സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പാറ്റയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
പാറ്റയും കൊറോണയും

കൊറോണ എന്നത് ദിയ മോൾക്ക് രണ്ടാഴ്ച മുൻപ് ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. ചേട്ടൻറെയൊക്കെ നടക്കാൻ ബാക്കിയായ പരീക്ഷകൾ നീട്ടിവെക്കുക മാത്രമാണ് ചെയ്തത്. മൂന്നാംക്ലാസ്സിൽ പഠിക്കുന്ന തനിക്കാണെങ്കിൽ പരീക്ഷകളേയില്ലെന്ന് മന്ത്രി ടെലിവിഷനിലൂടെ അറിയിച്ചു. അമ്മകാണാതെ മന്ത്രിക്ക് നൂറുമ്മകൾ നല്കാൻ അവൾ ഏറെ ആശിച്ചു. മറ്റു മന്ത്രിമാരെ പറ്റിയൊന്നും ഏറെയറിയില്ലെങ്കിലും വിദ്യാഭ്യാസമന്ത്രിയെ ടെലിവിഷന്റെ ഏതു കോണിൽ കണ്ടാലും അവൾക്കു ഇപ്പോൾ വ്യക്തമായി തിരിച്ചറിയാം.അദ്ദേഹത്തിന്റെ മുഖഭാവങ്ങളും, മുഖത്തെ ചുളിവുകൾ വരെയും അവൾക്കിപ്പോൾ മനഃപാഠം. പക്ഷേ ,അവധിദിനങ്ങൾ സ്വപനത്തിലേതുപോലെ സുന്ദരങ്ങളായിരുന്നില്ല. വില്ലത്തിയുടെ വേഷത്തിൽ അമ്മതന്നെ പിന്നിൽ. മുഴുവൻ സമയവും ടി.വി. കാണുന്നു, സാധനങ്ങൾ മുറികൾ നിറയെ വലിച്ചുവാരിയിടുന്നു, സ്കെച്ചുപെന്നുകളും കളറുകളുമൊന്നും യഥാസ്ഥാനത്തു തിരിച്ചുവെക്കുന്നില്ല,നേരത്തുറങ്ങുന്നില്ല -ഉണരുന്നില്ല, പെൺകുട്ടിക്കെന്താ ചൂലൊന്നു കൈ കൊണ്ട് തൊട്ടുകൂടെ ? വൃത്തിയും വെടിപ്പുമില്ല ......... കോറോണക്കാലത്ത് വൃത്തിയായി നടക്കണമെന്നൊക്കെ അവൾക്കറിയാം. സോപ്പുകൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകണമെന്ന് ടി.വി യിൽ അവൾ കാണാറുണ്ട്. ഇതുംകൂടെ മനസ്സിൽ വെച്ചുകൊണ്ട് ബാത്‌റൂമിൽ കയറി ബക്കറ്റിലെ വെള്ളത്തിൽ കുളിസോപ്പ്‌ അലിയിച്ചലയിച്ചു കൈ കഴുകുമ്പോൾ ഏറെ രസവും കൗതുകവും തോന്നി. കഴുകി തീരുന്നതുവരെ അമ്മകാണാതിരിക്കുന്നതിനു വേണ്ടി ബാത്റൂം അകത്തുനിന്നും പൂട്ടി. സോപ്പലിയുംതോറും ഉയർന്നു വന്ന നുരയും പതയും അവൾക്ക്‌ ഏറെ ആഹ്ലാദം നൽകി. പത ഇരു കയ്യിലും വാരി ചുറ്റുമെറിഞ്ഞു. സോപ്പിന്റെ കനം കുറഞ്ഞു കുറഞ്ഞു വരുന്നതും ഏറെ കൗതുകമായി തോന്നി. അമ്മയുടെ കാതടപ്പിക്കുന്ന ശബ്ദവും, വാതിലിലുള്ള മുട്ടും കേട്ടാണ് അവൾ വാതിൽ തുറന്നത്.എന്താണീ കാണിക്കുന്നത്!! സോപ്പ്‌മുഴുവൻ അലിയിച്ചുകളഞ്ഞല്ലോ ? ഇതിന്റെ വില നിനക്കറിയുമോടി എന്നും പറഞ്ഞു കയ്യിൽ കിടന്ന ചട്ടുകത്തിന്റെ പിടികൊണ്ടു അന്ന് അമ്മയിൽനിന്നും കിട്ടിയ അടികളുടെ എണ്ണമറിയില്ലെങ്കിലും വേദന ഇന്നും ഓർമ്മയിലുണ്ട്.ദിവസങ്ങൾക്കു ശേഷം സാനിട്ടൈസർ കൊണ്ട് കൈകഴുകിയപ്പോഴും അമ്മയിൽനിന്നും ഇതേ അനുഭവം തന്നെ.അമ്മ വരുമ്പോൾ കൊണ്ടുവരുന്ന ചെറിയകുപ്പിയിലുള്ള വെള്ളം കോറോണയെ കൊല്ലാനായി കൈകഴുകാൻ ഉപയോഗിക്കുന്ന സാനിട്ടൈസർ ആണെന്ന് പറഞ്ഞു കൊടുത്തത് ചേട്ടനാണ്.ചേട്ടൻ അന്ന് കയ്യിൽ പുരട്ടിയശേഷം അവൾക്ക് കൊടുക്കാതെ ചുമരലമാരയിൽ എത്താത്ത ഉയരത്തിൽ വച്ചപ്പോഴേ മനസ്സിലുറപ്പിച്ചതാണ് : 'നമുക്ക് കാണാമെന്ന് '. ഇപ്പോൾ അവസരം കൃത്യം! സൂക്ഷ്മം! .ബാക്കിയായ പരീക്ഷയ്ക്ക് പഠിക്കാൻ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ചേട്ടൻ പുസ്തകവുമായി കട്ടിലിൽ കേറുമ്പഴേ ഉറപ്പിച്ചതാണ് മിനുറ്റുകൾക്കകം ഉറങ്ങുമെന്ന് .പിറകേ അമ്മ കുളിക്കാനായി ബാത്റൂമിലേയ്ക്കും. കുറഞ്ഞത് പത്തുമിനുട്ടെങ്കിലും സുരക്ഷിതമെന്ന് അവളുറപ്പിച്ചു.കസേര, സ്റ്റൂൾ ,സാഹസികത എന്നിവ കൈമുതലാക്കി ചുമരലമാരിയിൽ വലിഞ്ഞു കയറി അവൾ സാനിട്ടൈസർ കൈക്കലാക്കി.തറയിലിരുന്ന് ബോട്ടിൽ തുറന്ന് സ്വല്പം കയ്യിൽ പുരട്ടി. ഹാ ...!! എന്തൊരു തണുപ്പ് വീണ്ടും വീണ്ടും കൈയിലേക്കൊഴിച്ച് അതിലെ വെള്ളം കൊണ്ട് കൈവെള്ളയിലും പുറത്തും പുരട്ടിയെങ്കിലും നനവൊന്നും കാണാനില്ല. ഈ സുഖം മനസ്സിലാക്കിയതുകൊണ്ടാണ് അന്ന് ചേട്ടൻ എനിക്ക് തരാതിരുന്നതെന്ന് അവളൂഹിച്ചു. കള്ളൻ..!. എന്താണീകാട്ടുന്നത് ?കുളികഴിഞ്ഞെത്തിയ അമ്മയുടെ ആക്രോശം. ബോട്ടിൽ പിടിച്ചുവാങ്ങി. ഭഗവാനേ ഇതിൽ പകുതിപോലും ഇല്ലല്ലോ എന്ന നെടുവീർപ്പ്. അടികൾ കിട്ടിയില്ലെന്ന ആശ്വാസം മാത്രം. വലിച്ചു കൊണ്ടുപോയി എന്തൊക്കെയോ കൈയിൽ പുരട്ടിയതുമാത്രമറിയാം. തുടർന്നുള്ളദിവസങ്ങളിൽ കയ്യിലെ തൊലി ഏറെ പൊഴിഞ്ഞുപോയതുമാത്രമവൾക്കറിയാം.അമ്മയുടെ ആക്രോശങ്ങളുടെ കരണമവൾക്ക് മനസ്സിലാവാറില്ല. ഇന്നത്തെ കാര്യം തന്നെ നോക്കൂ. അവൾ ഏറെ ബുദ്‌ധിമുട്ടി നിർമ്മിച്ച കാർഡ്ബോർഡ് കളിവീട്, അതിൽ ക്രമീകരിച്ച കാർഡ്ബോർഡ് ഷെൽഫുകൾ, സ്ററൗ ,സ്റ്റാൻഡുകൾ ആവിശ്യമില്ലാതെ വെച്ചിരുന്ന തുണികൾ കൊണ്ടുണ്ടാക്കിയ കിടക്ക ,തലയണ; എത്രബുദ്ധിമുട്ടിയാണ് സ്കെച്ച്പെന്നുകളും കളറുകളുമുപയോഗിച്ചു അതിൽ ജനലുകളും മറ്റുമൊക്കെ വരച്ചുചേർത്തത്? ഇന്നലെ രാത്രി വീടുപണി പൂർത്തിയാക്കി അമ്മയറിയാതെ അമ്മയുടെ ഫോണിൽനിന്നും കൂട്ടുകാരികൾക്ക്‌ ഫോട്ടോ അയച്ചുകൊടുത്തപ്പോൾ അവരഭിനന്ദിച്ചതാണ്. മുറിയിൽ ചിതറിക്കിടന്ന സ്കെച്ച്പെന്നുകൾ അമ്മ പറയാതെതന്നെ തിരിച്ചുവെയ്ക്കണമെന്ന്കരുതിയിരുന്നെങ്കിലും, അറിയാതെ ഉറങ്ങിപോവുകയായിരുന്നു. അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണവളിന്നുമുണർന്നത്.എഴുന്നേറ്റു വന്നു നോക്കുമ്പോൾ ഒരുകയ്യിൽ തന്റെ വീട് ചുരുട്ടിയെടുത്തിരിക്കുകയാണമ്മ. ഗൃഹോപകരണങ്ങളെല്ലാം കാലുകൊണ്ട് തട്ടിക്കൂട്ടുകയാണ്. ഉറക്കെ കരഞ്ഞു തുടങ്ങിയ അവൾ അമ്മ ശബ്ദം കൂട്ടിയപ്പോൾ ഗദ്ഗദത്തിലേക്കൊതുങ്ങി.ചായയ്‌ക്കുശേഷം എല്ലാവരും ചേർന്ന് വീട് മുഴുവൻ വൃത്തിയാക്കണമെന്ന അമ്മയുടെ ഉത്തരവ് അവളും ചേട്ടനും ശിരസ്സാവഹിക്കേണ്ടിവന്നു. മുഖത്ത് ടവൽ കെട്ടിമറച്ചു അമ്മ പറഞ്ഞതുപോലെ ജനൽ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ എന്തോ രസം തന്നെയാണ് തോന്നിയത്. പെട്ടന്നൊരു ശബ്ദം കേട്ട് പിറകിലേക്ക് നോക്കിയപ്പോൾ അമ്മ കൈയിലിരുന്ന ചൂലുകൊണ്ടു തറയിലേക്ക് ആഞ്ഞടിക്കുന്നു. തറയിലൂടെ ഓടുന്ന ഒരു കുഞ്ഞു പാറ്റയുടെ പിറകെ ചൂലുമായി ഓടി അമ്മ വീണ്ടും വീണ്ടും അടിക്കുന്നു. ഓടി അമ്മയുടെ അടുത്തെത്തുമ്പോഴേക്കും അമ്മയുടെ അടിയിൽ പാറ്റ തറയിൽ മലർന്നുകിടക്കുന്നു.പൊടികൾ വാരുന്ന ട്രേയും ചൂലും അവളുടെ കയ്യിൽ നൽകി പാറ്റയെ പുറത്തു കളയാൻ അവളോട് പറഞ്ഞശേഷം അമ്മ പത്രങ്ങൾ അടുക്കി വയ്ക്കാൻ ആരംഭിച്ചു.അവൾ മലർന്നു കിടക്കുന്ന പാറ്റയെ അടുത്തുനിന്നു സൂക്ഷിച്ചുനോക്കി. അവൾക്കെന്തോ വല്ലായ്മ അനുഭവപ്പെട്ടു.കാണാൻ നല്ല രസമുള്ള കുഞ്ഞു ശരീരം. നാരുപോലുള്ള നീണ്ട കൊമ്പുകൾ. മടങ്ങികിടക്കുന്ന കാലുകൾ. എന്തോ അവൾക്ക് ഉള്ളിൽ വീണ്ടുമൊരു നീറ്റൽ. കാലിലും, കൊമ്പിലും ചെറിയ അനക്കം കണ്ടപ്പോൾ അവളുടെ തോന്നലാണെന്നുമാത്രമേ ആദ്യം കരുതിയുള്ളൂ.പക്ഷേ വീണ്ടും സൂക്ഷിച്ചുനോക്കിയപ്പോൾ ചലിക്കുന്നുണ്ടെന്നുതന്നെ അവൾക്കു മനസ്സിലായി. അമ്മ പത്രമടുക്കലിൽത്തന്നെ മുഴുകിയിരിക്കുകയാണ്. വേഗം തന്നെ സൂക്ഷ്മതയോടെ പാറ്റയെ ചൂലുകൊണ്ടുതട്ടി ട്രേയിലാക്കി, പിറകുവശത്തെ മുറ്റത്തെ വാഴയുടെ ചുവട്ടിലേക്കുകൊണ്ടുപോയി . പതുക്കെ തറയിലിട്ടപ്പോൾ കമിഴ്ന്നുതന്നെ കിടക്കുന്നു.ഈർക്കിൽ ഉപയോഗിച്ച് നേരായരീതിയിൽ കിടത്തി. അടുത്തുള്ള കല്ലിൽ അവൾ ഇരിപ്പുറപ്പിച്ചു. വാഴക്കയ്യിൽ വന്നിരുന്ന സൂത്രക്കാരിയായ കാക്കയെ കല്ലെറിഞ്ഞോടിച്ചു. പാറ്റയുടെ കൊമ്പുകൾക്ക് ഇളക്കം കൂടിവരുന്നു. പാറ്റ എന്താകും ഭക്ഷിക്കുക? ഭക്ഷണം കഴിക്കുമോ?വെള്ളം കുടിക്കുമോ?അവൾക്കറിയില്ല. വാഴയുടെ ഉണങ്ങിയ ഇലയെടുത്ത് പാറ്റയെ മറച്ച് വഴക്കയ്യിലൊന്നും കാക്കയില്ലെന്നുറപ്പുവരുത്തി അവൾ അടുക്കളയിലേക്കുപോയി.പതിവായി അവളെടുക്കുന്ന ശർക്കര പാത്രത്തിൽനിന്നും ഒരു കഷ്ണം ശർക്കരയെടുത്തുവന്ന് കല്ലിൽ വച്ച് മറ്റൊരു കല്ല് കൊണ്ട് പൊടിച്ച് അവൾ പാറ്റയുടെ കൊമ്പുകൾക്കിടയിൽ വിതറി.പാറ്റയുടെ വായ എവിടെയെന്ന് അവൾക്ക് നിശ്ചയമില്ല. തന്നെപോലെ പാറ്റയ്ക്കും ശർക്കര ഇഷ്ടമായിരിക്കുമെന്ന് മാത്രം അവൾ നിനച്ചു.മുന്പിലിരുന്നുസൂക്ഷിച്ചുനോക്കിയപ്പോൾ കൊമ്പുകൾനന്നായി ഇളക്കി തന്നെ ദയനീയമായി നോക്കുന്നതായി അവൾക്കു തോന്നി. അവൾ നൽകിയ ശർക്കര പാറ്റ നുണഞ്ഞിരിക്കുമെന്നുതന്നെ അവൾ കരുതി. ഏതാനും മിനുറ്റുകൾക്കുശേഷം അവിടെനിന്നും കുറച്ചു നിരങ്ങി നീങ്ങിയശേഷം അവളെ ഇടം കണ്ണിട്ട് നോക്കികൊണ്ട്‌ പാറ്റ കൂടുതൽ വേഗതയോടെ തറയിലൂടെ ഓടി,അമ്മ അടുക്കിവെച്ച വിറകുകൂനയുടെ ഉള്ളിൽ പോയി മറഞ്ഞു. വിശ്വസിക്കാനാകാതെ ഉച്ചത്തിൽ കൈമുട്ടിയ അവൾ പിറകിൽ നിന്നുമുള്ള അമ്മയുടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. അമ്മേയെന്ന് ആർത്തു വിളിച്ച അവൾ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു.അമ്മേ.......കൊറോണയിൽ നമ്മൾ മരിക്കില്ലമ്മേ. അമ്മ അടിച്ചുകൊന്ന പാറ്റ ഞാൻ നൽകിയ ശർക്കരയും തിന്ന് ഓടിപ്പോയമ്മേ!!!!. സ്തബ്ധയായ അമ്മ അവളേയും കൂടുതൽ ശക്തിയിൽ ചേർത്ത് പിടിച്ചു.

അഷിത പി
5 D സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ