ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/ചിന്നുവിന്റെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിന്റെ ചിന്തകൾ

ആ മുറിയിലെ ചില്ലുജാലകത്തിലൂടെ അനന്തതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾക്കെവിടെ നിന്നോ ധാരാളം ഊർജ്ജം ലഭിക്കുന്നതായി തോന്നി. കണ്ണു തുറന്ന് സ്വപ്നം കാണുന്ന വിദ്യയിൽ അവളിന്നേറെ പ്രാഗത്ഭ്യം നേടിയിരുന്നു . പ്രായത്തിൽ മുതിർന്നവർ പോലും തകർന്നു പോകാവുന്ന സാഹചര്യത്തിലും ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ആത്മവിശ്വാസത്തിന്റെ തിളക്കം ഏവർക്കും അത്ഭുതമായിരുന്നു . മറ്റാരും കാണാൻ സാധ്യത ഇല്ലാത്ത അവളുടെ പുഞ്ചിരി, അവൾ ഓർമ്മയുടെ മേച്ചിൽപ്പുറങ്ങളിലൂടെ സ്വതന്ത്രമായലയുകയാണെന്ന് വ്യക്തമാക്കി.

                                              ____________________                                                                    

കുട്ടിക്കുറുമ്പുമായി പൊട്ടിച്ചിരിച്ചു നടക്കുന്ന പ്ലസ്‍ ടുക്കാരി. എല്ലാവർക്കും പ്രിയങ്കരി. നാട്ടുകാരുടേയും വീട്ടുകാരുടേയും ചിന്നുട്ടി. സ്കൂളിലെല്ലാവരുടെയും കണ്ണിലുണ്ണി. ശാംഭവി എന്ന പേരുപോലും എല്ലാവരുടേയും മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതായിരുന്നു. സ്കൂൾ ജീവിതത്തിലെ അവസാന വർഷമാണ് അവൾക്ക് ഈ അധ്യയന വർഷം. കൊല്ലപരീക്ഷക്ക് ശേഷമുള്ള വേനലവധിയെക്കുറിച്ച് അവൾ കണ്ട സ്വപ്നത്തിന് ഇരട്ടി മധുരമായിരുന്നു. പ്ലസ് ടു പൂർത്തിയാക്കുന്നതോട് കൂടി അവൾ തന്റെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കും. ലക്ഷ്യപ്രാപ്തിക്കായുള്ള കഠിനാദ്ധ്വാനത്തിനിടയിൽ , പാതി വഴിയിൽ ഉപേക്ഷിച്ച തന്റെ സർഗാത്മക ശേഷികൾ വീണ്ടെടുക്കാൻ വേണ്ടിയുള്ളതു കൂടിയായിരുന്നു അവൾക്ക് ഈ അവധി . പ്രിയദർശൻ സിനിമകളിലെ പോലെ, അവളുടെ സ്വപ്നങ്ങളുടെ ചിറകരിയാൻ വിധി ഒരു വില്ലൻ പരിവേഷം സ്വീകരിക്കുമെന്ന് ആരും അറിഞ്ഞില്ല .

                                                  ____________________    

നഗ്നനേത്രങ്ങളാൽ ദൃശ്യമല്ലാത്ത ഒരു കുഞ്ഞൻ വൈറസ് മനുഷ്യരാശിക്കെതിരെ പ്രതിനായകനായി അവതരിക്കുമെന്നത് തീർത്തും അചിന്തനീയമായിരുന്നു. മാർച്ച് 10 എന്ന ഇരുണ്ട ദിനത്തിൽ അത് മലയാള ജനതയെ ആകമാനം സ്തംഭിപ്പിച്ചു. ഹയർ സെക്കണ്ടറിയുടെ പരീക്ഷ മാറ്റിവെക്കില്ല എന്ന അറിയിപ്പിൽ അവളും അല്പം ആശ്വാസം കണ്ടെത്തി. സാഹചര്യങ്ങൾ അതിവേഗത്തിൽ മോശമായികൊണ്ടിരുന്നു . പരീക്ഷകൾ മാറ്റിവെച്ചെന്ന് മാർച്ച് 20 -ന് വന്ന വാർത്ത അവളെ അടിമുടി തളർത്തി. നാലു പരീക്ഷകൾ കഴിഞ്ഞിരുന്നു. ഇനിയെന്ന് എന്ന അനിശ്ചിതത്വം അവളിൽ ആശങ്കയും ആശ്വാസവും ഒരേ അളവിൽ നിറച്ചു. പിറ്റേന്ന് തന്നെ മിഷൻ ഹോസ്പിറ്റലിലെ 'ഗാസ്‌ട്രോ' യെ കാണാൻ പോകണമെന്ന തീരുമാനം അവളുടെ അമ്മയുടേതായിരുന്നു. അപ്പോയെൻമെന്റ് ഉണ്ടായിരുന്നതിനാൽ അവർക്ക് ഡോക്ടറെ വേഗം കണ്ടിറങ്ങുവാൻ സാധിച്ചു. Dehydration caused by diarrhoea followed by constipation and blood loss - എന്ന് ഡോക്ടർ അടിവരയിട്ട വാചകങ്ങളുദ്ധരിച്ച് അവളുടെ നിസ്സാരമട്ടിനെ കുറ്റപ്പെടുത്തുകയായിരുന്നു അമ്മ. ആശുപത്രിയിലുള്ള മറ്റെല്ലാവരും മുഖാവരണം ധരിച്ച് കാണപ്പെട്ടപ്പോൾ , അവരുടെ എതിർ ദിശയിൽ നിന്ന് നടന്നു വന്ന ഖദർ വേഷധാരി മാത്രം മുഖാവരണം ധരിച്ചിരുന്നില്ല. ആ മുഖം വ്യക്തമായപ്പോൾ അവൾ പതുക്കെ മുഖാവരണം നീക്കി പുഞ്ചിരിച്ചു .

                                              ______________________                                    

വാതിൽ തുറന്നടയുന്ന ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി. എന്താ ചിന്നുട്ട്യേ നീ ഇത്രമാത്രം ചിന്തിച്ചു കൂട്ടണേ എന്ന ശബ്ദമാണ് 'പി.പി.ഇ' ധരിച്ചു വന്ന ആ രൂപം രേണു സിസ്റ്ററാണെന്ന് തിരിച്ചറിയാൻ അവളെ സഹായിച്ചത്. 'ഇത് ധരിച്ചെത്തുന്ന എല്ലാവരും കാഴ്ചയിൽ ഒരു പോലെ ആണല്ലോ' എന്ന തിരിച്ചറിവ് അവളെ പൊട്ടിച്ചിരിപ്പിച്ചു. അതേ സമയം , സ്വയം മറന്നുള്ള ആ ചിരിയിൽ ഉമിനീര് വായുവിലേക്ക് പടരരുതെന്ന കാര്യത്തിൽ അവൾ അതീവ ശ്രദ്ധാലുവായിരുന്നു. ആലോചിച്ചാലോചിച്ച് ന്റെ പൊട്ടത്തികുട്ടിയുടെ രണ്ടു പിരീം കൂടി ലൂസായോ , ന്റെ കൃഷ്ണാ . രേണു സന്ദർഭം പാഴാക്കാതെ ചോദിച്ചു. ചിന്നുവിനുള്ള ഭക്ഷണവും മരുന്നുമായി എത്തിയതായിരുന്നു രേണു സിസ്റ്റർ. അതൊക്കെ പണ്ടേ ഉള്ളതല്ലേ ചേച്ച്യേ . നിങ്ങളെ എല്ലാവരേം ഈ കോസ്റ്റ്യൂമിൽ കാണുമ്പോ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ട്. ഈ ശബ്ദം മാത്രാണ് നിങ്ങളെ തിരിച്ചറിയാനുള്ള ഏക മാർഗ്ഗം. ചിരിയടക്കുവാനായി അല്പനിമിഷം നിർത്തിയതിനു ശേഷം അവൾ തുടർന്നു. ചേച്ചി സെന്റ് ചെയ്ത ഫോട്ടോകൾ ഉള്ളത് കൊണ്ട് നിങ്ങൾ ഒക്കെ ശെരിക്കും എങ്ങനെ ആണെന്ന് നിക്ക് കാണാൻ പറ്റി . ഇതൊക്കെ മാറി എല്ലാരും സേഫ് ആയതിനു ശേഷം നിങ്ങളെവെച്ച് ഞാനൊരു ഷോർട് ഫിലിം ചെയ്യും. 'ചിന്നുവിന്റെ ചിന്തകൾ' ........വൗ ; എന്ത് രസായിരിക്കും അത് അല്ലേ ചേച്ച്യേ. അവരൊരുമിച്ച് ചിരിച്ചു.

                                                 ____________________    

രേണു അവളെ ഭക്ഷണവും മരുന്നും കഴിപ്പിച്ച് , രോഗവിവരങ്ങളൊക്കെ സംസാരത്തിനിടയിൽ ചോദിച്ചറിഞ്ഞ് , അവളുടെ മുറി വിട്ടിറങ്ങുമ്പോഴേക്കും അവൾ വായന ആരംഭിച്ചിരുന്നു. പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന പേ വാർഡിലായിരുന്നു അവളുടെ മുറി. മുറി വിട്ടിറങ്ങിയ രേണുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ധരിച്ചിരുന്ന 'പി.പി.ഇ' ശ്രദ്ധാപൂർവ്വം ഊരിമാറ്റി മഞ്ഞ 'ബയോ -ഹസാഡ്' ബാഗിൽ നിക്ഷേപിച്ചത്തിനു ശേഷം പുതിയ 'പി.പി.ഇ' ആവരണമണിയുന്ന ഇടവേളയിൽ മനസ്സിൽ ചിന്നുവിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകളായിരുന്നു. 'അവളിവിടെ വന്നിട്ട് 4 ദിവസമെ ആയിട്ടുള്ളു. തന്റെ അച്ഛൻ കഴിഞ്ഞ് തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വം. എന്നെ നിരീക്ഷണത്തിൽ വെക്കരുത്. വേഗം ഐസൊലേഷനിലേക്ക് മാറ്റൂ എന്നവൾ വാശിപിടിക്കുമ്പോൾ ആ കണ്ണുകളിലെ പതർച്ചയില്ലായ്മയും നിശ്ചയദാർഢ്യവും തന്നെ അമ്പരപ്പിച്ചിരുന്നു. ഇ.എൻ.ടി. സർജൻ ശങ്കർ ലാലിന്റെ ഇടതടവില്ലാതെയുള്ള ഫോൺ വിളികൾ , ഈ കേസിൽ അയാൾക്കുണ്ടായിരുന്ന പ്രത്യേക താത്പര്യം വ്യക്തമാക്കിയിരുന്നു. കുഞ്ഞനിയത്തിയെക്കുറിച്ചുള്ള ഏട്ടൻ ഡോക്ടറുടെ ഭയം അവളുടെ പോസിറ്റീവ് റിസൾട്ടിലൂടെ സത്യമായി. അവൾ കോവിഡ് പോസിറ്റീവ് ആണ്. പരിശോധനാഫലം കേട്ടപ്പോൾ അന്ധാളിപ്പിന്റെയും ഇച്ഛാഭംഗത്തിന്റേയും ചെറുലാഞ്ചനകൾ പോലുമാ മുഖത്തുനിന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നത് തന്നെ അതിലുമേറെ അത്ഭുതപ്പെടുത്തി. മാനസികമായി തളരാതിരിക്കാൻ, നിരീക്ഷണത്തിലുള്ളവർക്കും, പോസിറ്റീവ് കേസുകൾക്കും കൗൺസിലിംഗ് സൗകര്യം ഒരുക്കാറുള്ള തങ്ങളെ , ഓരോ വാക്കിലും പോസിറ്റീവ് ഊർജ്ജം പ്രസരിപ്പിക്കുന്ന അവൾ ഞെട്ടിച്ചുകളഞ്ഞു. ചിന്നു.. അവളൊരു അത്ഭുതമാണ്. അനിയത്തിയോടുള്ള വാത്സല്യം കണ്ണീരായി മാറുന്നതിനെ നിയന്ത്രിക്കുവാൻ തന്നെ പഠിപ്പിച്ചതും അവൾ തന്നെയാണ്.' അപ്പോഴേക്കും രേണു നിരീക്ഷണത്തിൽ കഴിയുന്നവരുടെ വാർഡിൽ എത്തിയിരുന്നു.

                                          ____________________    

പേ വാർഡിലെ ഡ്യൂട്ടി നേഴ്‌സുമാർക്ക് ചിന്നൂട്ടി അതീവ പ്രിയങ്കരിയായിത്തീർന്നത് എത്രപെട്ടന്നാണെന്നോ ? കേൾക്കുന്നവരുടെ നീറുന്ന മനസ്സിന് സാന്ത്വനത്തിന്റെ ഹിമസ്പർശമായിരുന്നു അവളുടെ വാക്കുകൾ. ആരെയും കീഴ്‌പ്പെടുത്താൻ പോന്ന ചിരിക്കുന്ന കണ്ണുകൾ ; അവളുടെ പുഞ്ചിരി മുഖാവരണത്തിനടിയിലൂടെ കാണുകയെന്നത്‌ അസാധ്യമായിരുന്നുവല്ലോ. പുസ്തകങ്ങളെ ഭ്രാന്തമായി പ്രണയിച്ചവൾ, പി.ഡി.എഫുകളിലൂടെയും , രോഗികൾക്ക് നൽകപ്പെടുന്ന പുസ്തകങ്ങളിലൂടെയും മണിക്കൂറുകൾ വായനയിൽ മുഴുകി. തൊണ്ടയെ തളർത്തുന്ന കഠിനമായ ചുമയിലും പേ വാർഡിന്റെ വരാന്തയിലൂടൊഴുകിയ അവളുടെ മധുരാലാപനത്തിൽ വൈറസ് ബാധയുടെ വിഭ്രാന്തിപോലും അലിഞ്ഞില്ലാതായി.

                                           ____________________    

ആശുപത്രിയിലെ ഏകാന്ത വാസത്തിന്റെ 6ാം ദിവസം ചിന്നുവിന്റെ 17ാം പിറന്നാളായിരുന്നു. ഹാപ്പി ബർത്ത്‌ ഡേ ചിന്നുമോളെ എന്ന അഭിവാദ്യമാണ് എം.ടി.യുടെ രണ്ടാമൂഴത്തിൽ നിന്നും കണ്ണും മനസ്സുമെടുക്കാൻ അവളെ പ്രേരിപ്പിച്ചത്. ഹെഡ് നേഴ്‌സ് സിസിലി സിസ്റ്ററായിരുന്നു അത്. ന്റെ മോൾക്ക് ആന്റിയുടെ ചെറിയ ഗിഫ്റ്റ് എന്ന് പറഞ്ഞു നീട്ടിയ കനമുള്ള പൊതി വാങ്ങി തുറന്നപ്പോൾ അവൾക്ക് അമ്പരപ്പടക്കാൻ കഴിഞ്ഞില്ല - രണ്ട് പുസ്തകങ്ങളായിരുന്നു അത് - പത്മരാജന്റെ സമ്പൂർണ്ണ കൃതികളും,William Shakespeare - A Compilation Of His Major Works'. ആ സമ്മാനത്തിൽ അവളുടെ കാഴ്ച മങ്ങി. ആദ്യമായി അവളുടെ കണ്ണുനീർ കണ്ട സിസിലി സിസ്റ്റർ അന്ധാളിച്ചു. ആന്റി.. നിക്ക് എത്ര സന്തോഷായി എന്നറിയ്യോ? കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ തോന്നുന്നുണ്ട്. ഡിസ്പോസബിൾ ടിഷ്യുകൊണ്ട് കണ്ണു തുടച്ചതിന് ശേഷം അവൾ‌ തുടർന്നു. ഇതൊക്കെ മാറീട്ട്‌ തരാട്ടോ അവൾ ചിരിച്ചു. ആ ചിരിയിൽ പങ്കുചേരുകയല്ലാതെ സിസിലിക്ക്‌ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രേണു സിസ്റ്റർ സമ്മാനിച്ച ഉഷ്ണരാശി കിടക്കയുടെ മീതെ തന്നെയുണ്ടായിരുന്നു.

                                              ________________________

നടന്നടുക്കുന്ന ആ മുഖം വ്യക്തമായപ്പോൾ അവൾ പതുക്കെ മുഖാവരണം നീക്കി പുഞ്ചിരിച്ചു. കിഷോർ സർ അവൾ മന്ത്രിച്ചു. അമ്മ മരുന്ന് വാങ്ങിച്ച് വണ്ടിയുടെ അടുത്തേക്ക്‌ പൊക്കോളു. ഞാൻ സാറിനെ കണ്ട് വരാം. എന്നവൾ പറഞ്ഞതും അമ്മ തലയാട്ടിക്കൊണ്ട് നടന്നു നീങ്ങി. അവൾ ഏതെങ്കിലുമൊരു ഖദർ വേഷധാരിയുമായുള്ള ബന്ധം വിലമതിക്കുന്നുവെങ്കിൽ അത് അദ്ദേഹത്തിന്റേതായിരുന്നു. തന്നെ നോക്കി പുഞ്ചിരിക്കുന്ന മുഖം തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും ഊഷ്മളമായൊരു പുഞ്ചിരി വിടർന്നു. ന്താ ശാംഭവിക്കുട്ട്യേ ? ഇവിടെ കാണുംന്ന് വിചാരിച്ചില്ല. എന്താ ന്റെ കുട്ടിക്ക് അയാൾ അവളുടെ കീഴ്താടി പിടിച്ചു. അത് സാറേ.. കുഞ്ഞൻ പണി കിട്ടി. ലൂസ് മോഷൻ പിടിച്ചതാ. അവൾ ജാള്യതയോടെ ചിരിച്ചു. അതിന് മാത്രളളതൊക്കെ നീ കഴിക്കുമെന്ന് കാണുമ്പോ തോന്നുന്നില്ലല്ലോ അദ്ദേഹത്തിന്റെ രസികൻ പ്രയോഗം അവളേയും അദ്ദേഹത്തിന്റെ അനുചര സംഘത്തേയും ഒരു പോലെ ചിരിപ്പിച്ചു. അദ്ദേഹം അവരോടായി തുടർന്നു. ഇവളുണ്ടല്ലോ , ബഹു മിടുക്ക്യാ.. നിക്ക് ഇങ്ങനൊരു മോള് ഉണ്ടായില്യല്ലോ എന്ന് ഞാൻ മിക്കപ്പോഴും ആശയോട് പറയാറുണ്ട്. അവളെ നോക്കി തുടർന്നു. നീ ഇന്റർവ്യൂവിന് പോയി രണ്ടാം റാങ്ക് നേടിയ വിവരമൊക്കെ ഞാനറിഞ്ഞു. നീ വലിയ ഉയരത്തിൽ എത്തണം. എത്തും. എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവളുടെ തലയിൽ കൈ വെച്ചപ്പോൾ അവൾ കുമ്പിട്ട് അദ്ദേഹത്തിന്റെ കാലു തൊട്ട് വണങ്ങുവാൻ മറന്നില്ല. അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവളുടെ മൂർദ്ധാവിൽ അദ്ദേഹം ചുംബിച്ചപ്പോൾ രണ്ടു ജോഡി കണ്ണുകൾ ആനന്ദാശ്രുക്കളാൽ തിളങ്ങിയിരുന്നു.

                                           ____________________             

അതു വരെ ധരിച്ചിരുന്ന മുഖാവരണം ചവറ്റുകുട്ടയിലിട്ടപ്പോൾ ഒരു അറ്റൻഡർ അവൾക്ക് പുതിയ മുഖാവരണം നൽകി. അന്തരാത്മാവിന്റെ മന്ത്രണങൾ അവളെ തെല്ലെങ്കിലും അസ്വസ്ഥയാക്കാതിരുന്നില്ല. ആശുപത്രിയിൽ നടന്ന ഓരോ സംഭവങ്ങളും അവൾ വീണ്ടും വീണ്ടും മഥനം ചെയ്‌തുകൊണ്ടിരുന്നു. അമ്മയുടെ ഒപ്പം ഒരേ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും അവൾ അമ്മയെ സ്പർശിക്കാതിരിക്കാൻ തീവ്രമായി ശ്രദ്ധിച്ചിരുന്നു. സഹജവാസന ചില ധാരണകളിലെത്താൻ അവളെ നിർബന്ധിതയാക്കി.

                                           ___________________________

ആശുപത്രി മുറിക്കുള്ളിലെ 8 ദിവസത്തെ ഏകാന്ത വാസം ആ മുറിയിലെ ഓരോ അണുവിനോടും അവളെ പരിചിതയാക്കി. ഉറക്കമില്ലാത്ത രാത്രികളിലെ കണ്ണീർ പേമാരികൾക്കും പ്രകാശം നിറഞ്ഞ പകലുകളിലെ പൊട്ടിച്ചിരികൾക്കും അവ ഒരുപോലെ സാക്ഷ്യം വഹിച്ചു. കരഞ്ഞുകരഞ്ഞ്‌ രാത്രിയുടെ അന്തിമയാമങ്ങളിലെപ്പോഴോ അവൾ തളർന്നുറങ്ങി. മനശ്ശക്തി വേണ്ടതിലധികം ഉണ്ടായിരുന്ന അവൾ ഒരിക്കൽ പോലും വിധിയെ പഴിച്ചില്ല. താൻ തളർന്നാൽ കുടുംബം തളരുമെന്ന് ചിന്നുവിന് അറിയാമായിരുന്നു. ഏകാന്തവാസത്തിന്റെ എല്ലു നുറുങ്ങുന്ന വേദനയിലും വീഡിയോ കോളിൽ അച്ഛനേയും അമ്മയേയും കാണുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു സംസാരിച്ചു. അവളുടെ അമ്മ കരച്ചിലടക്കാൻ പാടുപെടുന്നത് ആ കണ്ണുകൾ വ്യക്തമാക്കിയിരുന്നു. അച്ഛന്റെ മുഖം ശാന്തമായി കാണപ്പെട്ടു. അദ്ദേഹമായിരുന്നു അവളുടെ സകല ശക്തികളുടെയും ഉറവിടം. നാട്ടുകാർ പോലും തന്റെ രോഗവിവരമറിയരുതെന്ന് ശഠിച്ചത് അവളായിരുന്നു. വേണ്ടപ്പെട്ടവരോട് വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെ ബന്ധപ്പെടുമ്പോഴും അവരുമായി വീഡിയോ കോളിനുള്ള സാഹചര്യങ്ങൾ അവൾ തന്ത്രപൂർവ്വം. ഒഴിവാക്കി. ഡോ . ശങ്കർ ലാൽ ; അവളുടെ ശങ്കു ഏട്ടൻ , തിരക്കേറിയ ജീവിതത്തിനിടയിലും അവളുമായി സംസാരിക്കാൻ സമയം കണ്ടെത്തി.

                                                __________________

അന്നേ ദിവസത്തെ ഷിഫ്റ്റ് കഴിഞ്ഞ് തന്റെ റൂമിലായിരുന്ന രേണുവപ്പോൾ പിറന്നാൾ ദിവസം ചിന്നു ആരംഭിച്ച ബ്ലോഗിലൂടെ കണ്ണോടിക്കുകയായിരുന്നു. ഞാനിടങ്ങൾ എന്ന സ്വയം പരിചയപ്പെടുത്തലോടുകൂടിയ ആ ബ്ലോഗ് പേജ് മൂന്നു-നാല് ദിവസത്തിനുള്ളിൽ തന്നെ ഒരുപാട് പേര് സന്ദർശിച്ചിരുന്നു. തളർന്നു പോകുന്ന മനസ്സിന് ഉന്മേഷമേകാൻ തക്ക ശക്തിയുള്ളതായിരുന്നു അവളുടെ വാക്കുകൾ. ആത്മഹത്യ ചെയ്യുവാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം , എന്നു തുടങ്ങുന്ന അവളുടെ ഒരു പോസ്റ്റ് ആശയറ്റവർക്കുള്ളതാണെന്ന് കരുതിയെങ്കിലും , വായന പുരോഗമിക്കുമ്പോൾ ചിന്നുവിന്റെ വാക്കുകൾ രേണുവിന്റെ ചിന്താഗതിയിൽ പരിണാമം സൃഷ്ടിച്ചുകൊണ്ടിരുന്നു. ആ പോസ്റ്റിനു ലഭിച്ച മറുകുറിപ്പുകളിലൊന്ന് ഇങ്ങനെയായിരുന്നു . സ്വയം മരിക്കാനുറച്ച് തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് ഈ പോസ്റ്റ് വായിക്കാനിടവന്നത് . നിങ്ങളാണ് ; നിങ്ങളുടെ വാക്കുകളാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം.നിങ്ങളെന്റെ കാഴ്‌ചപ്പാട്‌ മാറ്റി. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. നിങ്ങളോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു . എന്റെ നമ്പർ ചുവടെ ചേർക്കുന്നു. ആ കുറിപ്പ് രേണുവിന്റെ കണ്ണുകൾ നിറച്ചിരുന്നു. ഓരോ രണ്ടു ദിവസം കൂടുമ്പോളും തൊണ്ടയിലെ സ്രവത്തിന്റെയും രക്ത സാമ്പിളിന്റെയും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കേട്ട് തന്റെ വിധി എന്തെന്നുപോലുമറിയാതെ അസ്ഥിപഞ്ചരത്തിൽ തടവുപുള്ളിയായി കഴിയുന്ന ഒരുവൾക്കെങ്ങനെയാണ് മറ്റുള്ളവരെ ഇത്ര ഫലപ്രദമായി സാന്ത്വനിപ്പിക്കാനാവുന്നത് ? അവൾ ഇവിടെ എത്തിയ ആദ്യ ദിവസം പേടിയുണ്ടോ മോളേ എന്ന് താൻ ചോദിച്ചിരുന്നു. പേടി എന്തിനാ ചേച്ച്യേ ? ഒരു വട്ടമല്ലേ മരിക്കുള്ളൂ. മരണത്തിനെ പേടി ഉണ്ടെങ്കിലല്ലേ മറ്റെന്തിനേയും പേടി വേണ്ടു. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു. ഒരു നൂറായിരം മോഹങ്ങളുണ്ട് ചേച്ച്യേ. അതിലൊരു നൂറെണ്ണം പോലും സാധിക്കാൻ സമയം തരാതെ ഈശ്വരനെന്ന അത്ര പെട്ടന്നൊന്നും വിളിക്കില്യ. പിന്നെ , കൊറച്ചു വെഷമം ഒക്കെ ഉണ്ട്. പക്ഷെ , എല്ലാവരുടെ മുന്നിലും ദിങ്ങനെ ചിരിക്കുമ്പോ , അവരും ഹാപ്പി , നമ്മളും ഹാപ്പി. അവളുടെ വാക്കുകൾ തന്നെ മുട്ടിനു കീഴ്‌പ്പോട്ട് തളർത്തിയിരുന്നു. തിരക്കേറിയ ആ ദിനത്തിലെ ഓട്ടപ്പാച്ചിലുകൾ അപ്പോഴേക്കും രേണുവിനെ ഗാഢനിദ്രയിലേക്ക് തള്ളിയിട്ടിരുന്നു.

                                                ___________________________

വീട്ടിലെത്തിയപ്പോഴേക്കും അവൾ ചില ധാരണകളിലെത്തിയിരുന്നു. മനസ്സിൽ രൂപപ്പെട്ട അങ്കലാപ്പ് ദേഷ്യമായി അവളുടെ പെരുമാറ്റത്തിൽ നിഴലിച്ചിരുന്നു. കുളിച്ച് വസ്ത്രം മാറാൻ അമ്മയെ നിർബന്ധിച്ച അവൾ അച്ഛനോട് പോലും ഒന്നും മിണ്ടാതെ ഫോണുമായി , അവളുടെ മുറിയിൽ കയറി വാതിലടച്ചു. അതെ, കിഷോർ സാർ അസാധാരണമായി കിതച്ചിരുന്നു. ശ്വസിക്കുമ്പോൾ അദ്ദേഹം നേരിട്ടിരുന്ന ബുദ്ധിമുട്ട് , സംസാരത്തിൽ വ്യക്തമായിരുന്നു. തന്റെ കീഴ്താടിയിൽ സ്പർശിക്കുമ്പോൾ ആ കൈക്ക് അസാധാരണമായ ചൂടുണ്ടായിരുന്നോ ? കണ്ണിൽ ഇരുട്ട് കയറുമ്പോഴും , തന്റെ വയലിനിന്റെ കമ്പി പൊട്ടിയതുപോൽ , മോഹങ്ങളുടെ ചില്ലുഭരണി തകർന്നുടയുന്നത് ; സ്വപ്‌നങ്ങൾ ശിഥിലമായ് പോകുന്നത് അവളറിഞ്ഞു .

                                         ____________________    

അവളെ തനിച്ചിരിക്കാൻ അനുവദിക്കുകയെന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അവളവിടെ എല്ലാം നഷ്ടപ്പെട്ടവളെപ്പോൽ തേങ്ങുകയാണെന്നത് അദ്ദേഹത്തിന് അജ്ഞമായിരുന്നു. പാടുപെട്ട് കരച്ചിലടക്കി അവൾ ഡോ . ശങ്കർ ലാലിനെ വിളിച്ചു. കൂടെ പിറക്കാതെ പോയ തന്റെ കൂടപ്പിറപ്പാണ് വിളിക്കുന്നതെന്ന് കണ്ട് ഫോണെടുത്ത ശങ്കർ കേട്ടത് അവളുടെ തേങ്ങലായിരുന്നു. ചിന്നൂ .. എന്താ ... എന്താ പറ്റീത്‌ ? നീയീ കരച്ചിലൊന്ന് നിർത്ത് ഞാൻ പറയണത് ഒന്ന് ക്ഷമയോടെ കേൾക്കണം കരച്ചിലടക്കി അവൾ പറഞ്ഞു. ശേഷം , ആശുപത്രിയിൽ വെച്ചുണ്ടായതെല്ലാം അവൾ അയാളോട് പറഞ്ഞു. നീയെന്താ പറഞ്ഞു വരണേ ഏട്ടാ .. കിഷോർ സർ ഒരു സാമൂഹ്യ പ്രവർത്തകനല്ലേ , ഒരുപാട് സഞ്ചരിക്കുന്നയാൾ. അദ്ദേഹത്തിന് രോഗമുണ്ടെന്ന് സംശയം ഉണ്ട്. അദ്ദേഹം വഴി അത് എന്നിലേക്ക് പടർന്നിരിക്കാനും സാധ്യത ഉണ്ട്. ഞാൻ കാരണം ന്റെ അച്ഛനും അമ്മയ്ക്കും ഒന്നും വരരുത്. അവൾ പറഞ്ഞു നിർത്തി. ചിന്നൂ ... നീ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടല്ലേ. നിനക്ക് ഒന്നും ഇല്ല. ഒന്നും വരില്ല. ഏട്ടാ , അതെന്തോ ആയിക്കോട്ടെ.. ഞാനെന്റെ മുറിയിൽ ഒറ്റക്ക് ഇരിക്കാം , കൊറച്ചു ദിവസം. ഏട്ടൻ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. ശരി. നീ വെഷമിക്കണ്ടാ ... നിനക്ക് ഒന്നും വരില്ല. എന്ന് പറഞ്ഞു അയാൾ ഫോൺ വെച്ചപ്പോഴും ഉള്ളിൽ കനലെരിയുന്നുണ്ടായിരുന്നു.

                                      ____________________    

വീട്ടിലെ ഏകാന്തവാസത്തിന്റെ മൂന്നാം ദിനം കിഷോർ സാറിന് രോഗ ബാധയുണ്ടെന്ന് കണ്ടെത്തി. അതിനോടകം തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ അവൾക്ക് സാധിച്ചു. ചുമയും, തലവേദനയും അവളുടെ സംശയത്തെ ബലപ്പെടുത്തുന്ന ലക്ഷണങ്ങളായിരുന്നു. വീട്ടിലെ , ആറാം ദിവസം, കലശലായ വയറ്റിന്നുപ്പോക്ക് , ശങ്കറിന്റെ അനുവാദത്തോടുകൂടി ദിശ യിൽ അറിയിക്കാൻ അവളെ നിർബന്ധിതയാക്കി. അവർക്ക് കൃത്യമായി വിവരങ്ങൾ നൽകാൻ ചിന്നുവിന് സാധ്യമായിരുന്നു. ഒരു സന്ദേഹത്തിന്റെ പുറത്ത് , തന്നിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കുവാൻ അവൾ കാണിച്ച നിഷ്കർഷ അവരെ അത്ഭുതപ്പെടുത്തി. അവളുടെ ആത്മാർത്ഥ യാചനകളെ മാനിച്ച് നാട്ടുകാർ പോലുമറിയാതെ അവളെ ആശുപത്രിയിലേക്ക് മാറ്റി. പോകുന്നതിനു മുൻപ് തന്റെ മുറി അണുവിമുക്തമാക്കപ്പെടുമെന്ന് ഉറപ്പ് വരുത്താൻ അവൾ മറന്നില്ല. +2 വിദ്യാർത്ഥിനിക്ക് രോഗ ബാധ. വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ടതില്ല. എന്ന രണ്ട് വരിയിൽ കൂടുതൽ മാധ്യമങ്ങളും അവളെ അറിഞ്ഞില്ല. ശാംഭവി അവർക്ക് ചിന്നുവായും , ചിന്നു ഒരു അത്ഭുതമായും , ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് പ്രിയങ്കരിയായും മാറി.

                                             _________________________  

തന്റെ ഏകാന്തവാസം ഒരാഘോഷമാക്കി മാറ്റുകയായിരുന്നു അവൾ . ഡ്യൂട്ടി ഡോക്ടർ നിലേഷ് സമ്മാനിച്ച പെൻസിലുകളുപയോഗിച്ച് രേണു നൽകിയ പുസ്തകത്തിൽ അവൾ തന്റെ അച്ഛന്റേയും അമ്മയുടേയും ഛായാചിത്രങ്ങൾ വരച്ചു. ശങ്കറിന്റെ ചിത്രം വരച്ചു പൂർത്തിയാക്കുമ്പോഴാണ് നീലേഷും രേണുവും സിസിലിയും അടങ്ങിയ മൂവർ സംഘം പരിശോധനക്കെത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ നീലേഷ് തന്റെ സുഹൃത്തിന്റെ ചിത്രം തിരിച്ചറിഞ്ഞു . നീയൊരു സംഭവം തന്നെ ആണല്ലോ ചിന്നൂ ! ഞങ്ങളുടെ ചിത്രവും വരച്ചു തരുമോ  ? നീലേഷ് ചോദിച്ചു. എന്റെയും സിസിലി ചേച്ചിയുടെയും ചിത്രം അവൾ വരച്ചു തന്നിട്ടുണ്ട് രേണു നീലേഷിനോടായി പറഞ്ഞു. കൊള്ളാം .. ഇനി വേറെ എന്തൊക്കെ ഉണ്ട് കലാവിരുതുകൾ  ? ഡാൻസ് കളിക്ക്യോ ? ഭരതനാട്യം , കുച്ചുപ്പുഡി ഒക്കെ ? ചിരിച്ചുകൊണ്ട് നീലേഷ് ചിന്നുവിനോട് ചോദിച്ചു. മറുപടിയായി അവൾ കണ്ണിറുക്കി കാണിച്ചു. സകലകാലാവല്ലഭി ആണല്ലോ ! എല്ലാം കൂടി അങ്ങനെ വരുന്നത് അപൂർവ്വമാണ് . എന്ന നീലേഷിന്റെ അഭിപ്രായത്തിൽ പുഞ്ചിരിച്ച എല്ലാവരെയും, ആയുസ്സ് ഇട്ടിട്ടുണ്ടോ ആവോ എന്ന ചിന്നുവിന്റെ മറുപടി വിഷാദത്തിലാഴ്ത്തി. ചുമ കലശലായി കൂടിയതിനെത്തുടർന്ന് ചിന്നു രക്തം കലർന്ന സ്രവമായിരുന്നു തുപ്പിയിരുന്നത്. ഇത് , വൈറസ് ബാധ കരളിലേക്ക് പടർന്നിരിക്കുമോ എന്ന ആശങ്കക്ക് വഴിവെച്ചു.

                                         ____________________    

കഴിഞ്ഞ ദിവസങ്ങളിൽ അവൾക്ക് ചെറിയ അളവിൽ പാരസെറ്റമോളും ഹൈഡ്രോക്‌സിക്ലോറോക്വിനും നൽകിയിരുന്നു. അത് അവളുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. പരിശോധനാഫലം പോസിറ്റീവ് ആയി തുടർന്നു . പനി , ന്യുമോണിയയായി മാറുന്നില്ല എന്നതായിരുന്നു അവളുടെ കാര്യത്തിലെ ഏക ആശ്വാസം. ശങ്കറിനോടും , മുതിർന്ന നാല് ഡോക്ടർമാരോടും കൂടിയാലോചിച്ച് അവൾക്ക് കൂടുതൽ ഡോസിൽ മരുന്ന് നൽകാനുള്ള തീരുമാനം നീലേഷിന്റേതായിരുന്നു. മരുന്നിന്റെ ഡോസിൽ അവൾ പലപ്പോഴും ഗാഢമായ നിദ്രയിൽ ആണ്ടുപോയി. പുതിയ കോഴ്സ് തുടങ്ങിയതിന് 6 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അവളുടെ സാമ്പിൾ പിന്നീട് പരിശോധിച്ചത്. അവളുടെ ഭാവിക്ക് മീതെ അനിശ്ചിതത്വം പടർത്തി നിന്ന ഇരുണ്ട കാർമേഘം നീങ്ങിയിരുന്നു. 18 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം അവളുടെ പരിശോധനാഫലം ആദ്യമായി നെഗറ്റീവായി . അവളുടെ അച്ഛനും അമ്മയും ശങ്കു ഏട്ടനും സ്വസ്ഥമായി ഉറങ്ങിയ ദിവസം.

                                               ____________________    

ഏഴു ദിവസം അവൾ നിരീക്ഷണ വാർഡിൽ കഴിഞ്ഞു. അണുവിന്റെ ഒരു കണിക പോലും ശരീരത്തിൽ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുന്നതിനായിരുന്നു അത്. മധുര പലഹാരങ്ങൾ നൽകി ആശുപത്രി അധികൃതരും അവളെ പരിചരിച്ച സംഘവും, ശങ്കറിനൊപ്പം അവളെ യാത്രയാക്കുമ്പോൾ , ഒരു യുദ്ധം ജയിച്ച ഭാവമായിരുന്നു അവരുടെ മുഖത്ത്.

                                            ____________________    

വീട്ടിലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുൻപ് ചിന്നുവിനൊപ്പം തന്റെ കാറിലിരുന്ന് ശങ്കർ തന്റെ വ്യക്തിപരമായ സന്തോഷം ഒരു ഫേസ്‍ബുക്ക് ലൈവിലൂടെ പങ്കുവെക്കാൻ മറന്നില്ല. ചിന്നുവിന്റെ കഥ അയാൾ ലോകത്തോട് പറഞ്ഞു. ശങ്കർ ചിന്നുവിന്‌ ഫോൺ കൈമാറിക്കൊണ്ട് വണ്ടി സ്റ്റാർട്ടാക്കി യാത്ര ആരംഭിച്ചു. നമസ്തേ, ഞാൻ ആണ് ശാംഭവി, ഡോക്ടർ സർ പറഞ്ഞ ചിന്നു. ശങ്കറിനെ നോക്കി അവൾ കണ്ണിറുക്കി. അയാളെ ചൊടിപ്പിക്കാൻ അവൾ ഡോക്ടർ സർ എന്ന് വിളിക്കുമായിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. ഞാനാരെന്ന് പോലുമറിയാതെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന്. എന്നെ കുഞ്ഞുകുട്ടിയെ പോലെ നോക്കിയ ഡോ. നീലേഷേട്ടന്‌ . നഴ്സുമാരായ സിസിലി ആന്റിക്ക്, രേണു ചേച്ചിക്ക്. എനിക്കുള്ള കിടക്ക വിരി മുതൽ എല്ലാ ചിലവുകളും വഹിച്ച ഡോ. ശങ്കർ ലാൽ സർ, ന്റെ ശങ്കു ഏട്ടന്. ശങ്കർ അവളെ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിശബ്ദമായി 'ഐ നോ' എന്ന് ചുണ്ടനക്കി. അവൾ തുടർന്നു, എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. പരമാവധി സന്തോഷിക്കുക. തോറ്റ് മുട്ടുമടക്കുന്നവരല്ല നമ്മൾ മലയാളികൾ. എന്തിനേയും പോലെ , നമ്മൾ ഇതും അതിജീവിക്കും.

                                              ____________________    

ബൈ പറഞ്ഞ് അവൾ ആ ലൈവ് അവസാനിപ്പിക്കുമ്പോൾ കാണികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ലോക് ഡൗൺ ജീവിതം വെറുക്കുന്നവർക്ക്‌ , രോഗത്തെ അതിജീവിച്ച ശാംഭവി ഒരു പ്രചോദനമായിരുന്നു. അവളെപ്പോലുള്ള നിരവധി ജീവനുകൾ രക്ഷിക്കാൻ , രോഗത്തെ പിടിച്ചു കെട്ടാൻ , രാപകലില്ലാതെ പരിശ്രമിച്ച, പരിശ്രമിക്കുന്ന ആരോഗ്യപാലകർക്ക്.. ബിഗ് സല്യൂട്ട്.


സി. സേതുലക്ഷ്മി
11 ശ്രീ കൃഷ്‌ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ