സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കനൽവഴികൾ

അതിജീവനത്തിന്റെ കനൽവഴികൾ
 അതിജീവനത്തിന്റെ കനൽവഴികൾ

ഓരോ ദിവസം കഴിയുന്തോറും സഹനത്തിന്റെ വ്യാപ്തി കൂടുകയാണ്.വിജയം കൈവരിക്കാൻ ഇനിയുമേറെ ദൂരം താണ്ടിയേ മതിയാകൂ. നീണ്ട യുദ്ധം തന്നെ വേണ്ടി വരുമെന്നതാണ് സൂചന.1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന്.എ.ഡി. 165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം. അതിപ്പോൾ കൊറോണയിൽ എത്തി നിൽക്കുന്നു.

പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്ന് കണ്ടെത്തിയ ചരിത്രം ലോകത്തിന്നോളമില്ല. ലോകം കണ്ട പലതരം മഹാമാരികളെയും വാക്സിനുകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ കണ്ടെത്തിയവയല്ലെന്ന് ഓർക്കേണ്ടതും കാര്യമാണ്. ഓരോ രോഗം പിടിമുറുക്കുമ്പോഴും രാപകലില്ലാതെ അധ്വാനിക്കുന്ന ഒരു വിഭാഗമുണ്ട് ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാർ. വിശ്രമമില്ലാത്ത സേവനം മുഖമുദ്രയാക്കിയവർ.വീടിനെയും, വീട്ടുകാരെയും മാറ്റി നിർത്തിയാണ് ഓരോ ദിവസവും അവർ ജോലിക്കെത്തുന്നത്. എന്തൊക്കെയുണ്ടായാലും ഞങ്ങളുടെ മുന്നിലുള്ള രോഗികൾ വേഗം ആശുപത്രി വിടണമെന്ന ചിന്തമാത്രമേ മനസ്സിൽ കാണുമായിരിക്കൂ.അവർ മാലാഖമാർ മാത്രമല്ല, അവരാണ് യഥാർഥ പോരാളികൾ. സാർസ് - കോവ്-2 - നെക്കുറിച്ച് ലോകം മനസ്സിലാക്കിത്തുടങ്ങി.അതിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു .ഇന്നിവിടെ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു. പക്ഷെ, ലോകരാജ്യങ്ങളിൽ ദിനംപ്രതി രോഗികൾ വർദ്ധിക്കുന്നു. പ്രതിവിധിയായി സമ്പർക്കം ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നതേയുള്ളു. തുടർന്നു വരുന്ന കണ്ണികൾ പൊട്ടിക്കാൻ രാജ്യം അടച്ചിടുക. അടച്ചിടൽ നീളുമ്പോൾ അസ്വസ്ഥതകൾ ഏറെയുണ്ടാകും പ്രിയപ്പെട്ടവരെ കാണാനോ സാന്നിധ്യം അനുഭവിക്കാനോ സാധിക്കാത്തതിന്റെ സങ്കടങ്ങളും പുറം ലോകം കാണാനാവാത്തതിന്റെ വിഭ്രാന്തികളുമെല്ലാം തത്കാലം സഹിക്കാം. ലോകം മുഴുവൻ ഒരു സൂക്ഷ്മ കണികയോടു നടത്തുന്ന യുദ്ധത്തിൽ നാമെന്ന പടയാളിയുടെ സംഭാവനയാണിത്.ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്. കൊവിസ് - 19 പ്രതിരോധത്തിൽ ഇന്ത്യവും കേരളവും ഇതിനകം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പ്രയാസപ്പെട്ടു കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനായില്ലെങ്കിൽ, അവരുടെ കണ്ണീർ തുടയ്ക്കാനായില്ലെങ്കിൽ ആ അംഗീകാരങ്ങളെല്ലാം അന്തസ്സാര ശൂന്യമാകും. തണലൊരുക്കണം പ്രവാസികൾക്ക്. മനുഷ്യകുലത്തിന്റെ അതിജീവനവഴിയിലെ മറ്റൊരു സന്ദിഗ്ധഘട്ടമാണിത്.ഇന്ത്യയുടെയും ലോകത്തിന്റെയും പല ഭാഗങ്ങളിൽ ഇപ്പോഴും രോഗം പരക്കുകയാണ്. ക്ഷമയോടെയുള്ള കാത്തിരുപ്പും മനക്കരുത്തും നിശ്ചയദാർഢ്യവും സഹാനുഭൂതിയോടെയുള്ള സഹകരണവും കൊണ്ടുമാത്രമേ ഇതിനെ ജയിക്കാനാകൂ. കൂട്ടംകൂടുന്നതു മുതൽ സ്വന്തം മുഖത്ത് തൊടുന്നതു വരെ മനുഷ്യന്റെ സഹജവാസനകൾക്കാണ് ഈ സൂക്ഷ്മ കണിക അരുത് പറഞ്ഞത്. ഈ പ്രതിസന്ധിയുടെ മറുകര താണ്ടാൻ ക്ഷമയും സംയമനവും ത്യാഗവുമാണ് അത്യാവശ്യപ്പെടുന്നത്. ഒരുപക്ഷേ, മനുഷ്യനെ സ്വന്തം ചെയ്തികളിലേക്കു തിരിഞ്ഞുനോക്കാനും മനനം ചെയ്യാനും പലതും തിരുത്താനും പുതുക്കാനും പ്രകൃതിയൊരുക്കിയ ഒരവസരമാകുമിത്. ആ അവസരം വിനിയോഗിക്കാൻ ശ്രമിക്കാം. എപ്പോഴും കരുതിയിരിക്കാം. സുരക്ഷിതരായിക്കാം.

ചങ്ങലയിലെ വിട്ട കണ്ണികളായി നിന്നുകൊണ്ട് ഈ കഠിന കാലത്തെ കീഴ്പ്പെടുത്തി മനുഷ്യരാശിയും ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. കൊടും മഹാമാരികൾ ഒന്നിച്ച് നേരിട്ട ലോകജനത ഇതിനെയും തോൽപ്പിക്കും.... കാലം തങ്കലിപികളാൽ എഴുതപ്പെടും..... ഈ സമയവും കടന്നുപോകും, നാം അതിജീവിക്കുക തന്നെ ചെയ്യും..... പ്രത്യാശിക്കാം ഒരു നല്ല നാളേയ്ക്കായി......


ആൻഷി റേച്ചൽ സാം
A സി എം എസ് ഹൈസ് കൂൾ മുണ്ടിയപ്പള്ളി ,,
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം