മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കാവ്യനീതി

Schoolwiki സംരംഭത്തിൽ നിന്ന്
കാവ്യനീതി      

ഇന്നിന്റെ രാവുകൾക്കെന്തിത്ര ദൈർഘ്യം...!
ഇന്നലെകളങ്ങനെയായിരുന്നില്ലല്ലോ?
നോക്കെത്താ ദൂരത്തങ്ങിറ്റലിയിൽ
സർവ്വം മറന്നു മദിച്ചു നടന്നവർ
ലോകമെൻ കാൽക്കീഴിലെന്നു കരുതിയോർ-
പ്രാണനായ് പിടയുന്നു കൈകൂപ്പി നിൽക്കുന്നു.
അമ്മിഞ്ഞ നൽകി വളർത്തിയോരമ്മയ്ക്കും
ചുമലേറ്റി കൊഞ്ചിച്ച സ്വന്തം പിതാവിനും
ഏകുന്നു പട്ടs സമ്മാനമായ്
ആർത്തുല്ലസിക്കുന്നു യൗവനങ്ങൾ
കൈനീട്ടി വാങ്ങിയ മാരിതൻ വിത്തിനെ-
ലോപമില്ലാതെ പകുത്തു നൽകീ ചിലർ
താനില്ലയെങ്കിൽ മറ്റാരുമേ വേണ്ടെന്ന
ആസുരചിന്തയാൽ ആടിത്തിമർക്കുന്നു.
കഴുകനും മക്കളും കൊത്തിവലിച്ചൊരാ
 കൊച്ചുദ്വീപിന്റെ വെള്ള മാലാഖമാർ
കഴുകനും മക്കൾക്കും സ്വാന്ത്വനമരുളുന്നു-
ഹാ! ഇതെന്തു കാവ്യ നീതി!
ചോപ്പിന്റെ തോഴനാം പണിയാള ജന്മത്തെ-
രക്തമൂറ്റിക്കുടിച്ചാർത്തു വിളിച്ചവർ
ദ്രംഷ്ടകൾ നെഞ്ചിലാഴ്ത്തി കൊത്തി വലിച്ചവർ
വാക്കിനും നോക്കിനും കുറ്റം പറഞ്ഞവർ
മാധ്യമ പരിഷകൾ കൂലിയെഴുത്തുകാർ-
അവരിന്നു പറയുന്നു പണിയാളർ ശരിയെന്ന്.
ഹാ! കാലത്തിന്റെ കാവ്യനീതി...!
പഴയ ദൈവങ്ങളെ മൂലയ്ക്കിരുത്തി-
അഭിനവ ദൈവങ്ങളുയിർക്കൊണ്ട നേരം
ശാസ്ത്രഞ്ജർ, മന്ത്രി- പുംഗവന്മാർ;
കുമ്പിട്ടു കൈകൂപ്പി മുട്ടിലിഴഞ്ഞവർ-
ദൈവത്തെ കാണാതലത്തു നടക്കുന്നു.
മനുഷ്യദൈവങ്ങളും ദൈവദാസന്മാരും -
തല പൂഴ്ത്തി നിന്നു മൺപുറ്റുകൾക്കുള്ളിലായ്
കാണാതിരിക്കാൻ കഴിയില്ലെനിക്കിന്ന്
കെട്ടകാലത്തിന്റെ  നേർക്കാഴ്ച്ചകൾ;
കേൾക്കാതിരിക്കാൻ കഴിയില്ലെനിക്കിന്ന്-
മർത്ത്യ ജന്മത്തിന്റെ നിലവിളികൾ;
പറയാതിരിക്കാൻ കഴിയില്ലെനിക്കിന്ന്-
കൺമുന്നിൽ കാണുന്ന നഗ്ന സത്യം
ആചാരഭ്രാന്ത് മുഴുത്തൊരാ മേലാളർ-
താഴിട്ടുപൂട്ടി ദൈവങ്ങളെപ്പോലും
കേൾക്കുന്നുവോ വാക്കുകൾ ഗീതമായ്...
കാണുന്നുവോ അകലെയാ പൂക്കാലം...
അകലെയല്ലക്കാലം അരികിലാണ്...
പൂക്കാലം വരുവാനായ് കാത്തിരിക്കാം...

അഭിരാമി കെ. വി
+1 science മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത