സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും ഇന്നത്തെലോകവും


ഇന്ന് നമ്മുടെ ലോകത്തെ ഞെട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്- 19 എന്ന വൈറസ് ബാധ. ചൈനയിൽ ആരംഭിച്ച ഈ വൈറസ് ബാധ ഇന്ന് ലോകം മുഴുവൻ വ്യാപിച്ച് നാം എല്ലാവരെയും വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് .

കുറച്ച് ദിവസങ്ങൾക്കു മുൻപ് വരെ കോവിഡ് ബാധിച്ച് മരണം വരിക്കുന്നവരുടെ എണ്ണം ചൈനയിലായിരുന്നു കൂടുതൽ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച് മരിക്കുന്നവർ ഇന്ന് യു.എസിലും അതു പോലെ തന്നെ ഇറാനിലും ഇറ്റലിയിലുമാണ്. യു.എസിൽ ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്നവർ ആയിരത്തിലധികമാണ്.

ഇന്ന് നമ്മുടെ ലോകത്തിലെ ഓരോ ഡോക്ട൪മാരു൦ നഴ്സുമാരും മറ്റ് ആതുര ശിശ്രൂഷകരും നമ്മുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ മറന്ന് പോരാടുകയാണ്. നാം ഇന്ന് നമ്മുടെ കുടുംബത്തോടൊപ്പം വീട്ടിൽ ഒന്നിച്ചിരിക്കുമ്പോൾ,ഡോക്ട൪മാരു൦ നഴ്സുമാരും സ്വന്തം ജീവൻ മറന്ന് സന്തോഷം മറന്ന് പോരാടുകയാണ് .കോവിഡ് ബാധിതരെ ശിശ്രൂഷിച്ചു കോവിഡ് പിടിപെട്ട ഡോക്ട൪മാരു൦ നഴ്സുമാരും ഇന്ന് നമ്മുടെ ഇടയിലുണ്ട് .നാം പ്രാർത്ഥിക്കുമ്പോൾ അവരേയും ഓർത്തു പ്രാർത്ഥിക്കണം

കോവിഡ്- 19 എന്ന വൈറസ് ബാധ ഇങ്ങനെ തുടർന്നു പോയാൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിക്കിരയാകേണ്ടിവരും.ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് നമ്മുടെ ലോകത്തിലെ ഓരോ പാവപ്പെട്ട കുടുംബങ്ങളായിരിക്കും അരിയും മറ്റു സാധനങ്ങളും സർക്കാർ കൊടുക്കുന്നുണ്ടെങ്കിലും മറ്റെന്തെകിലും ആവശ്യസാധനങ്ങൾ വാങ്ങാൻ പണത്തിനു പഞ്ഞമായിരിക്കും .

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധിർ കുറഞ്ഞുവരികയാണ്.ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധിതർക്ക് കൊടുക്കുന്നത് മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനും പാരസെറ്റമോളുമാണ്.ഇന്ത്യയിലാണ് മലേറിയ രോഗികൾ ഏറ്റവും കൂടുതൽ. അതു കൊണ്ടു തന്നെ ഇന്ത്യയിൽ തന്നെയാണ് മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ ഏറ്റവും വലിയ ഉത്പാദനമുള്ളത്. യു.എസും മറ്റു പല രാജ്യങ്ങളും ഇന്ത്യയോട് ഈ മരുന്നുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ ഈ കോവിഡ് കാലം നമ്മെ വളരെയധികം പഠിപ്പിച്ചു.കോവിഡ് നമ്മളെ ചുരുങ്ങി ജീവിക്കാൻ പഠിപ്പിച്ചു. എന്തിനും ഏതിനും ആർഭാടമായിരുന്നു.ഒരു കല്യാണം വന്നാൽ ഒരു മാമോദീസ വന്നാൽ എന്തിന് ഒരു ചെറിയ ജന്മദിനാഘോഷം വന്നാൽ പോലും ആർഭാടമായിരുന്നു .കോവിഡ് വന്നതോടെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തലാക്കി .അതുകൊണ്ട് തന്നെ ആർഭാടം കുറഞ്ഞ് ചുരുങ്ങി ജീവിക്കാൻ നമ്മൾ പഠിച്ചു. മര്യാദയ്ക്ക് കൈ കഴുകാൻ വരെ നമ്മെ പഠിപ്പിച്ചത് കോവിഡ് ആണ് . സോപ്പിട്ട് എങ്ങനെ കൈ വൃത്തിയായി കഴുകാമെന്ന് ലോകത്തിനു തന്നെ കാണിച്ചു കൊടുത്തത് കോവിഡാണ് . ഇന്ന് എന്തു പരിപാടി ഉണ്ടെങ്കിലും നാലോ അഞ്ചോ പേർ മാത്രമേ ഉണ്ടാവുകയുള്ളു .അങ്ങനെ നമ്മൾ ചുരുങ്ങി.

ഇന്ന് ഹസ്തദാനവും ആലിംഗനവും നിർത്തി. ഇന്ന് ആരും സ്വീകരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ "നമസ്‌തേ"ആണ്. കോവിഡ് വന്നതോടെ നമ്മുടെ സംസ്കാരം ഉയർന്നു. ഹസ്തദാനത്തെക്കാളും ആലിംഗനത്തെക്കാളും "നമസ്തേ" ഉയർന്നു."നമസ്തേ" എല്ലാവരും അംഗീകരിച്ചു.

സ്വന്തം നാട് വിട്ട് ജോലിക്കു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയ മലയാളികളുടെ എണ്ണമെടുത്താൽ തീരില്ല.ലക്ഷത്തോളം മലയാളികളാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത്. ഒരു ജോലിക്കു വേണ്ടി നാടുവിട്ട് പോയവർ ഇന്ന് ജീവൻമരണ പോരാട്ടത്തിലാണ്. ചിലർ പണത്തിനു വേണ്ടി മാത്രമാണ് വിദേശത്തു പോകുന്നത്. വേണ്ടത്ര പണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം തിരിച്ചു വരാമെന്നു വച്ചാൽ ചിലപ്പോൾ സാധിക്കില്ല. അവിടത്തെ സുഖസൗകര്യങ്ങൾ പഠിച്ച് അവിടെ തന്നെ തുടർന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവിടെ അന്ന് തുടർന്ന് താമസിച്ചവർ ഇന്ന് ഇങ്ങോട്ടു വരാൻ തിടുക്കം കാണിക്കുകയാണ്.

വിദേശത്ത് താമസിച്ചിട്ട് ഒരു ദിവസം സ്വന്തം നാട്ടിൽ വന്നു നിൽക്കുമ്പോൾ അവർക്ക് പുച്ഛമായിരിക്കും. കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ വിദേശത്തു പോയിട്ട് ഒരു ദിവസം നമ്മുടെ നാട്ടിൽ വന്നു താമസിക്കുമ്പോൾ അവർക്ക് നമ്മുടെ നാട്ടിലെ റോഡിനോടും നമ്മുടെ ഭക്ഷണ രീതിയോടും എന്തിന് നമ്മുടെ സംസ്കാരത്തെ വരെ പുച്ഛിച്ചു തള്ളിയവരുണ്ട്. അവർ ഇന്ന് നമ്മുടെ കേരളത്തിലേക്ക് അല്ലെങ്കിൽ ഇന്ത്യയിലേക്ക് വരാൻ തിടുക്കം കൂട്ടുകയാണ്. കോവിസ് പടർന്നതോടെ നമ്മുടെ ഭാരതത്തെ അവർ ഓർമിച്ചു. ഇന്ന് കോവിഡ് പടർന്നിട്ടുള്ള രാജ്യങ്ങൾ ഏതെടുത്ത് നോക്കിയാലും ഇന്ത്യയെ പോലെ വെറെ ഒരു രാജ്യത്തും കോവിഡിന് ചികിത്സയില്ല. വിദേശ രാജ്യങ്ങളിൽ കോവിഡിന് ചികിത്സ നടത്താൻ പണം വേണം. എന്നാൽ ഇന്ത്യയിൽ അതു വേണ്ട, സൗജന്യ ചികിത്സയാണ്.

കോവിഡ് വന്നതോടെ നമ്മുടെ ലോകം ഇന്ന് വളരെ വലിയ സാമ്പത്തിക തകർച്ചയാണ് നേരിടുന്നത്. ഇങ്ങനെ സാമ്പത്തിക തകർച്ച നേരിടുമ്പോഴും വിദേശ രാജ്യങ്ങളിൽ കോവിഡ് ചികിത്സിക്കാൻ പണമാണ് ആദ്യം വേണ്ടത്. നമ്മുടെ നാട്ടിലെ ആശുപത്രിയെയും മറ്റും പുച്ഛിച്ചു തള്ളിയവർ ഇന്ന് നമ്മുടെ നാട്ടിലേക്ക് ഒന്നു വരാൻ കൊതിക്കുകയാണ്.കേരളത്തിലെ പോലെ ഇന്ത്യയിലെപോലെ കോവിഡിന് ചികിത്സ കിട്ടുന്ന സ്ഥലം ഇന്നില്ല.

കോവിഡ് ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാനായി നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സാർ അതിനു ഒരു ദിവസം തന്നെ കണ്ടെത്തി.അതു പോലെ തന്നെ അവർക്കു നന്ദി പറയുവാനും. നമ്മുടെ ഇന്ത്യയുടെ സാമ്പത്തികാവസ്ഥ കുറച്ച് മോശമാണെങ്കിലും മോദി സാറിന്റെയും ശൈലജ ടീച്ചറുടെയും നേതൃത്വത്തിൽ ഇന്ത്യയിൽ കോവിഡ് ചികിത്സ സൗജന്യമാണ്.ഇന്ത്യ മുഴുവൻ നേതൃത്വം കൊടുക്കുന്നത് മോദി സാറും മറ്റ് സഹപ്രവർത്തകരുമാണ് എങ്കിലും അതാത് സംസ്ഥാനത്തെ കാര്യങ്ങൾ എങ്ങനെ നടക്കണം എന്നതിനുള്ള നേതൃത്വം കൊടുക്കുന്നത് അവിടത്തെ മുഖ്യമന്ത്രിയും മറ്റ് സഹപ്രവർത്തകരുമാണ്. നമ്മുടെ കേരളത്തിലെ ചികിത്സയ്ക്കും മറ്റ് കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറാണ്.വിദേശികളെ അടക്കം ചികിത്സിച്ച് ഭേദമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം.

മാർച്ച് 22 "ജനതാ കർഫ്യൂ "വിന്റെ അന്നാണ് ഇന്ത്യ മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് ഒന്നിച്ച്കൈകൾ അടിച്ചും പാത്രത്തിൽ കൊട്ടിയും മണി അടിച്ചും അങ്ങനെ ശബ്ദമുണ്ടാക്കി വൈകുന്നേരം 5 മണിക്ക് നന്ദി പറഞ്ഞത്.ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി അണച്ച് ഫോണിലെ വെളിച്ചമോ ടോർച്ചോ ദീപമോ തിരിയോ കത്തിച്ച് ആരോഗ്യ പ്രവർത്തകർക്കു വേണ്ടി ഇന്ത്യ ഒരുമിച്ച് നിന്നു പ്രാർത്ഥിച്ചു.ഇന്ത്യൻ പ്രധാനമന്ത്രി മോദി സാറിന്റെ നേതൃത്വത്തിലാണ് നാം ഇന്ത്യ മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞതും അവർക്കു വേണ്ടി പ്രാർത്ഥിച്ചതും. അങ്ങനെ നമ്മുടെ ഇന്ത്യ ഇന്ന് രോഗ വിമുക്തി നേടി വരുന്നു.ഇന്ത്യ മുഴുവൻ ഒന്നിച്ച് നിന്ന് പ്രാർത്ഥിച്ചതും നന്ദി പറഞ്ഞതും ഇന്ത്യയിലെ മാത്രം ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയല്ല. ലോകം മുഴുവനുള്ള ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയാണ്.

വിദേശികൾ കേരളത്തിൽ എത്തിയത്തോടെയാണ് കേരളത്തിലും അതുപോലെ തന്നെ ഇന്ത്യയിലും കോവിഡ് വ്യാപിച്ചത്. അവർ ഒന്നു പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ അവർ വീട്ടിൽ ഐസൊലെഷനിൽ ഇരുന്നെങ്കിൽ കേരളത്തിൽ ഇത്രയും വ്യാപിക്കില്ലായിരുന്നു. എല്ലാ വിദേശികളും ഇതുപോലെ അല്ല. മുഖാവരണം ധരിച്ചു കൊണ്ട് തന്നെ വന്നവരുണ്ട്. സ്വയം ഐസൊലെഷനിൽ പ്രവേശിച്ചവരുമുണ്ട്. തനിക്കെന്തു പറ്റിയാലും മറ്റുള്ളവരിൽ ഇതു വ്യാപിക്കരുത് എന്നു വിചാരിച്ചു കൊണ്ട് സ്വയം ഐസൊലെക്ഷനിൽ പ്രവേശിച്ചവരുണ്ട്.വിദേത്ത് നിന്നെത്തി ഐസൊലെഷനിൽ പ്രവേശിച്ച് നിരീക്ഷണത്തിൽ ഇരിക്കുന്ന ദിവസം സ്വന്തം അച്ഛൻ മരിച്ചു പോയപ്പോൾ ഒന്നു കാണുവാൻ പോലും സാധിക്കാതെ ഒരു അന്ത്യ ചുബനം പോലും കൊടുക്കുവാനാവാതെ ത്യാഗം സഹിച്ചവർ നമ്മുടെ കേരളത്തിലുണ്ട്.

സ്വയം മറന്ന് നമ്മുടെ നാടിനു വേണ്ടി ത്യാഗം സഹിച്ചവർ ഏറെയാണ്.വിദേശത്തു നിന്നെത്തി സ്വയം ഐസൊലെഷനിൽ പ്രവേശിച്ച് സ്വന്തം അപ്പച്ചൻ മരിച്ചിട്ടു പോലും കാണാൻ പോകാൻ പറ്റാതെ ത്യാഗം സഹിച്ചവർ അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ മറന്ന് നാടിനു വേണ്ടി തന്റെ കുടുംബം പോലും മറന്ന് പോരാടുകയാണ്.

ഒരു പൗരന് സ്വന്തം രാജ്യം നൽകുന്ന ഏറ്റവും വലിയ ആധുനിക സംവിധാനമാണ് ജീവിതം.ഒരു പൌരന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവൻെറ ജീവിതം. ഇതിനെല്ലാം മറുപടിയായി മാറിയ കാലമാണിത്. കോവിഡ് കാലം. കേരളത്തെയു൦ ഇന്ത്യയെയും എല്ലാം പുച്ഛിച്ചുതള്ളി വിദേശ രാജ്യത്ത് പോയി താമസിക്കുന്ന ഇന്ത്യക്കാർ ഇന്നു ചികിത്സയ്ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ്. വിദേശരാജ്യങ്ങൾ രണ്ടു ലക്ഷത്തിലേറെ രൂപയാണ് കോവിഡ് ചികിത്സയ്ക്ക്. ഒന്നും സൗജന്യമില്ല. വിദേശത്ത് പൗര൯െറ ആരോഗ്യത്തിന് വേവലാതിയില്ല. വിദേശരാജ്യങ്ങളെക്കാളു൦ ഇന്നു പൗര൯െറ ആരോഗ്യത്തിന് വില കൽപ്പിക്കുന്ന ഒരു രാജ്യമായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ.

ഒന്നു പറഞ്ഞാൽ പ്രവാസി മലയാളികളുടെ സ്വപ്നഭൂമി പരാജയമാണ്. പണമാണ് എല്ലാം എന്ന് പറഞ്ഞു പോയവർക്ക് ഫലമായി കിട്ടിയത് മരണമാണ്. വിവിധ മാധ്യമങ്ങളിലൂടെ നമ്മുടെ കേരളം ഇന്നു വാഴുന്നു. സൗജന്യ ചികിത്സയിലൂടെ. ഡോളറുകൾ കൊടുത്ത് ചികിത്സ തേടുന്ന സ്ഥലത്തെക്കാളു൦ കേരള൦ സൗജന്യ ചികിത്സയിലൂടെയു൦ സൗജന്യ ഭക്ഷണം കൊടുക്കുന്നതിലൂടെയു൦ അത്ഭുതമാകുന്നു. പൗരൻമാരുടെ ആരോഗ്യത്തിന് അവരെക്കാളു൦ ശ്രദ്ധയുണ്ട് നമ്മുടെ ഇന്ത്യൻ സർക്കാരിന്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളായ യുഎസ് ,ഇസ്രായേൽ, ഇറ്റലി ,സ്പെയിൻ, എന്നിങ്ങനെ പല രാജ്യങ്ങളിലേക്കും മോദി സാർ നമ്മുടെ ഇന്ത്യയിൽ കോവിഡിനു ചികിത്സിക്കുന്ന മരുന്ന് കൊടുക്കുന്നുണ്ട്.

പ്രളയം വന്നു നിപ്പ വന്നു അതിനെയെല്ലാ൦ അതിജീവിച്ചു പുതിയൊരു ജീവിതത്തിനായി തുടക്കം കുറിച്ചപ്പോൾ വീണ്ടും ഒരു മഹാമാരി കൂടി.കോവിഡ്-19 എന്ന മഹാമാരി .ഇതിനെയു൦ നമ്മൾ അതിജീവിക്കും, പുതിയൊരു ജീവിതത്തിനായി നമുക്ക് ഇനിയും തുടക്കം കുറിക്കാം .നാ൦ ഇന്ന് ഓരോരുത്തരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് അതിജീവനത്തിൻെറ നാൾവഴികളിലൂടെയാണ്. ഈ കോവിഡ് കാലം നമ്മുടെ ലോകത്തിൻെറതന്നെ അതിജീവനത്തിൻെറ നാൾവഴികൾളാണ്. ഇരുൾ പരത്തിയ ലോകത്ത് അതിജീവനത്തിൻെറ പ്രകാശം പരക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.

അലീന മേരി വിനോദ്
8B സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം‎
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം