണ്. ഉപഭോഗസംസ്കാരത്തിനു പിന്നാലെ നെട്ടോട്ടമോടുന്ന ആധുനിക മനുഷ്യൻ തന്റെ വരവിലധികം ചെലവഴിക്കാനും എന്തിനെയും വെട്ടിപ്പിടിക്കാനുള്ള തന്ത്രപ്പാടിലാണ്. ഒരുതരം ഉന്മാദത്തിലേക്ക് വഴുതിവീഴുന്ന ഇക്കൂട്ടർ നമ്മുടെ ഭൂമിയെപ്പറ്റി ചിന്തിക്കാനോ പരിസ്ഥിതിയെ സംരക്ഷിക്കാനോ തയാറാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ ജനശ്രദ്ധയിൽ പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് കവികളും അവരുടെ കൃതികളും.

ആധുനിക കവികളിൽ പ്രശസ്തനായ കടമ്മനിട്ടരാമകൃഷ്ണൻറെ വളരെ ശ്രേദ്ധേയമായ കവിതയാണ് `കുഞ്ഞേ മുലപ്പാൽ കുടിക്കരുത് ´.ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും ഒഴിവാക്കാനാകാത്തതുമായ ഭക്ഷണമാണ് അമ്മയുടെ മുലപ്പാൽ. ആ സാഹചര്യത്തിൽ കുഞ്ഞേ മുലപ്പാൽ കുടിക്കരുത് എന്ന് കവി പറയുന്നത് പരിസ്ഥിതി മുലപ്പാൽ പോലും ദുഷിക്കുന്ന രീതിയിൽ മലിനമാക്കപ്പെട്ടിരിക്കുന്നു എന്ന് സമർഥിക്കാനാണ്.വ്യവസായ വിപ്ലവവും ശാസ്ത്ര സാങ്കേതിക വളർച്ചയും മൂലം നദികളും കൃഷിയിടങ്ങളും മരിക്കുന്നു. ഇതൊന്നും അമ്മയായ ഭൂമിക്ക് സഹിക്കാനാവില്ലെന്നും അമ്മയെ ഞെരുക്കി കളയുന്ന അത്തരം കരങ്ങളെ വെട്ടി വീഴ്ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും കവി പ്രഖ്യാപിക്കുന്നു.

1983ലാണ് ഓ. എൻ. വി കുറുപ്പ് ഭൂമിക്കൊരു ചരമഗീതം രചിച്ച് ആസന്നമായ സർവ്വനാശത്തെ കുറിച്ചുള്ള ഭീതിയും ഈ ഭൂമിയോടും അതിലെ ജീവിതമെന്ന മഹാപ്രഭാവത്തോടും കവിക്കുള്ള മമതയും പ്രേകടമാക്കിയത്. മൃതിയുടെ കറുത്ത വിഷപുഷ്പം വിടർന്നതിൽ നിഴലിൽ നീ നാളെ മരവിക്കെ എന്ന് കവി പറയുമ്പോൾ അണു സ്ഫോടനത്തിന്റെ ഭീകരത എത്ര വലുതാണെന്ന് വ്യക്തമാകുന്നു. ഇനി വരുന്ന കാലം വൃക്ഷാവരണങ്ങളെല്ലാം നഷ്ടപ്പെട്ട് ശുദ്ധ ശൂന്യമായ ഭൂമിദേവി അപമാനഭാരവുമായി നീങ്ങുന്നു എന്ന ചിത്രമാണ് കവി കാണുന്നത്. ഭൂമി ചരമമടയുന്നതിലുള്ള ഭയം പ്രേകടമാക്കുന്ന ഈ കവിതയിലൂടെ പരിസ്ഥിതി പ്രേശ്നങ്ങളോട് ഓ. എൻ. വി കുറുപ്പ് ശക്തമായി പ്രീതികരിക്കുന്നു.

ശാസ്ത്രയുഗത്തിന്റെ വിജയത്തിലുള്ള അഭിമാനവും ആശങ്കയും ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം. നാഗരിതയുടെ ശാസ്ത്രയുഗം കടന്ന് വന്നതോടെ ഗ്രാമീണജീവിതത്തിന്റെ ഉദാരമായ ധന്യതകൾ മങ്ങി മറഞ്ഞു പോകുന്ന ദൃശ്യം കവിയെ നൊമ്പരപ്പെടുത്തുന്നു. കുറ്റിപ്പുറം പാലത്തിന്റെ നിർമ്മാണത്തോടെ നിളാതീരം ഒട്ടനേകം മാറ്റങ്ങൾക്ക് വിധേയമായി. പൂക്കൾ വിടർന്നു നിന്ന പ്രദേശങ്ങളിലെല്ലാം കെട്ടിടങ്ങൾ ഉയർന്നു. വാഹനങ്ങൾ രാപ്പകലന്യേ പാഞ്ഞുതുടങ്ങി. പുതുതായിമുളച്ചുപൊന്തിയ ഫാക്ടറികൾ ജലമലിനീകരണം എന്ന ഭീഷണി ഉയർത്തി. യന്ത്രയുഗത്തിൽ മനുഷ്യൻ വിവേകശൂന്യനായി പ്രവർത്തിച്ചുതുടങ്ങിയതോടെ ഫാക്ടറികളിൽ നിന്നുള്ളമലിനജലം പേരാറ്റിലേക്ക് പ്രവഹിച്ചു തുടങ്ങി. ജലമലിനീകരണം എന്ന ദുരന്ത സാധ്യതയെ കുറിച്ചുള്ള ചിന്ത കവിയെ നിള നദി നാളെ ദുഃഖിതയായ ഒരു അഴുക്ക്ചാൽ മാത്രമായി രൂപാന്തരപ്പെടുന്നോയെന്ന ഉൽഘണ്ഠയിൽ എത്തിച്ചിരിക്കുന്നു.

കവി വാക്യങ്ങൾ കാലംകടന്നു നമ്മോടൊപ്പം യാത്രചെയ്തിട്ടും അതിലേ അർത്ഥതലങ്ങൾ അറിയാൻ മാത്രം മനുഷ്യൻ വളർന്നില്ല. പ്രകൃതിഷോഭത്തിലൂടെയും സുനാമിയിലൂടെയും നാശങ്ങൾ വിതച്ചുകൊണ്ട് ഭൂമി ഈ ലോകത്തിന്റെ ചെയ്തികളെ തിരിച്ചടിച്ചിട്ടും മനുഷ്യൻ മനസ്സിലാക്കുന്നില്ല പ്രകൃതിയുടെ ഈ ദീനരോദനം. ഈ പ്രകൃതി ഇന്നത്തെ തലമുറയ്ക്ക് മാത്രം ഉള്ളതല്ല വരും തലമുറയ്ക്ക് കൂടി അതിന്മേൽ അവകാശമുണ്ട്. ഈ ബോധ്യം ഉൾക്കൊണ്ട് നമുക്ക് അനുഗ്രഹമായി മാറിയ ഭൂമിയെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.

ക്രിസ്റ്റി ജോർജ്
-X-B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം