വി.എച്ച്.എസ്.എസ്. ഇരുമ്പനം/ അദ്ധ്യാപകരുടെ രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൂര്യൻ .....ഊർജ്ജത്തിന്റെ അനന്ത സ്രോതസ്സ് ________ BY THOMAS YOYAKU P.

ലോകം വലിയൊരു ഊർജ്ജപ്രതിസന്ധിയെ നേരിടുന്ന കാലഘട്ടമാണല്ലോ ഇത്. വർദ്ധിച്ച് വരുന്ന ജനസംഖ്യയും അതിനനുസരിച്ചുണ്ടാകുന്ന ഊർജ്ജവിഭവങ്ങളുടെ അമിത ഉപയോഗവും ഊർജ്ജപ്രതിസന്ധിക്ക് കാരണമാകുന്നു. മാത്രവുമല്ല, ഉപയോഗിച്ചാൽ തീർന്നുപോകുന്നതും പുനർ നിർമ്മിക്കാൻ പറ്റാത്തതുമായ ഫോസിൽ ഇന്ധനങ്ങളാണ് മനുഷ്യൻ തന്റെ ഊർജ്ജാവശ്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളായ സൗരോർജ്ജം, കാറ്റ്,തിരമാല തുടങ്ങിയവയിൽ നിന്നുള്ള ഊർജ്ജം എന്നിവ മനുഷ്യൻ വളരെക്കുറച്ചുമാത്രമേ ഉപയേഗപ്പെടുത്തുന്നുള്ളു. ഭൂമിയിൽ മനുഷ്യന്റെ മുഴുവൻ ഊർജ്ജാവശ്യങ്ങളെയും നേരിടാൻ കഴിയുന്ന ഊർജ്ജത്തിന്റെ അനന്തമായ ശ്രോതസാണ് സൂര്യൻ. സൂര്യനിൽ നടക്കുന്ന ന്യൂക്ലിയാർ ഫ്യൂഷൻ പ്രവർത്തനത്തിന്റെ ഫലമായി 174x1015 വാട്ട് ഊർജ്ജമാണ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നത്. ഇതിൽ ഭൂമിയിലെത്തുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ മനുഷ്യൻ തന്റെ ഊർജ്ജാവശ്യങ്ങൾ നേരിടുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുള്ളു. ജലവും അന്തരീക്ഷവും ചൂടാക്കുന്നതിനും, ധാന്യങ്ങളും വസ്ത്രങ്ങളും മറ്റും ഉണക്കിയെടുക്കുന്നതിനാണ് സാധാരണയായി സൗരോർജ്ജം ഉപയോഗിക്കുന്നത്. മറ്റ് ഗാർഹീകവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങളും കൽക്കരി, ചുരുങ്ങിയ തോതിൽ ജൈവ ഇന്ധനങ്ങൾ എന്നിവയും ഉപയോഗിക്കുന്നു. സൗരോർജ്ജത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, മനുഷ്യന്റെ ഇന്നത്തെ ഊർജ്ജാവശ്യങ്ങൾ മുഴുവനും നേരിടാൻ അതിനാവും. സൗരോർജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാർ ഹീറ്ററുകളും സോളാർ കുക്കറുകളും സോളാർ കോൺസെൻട്രേറ്ററുകളും ജലം ചൂടാക്കുന്നതിനും ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുന്നതിനും ഉപയോഗിക്കാം. ഫോട്ടോ വോൾട്ടായിക് സെല്ലുകൾ എന്നറിയപ്പെടുന്ന സോളാർ സെല്ലുകൾ ചേർത്തുണ്ടാക്കുന്ന സോളാർ പാനലുകൾ ഉപയോഗിച്ച് സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കിമാറ്റി വൈദ്യുതാവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഇന്ന് ചുരുങ്ങിയ തോതിൽ ട്രാഫിക്ക് സിഗ്നൽ ലാമ്പുകൾ പ്രവർത്തിപ്പിക്കുന്നിനും കൃത്രിമ ഉപഗ്രഹങ്ങൾക്ക് വൈദ്യുതി നൽകുന്നതിനും വൈദ്യുതി എത്താത്ത ഗ്രാമപ്രദേശങ്ങളിൽ കമ്യൂണിറ്റി ലൈറ്റിങ്ങിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സോളാർ പാനലുകൾ ഗാർഹീക, വ്യാവസായിക ഉപയോഗത്തിനായി വ്യാപിപ്പിച്ചെങ്കിൽ മാത്രമെ സൗരോർജ്ജം പൂർണ്ണമായ രീതിയിൽ ചൂഷണം ചെയ്യാൻ സാധിക്കൂ.

വിദേശ സിനിമകൾക്ക് സബ്റ്റൈറ്റിൽ നൽകുന്നതെങ്ങനെ ?

നിങ്ങളുടെ കൈവശം .avi ഫോർമാറ്റിലുള്ള വിദേശസിനിമകളുണ്ടോ?

ആ ഫോർമാറ്റിലുള്ള ചലച്ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും. ചുരുട്ടിയ(zipped)രൂപത്തിലുള്ള ഈ ഫയൽ നിവർത്തുക(unzip-ചെയ്യുക).

.sub/.srt ഫോർമാറ്റിലുള്ള ഈസബ്ടൈറ്റിൽ ഫയലുകൾ ജി എഡിറ്റിൽ തുറക്കാൻ കഴിയുന്നതാണ്.റൈറ്റ് ക്ലിക്ക് ചെയ്ത് open with>>Gedit എന്ന രീതിയിൽ ഇത് തുറക്കാവുന്നതാണ്.

ഫ്രെയിം നമ്പർ ,സമയം എന്നിവയ്ക്ക് മാറ്റം വരാത്ത രീതിയിൽ ഫയൽ എഡിറ്റ് ചെയ്ത് മലയാളമാക്കണം.

ഫ്രെയിം നമ്പറിനു മുമ്പുള്ള സ്പെയ്സ്, എഡിറ്റു ചെയ്യുമ്പോൾ ഇല്ലാതായാൽ അത് ശരിയായി സബ്ടൈറ്റിൽ കാണുന്നതിന് തടസ്സമായേക്കാം.

സബ്ടൈറ്റിൽ ഫയൽ save ചെയ്തതിനു ശേഷം അത് പുനർനാമകരണം(rename) ചെയ്യേണ്ടി വന്നേക്കാം.

കാരണം സബ്ടൈറ്റിൽ ഫയലിന്റെയും ചലച്ചിത്ര ഫയലിന്റെയും പേര് ഒന്നു തന്നെയായിരിക്കണം.

ഉദാഹരണത്തിന് titanic.avi എന്നാണ് ചലച്ചിത്രഫയലിന്റെ പേരെങ്കിൽ സബ്ടൈറ്റിൽ ഫയലിന്റെ പേര് titanic.sub എന്നായിരിക്കണം.

നിലവിൽ ഗ്നു-ലിനക്സ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ടോട്ടം മൂവീ പ്ലെയർ ( Totem Movie Player) ഉപയോഗിച്ച് മാത്രമേ മലയാളം സബ്ടൈറ്റിലുകൾ കാ​ണാൻ കഴിയുകയുള്ളൂ.

മലയാളം സബ്ടൈറ്റിൽ കൊടുത്തപ്പോൾ നേരിട്ട മറ്റൊരു പ്രശ്നം അക്ഷരങ്ങൾ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ കാണപ്പെട്ടു എന്നതാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിന് ടോട്ടം മൂവീ പ്ലെയറിന്റെ എഡിറ്റ് മെനുവിൽ പ്രിഫറൻസസിൽ ,ഫോണ്ട് രചനയാക്കി മാറ്റുക.

അക്ഷര വലിപ്പം മാറ്റുന്നതിലൂടെയും ചിലപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.
നല്ല ആസ്വാദനശീലങ്ങളുള്ളവർക്കുപോലും ഇംഗ്ലീഷ് ഭാഷയിൽ നല്ല അറിവുണ്ടെങ്കിൽമാത്രമേ,വിദേശ ക്ലാസിക് സിനിമകളുടെ ലോകത്ത് പ്രവേശനമുള്ളൂ.
ലോക ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകളുണ്ടായാൽ ഈ അവസ്ഥയ്ക്കു മാറ്റം വരും.

ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർ അത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുന്നത് നന്നായിരിക്കും.
എം.ആർ.സനൽകുമാർ
(മലയാളം അദ്ധ്യാപകൻ)
വി.എച്ച്.എസ്.എസ്.ഇരുമ്പനം

കടപ്പാട് : വിമൽജോസഫ്
SPACE

ഔഷധ സസ്യങ്ങളെ അറിയുക

 


“തുളസി,അരൂത,തഴുതാമ ഇഞ്ചി,ബ്രഹ്മി,നാരകം ആടലോടകം,കച്ചോലം പനിക്കൂർക്ക,ചെറുനാരകം ആർക്കും വീട്ടിനലങ്കാരം ആരോഗ്യത്തിനുകാരണം”

നട്ടുവളർത്തുക, സംരക്ഷിക്കുക ഒറ്റമൂലികളിവ

നമ്മുടെ ചുറ്റും കാണുന്ന സസ്യങ്ങളിൽ പലതും ഔഷധ ഗുണമുള്ളവയാണെന്ന് അറിയാത്തവരില്ല.എന്നാൽ എല്ലാത്തരം സസ്യങ്ങൾക്കും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.വനങ്ങളിലും,നമ്മുടെവീട്ടുവളപ്പിലുമൊക്കെ വളരുന്ന അനവധി സസ്യങ്ങളുടെ വേരിനും,തണ്ടിനും,ഇലയ്ക്കും,പൂവിനുമൊക്കെ ഔഷധഗുണമുണ്ടെന്ന് നമ്മുടെ പൂർവികന്മാരായ ഋഷിവര്യന്മാർ അറിഞ്ഞിരുന്നു.ഔഷധച്ചെടികളുടെ സാമീപ്യംപോലും ആരോഗ്യദായകമത്രെ.തുളസിയും,ആര്യവേപ്പും,കരിനൊച്ചിയുമൊക്കെ അന്തരീക്ഷമലിനീകരണംകുറയ്ക്കുന്നതിനു സഹായകമാണെന്ന് ആധുനിക ശാസ്ത്രപഠനങ്ങൾ തെളിയിച്ചിട്ടുണ്ടത്രെ.ഈചെടികളുടെസമീപത്തു വളരുന്നഫല വ്രൃക്ഷങ്ങളിലും,പച്ചക്കറികളിലും,കീടങ്ങളുടെ ആക്രമണംകുറവായിട്ടാണ് കാണുന്നത്. നമ്മുടെ നാട്ടിൽ മാത്രം ഉപയോഗിച്ചിരുന്ന ആര്യവെപ്പിന്റെഔഷധഗുണമിന്ന് അന്താരാഷ്ട്രതലങ്ങളിൽ വരെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.’ആരോഗ്യപ്പച്ച’എന്ന ഒരു അപൂർ വ്വയിനംസസ്യത്തിന്റെനീരുമാത്രംകുടിച്ച് ആദിവാസികൾ ദിവസങ്ങളോളംജലപാനമില്ലാതെ കഴിയാറുണ്ടത്രെ.അരൂതയുടെ ഇലയുടെഗന്ധമേല്ക്കുന്നത്കുട്ടികളിൽ കാണപ്പെടുന്ന ആസ്ത്മയ്ക്ക് ഒരു പ്രതിവിധിയത്രെ.ഹൈന്ദവാചാരത്തിന്റെ ഭാഗമായി പലരും കരുതിയിരുന്ന വീട്ടുമുറ്റത്തെ തുളസിത്തറകൾക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിൻബലമുണ്ട്.ദൗർഭാഗ്യമെന്നുപറയട്ടെ, ആധുനികതയുടെ കുത്തൊഴുക്കിൽ, ഉപഭോഗ സംസ്കാരത്തിന്റെ തിരതള്ളലിൽ, അലോപ്പതി മരുന്നുകളുടെ വർണ്ണ പ്പൊലിമയിൽ, അമൂല്യങ്ങളായ ഔഷധ സസ്യങ്ങളെ വിസ്മരിക്കുവാൻ നമുക്ക് മടിയുണ്ടായില്ല. നിസ്സാരരോഗങ്ങളുടെ ശമനത്തിനു പോലും ഗുളികകൾ വിഴുങ്ങുന്ന ഒരു ജീവിതക്രമത്തിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുകയല്ലേ!! ഒരു ഔഷധച്ചെടി കണ്ടാൽ അതേതിനമാണെന്ന് തിരിച്ചറിയാൻ മുതിർന്നവർക്കുപോലും കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവുകളും, ഉപയോഗങ്ങളും നമ്മുടെ പാഠ്യപദ്ധതിയിലുൾ പ്പെടുത്തേണ്ടതാണ്.ഔഷധച്ചെടികളുടെ സംരക്ഷണത്തിന് സർക്കാർ തലത്തിൽ തന്നെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് വളരെ പ്രശംസാർഹമാണ്. എങ്കിലും അത് കൂടുതൽ ജനകീയവല്ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു.

ബിജോയ് മത്തായി (അധ്യാപകൻ , പരിസ്ഥിതി പ്രവർത്തകൻ)