സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കൺകെട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൺകെട്ട്

ഒഴിഞ്ഞ കടലാസും ഒരു പേനയും വച്ച് ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഇതുവരേക്കും ആ കടലാസിലേക്ക് ഒരു തരി മഷി പോലും പകർത്താൻ കഴിഞ്ഞിട്ടില്ല. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്തെങ്കിലും എഴുതണമെന്നൊരു തോന്നൽ. എന്നാൽ പ്രജ്ഞയിൽ ഒന്നുമൊട്ടു തെളിഞ്ഞു വരുന്നുമില്ല. ഒന്നുമില്ലെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ സാധിക്കില്ല. തെളിയുന്നുണ്ട് .... ചില അവ്യക്തരൂപങ്ങൾ . അവയെ കഥാപാത്രങ്ങളായോ അക്ഷരങ്ങളായോ മെനഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴേക്കും അവ്യക്തമായ മറ്റൊരു രൂപത്തിന്റെ നിഴലിൽ അവ മറയുന്നു. പുകമഞ്ഞിന്റെ തള്ളിക്കയറ്റം പോലെ എന്തോ ഒന്ന് തന്റെ ബോധത്തെ വന്നു മൂടുന്നു. സങ്കൽപ്പിച്ചെടുക്കുന്ന കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും തനിക്കു തന്നെ കാണാൻ സാധിക്കാതെ വരുന്നു. ഒരു വിഢ്ഢിയെ പോലെ അവൾ വെള്ള പേപ്പറിനു മുന്നിൽ പേനയും പിടിച്ച് കാവലിരുന്നു. അപ്പോഴും പ്രതീക്ഷയിലായിരുന്നു. അടുത്ത നിമിഷം താൻ എഴുതിത്തുടങ്ങുമെന്ന് . അവൾ കഥാപാത്രങ്ങളെ മനസ്സിൽ തെളിയിക്കാൻ മഷിയിട്ടുകൊണ്ടിരുന്നു.

കാലിൽ വളരെ മൃദുലമായ എന്തോ ഒന്ന് ഉരസിക്കൊണ്ടിരിക്കുന്നു. തന്നെ ശല്ല്യം ചെയ്യരുതെന്ന ആജ്ഞ പോലെ അവൾ പതുക്കെ കാലു കൊണ്ട് അതിനെ തള്ളി നീക്കി. എങ്കിലും കടലാസിൽ നിന്ന് അവൾ കണ്ണെടുക്കാൻ തയ്യാറായില്ല. താഴെ നിന്ന് ചെറിയ ഒരു മണികിലുക്കം കേട്ടു. വീണ്ടും കാലിൽ അതേ പതുപതുപ്പ്. കാലുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും ഉരസിക്കൊണ്ട് അസാധാരണമായ മെയ് വഴക്കത്തോടെ അവൻ തന്റെ സ്നേഹപ്രകടനം നടത്തിക്കൊണ്ടിരുന്നു. ഇത്തവണ കാലുകൊണ്ട് തള്ളി നീക്കാൻ മനസ്സുവന്നില്ല. കൈ കൊണ്ട് കോരിയെടുത്ത് മടിയിൽ വച്ചു. കഴുത്തിൽ കെട്ടിയ മണി വീണ്ടും ശബ്ദമുണ്ടാക്കി. ഓമനത്തം തുളുമ്പുന്ന അവന്റെ കുറുകലിൽ അവൾ തന്റെ തൂലിക അടിയറവു വച്ച് വാത്സല്യം ചൊരിഞ്ഞു. തന്റെ യജമാനത്തിയുടെ മനസ്സുവായിച്ചെന്നോണം അവൻ അവളുടെ മടിയിൽ തന്നെ ശല്ല്യമുണ്ടാക്കാതെ തന്റെ സുപ്രസിദ്ധ മയക്കത്തിന് വട്ടം കൂട്ടി. അവനെ അവന്റെ പാട്ടിന് വിട്ട് അവൾ വീണ്ടും പേന കയ്യിലെടുത്തിരുന്നു. വീണ്ടും തന്റെ മനസ്സിൽ നിന്നും കടലാസിലേക്ക് അക്ഷരങ്ങളെ ആവാഹിച്ചു.

വളരെ ഏകാഗ്രതയോടുകൂടി തന്റെ മാന്ത്രികദണ്ഡ് അവൾ വിരലുകൾക്കിടയിൽ വച്ച് തിരിച്ചു കൊണ്ടിരുന്നു. ആവാഹനക്രിയ തുടർന്നു കൊണ്ടിരിക്കെ മാന്ത്രികദണ്ഡിൽ നിന്ന് നീലനിറത്തിലുള്ള ഹവിസ്സ് വെള്ളക്കടലാസിലേക്ക് ഒഴുകി പരന്നു തുടങ്ങി. മന്ത്രം പിഴച്ചതോ മനസ്സു പിഴച്ചതോ എന്നറിയില്ല.അവൾ ആവാഹിച്ചുകൊണ്ടിരുന്ന അക്ഷരങ്ങൾ അവൾക്കെതിരെ തിരിഞ്ഞു. ആരൊക്കെയോ അവൾക്കു ചുറ്റും നിന്ന് നിഗൂഢ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു. മടിയിൽ കിടന്ന തന്റെ പ്രിയപ്പെട്ട പൂച്ചയും തന്റെ കട്ടിലും ഷെൽഫിൽ വൃത്തിയായി അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളും മേശയും എല്ലാം ആ മന്ത്രോച്ചാരണത്തിൽ അലിഞ്ഞ് ഇല്ലാതായി. വീടില്ല, തന്റെ ഗ്രാമമില്ല, ലോകമില്ല, ആരുമില്ല.... ഒന്നുമില്ല.... മുൻപിൽ ഒരു വെള്ളക്കടലാസും അതിൽ ചിതറിയ അക്ഷരങ്ങളും...

എന്തിനെയും നേരിടാൻ തയ്യാറായി നിൽക്കുന്ന ധീരയായ യോദ്ധാവിനെ പോലെ അവൾ തന്റെ തൂലിക മുറുകെപ്പിടിച്ചു നിന്നു. നാലുചുറ്റും കണ്ണോടിച്ചു. ആരൊക്കെയോ തന്റെ അടുത്തേക്ക് വരുന്നുണ്ട്.എന്തൊക്കെയോ താൻ കാണുന്നുണ്ട്. അവൾ ഉടവാൾ ഉറയിൽനിന്നൂരി. അതിവിദഗ്ധയായ ഒരഭ്യാസിയെപ്പോലെ അവൾ വാൾ ചുഴറ്റി. അതിന്റെ സീൽക്കാരം നാലുപാടും വിറപ്പിച്ചു കൊണ്ട് നിലകൊണ്ടു. തലങ്ങും വിലങ്ങും ആഞ്ഞു വീശി... അവൾ ആരെയൊക്കെയോ കാണുന്നുണ്ടായിരുന്നു. ഓരോരുത്തരും ഓരോ ഭാവപ്പകർച്ചയോടെ അവളെ ആക്രമിച്ചു കൊണ്ടേയിരുന്നു. ഇടം വലം നോക്കാതെ ഓരോരുത്തരെയായി അവൾ അരിഞ്ഞു വീഴ്ത്തി. ഓരോ നിമിഷം കഴിയുന്തോറും അവളുടെ പരാക്രമവും വേഗതയും തീക്ഷ്ണതയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. വെളുത്ത ഉപരിതലത്തിൽ നീല രക്തം ചിതറി തെറിച്ചു കൊണ്ടിരുന്നു. അവളുടെ നെറ്റിയിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി. അവയിൽ നിന്നും വിയർപ്പുതുള്ളികൾ ഒഴുകിയിറങ്ങി. പോർക്കളം പതുക്കെ ശാന്തമായി. അവസാനത്തെ ഇരയെയും വെട്ടി വീഴ്ത്തി യുദ്ധം ജയിച്ചു നിൽക്കുന്ന ആവേശത്തോടെ തന്റെ ഉടവാൾ ഉയർത്തി ഊക്കോടെ നിലത്തു കുത്തി. നീണ്ട ഒരു നിശ്വാസം അവളിൽ നിന്നുതിർന്നു വീണു. നീല മഷിയുടെ ഗന്ധം വായുവിൽ നിറഞ്ഞുനിൽക്കുന്നതായി അവൾക്കു തോന്നി. ഒരിക്കൽ കൂടി അവൾ ചുറ്റുപാടുകൾ നിരീക്ഷിച്ചു....ആരുമില്ല. കാറ്റിൽ പറന്നു കളിക്കുന്ന കർട്ടനുകൾ, തന്റെ കട്ടിൽ, ഷെൽഫിലെ എണ്ണമറ്റ പുസ്തകങ്ങൾ... അങ്ങനെ ആ മുറിയിലുള്ള എല്ലാം യാതൊരുവിധ ഭാവഭേദങ്ങളും കൂടാതെ തന്നെ ഉറ്റു നോക്കിക്കൊണ്ട് നിൽക്കുന്നു. തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞ് തന്റെ മടിയിൽ സുഖസുഷുപ്തിയിലാണ്ട് കിടക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല. മേശപ്പുറത്ത് വച്ചിരിക്കുന്ന കടലാസിൽ താൻ വെട്ടിപ്പിടിച്ച ലോകം, തന്റെ ഉടവാളിനിരയായ കഥാപാത്രങ്ങൾ, തന്റെ പുതിയ കഥ. മന്ത്രം പിഴച്ചില്ല... മനസ്സും പിഴച്ചില്ല. തന്റെ കർമ്മം ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു. അവളുടെ ചുണ്ടുകൾ വിടർന്നു. വാൾ ഉറയിലിട്ട് അവൾ മേശപ്പുറത്ത് യഥാസ്ഥാനത്ത് വച്ചു.

മടിയിൽ കിടക്കുന്ന തന്റെ കുട്ടികുറുമ്പന്റെ കുഞ്ഞു തലയിലെ രോമക്കാടുകൾക്കിടയിലൂടെ വിരലോടിച്ചു. മയങ്ങികിടക്കുമ്പോഴും അവന്റെ മുഖത്ത് സന്തോഷം... സംതൃപ്തി. അത് പതിയെ അവളിലേക്കും അരിച്ചിറങ്ങി. വിരലുകൾക്കിടയിലെ പതുപതുപ്പ് ആസ്വദിച്ചുകൊണ്ട് അവൾ കാറ്റിൽ പറക്കുന്ന കർട്ടനുകൾക്കിടയിലൂടെ പുറത്തേക്കു നോക്കി നിശബ്ദയായിരുന്നു.

ശ്രീലക്ഷ്മി
8 C സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ