ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണക്കാലത്ത് ...

അന്ന് നേരം വെളുക്കുന്നതിനുമുൻപ് ബ്ലാക്കി ഉണർന്നു.ആ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നവനറിയാം. തന്റെ സന്തോഷം പ്രകടിപ്പിക്കാനായി ഉറക്കെ കുരയ്ക്കുകയും ഓരി ഇടുകയും വേണമെന്ന് അവന് തോന്നി. അപ്പോൾ തന്നെ അവനത് വേണ്ടെന്നും വച്ചു. തൻ്റെ വീട്ടിലുള്ളവരെ പുലർച്ചെ തന്നെ വിളിച്ചുണർത്തുന്നത എന്തിനാണ് ? താനൊരു സാധാരണ തെരുവു നായയല്ലല്ലോ!എല്ലാവരും കാണാനിഷ്ടപ്പെടുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായയല്ലെ. അതിന്റെ മര്യാദ കാണിക്കണ്ടെ? മറ്റു നായകളിൽ നിന്നും വ്യത്യസ്തമായ നായയായിരുന്നു ബ്ലാക്കി. തന്റെ വീട്ടുകാർ പറയുന്നതതേപടി അനുസരിക്കുകയും ശുചിത്വ ശീലങ്ങൾ പാലിക്കുകയും ചെയ്യുന്ന അവൻ ആ വീട്ടിലെ പൂച്ചയെപ്പോലും ഉപദ്രവിക്കില്ല. എന്നാൽ രാത്രി വീട്ടിൽ അസാധാരണമായ എന്തെങ്കിലും നടന്നാലോ, അവന് സംശയം തോന്നിയാലോ, അവൻ ഉറക്കെ കുരച്ച് ശബ്ദമുണ്ടാക്കും. അന്ന് രാത്രി മുഴുവൻ അതിജാഗ്രതയിലാകുന്ന അവൻ ഉറങ്ങുകയേയില്ല.ഇതെല്ലാം കൊണ്ടു തന്നെ വീട്ടുകാർ അവന് പ്രത്യേക പരിഗണനയാണ് നൽകിയിരുന്നത് . അവനെ അവർ തങ്ങളുടെ വീടിനുള്ളിലാണ് താമസിപ്പിച്ചിരുന്നത് . അവന് ഇരിക്കാനും ഉറങ്ങാനും കഴിക്കാനും എല്ലാം അവർ പ്രത്യേക സംവിധാനങ്ങളേർപ്പെടുത്തിയിരുന്നു.

സമയം രാവിലെ ആറ് മണി കഴിഞ്ഞു. വീട്ടിലെ ഓരോരുത്തരായി പുറത്തുവരാൻ തുടങ്ങി. എല്ലാവരുടെയും കണ്ണ് വീടിന്റെ ഗേറ്റിൽത്തന്നെയായിരുന്നു. ബ്ലാക്കി ഒരു മൂലയിൽ ചുരുണ്ടുകിടക്കുകയാണ് . വീട്ടിലെ ഗൃഹനാഥന്റെ മകളായ സാനിയ പറഞ്ഞു. " ഫ്ളൈറ്റ് വന്നിട്ട് രണ്ട് മണിക്കൂറായല്ലോ! ഈ പപ്പയ്ക്കെന്താ ഇത്ര താമസം. വിളിച്ചിട്ട് മൊബൈലും എടുക്കുന്നില്ല.” “ഒന്നു സമാധാനിക്ക് മോളേ, പപ്പ ഉടനിങ്ങെത്തും.” സൂസൻ അവളെ സമാധാനിപ്പിച്ചു. വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നു.എല്ലാവരുംഅവിടേക്ക് നോക്കി. കാറിൽ നിന്നും കോട്ടും സ്യൂട്ടുമിട്ട ഒരു മധ്യവയസ്ക്കൻ ഇറങ്ങി. അയാൾ ഗേറ്റ് തുറന്നു.സാനിയ തുള്ളിച്ചാടി. ബ്ലാക്കി ഓടിപ്പോയി സണ്ണിയുടെ കാലുകളിൽ മുട്ടിയുരുമ്മി നിന്നു. " പപ്പയെന്താ വിളിച്ചിട്ടെട്ടുക്കാത്തത് ?” സാനിയ ചോദിച്ചു. “ഓ! മൊബൈലിൻ്റെ ചാർജ് തീർന്നുപോയി മോളെ.” “ ചേട്ടനെന്താ ഇത്ര വൈകിയത് ?” സൂസൻ ചോദിച്ചു. “ഒന്നും പറയണ്ട, വിദേശത്തു നിന്ന് വരുന്നവർക്ക് എയർപ്പോട്ടിൽ ഭയങ്കര പരിശോധനയാ! ഞാനവരുടെ കണ്ണു വെട്ടിച്ച് ഒരു വിധം പുറത്തുകടന്നു. നല്ല തലവേദന, നീയോരു കപ്പ് ചായയിങ്ങെടുക്ക് .” അയാൾ കോട്ടൂരി സോഫയിലേക്കിട്ട ശേഷം കസേരയിലിരുന്ന ഷൂസിന്റെ ലേസഴിച്ചു. ബ്ലാക്കി അനുസരണയോടെ ട്രോളി ബാഗിന് സമീപം നിവർന്നിരുന്നു. " ഇതാ ചായ. ബ്രേക്ക്ഫാസ്റ്റെടുക്കട്ടെ ചേട്ടാ.” സൂസൻ ചോദിച്ചു." ഇപ്പോൾ വേണ്ട, നിങ്ങൾ കഴിച്ചോളിൻ.ഞാനൊന്ന കിടക്കട്ടെ. നല്ല ക്ഷീണം.” അയാൾ ബെഡ്രൂമിലേക്ക് പ്രവേശിച്ചു. ബ്ലാക്കി അയാളെ അനുഗമിച്ചു. " നീയങ്ങു മെലിഞ്ഞു പോയല്ലോടാ.” സണ്ണി അവനെ തലോടി. യജമാനന്റെ കൈ പൊള്ളുന്നതായി അവന് തോന്നി. അവൻ അസ്വസ്ഥതയോടെ കുതറിമാറി. അയാൾ കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. കട്ടിലിനുചുവട്ടിൽ ബ്ലാക്കി തല നീട്ടീ കിടന്നു.എയർ കണ്ടീഷണറിന്റെ മുരളൽ അവന് അസഹ്യമായി തോന്നി.കുറച്ചു നേരം കഴിഞ്ഞപ്പോൾ സൂസൻ വന്ന് വാതിലിൽ മുട്ടി. “ ചേട്ടാ വേഗം വാതിൽ തുറന്നെ.” സൂസന്റെ ശബ്ദത്തിൽ പരിഭ്രമമുണ്ടായിരുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങിയ സണ്ണിയെ ബ്ലാക്കിയും അനുഗമിച്ചു. വീട്ടിനു മുറ്റത്ത് മുഖവും ദേഹവുമെല്ലാം മറയ്ക്കുന്ന തരത്തിൽ വസ്ത്രമിട്ട കുറച്ചാളുകൾ നിൽക്കുന്നത് കണ്ടു. അവന് അവരെ കണ്ടപ്പോൾ ഭൂതങ്ങളെപ്പോലെ തോന്നി. അവർ തന്നെ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ബ്ലാക്കി വാതിലിനു പിറകിൽ പോയൊളിച്ചു. പുറത്ത് വന്നവരും വീട്ടുകാരും തമ്മിൽ എന്തൊക്കെയൊ സംസാരിക്കുന്നുണ്ട് . വാതിൽ അടയുന്ന ശബ്ദം കേട്ട അവൻ ജനലിനടുത്തേക്ക് ഓടിച്ചെന്നു. മൂടിക്കെട്ടിയ വായയുമായി നിൽക്കുകയാണ് വീട്ടുകാരെല്ലാവരും. എല്ലാവരും വേഗത്തിൽ വണ്ടിയിൽക്കയറി.വാതിലുകളടഞ്ഞു. ഉച്ചത്തിലുള്ള കൂവലോടെഅത് വേഗം പാഞ്ഞുപോയി. മുൻപ് ടി.വി. യിൽ അവൻ അത്തരം വണ്ടികൾ അവൻ കണ്ടിട്ടുണ്ട് . താനൊറ്റപ്പെട്ടതിൽ ബ്ലാക്കിയ്ക്ക് വിഷമം തോന്നി. മുന്നോട്ട് നീട്ടി വച്ച കൈകൾക്കിടയിൽ മുഖം നീട്ടി വച്ചുകൊണ്ട് അവൻ ജനലിനു താഴെ കിടന്നു. ആ കിടപ്പിൽ കിടന്നവൻ ഉറങ്ങിപ്പോയി. പിറ്റേന്ന് കാലത്താണ് ബ്ലാക്കി ഉണർന്നത് . തന്റെ യജമാനൻ ഉടൻ തിരിച്ചു വരുമെന്ന് അവന് തോന്നി. അവന് കടുത്ത വിശപ്പുണ്ടായിരുന്നു. പക്ഷെ ഭക്ഷണപ്പാത്രം കാലിയായിരുന്നു.അവൻ മുൻവശത്തെ ജനലിലൂടെ പുറേത്തയ്ക്ക് നോക്കി.അവിടെ ഗേറ്റിന് വിടവിലൂടെ അവനാക്കാഴ്ച കണ്ടു. കുറേ തെരുവുനായകൾക്ക ചിലർ ഭക്ഷണം നൽകുന്നു. അവനുറക്കെ കുരച്ചു. ഗേറ്റ് കടന്ന് അവർ തനിക്കടുക്കലെത്തുമെന്നും അവർ തനിക്കും ഭക്ഷണം നൽകുമെന്നും അവൻ കരുതി. പക്ഷേ അതുണ്ടായില്ല. അവൻ്റെ ശബ്ദം ആ വീടിനുള്ളിൽത്തന്നെ മുങ്ങിപ്പോയി.ഏതാണ്ട ഉച്ചയായപ്പോഴേക്കും വീടിനു മുന്നിൽ ഒരു വണ്ടി വന്നു നിന്നു. വണ്ടിയിൽ നിന്നും സൂസനും സാനിയയും പുറത്തിറങ്ങി വീടിന് നേരെ നടന്നു വരുന്നത് അവൻ കണ്ടു. ഇരുവരുടെയും വായും മൂക്കും മൂടിക്കെട്ടിയിട്ടുണ്ട് . പക്ഷേ എവിടെ യജമാനൻ?പുറകിൽ നടന്നുവരുന്ന ആളുകൾക്കിടയിൽ അദ്ദേഹമില്ല. അവന് തെല്ലു വിഷമം തോന്നി. യജമാനത്തിയും സാനിയയും തന്നെ ആശ്വസിപ്പിക്കുമെന്നും തനിക്ക് ഭക്ഷണം നൽകുമെന്നും കരുതി അവന ചെറുതായൊന്നു മോങ്ങി. പിന്നെ പരവതാനിയിൽ കിടന്നുരുണ്ടു. പക്ഷേ വീട്ടിനകത്ത് കയറിയ അവർ വേഗത്തിൽ വെവ്വേറെ മുറികളിൽ കയറി അകത്തു നിന്നും വാതിൽ കുറ്റിയിട്ടതെന്തിനെന്ന് അവൻ അത്ഭുതപ്പെട്ടു. നിരാശയോടെ അവൻ തറയിൽക്കിടന്നു. പുറത്തുനിന്നും വാതിൽ പൂട്ടി ജനലിലൂടെ താക്കോൽ വയ്ക്കുന്നതിനിടയിൽ വാ മൂടിക്കെട്ടിയ ഒരാൾ ബ്ലാക്കിയെ ശ്രദ്ധിച്ചു. ഗേറ്റ് കടന്ന് പുറത്തുപോയ അയാൾ വലിയൊരു കവർ ബിസ്ക്കറ്റുമായാണ് തിരിച്ചെത്തിയത് . അയാൾ ആ പൊതി തുറന്ന ജനലിലൂടെ അകത്ത് വച്ചു. വിശന്നുവലഞ്ഞ അവന്റെ വായിൽ വെള്ളമൂറി. അപ്പോൾ താൻ കരുതിയതു പോലെ വണ്ടയിൽ വന്നവർ ദുഷ്ടന്മാരല്ല.സ്നേഹമുള്ളവരാണ് . അവൻ നന്ദി പൂർവ്വംവാലാട്ടി. ബ്ലാക്കി എന്ന വിളിയുമായി ഗേറ്റ് കടന്നുവരുന്ന തന്റെയജമാനനെ സ്വപ്നം കണ്ടുകൊണ്ട് അവൻ അവിടെക്കിടന്നു മയങ്ങി.

ദിവ്യലക്ഷ്മി .എസ്
7 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ