എരിയുന്ന വേനലിന് അറുതി വരുത്തി
കരിമുകിൽ മഴയായാ പെയ്തുണർന്നു
വരണ്ടുണങ്ങിയ തരിശുനിലങ്ങളിൽ
പച്ചപ്പിൻ മുകുളങ്ങൾ തളിരിട്ടു പൊന്തി
വറുതിയിൽ തീർത്തൊരു അങ്കവീര്യത്തിൽ
തരിശു നിലങ്ങൾ ഉഴതു മറിക്കുന്നു
ചിന്നിയ ഭൂമിയെ ഒറ്റച്ചാലായി
വിത്തുകൾ ഓരോന്നായി നിർഗമിക്കുന്നു
മൂവന്തി നേരവും പുഷ്ടിപിടിപ്പിക്കാൻ
കർഷക കരങ്ങൾ കണ്ണീർ തെളിക്കുന്നു
ഹൃദയ സ്പന്ദങ്ങൾ ഇടിയൊച്ചകളായ്
സദസ്സിനെ കിടിലം മറിക്കുന്നു
പശിയാർന്ന വയറിൻ കാളൽ
കരിങ്കൽ കുന്നുകൾ നിർഭയമിടിക്കുന്നു
വിണ്ണിൽ പൊന്നു വിളയിക്കാൻ
വിത്തുകൾ പുലരിക്കതിരുണർത്തി
പുതുമണ്ണ് വിളയിച്ച കുതുകാദ്രതകൾ
കർഷക മനം കുളിർക്കുന്നു
ദൈന്യത മുറ്റിയ കർഷക കുടിലുകൾ
പച്ചപ്പിൻ തുടിപ്പിൻ പുളകം കൊണ്ടു
മണ്ണിൻ അവകാശം ആരെന്നറിയാതെ
അധ്വാനം ചുടുരക്തത്തിൻ ഭാഗമാക്കി
മിഴികളിൽ നിറയുന്ന ആവേശ ജ്വാലകൾ
തളിരണിയിച്ച് വയലുകൾ സമൃദ്ധമായ്
മന്ദമാരുതൻ പരത്തിയ നറുമണം
കർഷക കുടിലുകൾ ആവേശത്തിരയിളക്കി