സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കാലം പകർന്ന പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
🙂 കാലം പകർന്ന പുഞ്ചിരി 🙂

അയാൾ ജനലിലൂടെ ആകാശത്തേയ്ക്ക് നോക്കി ...... എകദേശം 2 മണിയായി കാണും .... മാനത്ത് സൂര്യൻ കോപം പൂണ്ട് ജ്വലിച്ചു നിൽക്കുന്നു .... അതിന്റെ കാഠിന്യം കൊണ്ടാവാം ഒരു കാക്ക പോലും ആ വഴി പറക്കുന്നില്ല. ആ കോപാഗ്നിയിൽ വെന്ത് പൊയതാവാം ജനലരികിലെ മുല്ല ആകെ വാടി.... തളർന്ന് നിൽക്കുന്നു .

" ഊണിന് കാലായി ..... ഉണ്ണണില്ലേ....."

അടുക്കളയിൽ നിന്ന് സാവിത്രിയുടെ സ്വരം . രാവിലെ ഈ ഇരിപ്പ് തുടങ്ങിയതാണ്. രാവിലത്തേത് പോലും കഴിച്ചിട്ടില്ല. ആ.... വീട്ടിലിങ്ങനെ ഇരിക്കുമ്പോൾ എന്നാ വിശക്കാനാ... കവല വരെ ഒന്ന് ഇറങ്ങി നടക്കാം എന്ന് വിചാരിച്ചാൽ പോലും മേല ... രണ്ടടി നടക്കുമ്പോൾ മുട്ടിന് വേദന തുടങ്ങും . പറമ്പിലിറങ്ങി ആ വാഴ ഒന്ന് നനയ്ക്കാൻ പോലും വയ്യാ . ആഴ്ചയിലൊരിക്കൽ ആ ദിവാകരൻ ഒന്ന് വന്ന് നനച്ചാലായി ...ഓ.... പണ്ട് എന്തൊക്കെയായിരുന്നു .... ഈ പറമ്പ് മുഴുവൻ താൻ തന്നെ കിളച്ച് ഒരുക്കുമായിരുന്നു. വാഴ, കപ്പ, കാച്ചില് , ചേന , ചേമ്പ് , പച്ചക്കറികൾ അങ്ങനെ വീട്ടിലോട്ട് വേണ്ടതെല്ലാം പറമ്പിൽ നിന്ന് കിട്ടുമായിരുന്നു. താൻ പണിക്കിറങ്ങിയാൽ കൂടെ നന്ദനും ഇറങ്ങി വരും പോയി പഠിച്ചോ... അഛനിത് ചെയ്യ്തോളാം എന്ന് പറഞ്ഞാൽ അവൻ പറയും " ഈ മണ്ണീന്ന് പഠിക്കുന്നതിലേറേ വേറേ എവിടെ നിന്ന് പഠിക്കാനാ എന്ന് . ആ... അത് ഒരു കാലം ഇന്ന് അത് ഓർത്ത് അയവിറക്കാനല്ലേ പറ്റു ....അല്ല.. അതോർത്ത് സമയം കളഞ്ഞിട്ട് എന്ത് കാര്യം

" ഉണ്ണാൻ വരണില്ലേ .... നേരം ഒരു പാടായി.....

അടുക്കളയിൽ നിന്ന് സാവിത്രിയുടെ അടുത്ത വിളി. ദാ... വരുന്നു ..... അയാൾ പതിയെ അവിടെ നിന്ന് എഴുനേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. പാത്രത്തിൽ ചോറ് വിളമ്പുകയാണ് സാവിത്രി . ആ പാത്രങ്ങളിലേയ്ക്ക് അയാൾ ഒന്ന് കണ്ണോടിച്ചു. ചീരത്തോരൻ , ചമ്മന്തി, മാമ്പഴ പുളിശ്ശേരി ....

"എന്തിനാ സാവിത്രി ഇത്രയും കറിയൊക്കേ .... ഇച്ചിരി കഞ്ഞീം അച്ചാറും പോരേ ... നമ്മള് രണ്ടാളും അല്ലാതെ വേറാരാ ഇതൊക്കെ കഴിക്കാനുള്ളത് ?"

"ആ വേലിക്കല് നിന്ന ചീരയാ... ഇനി നിന്നാ മൂത്ത് പോകും അതാ ഇങ്ങ് പറിച്ചേ.... പിന്നെ അപ്പുറത്തേ ഗീതുമോള് കൊണ്ടു തന്ന മാമ്പഴാ ....." പുളിശ്ശേരി പാത്രത്തിലേയ്ക്ക് ഒഴിച്ചു കൊണ്ട് സാവിത്രി പറഞ്ഞു.

" നന്ദൻ എന്ന് വരൂന്നാ പറഞ്ഞേ ..."

ചൊവ്വാഴ്ച്ച വരൂന്ന് .... 15 ദിവസത്തേയ്ക്കേ ഉള്ളു ...."

"ആ... അവനേ കണ്ടിട്ട നാളെത്രായി .... മാലിനിയും കുട്ട്യോളും സുഖായിരിക്കണോ ...?"

"ആ... കുഴപ്പമില്ലന്നാ പറഞ്ഞേ " ആ സംസാരത്തേ മുറിച്ച് കൊണ്ട് പടിവാതിൽക്കൽ നിന്ന് ദിവാകരന്റെ വിളി "സാവിത്രിയമ്മേ ...." "ആരാ ....ദിവാകരനാണോ .. ദാ വരുന്നൂ ...."

"എന്താ സാവിത്രിയമ്മേ എന്നേ വിളിച്ചേ....." ദിവാകരൻ ചോദിച്ചു.

"ആ... ദിവാകരാ... നീ അങ്ങാടി വരെ ഒന്ന് പോകണം ... കുറച്ച് എണ്ണയും സാധനങ്ങളും വാങ്ങാനുണ്ട് " സാവിത്രി പറഞ്ഞു.

"എന്താ സാവിത്രിയമ്മേ വിശേഷം ?"

"ചൊവ്വാഴ്ച്ച കുട്ട്യോള് വരണുണ്ട് "

"എന്തിനാ സാവിത്രി അതും ഇതും ഒക്കെ ഉണ്ടാക്കണേ... കഴിഞ്ഞ തവണ കുറേ വറത്തതും പൊരിച്ചതും ഒക്കെ ഉണ്ടാക്കി വച്ചിട്ട് അവര് വെല്ലോം തിന്നോ...നന്ദൻ വല്ലോം രണ്ട് തിന്നാലായി ..."

ഒരു ചെറിയ നിർത്തലിട്ടിട്ട് അയാൾ ദിവാകരനോട് എന്ന പോലെ പറഞ്ഞു.

"കുട്ട്യോള് ഒന്ന് വന്നാ അവർക്ക് ഒട്ടും സമയം കാണില്ല.... ഒരു ദിവസം വല്ലോം വീട്ടിൽ കിട്ടിയാലായി....."

"അവര് എത്ര ദിവസം ഇവിടെ കാണും സാവിത്രിയമ്മേ ...."

"15 ദിവസം ... നീ എന്തായാലും പോയി സാധനങ്ങൾ ഒക്കെ വാങ്ങി വാ... ഞാൻ ഇപ്പോൾ കാശൂ കൊണ്ടു വരാം..." സാവിത്രി വീട്ടിനുള്ളിലേയ്ക്ക് പോയി. അയാൾ പതിയെ നടന്ന് കട്ടിലിനടുത്ത് എത്തി പഴയ സ്ഥാനത്ത് ഇരിപ്പുറച്ചു. നന്ദനേയും കുട്ട്യോളേയും കാണാൻ കൊതിയാവുണു.... കഴിഞ്ഞ വട്ടം വന്നത് 10 ദിവസത്തേയ്ക്കാ.... അതിനിടയിൽ കുറേ പരിപാടികളും ...നന്ദന്റെ കുട്ട്യോള് ... കുഞ്ഞിമാളു ...... മോനു ....ഒന്ന് കൊഞ്ചിക്കാനുള്ള സമയം പോലും കിട്ടിയില്ല .... ഇപ്രാവശ്യം വന്നാലും അങ്ങനെ തന്നെ ആയിരിക്കും... ആ കുഞ്ഞുങ്ങളെ ഒന്ന് ലാളിക്കാനുള്ള അവസരം പോലും എനിക്ക് കിട്ടണില്ലല്ലോ എന്റെ ദേവി..... ഇങ്ങനെ മനസിൽ പിറുപിറുത്തു കൊണ്ട് അയാൾ ആ കട്ടിലിൽ കിടന്നു ..... പതിയേ.. ... ആ ചിന്തകൾ മയക്കത്തിലേയ്ക്ക് വഴുതി വീണു .....


"എന്താ .... എണീക്കണില്ലേ ...." സാവിത്രിയുടെ ആ വിളി കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.

"കുട്ട്യോള് 10 മണിയോടെ ഇങ്ങ് എത്തും ഇവിടെ വന്നിട്ടെ കഴിക്കുന്നുള്ളു എന്ന് . മോനൂന് എന്തോ ചെറിയ അസ്വസ്ഥത... അവര് ആശുപത്രിയിൽ കൂടി കയറീട്ടേ വരു...."

അയാൾ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു . ശരിയാ..ഇന്ന് ചൊവ്വാഴ്ച്ചയാ.....എന്ത് പെട്ടന്നാ ദിവസങ്ങൾ കടന്ന് പോയത് ...

" അവര് എവിടെ വരെ ആയി?"

" 8 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു എന്നാ പറഞ്ഞേ .... ആശുപത്രിയിൽ കൂടി കയറുന്നത് കാരണമാ താമസിക്കുന്നത് ...." അയാൾ പതിയെ നടന്ന് പോയി പല്ലു തേച്ച് കാപ്പിയുമായി ഉമ്മറത്തെ ചാരു കസേരയിൽ വന്നിരുന്ന് പത്രവായന ആരംഭിച്ചു. സമയം പെട്ടന്ന് കടന്നുപോയി. ആ വീട്ടുമുറ്റത്ത് ഒരു കാർ വന്ന് നിന്നു . അയാൾ പത്രത്തിൽ നിന്ന് ഒന്നു തലയുയർത്തി നോക്കി. നന്ദനും കൂടുംബവും എത്തിയിരിക്കുന്നു. അയാൾ ചാരു കസ്സേരയിൽ നിന്ന് എഴുനേറ്റ് മുറ്റത്തേയ്ക്ക് നടന്നു. കാറിന്റെ ശബ്ദം കേട്ടാവണം സാവിത്രിയും ഓടി എത്തി. "അച്ഛാ.... അമ്മേ ... " നന്ദൻ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി പുറകേ മാലിനിയും മോനും .

"മോനൂന് എന്ത് പറ്റി മാലിനി ...."

"ഫ്ലൈറ്റിൽ-ൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ ഒന്ന് വോമ്മിറ്റ് ചെയ്യ്തു . ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ ഫുഡിന്റെ പ്രശ്നം എന്നാ പറഞ്ഞത് ..."

" വയറ്റിൽ പിടിക്കാത്തത് വല്ലോം വിമാനത്തീന്ന് കഴിച്ചു കാണും കൊച്ച് കുഞ്ഞല്ലേ.. അതിന് പെട്ടന്ന് വല്ലായ്മ വരും" മാലിനിയുടെ കൈയ്യിൽ നിന്ന് മോനൂനേ വാങ്ങി കൊണ്ട് സാവിത്രി പറഞ്ഞു. പാവം മോനു അവൻ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.

"കുഞ്ഞിമാളു എവിടെ .... അയാൾ ചോദിച്ചു. നന്ദൻ കാറിന്റെ വാതിൽ തുറന്ന് അവളെ വിളിച്ചു; "മാളവിക... കം .... വീ ഹാവ് റീച്ചിഡ് അവർ ഹൗസ്... കം.." മാളവിക അവളുടെ കുഞ്ഞു ബാഗുമായി വെളിയിലിറങ്ങി.

"കുഞ്ഞിമാളു ... മോളെ ... നീയങ്ങ് വലുതായി പോയല്ലോ ....."

അയാൾ അവളുടെ അടുത്തേയ്ക്ക് നടന്ന് അവളുടെ ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു.

" ഗ്രാൻഡ്പാ ... ഡോൺട് കോൾ മീ കുഞ്ഞിമാളു .. മൈ നേം ഈസ് മാളവിക. കോൾ മീ ലൈക്ക് ദാറ്റ് ... "

അവളുടെ ആ സംസാരം എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയിച്ചു...

ദിവസങ്ങൾ കടന്നുപോയി .... നന്ദന് നാട്ടിലെത്തിയാലും അമേരിക്കയിൽ നിന്ന് ഫോൺ വരും ഇതിനിടയിൽ മാലിനി കടയിൽ പോകണം , തുണി വാങ്ങണം എന്നൊക്കെ പറഞ്ഞ് അവനെ വിളിച്ചു കൊണ്ട് പോകും..... ഇന്ന് ശനിയാഴ്ചയാണ്. നാളെ അവർ പോകും. എല്ലാവരും ബാഗുകളും മറ്റും തയ്യാറാക്കുന്ന തിരക്കിലാണ്. കുഞ്ഞിമാളുവുംമോനുവും TV കാണുന്നു.

"എത്രാ മണിക്കാ നന്ദാ വിമാനം ?"

"നാളെ വൈകിട്ട് 5 മണിക്ക്. 3 മണിയോടെ ഇവിടെ നിന്നും ഇറങ്ങണം. എയർ പോർട്ടിൽ കുറെ ചെക്കിങ്ങ് മെഷേഴ്സ് ഉണ്ട് ...."

അയാൾ നനവാർന്ന കണ്ണുകളുമായി ഇതെല്ലാം കേട്ടു. പെട്ടന്ന് നന്ദന്റെ ഫോണിൽ ആരോ വിളിച്ചു. ഞെട്ടലു വിട്ടു മാറാത്ത മുഖവുമായി അവൻ ഓടി വന്ന് കുുഞ്ഞി മാളുവിന്റെ കൈയ്യിൽ നിന്ന് ടി.വി യുടെ റിമോട്ട് വാങ്ങി.

"പപ്പാ .. വാട്ട് ആർ യൂ ഡുയിങ്ങ് .... ദാറ്റ്സ് മൈ ഫേവററ്റ് കാർട്ടൂൺ...."

കുഞ്ഞിമാളുവിന്റെ കരച്ചിൽ കേട്ട് സാവിത്രി അവിടേയ്ക്ക് വന്ന് പറഞ്ഞു;

"എന്താ നന്ദാ ഈ കാട്ടണത് ..... കുഞ്ഞിമാളു അതിരുന്ന് കാണട്ടേ ...."

നന്ദൻ ഈ സംഭവങ്ങൾ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ വാർത്താ ചാനൽ വച്ചു.

" നമസ്കാരം , പ്രധാന വാർത്തകൾ .... ഇന്ത്യയിലേയ്ക്ക് ഉള്ള എല്ലാ അന്തർദേശീയ വിമാന സർവീസുകളും നിർത്തിവച്ചു. കൊറോണാ വൈറസിനെ തുടർന്നാണ് ഈ തീരുമാനം. വിമാന സർവീസുകൾ അടുത്ത മാസം 14 വരെയാണ് നിർത്തി വച്ചത്. "

" ഓ.... എനിക്ക് നെക്സ്റ്റ് വീക്ക് ഒരു അർജന്റ്‌ മീറ്റിങ്ങ് അറ്റന്റ് ചെയ്യേണ്ടതാണ് ...: ഇനി എന്ത് ചെയ്യും .."

ഈ ശബ്ദാരവങ്ങൾ കേട്ട് മാലിനി രംഗത്ത് വന്നു.

"എന്താ ...എന്താ പറ്റിയേ ..."

ടി വി യിലെ ഫ്ലാഷ് ന്യൂസ് കണ്ട് അവളും ആകെ പരിഭ്രമിച്ചു.

" ഞാൻ ഈ വീക്ക് വരെ ലീവ് എടുത്തിട്ടുള്ളു ....ഇനി എന്തു ചെയ്യും ... "

പിറുപിറുത്തു കൊണ്ട് അവർ മുറിയിലേയ്ക്ക് നടന്നു. നന്ദൻ തന്റെ കൂട്ടുകാരിൽ ഒരാളെ വിളിച്ചു. അവൻ പറഞ്ഞ വാർത്തകൾ അവനെ അമ്പരപ്പിച്ചു. അമേരിക്കയിൽ സമ്പൂർണ ലോക്ക് ഡൗൺ ആണ് . ഓഫീസുകളും സ്കൂളുകളും ഒന്നും പ്രവർത്തിക്കുന്നില്ല ... ഏറെ താമസിക്കാതെ വാർത്താ ചാനലിൽ മറ്റൊരു വാർത്ത കൂടി പ്രത്യക്ഷപ്പെട്ടു. " ഇന്ത്യയിൽ 2 ആഴ്ച്ചതേയ്ക്ക് സമ്പൂർണ്ണ ലോക്ക് ഡൗണിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യ്തു .

മറ്റെല്ലാവരും ഏറെ ദുഖിച്ചപ്പോഴും അയാളുടെ മനസിൽ സന്തോഷം വിടർന്നു. തന്റെ ഏറെ നാളത്തെ ആഗ്രഹം നടക്കാൻ പോകുകയാണ് ..... തന്റെ കൊച്ചുമക്കളെ തനിക്ക് ലാളിക്കാൻ ലഭിക്കുന്നു .... ഈ ചിന്തകൾ കൊണ്ടു തന്നെയാവാം സാവിത്രിയുടെ മുഖത്തും ഒരു ചെറു പുഞ്ചിരി വിടർന്നു .............

ഏയ്ഞ്ചൽ റോസ് സുനിൽ
9 C സെന്റ് തെരേസാസ് ജി.എച്ച് .എസ് നെടുംകുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ