മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ബോധോദയം

Schoolwiki സംരംഭത്തിൽ നിന്ന്
ബോധോദയം      

ഐസൊലേഷൻ വാർഡിലെ സഹരോഗികളുടെ ചുമയുടെ ശബ്ദമായിരുന്നു ദിവാകരന്റെ രാവിലത്തെ അലാറം. എയർകണ്ടീഷൻ വിലസിനടക്കുന്ന മുറിയിലെ പട്ടുമെത്തയിൽ കിടന്നിരുന്ന അയാൾ ഇപ്പോൾ ആശുപത്രിയിലെ ഇരുമ്പ് കട്ടിലിലാണ് കിടക്കുന്നതു എന്ന ചിന്ത പോലും അയാളുടെ മനസ്സിന് താങ്ങാവുന്നതിലും അധികമായിരുന്നു. ദിവാകരൻ കിടക്കയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. ഒരു ഗുരുത്വാകർഷണ ബലമെന്നപോലെ അയാളുടെ രോഗം അയാളുടെ ശ്രമങ്ങൾ തടഞ്ഞുകൊണ്ടിരുന്നു.അത്രത്തോളം വേദനയായിരുന്നു ആ രോഗം അയാൾക്ക്‌ സമ്മാനിച്ചിരുന്നത്.               അയാൾ ചുറ്റും കണ്ണോടിച്ചു.അയാളെപ്പോലെ  അനേകം രോഗികൾ അവിടെയുണ്ടായിരുന്നു. ചിലർ രോഗത്തിൽ നിന്ന് പതിയെ പതിയെ എഴുന്നേൽക്കുന്നു. മറ്റു ചിലരുടെ അവസ്ഥ - യാകട്ടെ വളരെ ദയനീയമായിരുന്നു. അതെല്ലാം ദിവാകരന് അസഹനീയമായിരുന്നു. ദിവാകരനെന്നു പറഞ്ഞാൽ പോരാ,  സൗദി ദിവാകരൻ. അങ്ങനെയായിരുന്നു അയാളെ നാട്ടുകാർ വിളിച്ചിരുന്നത്. സൗദിയിൽ നല്ല ജോലി. അതിന്റെ പത്രാസും അയാൾ കാണിച്ചിരുന്നു. നാട്ടിൽ വലിയ വീട്, കാറുകൾ എന്നിവയെല്ലാം ദിവാകരനുണ്ടായിരുന്നു. ഗൾഫിൽ കൊറോണ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലത്തായിരുന്നു അയാളുടെ വരവ്. കൊറോണയൊന്നും അന്നയാൾ വില കല്പിച്ചിരുന്നു ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വിമാനമിറങ്ങിയ ഉടൻ ആരോഗ്യ  വകുപ്പിനെയൊന്നും വിവര മാറിയിക്കാതെ ട്രെയിനിൽ അയാൾ നാട്ടിലെത്തി. രണ്ടു ദിവസത്തിനുള്ളിൽ അയാൾ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ലക്ഷണം കണ്ട അയാൾ കൊറോണയാണെന്നു സ്വയം കണ്ടെത്തി. എന്തിനു താൻ മാത്രം രോഗം കൊണ്ട് വേദനിക്കണം, നാട്ടുകാർ കൂടി വേദനിക്കട്ടെ എന്ന ചിന്ത അയാൾക്ക്‌ ഉണ്ടായി. അങ്ങനെ ദിവാകരൻ നാട്ടിലിറങ്ങി നടക്കാൻ തുടങ്ങി. ബന്ധുവീടുകളിലും, വായനശാലയിലും, അമ്പലത്തിലും ദിവാകരൻ മാറി മാറി സഞ്ചരിച്ചു. കല്യാണങ്ങളോ മറ്റു ചടങ്ങുകളോ ഒന്നും ദിവാകരൻ ഒഴിവാക്കിയിരുന്നില്ല. അത് അയാളെയും അയാളുടെ നാട്ടുകാരെയും ആശുപത്രിയിലാക്കി. താൻ മാത്രമല്ലല്ലോ കുറെ പേർ ഇല്ലേ എന്ന ചിന്ത അയാളുടെ മനസ്സിനെ സന്തോഷിപ്പിച്ചു. എന്നാൽ ദിവസങ്ങൾ കടന്നു പോകുന്തോറും ഇത് സങ്കടമായി മാറി. തന്നെ ഒരു മടിയും ഇല്ലാതെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും അയാൾ നോക്കി. തനിക്കു കിട്ടിയ രോഗം മറ്റെല്ലാവർക്കും പകർത്തിയ തന്നെ സംരക്ഷിക്കുന്നവർ കുടുംബത്തെ വെടിഞ്ഞു വന്നിരിക്കുന്നവരാണെന്ന കാര്യം അയാൾ ഓർത്തുപോയി. അങ്ങനെയിരിക്കെയാണ് ഒരു വാർത്ത വന്നത്. വാർഡിലേക്ക് ഒരു രോഗി കൂടി വരുന്നു. ക്യാൻസർ രോഗിയായ ഒരു കുട്ടിയാണത് എന്നും അവർ അറിഞ്ഞു. ദിവാകരൻ അടക്കം എല്ലാവരും പുതിയ രോഗിയെ നോക്കി നിന്നു. രോഗിയെ കണ്ടതും ദിവാകരന്റെ ദേഹം വിയർത്തു. അയാളുടെ കണ്ണുകൾ ചുരുങ്ങി. താൻ സമ്മാനിച്ച രോഗത്തിന്റെ അവസാന കണ്ണിയിൽ അയാൾ അയാളെകണ്ടെത്തി. 

നിരൻചന്ദ്. കെ
8 I മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ