സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർ

കുട്ടനാട്ടിലെ മഞ്ഞുമൂടിയ ഒരു പ്രഭാതം.അമ്മുവിന്റെ സ്വപ്നത്തെ തകർത്തെറിഞ്ഞു കൊണ്ട് അലാറം മുഴങ്ങി.അവൾ അലാറം ഓഫാക്കിയിട്ട് പുതപ്പ് ഒന്ന് കൂടി തലവഴി മൂടിയിട്ടു.

      ഏകദേശം 5 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകണം,കഞ്ഞി ഇളക്കുന്ന തവി പുറകിൽ ഒളിപ്പിച്ചു കൊണ്ട് അമ്മയുടെ രംഗപ്രവേശനം."മോളെ അമ്മൂസേ,എഴുന്നേൽക്കു നേരം വെളുത്തു എത്ര നേരമായി അലാറം അടിച്ചിട്ട് .വേഗം എഴുന്നേൽക്ക്.അമ്മു അത് കേൾക്കാത്ത ഭാവത്തിൽ തേരട്ടയെപോലെ ചുരുണ്ടുകിടന്നു."നീ എഴുന്നേൽക്കുന്നുണ്ടോ ഇല്ല്യോ. ഞാൻ ഇന്നലെ പറഞ്ഞതാണ് ഇന്ന് അച്ഛന്റെ ആണ്ടാണ് കുളിച്ചു അമ്പലത്തിൽ പോണമെന്ന്.എന്നിട്ടും കിടക്കുന്ന നോക്കിയേ".ഇത് പറയുമ്പോൾ അമ്മയുടെ പുറകിൽ ഒളിപ്പിച്ചു വച്ചിരുന്ന തവി കൈയിൽ പ്രത്യക്ഷപ്പെട്ടിരുന്നു."ശെടാ ഞാനതങ്ങു മറന്നുപോയി.ഞാൻ ഇപ്പോൾ തന്നെ റെഡിയാകാം അമ്മേ".അമ്മു പറഞ്ഞു ."ങാ നല്ല കുട്ടി".ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി.അമ്മു വേഗം ചാടിയെഴുന്നേറ്റ്‌ ജനാലയിലൂടെ സൂര്യനെ നോക്കിക്കൊണ്ടു ഇങ്ങനെ പ്രാർത്ഥിച്ചു. "സൂര്യദേവാ,ഭൂമിയിലെ എല്ലാ ചെടികൾക്കും വെയിൽ നൽകണംട്ടോ.പിന്നെ വീടിനു പുറത്തിറങ്ങുന്നവർക്കു അങ്ങ് യാതൊരു ആപത്തും വരുത്തരുതെ".തുടർന്ന് കട്ടിലിൽ ഇരുന്നു കൊണ്ട് ഭൂമിയെ തൊട്ടുവന്ദിച്ചു.ചവിട്ടും മുൻപ് ഭൂമിയോട് അനുവാദം ചോദിക്കണമെന്നതാണ് അമ്മുവിന്റെ പ്രമാണം.കുളിച്ചു അമ്പലത്തിൽ പോയി പ്രസാദവും വാങ്ങി വരുന്ന വഴിക്ക് പാപ്പുചേട്ടന്റെ കടയിൽ കയറി കുറച്ചു പഴം വാങ്ങി."കാശ് പറ്റുബുക്കിൽ ചേർത്തോ പാപ്പുചേട്ടാ"എന്നും പറഞ്ഞ് ഒന്ന് ചിരിച്ചിട്ടു അവൾ തിരികെ നടന്നു."പറ്റുകാശ് അധികമായിട്ടോ കുഞ്ഞേ"എന്ന് പറയണമെന്നുണ്ട് പാപ്പുവിന്‌,പക്ഷെ അവളുടെ ആ നിഷ്കളങ്കമായ ചിരി കണ്ടാൽ ആർക്കാ അവളോട് പരാതി പറയാൻ തോന്നുക?വീട്ടിലേക്ക് നടക്കുന്ന വഴി അമ്മു ഓർത്തു ,"അച്ഛൻ പോയിട്ട് ഇന്നേക്ക് 7 വർഷമായി ,ഞങ്ങളുടെ ദാരിദ്ര്യം തുടങ്ങിയിട്ടും.......

കാലത്തത്തെ പുട്ടിനുള്ള പഴം അമ്മക്ക് കൊടുത്തു അവൾ കളിക്കാനായി മുറ്റത്തേക്കിറങ്ങി."അതേ ഇന്ന് കളിക്കാനൊന്നും പൂവ്വണ്ട നാളെ SSLC പരീക്ഷ തീര്വല്ലേ പോയിരുന്നു പഠിക്ക്"."പഠിക്ക് പഠിക്ക് എന്ന് എല്ലാവരും പറയുന്നുണ്ട് എന്നാൽ കളിക്ക് കളിക്ക് എന്ന് ഇന്നേവരെ ആരും പറഞ്ഞിട്ടില്ലല്ലോ"എന്ന് പിറുപിറുത്തു നിലത്തു അമർത്തി ചവിട്ടിക്കൊണ്ട്‌ അവൾ തിരിഞ്ഞു നടന്നു."ഹൊ, നാളെ കണക്കുപരീക്ഷയാണ് എന്നുംപറഞ്ഞുകൊണ്ടു അവൾ തിണ്ണയിലിരുന്നു പഠിക്കാൻ തുടങ്ങി.ഇടയ്ക്കു അവൾ തന്റെ ഊഞ്ഞാലിലേക്കു നോക്കി,അത് കളിക്കാനായി മാടിവിളിക്കുന്നതുപോലെ അമ്മുവിന് തോന്നി.കളിക്കാനുള്ള ആഗ്രഹം മനസ്സിൽ കടിച്ചമർത്തി അവൾ പഠിത്തത്തിലേക്കു ആഴ്ന്നിറങ്ങി."ഹൊ, ഈ Pythagoras theoram, Tanjents , ഒന്നും പഠിചിട്ടു തലയിൽ കയറുന്നില്ല,ഇത് വല്ലതും ജീവിതത്തിൽ ആവശ്യം വര്വോ?ങാ നാളത്തെ കൊണ്ട് തീർന്നല്ലോ"എന്നവൾ ഓർത്തു.പിറ്റേന്ന് പരീക്ഷ കഴിഞ്ഞു അമ്മു ഓടി വരുന്നത് അമ്മ കണ്ടു.അവരോർത്തു "അങ്ങനെ പത്താം തരം കഴിഞ്ഞു ,ഇനി പതിനൊന്നാം തരം. നല്ല മാർക്കില്ലെങ്കിൽ എവിടെ കൊണ്ടാക്കും ഉയർന്ന ഫീസടച്ചു പഠിക്കാനുള്ള പാങ്ങൊന്നും ഇവിടില്ലല്ലോ എന്റെ ദൈവമേ".

        ചായ കുടി കഴിഞ്ഞു തന്റെ ഊഞ്ഞാലിൽ കയറാൻ നോക്കുമ്പോഴുണ്ട് ഒരു നായ അതിന്റെ അടിയിൽ കിടന്നു ഉറങ്ങുന്നു.നായ്ക്കളെ പണ്ടേ അമ്മുവിന് ഇഷ്ടമല്ല"അമ്മേ ഈ ജന്തു എവിടെ നിന്നു വന്നതാ? "ആവോ ഇന്നുച്ചയ്ക്കു നോക്കുമ്പോൾ അവിടെ കിടക്കുന്നുണ്ടായിരുന്നു, ഏതായാലും കാണാൻ നല്ല ചേലുണ്ട്. ഇന്ന് മോൾ ഊഞ്ഞാലാടണ്ട സൈക്കിളോടിച്ചു കളിച്ചോ" അമ്മ പറഞ്ഞു.ഊഞ്ഞാലാടാൻ പറ്റാത്തതിലുള്ള ദേഷ്യം ഉള്ളിലൊതുക്കി അവൾ തന്റെ സൈക്കിളിനു നേരെ നടന്നു.
        പിറ്റേന്ന് നോക്കുമ്പോൾ നായക്കുട്ടൻ അമ്മുവിന്റെ ചെരുപ്പിനു മുകളിൽ കിടന്നുറങ്ങുന്നു."ഹൊ, ഇത് വല്യ ശല്യമായല്ലോ"എന്നും പറഞ്ഞു അവൾ അകത്തേക്കോടി.അമ്മയുടെ അടുത്ത് ചെന്നപ്പോൾ അമ്മയുടെ കൈയിലൊരു കാർഡ്ബോർഡ് പെട്ടിയിരിക്കുന്നു."അപ്പുറത്തെ അമ്മിണിചേടത്തി തന്ന താറാവുകളാ,അവർക്കു എവിടെയോ പോകണമത്രെ ഇനി ഇങ്ങോട്ടു വരുകയുമില്ല. അന്ന് വൈകുന്നേരം താൻ കിടക്കുന്നിടത്തു  ഒരു പെട്ടി കണ്ട് നായക്കുട്ടൻ അതിലേക്ക് എത്തിനോക്കിയപ്പോൾ അമ്മതാറാവ് അവനെ കൊത്താനാഞ്ഞു. ഏതായാലും പുതിയ അതിഥികളുടെ അടുത്ത് നിന്നും കുറച്ചു ദൂരെ മാറിയാണ് അവൻ തനിക്കുള്ള സ്ഥലം തിരഞ്ഞെടുത്തത്."അമ്മ കണ്ടോ ഒരു ദിവസം അവൻ ഇതുങ്ങളെ പിടിച്ചു തിന്നും".അമ്മു പറഞ്ഞു.പിറ്റേന്ന് വൈകുന്നേരം പട്ടികൾ തമ്മിൽ കടിപിടിക്കുന്ന ഒച്ച കേട്ട് അമ്മു പുറത്തേക്കിറങ്ങി നോക്കുമ്പോൾ ഒരു നായ അമ്മതാറാവിനെയും കടിച്ചു പിടിച്ചു കൊണ്ട് ഓടുന്നു.അപ്പോൾ താറാകുഞ്ഞുങ്ങളെ കടിച്ചുപിടിച്ചു കൊണ്ട് നമ്മുടെ നായക്കുട്ടൻ ഇങ്ങോട്ടു ഓടി വന്നു."കണ്ടോടീ ഇവൻ നന്ദിയുള്ളവനാ"എന്നും പറഞ്ഞു അമ്മ താറാകുഞ്ഞുങ്ങളെ പരിശോധിച്ചു ഒരെണ്ണത്തിന്റെ കാലു മുറിഞ്ഞിട്ടുണ്ട് വേറെ കുഴപ്പമൊന്നും ഇല്ല.അപ്പോളാണ് അമ്മു നായ്ക്കുട്ടന്റെ കാലിൽ രക്തം വരുന്നത് കണ്ടത്."ദേ അമ്മേ കുട്ടന്റെ കാലിൽ ചോര" "കുട്ടനോ അതാരാടി?" "അത് ഞാനിപ്പോൾ ഇവനിട്ട പേരാ"."ഉം കൊള്ളാം"എന്നും പറഞ്ഞു അമ്മ കുട്ടന്റെ കാലിൽ മരുന്ന് വച്ച് കൊടുത്തു.അന്ന് തൊട്ട് അമ്മുവും കുട്ടനും തമ്മിൽ പിരിയാത്ത കൂട്ടുകാരായി.അവന് ചോറുകൊടുക്കാനും കളിപ്പിക്കാനും എല്ലാം അവൾ ഉത്സാഹം കാട്ടി.ഒരു ദിവസം നോക്കുമ്പോഴുണ്ട് കുട്ടൻ കിടന്നുറങ്ങുന്നു,താറാകുഞ്ഞുങ്ങൾ ഒരെണ്ണം കുട്ടന്റെ കാലുകളുടെ ഇടയിലും രണ്ടെണ്ണം ദേഹത്തും കിടന്നുറങ്ങുന്നു.
     മറ്റൊരു ദിവസം നോക്കുമ്പോൾ കുട്ടനെയും താറാക്കുഞ്ഞുങ്ങളെയും കാണാനില്ല.അപ്പുറത്തു നിന്ന് കുട്ടന്റെ കുരയും കേട്ടു.ഓടിചെന്ന് നോക്കുമ്പോൾ താറാകുഞ്ഞുങ്ങൾ കായലിന്റെ ഓരത്തു കൂടി നീന്തിക്കളിക്കുന്നു,കുട്ടൻ കരയിൽ നിന്ന് അവരെ നോക്കി കുരയ്ക്കുന്നു.അമ്മുവിനും അമ്മയ്ക്കും ചിരിപൊട്ടി.
     വേനലവധി ക്യാമ്പിലെ കഥാരചന മത്സരത്തിൽ അമ്മു ഈ അപൂർവ സൗഹൃദത്തെ കുറിച്ച് എഴുതി.
കഥക്ക് ഒന്നാം സ്ഥാനം കിട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

Pranav prasannan
10 C സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ