സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/തിരിച്ചു പോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുപോക്ക്

കറുത്ത ചിലങ്കയിൻ
കിലുക്കം പോലുമില്ലാതെ
അപ്രതീക്ഷിതമായ ഒരു നിഴൽപോലേ
അവൻ ആഗതനായി
മനുഷ്യമിഴികളിൽ ഭയത്തിൻ
അന്ധകാരം നീട്ടിനിറച്ചവൻ
അവന്റെ കാലൊച്ചകൾ
അതിൻ ആഗമനം നിശബ്ദം
ആഗമനോദ്ദേശ്യമോ കൊടുംഭീകരം
അതിവേഗത്തിൽ സഞ്ചരിച്ചു
പടർന്ന് പന്തലിച്ചവൻ മൃതപ്രായരാക്കി നമ്മളെ
ഇന്നലെയിൽ ജീവിതം ശബ്ദമുഖരിതം
തിങ്ങിനിറഞ്ഞ തെരുവീഥികൾ
ഇന്നോ മൗനസാന്ദ്രം നിശബ്ദസമുദ്രം
ഹാസ്യമാം ജീവിതം ലാസ്യമാവുകയായി
വീടിൻ നാലുചുവരുകൾക്കുള്ളിൽ നാം
അടഞ്ഞുകൂടിയിരിപ്പായി
ഒന്നും ചെയ്യാനും പറയാനുമാകാതെ
ഭീകരസത്വത്തിൻ കാലടികൾ എങ്ങും കേൾക്കുകയായ്
വെറുമൊരു വൈറസിൻ ഭീകരഭാവത്താൽ
ഭൂലോകം നിശ്ചലം,ജീവിതം ദു:ഖനിർഭരം
ഒന്നുമറിഞ്ഞില്ലീ കുഞ്ഞിക്കിളികളും
മന്ദമായാടുന്ന വള്ളിപടർപ്പുകളും
അനശ്വരമാം സ്നേഹവും
നിഷ്കളങ്കമാം സാഹോദര്യവും
സ്നേഹോഷ്മളമാം കുടുംബവും
സ്വായത്തമാക്കുക നാം ഈ ദിനങ്ങളിൽ
പ്രഭാതത്തിൽ ഇളംവെയിലിൻ
ചൂടേറ്റ്കിടക്കും പൂമുഖത്തെ ഇരിപ്പിടവും
മഞ്ഞിൻ ധാരയാർന്ന് നിൽക്കുമീ
കടലാസുപൂവിൻ ഇതളുകളും എനിക്കു വീക്ഷിതം
നിശീഥിനിയുടെ അന്ധതമസ്സിൽ മുല്ലപ്പൂവിൻ
ഗന്ധത്താൽ നിറഞ്ഞ് നിൽക്കുമീ അങ്കണവും
ശബ്ദമാധുര്യത്താൽ മാറ്റൊലി തീർക്കുന്ന
കൂമന്റെയൊച്ചയും എൻ കാതിൽ ധ്വനിക്കുകയായ്
ഉഷ്ണചൂടിൽ കാറ്റുംതേടി
വാതായനങ്ങൾ തുറക്കുമ്പോൾ
നഗ്നനേത്രങ്ങളാൽ വിഹായസ്സിലേക്ക്
എൻ ദൃഷ്ടി ഉയരുകയായി
അതിജീവനത്തിൻ കാറും കോളും നിറയുമീ
കാർവർണ്ണമേഘങ്ങളിലൂടെ
നഗ്നമായ് പെയ്തിറങ്ങുന്ന
കുളിർമയേറും മഴയെ കണ്ടു ഞാൻ
യാന്ത്രികമാം എൻ ജീവിതത്തിൻ
മൂടി പുകഞ്ഞുപ്പോയതാം നയനങ്ങൾ
നാലുചുവരുകളിൽ ഒതുങ്ങിപോകാതെ
പതിപ്പിച്ചു ഞാൻ പ്രകൃതിയാം പ്രതിഭാസത്തിൽ
കണ്ടു ഞാനാ അനശ്വരക്കാഴ്ചകൾ
കണ്ടിടാതെ പോയ അവളിൻ വിലാസഭംഗികൾ
കേട്ടിടാത്ത ആ സ്വരഗാനങ്ങൾ കേട്ടു ഞാൻ
കാതോർപ്പിക്കുമാം ആ മാറ്റൊലി എന്നിൽ പ്രതിധ്വനിച്ചു
പഴുത്ത വരിക്ക ചക്കയിൻ ഗന്ധവും
മധുരമൂറും നാട്ടുമാങ്ങയിൻ രുചിയും
തീവ്രവൈകാരിക വിവശതയിലാഴ്ത്തുന്നുയെന്നെ
ബാല്യകാലത്തിൻ തിരശ്ശീലയെന്നിൽ ഉയരുകയായീ
സ്നേഹസാഹോദര്യം പങ്ക് വെയ്ക്കാൻ
മറന്നുപോയൊരു സഹോദരബാല്യകാലവും
ഈ ക്ഷണമെനിക്ക് വീക്ഷിതം
തൻ കുഞ്ഞിൻ കഴുത്തിൽ കടിച്ചുക്കൊണ്ടുപ്പോകുമാ
കയ്യാല ചാടികടക്കുന്ന പൂച്ചയും
തൻ വാത്സല്യച്ചിറകിനാൽ രക്ഷാകവചം തീർക്കുമാ
തള്ള കോഴിയേയും കാണുമ്പോൾ
ആദ്യമായ് കണ്ടതാം അമ്പരപ്പിൽ മുങ്ങി
നഷ്ടബോധം എന്നിലങ്കുരിക്കുകയായി
മുണ്ടിന്റെ കോന്തലകൈയിൽ തിരുകിയും
സഞ്ചിതൻ ഭാരത്താൽ മുന്നോട്ടു കൂനിയും
കോലായിൽ കേറി നിന്നമ്മ ഏല്പിച്ചൊ-
രച്ഛൻമുഖം കണ്ടു സഹതാപമെന്നിലായ്
മുറ്റത്തു കൂടിയാ കരിയില തൂക്കുവാൻ
ക്ലേശിച്ച കൈയും നടുവിനു താങ്ങികൊ-
ണ്ടമ്മ കിണഞ്ഞു നടക്കുന്നു ചൂലുമായ്
കണ്ടപ്പോഴെന്നിലും കാരുണ്യമേറെയായ്
കറിക്ക്അരിഞ്ഞ് കീറിനീറിപോയതാം
അമ്മയിൻ ചർമ്മം എൻ ഗാത്രങ്ങളിൽ
സ്പർശിക്കുമാ ക്ഷണം തീക്ഷണമാം പരിത്രാണവും
അവധാനതയും എൻ മനോരഥത്തിൽ പായുകയായി
അവരിൻ വിലാപങ്ങൾ , സുഖദു:ഖങ്ങൾ
കണ്ടില്ല ഞാൻ കണ്ടില്ലെന്നു നടിച്ചു ഞാൻ
എന്നിൽ നിന്നും ലഭ്യമാകാതെപോയ
പുത്രസ്നേഹവും എന്നിലൊരു കോടതി
വിസ്താരത്തിൻ അന്തരീക്ഷം സൃഷ്ടിക്കുകയായി
നാലുമണിനേരം പൂവിട്ട നാലുമണിപ്പൂവിനേയും
ഓട്ടുഗ്ലാസിൽ ചായയും മലരുമായി
എത്തുന്ന അമ്മയേയും , വീട്ടുപ്രശ്നങ്ങളും
നാട്ടുപ്രശ്നങ്ങളും പരിഹരിച്ച
കോടതിയാം എൻ പൂമുഖത്തെയച്ഛനാം ജഡ്ജിയേയും
കാണുവാൻ ഒന്ന് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞു
നവതലമുറയുടെ ഭ്രാന്തജല്പനങ്ങളിൽ
പൊലിഞ്ഞുപോയ സ്നേഹത്തിൻ
സഹിഷ്ണുതയിൻ അക്ഷര പാഠങ്ങൾ
എന്നെ ആ അതിഥി പഠിപ്പിച്ചു..ചിന്തിപ്പിച്ചു
സ്നേഹപരിഗണനകളാൽ മുഖരിതമാം
അയല്പക്കബന്ധങ്ങളും,നിഷ്കളങ്ക
സൗഹൃദങ്ങളും, അവയിൻ അമൂല്യ
ഓർമ്മകളും എന്നിൽ ഉൽക്കടം
ഇത്രയും ഭംഗിയാർന്ന ഒരു ലോകം
കാണുവാൻ,അതിലൂടെയൊന്നു ജീവിക്കുവാൻ
കോറൊണയെന്ന മനുഷ്യഘാതകാ
നീ തന്നെ വേണ്ടിവന്നല്ലോ എനിക്ക്
ഞാൻ നഷ്ടപ്പെടുത്തിയ ആ സ്നേഹമസൃണമാം
സുവർണ്ണകാലഘട്ടം കുറ്റബോധം എന്നപോൽ
എൻ ചിന്തകളിലൂടെ ഒലിച്ചിറങ്ങുകയാണ്
അതിജീവനത്തിൻ സ്വരങ്ങൾ ഉയർത്തുക നാം
തളരില്ല നമ്മൾ.. തളർത്തുവാൻ ആവില്ല നമ്മളെ..
നാഡിഞരമ്പുകൾ വലിഞ്ഞ്മുറുകിയാ രക്തച്ചൂടിനാൽ
ഉയരണം നമ്മൾ...
മതമില്ല , ജാതിയില്ല, വഴക്കില്ല
മതസ്പർധയില്ല, കൊലപാതകമില്ല
പിന്നെയോ ആയിരം സൂര്യനെ ഉണർത്തുന്ന
ഏകമന്ത്രം..മനുഷ്യത്വം..മനുഷ്യത്വം..
രണ്ടല്ല നമ്മൾ.. ഒന്നാണ് നമ്മൾ
സാമൂഹിക അകലം എന്ന പ്രതിരോധമാർഗം
സ്വീകരിക്കുക,മുഖാവരണം ധരിക്കുക
ഞാൻ എന്നെയല്ല ഇവിടെ രക്ഷിക്കുന്നത്
പിന്നെയോ നിന്റെ ജീവനെ കൂടിയാകുന്നു..
ചിത്തഭ്രമത്തിൻ ആഴങ്ങളിലേക്ക്
തള്ളിക്കളയാതെ ഈശ്വരന്റെ
പ്രതിരൂപമായി കാണുക നാം ഭൂമിയിലെ
മാലാഖമാരെ...................
കടലിന്റെ മക്കൾ,കേരളത്തിന്റെ സൈന്യമാം
മത്സ്യത്തൊഴിലാളികളെ ഓർക്കുക തന്നെ
വേണമീത്തരുണത്തിൽ, നാം പിന്നിട്ട ആ
വഴികൾ ഓർക്കുക തന്നെ വേണം
നാം കടന്നുപോകുമീ ദിനങ്ങൾ നാളെയിൻ
ഉന്മേഷത്തിൻ, പ്രതീക്ഷയിൻ ജീവസ്രോതസ്സുകൾ
അതിജീവനത്തിൻ ആദ്യപാഠങ്ങൾ
ഉണരുക കേരളമേ ... നവപ്രതീക്ഷയിൻ
പുലരിയിൽ ഉണരാം നമുക്ക് പുതുപുത്തൻ ചിന്തയുമായീ
ശാന്തിയിൻ വിശ്രാന്തിയിൻ ഗന്ധമുയരുന്ന ആ
മണ്ണിൽ വച്ച് നമുക്ക് ഒന്നു പുണരണം...
കുളിർമയേറും ആ ഗന്ധം ശ്വസിച്ച്
മന:സാക്ഷിയും നീതിനിഷേധവുമില്ലാത്ത
ഒരു ലോകം കെട്ടിപ്പടുക്കാം നമുക്ക്........
 

ഏഡൻ ജൊ ജോൺ
10 B സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത