സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പച്ചപ്പ് നിറഞ്ഞ കുന്നുകളും കളകളം പാടിയൊഴുകുന്ന പുഴകളും വൈവിധ്യമാർന്ന പക്ഷികളാലും മൃഗങ്ങളാലും സംപുഷ്ടമായ വനങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും സമുദ്രങ്ങളും - ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയുടെ സൗന്ദര്യ കിരീടത്തിൽ ചാർത്തിയ സ്വർണ തൂവലുകളാണ് .മാനവരാശിയുടെ ആരംഭം മുതൽ മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് പുലർത്തി പോന്നിരുന്നത്. പ്രകൃതിയെ ദേവിയായി സങ്കൽപ്പിക്കുകയും പ്രകൃതിയിലെ വിഭവങ്ങൾ വരദാനമായി കരുതുകയും ചെയ്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .ആധുനിക മനുഷ്യന്റെ അത്യാഗ്രഹം പ്രകൃതിയെ നിഷ്ക്കരുണം നശിപ്പിക്കുകയും സ്വന്തം ലാഭേച്ഛ മാത്രം ഉന്നം വച്ചു കൊണ്ട് പ്രകൃതി നശീകരണം നടത്തിയപ്പോൾ പ്രകൃതിശക്തികൾ ഒരു തിരിച്ചടിയായി മാറുമെന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നു പറയുന്നതാവും ശരി. മനുഷ്യൻ തന്റെ അതിമോഹത്താൽ കാടുകൾ വെട്ടിത്തെളിച്ച് കൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തിയപ്പോൾ പ്രകൃതിയുടെ സംതുലനാവസ്ഥയിൽ മാറ്റങ്ങൾ വന്നു തുടങ്ങി. വാഹങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് മലിനമായ പുക അന്തരീക്ഷവായുവിനെ കീഴടക്കി. ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് ശുദ്ധജലതടാകങ്ങളെല്ലാം മാലിന്യക്കൂമ്പാരങ്ങളാക്കി മാറ്റി. ഭൂമിയെ കാർന്നുതിന്ന് കുഴി കുഴിച്ച മനുഷ്യൻ അതിൽ വീഴുമെന്ന് മനസ്സിലാക്കിയില്ല.ഇനിയും ഈ രീതി തുടരുകയാണെങ്കിൽ മനുഷ്യന് തന്റെ വാസസ്ഥലത്തുനിന്നും ഉന്മൂലനാശം സംഭവിക്കുമെന്നത് തർക്കമറ്റ സംഗതിയാണ് . മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചുകഴിയുന്ന ആവാസവ്യവസ്ഥയാണ് അവന്റെ പരിസ്ഥിതി. ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. ആധുനിക മനുഷ്യൻ പരിസ്ഥിതിയെ വഞ്ചിക്കുകയാണ്. തന്റെ എല്ലാ ഉയർച്ചയ്ക്കും സ്ഥാനമാനങ്ങൾക്കും വളർച്ചയ്ക്കും പുരോഗതിയ്ക്കും കാരണമായ പ്രകൃതിയെ അവൻ ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണ്. ശാസ്ത്രത്തിന്റെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾ മനുഷ്യന്റെ സുഖഭോഗസംസ്കാരത്തിന് വളരെയധികം പുരോഗതി നൽകി. അവൻ സമയത്തേയും കാലത്തേയും അതിജീവിച്ച് മുന്നേറിയപ്പോൾ മഹാഭൂഖണ്ഡങ്ങൾ പോലും കൈവെള്ളയിലെ രേഖകൾ പോലെ അവന് പരിചിതമായി. നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് സംസ്കൃതിയുടെ കേദാരമായ ഭൂപ്രകൃതിയെ അവഗണിച്ചപ്പോൾ അവൻ സ്വയം ശവക്കുഴിതോണ്ടി. പക്ഷേ പ്രകൃതിയ്ക്ക്, എല്ലാ ജീവിയേയും പോലെ തന്നെ ആണ് മനുഷ്യനും. പ്രകൃതി മനുഷ്യനെക്കാൾ എത്രയോ ശ്രേഷ്ഠമാണ്. അതുകൊണ്ട് പരിസ്ഥിതിയെ കൈവെള്ളയിലെ തങ്കം പോലെ സംരക്ഷിക്കേണ്ട കടമ എല്ലാവർക്കുമുണ്ട്. പാരസ്പര്യമാണ് പരിസ്ഥിതിയുടെ ആണിക്കല്ല് മനുഷ്യരും മൃഗങ്ങളും ദേവന്മാരും ഒത്തൊരുമയോടും ഹിതാകാരിയായും വർത്തിക്കുമ്പഴാണ് ശ്രേയസ്സുണ്ടാകുന്നത്. ഈ പാരസ്പര്യമാണ് പരിസര വിജ്ഞാനത്തിന്റെ ആണിക്കല്ല്. മനുഷ്യൻ താനാണേറ്റവും ഉയർന്നവനെന്നും മറ്റുള്ളവർ തന്റെ താഴെയുമാണെന്ന് വിശ്വസിച്ചു. മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. അതിന്റെ ഫലമോ, മാരകരോഗങ്ങളുടേയും അസ്വസ്ഥതകളുടേയും വിളഭൂമിയായി അവൻ മാറി.കോടാനുകോടി വർഷങ്ങളായി നിലനിൽക്കുന്ന പ്രപഞ്ചത്തേയും അതിന്റെ രഹസ്യാത്മകമായ വിജ്ഞാനത്തിന്റെയും മുന്നിൽ മനുഷ്യൻ ഒന്നുമല്ല. ഈ പ്രപഞ്ചശക്തികൾക്കു മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാം കീടമാണെന്ന് തെളിയിക്കാൻ വെറും രണ്ട് ആധുനിക പ്രകൃതി തിരിച്ചടി സംഭവങ്ങൾ മാത്രം മതി.

1) 2018- ലെ പ്രളയം
2) 2020- ലെ കൊറോണ (കോവിഡ് 19)

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ '2018' വർഷത്തിൽ വന്ന മഹാപ്രളയത്തെ നമ്മളാരും മറന്നിട്ടുണ്ടാവില്ല. അത്രവേഗം മറക്കാനുമാവില്ല. ഇപ്പോഴിതാ '2020'-ൽ'കൊറോണ' എന്ന മഹാമാരി നമ്മളെയെല്ലാം തടവിലാക്കിയിരിക്കുകയാണ്. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ എന്ന ഇത്തിരി ഭീകരൻ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക - വ്യവസായ മേഖലയെ തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ലോകരാഷ്ട്രങ്ങളെയെല്ലാം ആയുധമില്ലാതെ അടിയറവു പറയിക്കാൻ പ്രാപ്തിയുള്ള ഈ വൈറസ്, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ചുകഴിഞ്ഞു. മനുഷ്യനിതാ സ്വാതന്ത്ര്യ മില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പേമാരി, പെരുവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളേയും 'കൊറോണ' പോലുള്ള വൈറസിനേയും ബാക്ടീരിയയേയും നമുക്കിനിയും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിലൂണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇല്ലതാനും'എന്ന ഗാന്ധിജിയുടെ വാക്കുകൾ ഈ ദുരന്തകാലത്ത് വളരെയധികം പ്രസക്തമാണ്. കാടും മേടും കാട്ടുപൂഞ്ചോലയുടെ കുളിരും നിറഞ്ഞ പ്രകൃതിയെ നമുക്ക് പുനഃസൃഷ്ടിക്കാം. അതിനായി മനുഷ്യൻ അത്യാഗ്രഹികളാവുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തിലേയ്ക്ക് നമുക്ക് തിരിഞ്ഞു നടക്കാം.

ലക്ഷ്മി കെ സജീവ്
6 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം