സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ തലമുറ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ നശിപ്പിക്കുന്ന തലമുറ

പച്ചപ്പും മലകളും കാടുകളുമുള്ള ഒരു സുന്ദരഗ്രാമം. ആ ഗ്രാമത്തിൽ താമസിക്കുന്ന രണ്ടു കുടുംബം. ഒരു കൊച്ചു കുടിലിൽ മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും രണ്ടു കുട്ടികളും. മറുവശത്ത് ഒരു കൂറ്റൻ കെട്ടിടത്തിൽ മറ്റൊരു കുടുംബം അവിടെയുമുണ്ട് രണ്ടു കുട്ടികൾ. ഒരു ഭാഗത്ത് പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുന്ന മനസ്സിനുടമകൾ .മറു വശത്താകട്ടെ പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും അകന്നു കഴിയുന്നവർ
           ഗ്രാമത്തിൽ താമസിക്കുന്ന ദരിദ്രകുടുംബം വളരെ സന്തോഷത്തോടും സ്വസ്ഥതയോടെയുമാണ് കഴിഞ്ഞിരുന്നത്. കളിയും ചിരിയുമായി പാടത്തും പറമ്പിലും ഓടി നടക്കുന്ന കുട്ടികൾ. വിയർത്തുരുകുന്ന പകലിനെ ഗൗനിക്കാതെ കൃഷിയിടത്തിൽ അധ്വാനിക്കുന്ന അച്ഛനും അമ്മയും. പലതരം കൃഷികൾ ചെയ്ത് ജീവിതം പുലർത്തിയിരുന്ന അവരുടെ കുടുംബത്തിൽ സന്തോഷം അലതല്ലി
                മറുവശത്ത് മണിമാളികയിൽ കഴിഞ്ഞിരുന്ന കുടുംബം സമ്പത്തിന്റെ മടിത്തട്ടിലായിരുന്നു. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ കുടുംബനാഥൻ അത്യാഗ്രഹിയായിരുന്നു.പ്രകൃതിയോടും മണ്ണിനോടുംബ ന്ധമില്ലാതെ വളരുന്ന കുട്ടികൾ .മൊബൈലിന്റേയും കമ്പൂട്ടറിന്റേയും ലോകത്ത് കുരുങ്ങിക്കിടക്കുന്ന ആധുനിക തലമുറയുടെ പ്രതിനിധികൾ. നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട  ജന്മങ്ങൾ. അയൽവാസിയായ കൃഷീവല കുടുംബത്തോട് അവർക്ക് പുച്ഛമായിരുന്നു. കുടുംബനാഥനാകട്ടെ കൃഷിക്കാരന്റെ പറമ്പിനോട് ഒരു ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നു. അക്കാര്യം അയാൾ തന്റെ വിശ്വസ്തരുമായി ചർച്ച ചെയ്യുകയും ഒരു ഷോപ്പിങ്ങ് മാൾ തുടങ്ങാം എന്ന തീരുമാനവുമായി കൃഷിക്കാരന്റെ വീട്ടിലെത്തുകയും ചെയ്തു.
                     അയൽവാസിയാണെങ്കിലും ഇന്നുവരെ തന്റെ വീട്ടിൽ വരാൻ മനസ്സു കാണിക്കാത്ത അതിഥിയെക്കണ്ട് അവർ അമ്പരന്നു പോയി. തന്റെ കൃഷിയിടം ലക്ഷ്യം വച്ചു കൊണ്ടുള്ള വരവാണെന്നറിഞ്ഞ് സ്നേ ഹത്തിന്റെ, മര്യാദയുടെ ഭാഷയിൽ മടക്കി അയക്കാൻ കൃഷിക്കാരൻ ശ്രമിച്ചു. എന്നാൽ പിന്തിരിയാൻ തയ്യാറാകാതിരുന്ന അവർ പതിനെട്ടടവും പയറ്റി നോക്കി. അവസാനം കർഷകനെ കള്ളക്കേസിൽ കുടുക്കി, കോടതിയെ സ്വാധീനിച്ച് ആ പറമ്പ് അവർ സ്വന്തമാക്കി
                     തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായ പറമ്പ് നഷ്ടപ്പെട്ട ദു:ഖത്തിൽ കഴിയുന്ന കുടുംബത്തിന് മോഹവിലയായി ധാരാളം പണം ലഭിച്ചെങ്കിലും കുടുംബത്തിലെ സമാധാനം ഇല്ലാതായി. തന്റെ കൃഷിയിടം ഉഴുതുമറിക്കാൻ എത്തിയ ജെ സി ബി യുടെ ഇരമ്പൽ അയാളുടെ കാതുകളിൽ തുളച്ചു കയറി. താൻ ഓമനിച്ച് നട്ടുവളർത്തിയ സസ്യങ്ങളുടേയും വൃക്ഷങ്ങളുടേയും ദാരുണാന്ത്യം കണ്ട് അയാൾക്ക് സഹിക്കാനായില്ല. ഹൃദയത്തിലേക്ക് കമ്പി തുളച്ചുകയറുന്ന അനുഭവം. ഈ വേദന താങ്ങാനാവാതെ അയാൾ ഹൃദയം പൊട്ടി മരിച്ചു.അങ്ങനെ ആ കുടുംബം അനാഥമായി
                          പണക്കാരുടെ പൊങ്ങച്ചത്തിനും ആർഭാടത്തിനും ഇരകളായിത്തീരുന്നത് ഇതുപോലുള്ള പാവപ്പെട്ട കുടുംബങ്ങളാണ്. കുറച്ചു പണം കിട്ടുമെങ്കിൽ ദുഷ്ടത കാണിക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഒരു മടിയുമില്ല. കൃഷിയെ ഒരു സംസ്ക്കാരമായി കണ്ട ,മണ്ണിനെയും പ്രകൃതിയേയും സ്നേഹിച്ചിരുന്ന ഒരു തലമുറയാണ് പണ്ട് ഉണ്ടായിരുന്നത്. എന്നാൽ ആധുനിക തലമുറ അമ്മയായ പ്രപഞ്ചത്തെ നശിപ്പിക്കുന്നു. പ്രകൃതിയിൽ നിന്ന് തിരിച്ചടികൾ ഏറ്റുവാങ്ങിയിട്ടും നാമൊരു പാഠവും ഉൾക്കൊണ്ടിട്ടില്ല. നമ്മുടെ വാസസ്ഥലമായ പ്രപഞ്ചത്തെ സ്നേഹിച്ച്, സംരക്ഷിച്ച്, മനസ്സിലാക്കി നമുക്ക് ജീവിക്കാം.

റിവിൻ വർഗ്ഗീസ്
9 D സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ