മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വിതുമ്പുന്ന കാർമേഘം

വിതുമ്പുന്ന കാർമേഘം
ജീവിതത്തിന്റെ അനന്തമായ ഏകാന്തതയിൽ ജീവിതം തന്നെ മടുത്തു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഡോക്ടറായിരുന്ന ലീലാവതി ഇരുട്ടിന്റെ മറവിൽ വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്ന് താൻ ജീവിച്ചു തീർത്ത കണ്ണീർ വറ്റുകൾ നിറഞ്ഞ ജീവിതം അവൾ ആ നിമിഷം ഓർത്തു.

കണ്ണീരിന്റെ രുചി മറ്റാരേക്കാളും അവൾക്ക് നന്നായി അറിയാം. ഭർത്താവും മക്കളും ഉള്ള ഒരു കൊച്ചു കുടുംബമായിരുന്നു അവളുടേത്.കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ നിറഞ്ഞ ഒരു കുടുംബമായിരുന്നു അവളുടെ സ്വപ്നം. എന്നാൽ അപ്രതീക്ഷിതമായാണ് അവൾ പോലുമറിയാതെ തന്റെ ജീവിതത്തിന്റെ കണ്ണികൾ അടർന്ന് മാറിയത്...... പതിയെ പതിയെ ആ ജീവിതത്തിന്റെ മാറ്റങ്ങൾ അവൾ അറിഞ്ഞു തുടങ്ങി; അവൾ ആ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു. ഭർത്താവിന്റെ തിരക്കുകളിൽ ഒരിക്കലും അവൾ ഒരു വിലങ്ങുതടി ആയിരുന്നില്ല...ഭർത്താവിന്റെയും കുടുംബത്തിന്റെയും അവഗണനകൾ അവളെ വീർപ്പ് മുട്ടിച്ചു. ആ നിമിഷം ക്ഷോഭിച്ചു കിടന്ന പ്രകൃതിയിൽ കാലം തെറ്റിയുള്ള കാറും കോളും അന്തരീക്ഷത്തെ പൊതിഞ്ഞു. വീർപ്പുമുട്ടിയ മനസ്സും അന്തരീക്ഷവും ഒരുപോലെയാണ് പൊട്ടിക്കരഞ്ഞത്. അങ്ങനെ ആ ദിവസം അവൾക്ക് കഴിഞ്ഞു കിട്ടി. സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.അവളെ അതൊന്നും ബാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഭർത്താവിനും കുടുംബത്തിനും സേവ ചെയ്ത് അവളുടെ ജീവിതം തള്ളി നീക്കി. ഓരോ ദിവസവും ഒരേ കാര്യം തന്നെ ചെയ്തു കൊണ്ടേയിരുന്നു....... അങ്ങനെ ഒരു ദിവസം പ്രഗൽഭയായ ഡോക്ടർ ലീലാവതിയെ തേടി ഒരു ഫോൺ കോൾ വന്നു. സമൂഹത്തെ കുലുക്കി മറിച്ച രോഗബാധയെ നേരിടാനായി വീണ്ടും ജോലിയിൽ പ്രവേശിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ആയിരുന്നു ആ ഫോൺ കോൾ. അവളുടെ ഉറ്റ സുഹൃത്തിന്റെ ഫോൺകോൾ ആയിരുന്നു.താൻ നേരിട്ടു കൊണ്ടിരിക്കുന്ന വിഷമഘട്ടത്തിൽ നിന്നും ഒരു മുക്തി നേടാനായി ആ ഫോൺ കോൾ അനിവാര്യമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ കുടുംബത്തോട് യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ചു. വേദനയുടെയും

സങ്കടത്തിന്റെയും ഇരുട്ടിന്റെ അന്ധകാരത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു അനന്ത നാളം ഉത്ഭവിച്ച തായി അവൾക്കു അനുഭവപ്പെട്ടു. അങ്ങനെ അവൾ തന്റെ വേദനയും സങ്കടവും മറന്ന് സമൂഹത്തിനായി സേവനമനുഷ്ഠിച്ചു. അപ്പോൾ അവിടെ വച്ച് അവൾ പലരെയും കണ്ടു. അവരുടെ വേദനകളും വിഷമങ്ങളും സങ്കടങ്ങളും അവളറിഞ്ഞു. അപ്പോൾ അവൾക്ക് തോന്നി: അവർ ഓരോരുത്തരും അനുഭവിച്ചതിന്റെ ഒരംശം പോലും താൻ അനുഭവിച്ചിട്ടില്ല എന്ന്..... അതിന് അവൾ സർവ്വേശ്വരനു നന്ദി പറഞ്ഞു. വ്യാപകമായി കൊണ്ടിരിക്കുന്ന ആ രോഗബാധയെ നേരിടാനായി ഓരോരുത്തരായി കൈകോർക്കുന്നത് അവൾ കണ്ടു. പതിയെ തന്റെ വിഷമങ്ങൾ അവൾ മറന്നു തുടങ്ങി; അവരിലൊരാളായി മാറി അവൾ.

വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് അവളെ ഒരിക്കൽ പോലും വിളിക്കാത്ത ഭർത്താവിനെ ഓർത്ത് അവൾ വിലപിച്ചു. എന്നാൽ അന്ന് അവളെ അത്ഭുതപ്പെടുത്തി അവളുടെ ഭർത്താവിനെ അവൾ കണ്ടു. രോഗബാധിതരായ രോഗികൾക്കിടയിൽ.......

അവൾ തന്റെ ഭർത്താവിന്റെ അടുത്തു ചെന്നു.....സംസാരിച്ചു...

അങ്ങനെ ഒരിക്കൽ അവരുടെ സംസാരത്തിനിടയിൽ തന്റെ ഭർത്താവിൽ നിന്നു "നീ സൂക്ഷിക്കണം" എന്ന വാക്ക് കേട്ട് അവൾ ആശ്ചര്യപ്പെട്ടു... അവളൊന്നു പുഞ്ചിരിച്ചു...ഭർത്താവിനോടുള്ള ധർമ്മം പുലർത്തി അവൾ അദ്ദേഹത്തെ ചികിത്സിച്ചു.... ശുശ്രൂഷിച്ചു.... രോഗം ഭേദമായ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അവൾ അവളുടെ ജോലി തിരക്കുകളിലേക്ക് തിരിഞ്ഞു. ഭർത്താവിന്റെ രോഗം ഭേദമായതിൽ അവൾ അതി സന്തോഷവതിയായിരുന്നു .അന്നേ ദിവസം അവൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി....

ഐശ്വര്യ എന്നായിരുന്നു അവളുടെ പേര്.. പേരുപോലെതന്നെ ഐശ്വര്യം നിറഞ്ഞവൾ ആയിരുന്നു അവൾ. എന്നാൽ അവളുടെ മാതാപിതാക്കൾ വിദേശത്ത് ആണ്. ഐശ്വര്യയെ മുത്തശ്ശനും മുത്തശ്ശിയും ആണ് നോക്കിയിരുന്നത്. അവളെ മനസ്സിലാക്കാൻ ആയി ആരും ഇല്ലായിരുന്നു;എന്നാൽ അവൾക്ക് എല്ലാവരുമുണ്ട്. ലീലാവതി ഐശ്വര്യയുടെ മുത്തശ്ശനെ ചികിത്സിക്കുന്നതിന് ഒപ്പം ഐശ്വര്യക്ക് ഒരു അമ്മയുടെ സ്നേഹവും നൽകിയിരുന്നു... ലീലാവതിയിലെ മാതൃത്വം ഉണർന്നു...

ഐശ്വര്യയുടെ മുത്തശ്ശന്റെ രോഗ വിവരം അറിഞ്ഞ് അവളുടെ മാതാപിതാക്കൾ വിദേശത്തു നിന്നും വന്നു. മുത്തശ്ശന്റെ രോഗം ഭേദമായപ്പോൾ ലീലാവതി ഐശ്വര്യയുടെ മാതാപിതാക്കളെ വിളിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു. "ഐശ്വര്യയുടെ മുത്തശ്ശനും മുത്തശ്ശിക്കും അതിലുപരി അവൾക്കും നിങ്ങളെ ആവശ്യമുണ്ട്. പ്രത്യേകിച്ച് അവൾ ഒരു പെൺകുട്ടിയാണ്. അവൾ അവളുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ പിരിഞ്ഞും കൂടാതെ അവൾ അറിയാതെ തന്നെ അവൾ ഒറ്റപെടുകയാണ്.... നിങ്ങൾ ഇനിയെങ്കിലും ഒരു നല്ല തീരുമാനം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..... താങ്ക്സ് " ലീലാവതി പറഞ്ഞു.

ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ട പാച്ചിലിനിടയിൽ പ്രാരാബ്ധങ്ങളുടെ കണ്ണികൾ എത്തിക്കാനായി പിടിച്ചു നടക്കുന്ന മനുഷ്യരെ അവൾ അവിടെ കണ്ടു.... എന്നാൽ തിരക്കുപിടിച്ച ഓട്ട പാച്ചിലിനിടയിൽ അവർ ജീവിക്കാൻ മറക്കുന്നു....

ഇപ്പോൾ ലീലാവതി തന്റെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ പഠിച്ചിരിക്കുന്നു...... എന്തിനെയും അവൾ ചിരിച്ചുകൊണ്ട് നേരിട്ടു...
സംയുക്ത ബാബു
9G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ