കോവിഡ് നീ എന്റെ ഗുരുനാഥൻ
മസാലയിൽ പൊതിഞ്ഞ അജീർണ്ണത്തിന്
മുകളിൽ വിതറിയ വിശപ്പിന്റെ വറ്റ് നീ
തീർക്കാൻനെത്തിയ ഗുരുവോ?
ആഢംബര പരിണയ കഥകൾക്കും ഒടുവിൽ
ലാളിത്യം വിളമ്പുന്ന ചേലൊത്ത വില്ലനായി പിറന്നുവോ?
ഘടികാര വേഗത്തിലോടുന്ന ലാഭക്കൊതികളെ
അപ്പാടെ വിഴുങ്ങിയ ആർത്തി പൂണ്ട അഗ്നിനാളം നീയേ!
ഞാൻ കെട്ടിയ ചങ്ങലയിൽ മെലിഞ്ഞ് ജീവൻ വെടിഞ്ഞ ഒരു നായയുടെ ആത്മാവിനു പകരം ചോദിക്കാൻ വന്ന ഉഗ്രരൂപിണി നീ
ഞാൻ അടച്ച കൂട്ടിലെ കുഞ്ഞു പക്ഷിയുടെ നോവിന്റെ കണ്ണീരുപ്പിനു വിലയിട്ടവൻ നീ
ഹൃദയം മുറിച്ച് ഞാൻ പടിയടച്ച മുത്തശ്ശിയുടെ ഇരുൾ മിഴിയിൽ വെളിച്ചം നീ