സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പരംപൊരുൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരംപൊരുൾ

നാലു പതിറ്റാണ്ടുകളിലെ വൈധവ്യ ജീവിതത്തിന് തിരശ്ശീല വീ‍ഴുന്ന ശുഭമുഹൂർത്തത്തിനായി കാത്തിരിക്കുകയാണവൾ. ജീവിതത്തിന്റെ ഒരു തുടിപ്പും ഇല്ലാതെ തരിശ്ശായി വെന്തുപൊള്ളിയ തനിക്ക് കൂട്ടായി സ്നേഹത്തിന്റെ നനവ് പകർന്ന് സമുദ്രവും പുഴകളും അരുവികളും കടന്നുവന്നു. തന്റെ ആഹ്ലാദത്തിൽ തന്നോടൊത്ത് പാടാനും നൃത്തമാടാനും കുറ്റിചെടികളും പടുവൃക്ഷങ്ങളും കൂട്ടുവന്നു. പ്രകൃതിമാതാവ് ഒന്നാശ്വസിച്ചു. ഇന്ന് , പതിനൊന്ന് ദിവസം മാത്രം ആയിസ്സുള്ള മറ്റൊരു കൂട്ടരെത്തുന്നുണ്ട്. വികസിച്ച ശാസ്ത്ര സാങ്കേതിക വിദ്യയുടെ ലോകം അവരെ ഒരുപക്ഷെ 'homo sapiens ‘എന്നു വിളിക്കുമായിരുന്നു.
ഉദരത്തിൽ കുു‍ഞ്ഞിനെ വഹിക്കുന്ന പെറ്റമ്മയെ പോലെ അവരുടെ കണ്ണുുകളും തിളങ്ങിയിരുന്നു.
മധ്യാഹ്ന സൂര്യൻ തലക്കു മീതെ ഉയർന്നപ്പോൾ സമുദ്രത്തിൽ ആദ്യ ശ്വാസം മാത്രം വ്യക്തമായി. പ്രകൃതിമാതാവിനെ വണങ്ങി അവർ നനഞ്ഞ മണലുകളിൽ കാൽ പതിച്ചു. പുഴകളെപോലെ ഒഴുകാത്ത, മരങ്ങളെപോലെ കാറ്റിലാടാത്ത ഇരുകാലികൾ. അവൾ വീണ്ടും മനസ്സിൽ കണക്കുകൂട്ടി, പതിനൊന്നു ദിവസം മാത്രമേ ആയിസ്സുള്ളു. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ അത് ഉൾക്കോണ്ടു. തങ്ങളുടെ ഒന്നാം ദിവസം അവർ മരങ്ങളുടെയിടയിലൂടെയും താഴ്വരകളിലൂടെയും നടന്ന് ഓരോ വഴിയും വളവുകളും തിരിവുകളും പരിചയപ്പെട്ടു.

രണ്ടാം ദിവസം രാവിലെ അത്യുത്സാഹത്തോടെ ഉണർന്ന് പ്രകൃതിമാതാവിനെ വന്ദിച്ച് തങ്ങളുടെ ദിനകർമ്മങ്ങളിൽ വ്യാപിതരായി. ഒരു കൂട്ടർ ആയോധനകലകളിലും , വേട്ടയാടലിലും കഴിവു തെളിയിച്ചു. മറ്റൊരു കൂട്ടർ പാട്ടിലും നൃത്തത്തിലും കഴിവു പ്രകടിപ്പിച്ചു. മൂന്നാം ദിവസമായപ്പോഴോക്കും അവരുടെ കാഴ്ചകളും സ്വപ്നങ്ങളും വളർന്നു. പകലിൽ തിളങ്ങുന്ന തീ ഗോളത്തിലും ,നിലാവിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രനിലും അവർ ആനന്ദിച്ചു. പ്രകൃതിയിൽ സന്തോഷത്തിന്റെ പച്ചപ്പ് വിരിഞ്ഞിരുന്നു. എന്നാൽ നാലാം ദിവസമായപ്പോഴോക്കും അവരുടെ മനസ്സിൽ സ്വല്പം മടിയും, അതിനിരട്ടിയായി മത്സരബുദ്ധിയും വാണുതുടങ്ങി. അ‍‍ഞ്ചാം ദിവസം തങളുടെ അധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും മാർഗത്തിൽ നിന്ന് വിജയിക്കാനുള്ള എളുപ്പ മാർഗങ്ങൾ അവരുടെ കൈയ്യും മെയ്യും അന്വേഷിച്ചു. ആറാം ദിവസം സഭ കൂടി വികസന രീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. എന്നാൽ മക്കളുടെ മാറ്റങ്ങൾ കണ്ടുകൊണ്ടുനിന്ന പ്രകൃതി ആദ്യം ഉപദേശിച്ചു, പിന്നെ ശാസിച്ചു.

ഏഴാം ദിവസം അമ്മയുടെ സന്തോഷത്തിലും ധൈര്യത്തിലും വിള്ളലുകൾ വീണു. യൗവന നാളുകൾ കടന്ന് ചുളിവുകൾ വീഴാൻ തുടങ്ങി. ശാസനകളൊന്നും ആരും ശ്രദ്ധിച്ചില്ല. എന്നിട്ടും അവളത് തുടർന്നുക്കൊണ്ടിരുന്നു. എട്ടാം ദിവസം പൊടിപടലങ്ങളാലും പുകമയമേറ്റും അമ്മയുടെ വസ്ത്രത്തിന്റെ നിറം മങ്ങി. കലിതുള്ളിയ അമ്മയുടെ പ്രതിഷേധം മാത്രം അവർ കാണുകയോ അവർക്ക് ബോധ്യപ്പെടുകയോ ചെയ്തില്ല. ഒമ്പതാം ദിവസം അവരിൽ അസ്വസ്ഥതകൾ കണ്ടുതുടങ്ങി. തോലുകളിൽ പൊള്ളലുകൾ ഏറ്റുതുടങ്ങി. ക്ഷീണതയും രോശതുടർന്നു. പതിനൊന്നാം ദിവസം മനം കറുത്തു കല്ലായി ഉണങ്ങിവാടിയ അവർ കരഞ്ഞു. മനം നൊന്തെങ്കിലും പ്രകൃതി മൗനം പാലിച്ചു. വീണ്ടും ഒരു മധ്യാഹ്നത്തിന്റെ താപത്താൽ അവർ ഉരുകി വീണില്ലാതായി. ആശകളും സ്വപ്നങ്ങളും ഒഴുകി പുഴയിലും പിന്നെ സമുദ്രത്തിലും അലിഞ്ഞുച്ചേർന്നു. പ്രകൃതി മാതാവ് അവിടെ തന്നെ നിലക്കെണ്ടു. സമുദ്രത്തിന്റെ തിരമാലകൾക്കും അപ്പുറമുള്ള ഏകാന്തതയിലേക്കു നോക്കിക്കൊണ്ട്.

അനുശ്രീ മാനുവൽ
9 A സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ