സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അക്ഷരവൃക്ഷം/*തെരുവ്* *ചിരിക്കുന്നു*

Schoolwiki സംരംഭത്തിൽ നിന്ന്
തെരുവ് ചിരിക്കുന്നു

അന്ന് മമ്മദ്ക്കയുടെ ചായപ്പീടികയിൽ രാവിലത്തെ പതിവ് പറ്റ് പറഞ്ഞുള്ള ചായകുടി ക്കിടയിൽ പീടികയുടെ അകത്തെ പുരയിലെ ടിവിയിൽ കേട്ടു, "കേരളത്തിൽ ആദ്യ കൊറോണാ കേസ് സ്ഥിതീകരിച്ചു ,കർശന നിയന്ത്രണങ്ങളോടെ പരീക്ഷകൾ തുടരുന്നു"

"എന്തരപ്പാ,ടാ ലൂസിഫറേ, നെന്റ കോട്ടയംകാരി പെങ്ങളല്ല്യോ വെറോണ.ഓളെന്തര് കേസില് പെട്ടെന്നാ? തലയിൽ മാന്തി ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് ലൂസിഫറിന്റെ ഉറ്റസുഹൃത്തും തെരുവ് മേറ്റും ആയ കിഷ്ണൻ ചോദിച്ചു.

തൻറെ ശോഷിച്ച കണ്ണുകൾകൊണ്ട് ആകാവുന്നത്ര ദേഷ്യം നടിച്ച് ലൂസിഫർ കിഷ്ണനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ തൻറെ സഹോദരിയോട് ഉള്ള സ്നേഹവും കിഷ്ണനോടുള്ള ദേഷ്യവും പ്രത്യക്ഷം ആയിരുന്നു.ആ കണ്ണ് പൊട്ടന്മാരുടെ കണ്ണുകൊണ്ടുള്ള കളിക്കിടയിലേക്ക് വലിഞ്ഞു കയറി വന്ന് മമ്മദ് പറഞ്ഞു,

"ങ്ള്,എന്തര് പറയിന് കിഷ്ണോ, കൊറോണേ കുറിച്ചാ ആ ടീവീലെ പെണ്ണ് പറഞ്ഞിന്..."

തൻറെ അറിവ് മുഴുവൻ പ്രദർശിപ്പിച്ചു എന്ന സംതൃപ്തിയോടെ അവിടത്തെ സ്ഥിരം കസ്റ്റമർ ആയ മാന്യൻ മിസ്റ്റർ കോവാലന്(അങ്ങനെ തന്നെ മറ്റുള്ളവർ വിളിക്കുന്നത് നരച്ച കോട്ട് കീറിയ പാൻറിനുള്ളിൽ ഇൻഷർട്ട് ചെയ്യുന്ന ആ മാന്യന് ഇഷ്ടമല്ല) ആവി പറക്കുന്നെങ്കിലും പാട കെട്ടിയ ചായ കൊടുത്തു. അപ്പോഴേക്കും കുറ്റിത്താടി തടവിക്കൊണ്ട് കിഷ്ണൻ ചോദിച്ചു, "അല്ല ഓളാരാണ് ?ഓൾ എന്തിനാണ് ഈ ഏടാകൂടത്തിലൊക്കെ ചെന്ന് ചാടി കേസൊപ്പിക്കണത്?" അല്പം ഗൗരവത്തോടെ ഉള്ള ആ ചോദ്യത്തിന് ഒരു പുച്ഛത്തോടെ മിസ്റ്റർ കോവാലൻ ഉത്തരം പറഞ്ഞു; "മിസ്റ്റർ കൃഷ്ണൻ അത് ഒരു രോഗബാധയാണ്. ചൈനയിലാണ് ആദ്യം കണ്ടെത്തിയത്. ചൈനയിലും മറ്റ് രാജ്യങ്ങളിലും ലക്ഷക്കണക്കിന് മനുഷ്യനെ കൊന്നൊടുക്കി. ഇപ്പൊ കേരളത്തിലും വന്നിന്. അതുകൊണ്ട് നെരത്തി ലൊക്കേ കർശന നെയന്ത്രണാ" ...അതും പറഞ്ഞ് വിജയീ ഭാവത്തിൽ പാട ചൂണ്ടുവിരൽ കൊണ്ട് ഒരു തട്ടിത്തെറിപ്പിക്ക ലായിരുന്നു മിസ്റ്റർ കോവാലൻ.       ഇതെല്ലാം മിണ്ടാതെ കേട്ടിരുന്ന് ചായയും കുടിച്ചിട്ട് ലൂസിഫർ ബെഞ്ചിൽ ചാരിവച്ച "ബയലിനും"എഴുത്തുകൊണ്ട് ഒരു പോക്കായിരുന്നു. പിന്നാലെ തൻറെ മന്ത് പിടിച്ച വലത്തേ കാല് പൊക്കി പിടിച്ചു കിഷ്ണനൂം. നിരത്തിലെ ഫുട്പാത്തിൽ വാകയ്ക്ക് കീഴിലിരുന്ന് ദേവരാജൻ മാസ്റ്ററുടെ ഒരു പാട്ട് അങ്ങ് തൻറെ വയലിനിൽ പാസാക്കി. ശേഷം തലയിൽ ഇരുന്ന തൊപ്പി താഴെ കമിഴ്ത്തി വെച്ചു.ആ പ്രഭാതത്തെ വെട്ടിമുറിക്കാൻ ധൃതിപ്പെടുന്ന വാഹന യാത്രക്കാർ ആ നാഥ മധുരത്തിൽ ഒരു നിമിഷം മാത്രം കണ്ണയച്ചുകൊണ്ട് പങ്കുചേർന്ന് മാറിപ്പോയി. അടുത്തതായി ബാബുരാജിന്റെ പാട്ടായിരുന്നു വയലിനിൽ എടുത്തിട്ടത്. അതുകഴിഞ്ഞപ്പോൾ തൊപ്പിയിലെ ഓട്ടകളെ മറയ്ക്കാനെങ്കിലും ചില്ലറകൾ വീണു. അവിടെ കൂടിനിന്ന ആളുകളുടെ ഇടയിൽ നിന്നും ഒരു സായിപ്പ് വന്ന് ലൂസിഫറിന് നേരെ കൈ നീട്ടി. അപ്പോൾ കിഷ്ണൻ പുറകിൽ നിന്ന് ഓടി കൊണ്ട് വന്ന് പറഞ്ഞു, "അയ്യോ ലൂസിഫറേ കൈ കൊടുക്കല്ലേ, ടീവീലെ പറഞ്ഞിന്, ങ്ങ്ളും കേട്ടതല്ലീ, കൈ കൊടുക്കല്ല്, ഇബരില് ഒണ്ടേല് ങ്ങ്ക്കും പകരുംന്ന്."

മരണത്തോടുള്ള ഭയമോ കൊറോണ എന്ന ഭീകരനെ കുറിച്ച് കേട്ട കഥകളോ കിഷ്ണന്റെ മുഖത്തെ സ്ഥായിഭാവം ആയ കുസൃതിക്ക് പകരം ഇപ്പോൾ വേവലാതി നിറഞ്ഞ അങ്കലാപ്പ് പടർത്തി.

"ഒന്ന് പോടാ അപ്പാ"എന്ന് പറഞ്ഞ് ഇടത്തെ കൈകൊണ്ട് കിഷ്ണനെ പുറകിലേക്ക് തള്ളി വലത്തേ കൈ സായിപ്പിന് നീട്ടി, ലൂസിഫർ.


കുറച്ച് ദിവസങ്ങൾ പ്രത്യേകിച്ച് യാതൊരു വിശേഷങ്ങളും ഇല്ലാതെ കടന്നു പോയി.പക്ഷേ തെരുവിലൂടെയുള്ള എല്ലാ നിരത്തുകളും ഓരോ ദിവസം കഴിയുംതോറും നിശബ്ദവും നിശ്ചലവുമായി വന്നു. നിരത്തിലെ ഒരറ്റത്ത് പോലീസ് തമ്പടിച്ചു. മമ്മദിന്റെ പീടിക തുറക്കാതെയായി.പക്ഷേ ലൂസിഫർ തൻറെ വയലിനുമായി എല്ലാ ദിവസങ്ങളിലും വാകയുടെ കീഴിൽ കേൾക്കാൻ ആരുമില്ലെങ്കിലും പാട്ടുപാടി... തൊപ്പിയിൽ കാലണ വീഴുന്നത് കഷ്ടി യായി. കിഷ്ണൻ കൊറോണയെ ശപിച്ച് പിറുപിറുത്ത് ആവലാതിയോടെ നടന്നു. ഒരു ദിവസം ഉച്ചയ്ക്ക് വിശപ്പ് അടിമയാക്കിയ ലൂസിഫർ ഒരു തുള്ളി വെള്ളത്തിനായി തെരുവിലെ പബ്ലിക് പൈപ്പിന് അടുക്കലേക്ക് നടക്കുകയായിരുന്നു. പിറകേ വയറ്റത്ത് തൻറെ ബലിഷ്ഠമായ കൈവച്ച് എന്തോ പിറുപിറുത്തുകൊണ്ട് കിഷ്ണനും. അപ്പോൾ ഏതോ അദൃശ്യശക്തി ആഞ്ഞടിച്ചത് പോലെ ലൂസിഫർ കറങ്ങി കറങ്ങി താഴെ വീണു. കിഷ്ണൻ ഭയങ്കരമായ നിലവിളിയോടെ ലൂസിഫറിനെ താങ്ങി പിടിച്ചു. അടുത്തുണ്ടായിരുന്ന പോലീസുകാർ അയാളെ എടുത്ത് ജീപ്പിൽ കയറ്റി. ആ 65 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനയിൽ കിഷ്ണനും ലൂസിഫറിനും കൊറോണ സ്ഥിതീകരിച്ചു.തുടർച്ചയായ നാലാമത്തെ പരിശോധനയിലും അഞ്ചാമത്തേതിലും കിഷ്ണന് നെഗറ്റീവ് ആയി ഫലം.എന്നാൽ ലൂസിഫറിന് തുടർച്ചയായ പതിനൊന്നാമത്തെ പരിശോധനയിൽ ആയിരുന്നു നെഗറ്റീവ് ആയത്. തെരുവിൻറെ രാത്രികളും പകലുകളും ലൂസിഫറിന്റെ വയലിൻ മീട്ടിയ ഈണങ്ങളും മമ്മദിൻറെ ഏലക്കാച്ചായയുടെ മണവും കിഷ്ണന്റെ  മന്ത് പിടിച്ച കാലിൻറെ സ്പർശനവും കൊതിച്ചിരുന്നു. അപ്പോൾ നേരിയ ഇളവുകളോടെ നിരത്ത് ശബ്ദം വച്ച് തുടങ്ങി. ചായ പീടികയുടെ ഉള്ളിലെ സമോവാർ ചൂട് പിടിക്കാൻ തുടങ്ങി. തെരുവിൻറെ മക്കൾക്ക് വീട്ടാൻ കഴിയാത്ത പറ്റിനായി നാസ്ത തയ്യാറാകാൻ തുടങ്ങി. പീടികപ്പുരയിലെ ടിവി ക്കുള്ളിൽ കൊറോണ രോഗവിമുക്തി നേടിയ ലൂസിഫർ ചാനലിലെ പെണ്ണിനോട് പറഞ്ഞു, "കൊറോണേക്ക മ്മ്ൾ അയിജീവിക്കുംന്ന്. എന്തെല്ലാം കണ്ട ലോകമാ... കോളറ വന്നിട്ട് മ്മ്ൾ ബിട്ടുകൊടുത്തില്ല ലോകത്തിനെ ,പിന്നെയാ ഒരു കൊറോണ... പിന്ന സർക്കാര് പറയണത് കേക്കണം.തൊടല്ല് എന്ന് പറഞ്ഞാ തൊടല്ല്. കഴകാൻ പറഞ്ഞാ കൈയൊക്കെ അങ്ങ് കഴുകേണം ,അല്ല പിന്നെ."

ആശുപത്രിയിൽ വച്ച് ആരോ വാങ്ങിക്കൊടുത്ത ഷർട്ടിന്റെ കോളറിൽ പിടിച്ച് അങ്ങനെ  പറയുമ്പോൾ ലൂസിഫർ പല്ല് കൊഴിഞ്ഞു പോയ മോണകാട്ടി കിഷ്ണനെ നോക്കി ചിരിക്കുകയായിരുന്നു. ടിവിയില് നോക്കി മമ്മദും.

ആദിത്യ രാജേഷ്
8 സി പി എച്ച് എസ് കുറ്റിക്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ