ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു

ചരിത്രം

മണ്ണിലേടത്ത് തറവാട്

കൂമ്പാറ യിലെ കുടിയേറ്റചരിത്രം മുക്കത്തേയും കൂടരഞ്ഞി യുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.കൂത്തുപറമ്പ് കോട്ടയം രാജാവിന്റെ (പഴശ്ശിരാജാവ്) ഭരണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഭരണസൗകര്യത്തിനായി നാടുവാഴികളും ദേശവാസികളും അധികാരികളും ഉണ്ടായിരുന്നു. ചാത്തമംഗലം മണ്ണിലേടത്ത് നായന്മാരായിരുന്നു ഈ പ്രദേശത്തിന് നാടുവാഴികളും ജന്മികളും. വിചാരണ ചെയ്യുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുള്ള അധികാരം അവർക്കുണ്ടായിരുന്നു. അണ്ണിലേടത്തുകാരായിരുന്നു ദേശവാഴികൾ. നാടുവാഴികൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ദേശവാഴികൾ പണവും പടയാളികളും കൊടുത്ത് സഹായിക്കണം. റവന്യൂ കാര്യങ്ങൾ നോക്കി നടത്തി പോന്നിരുന്നത് അംശം അധികാരികൾ ആയിരുന്നു. ആനയാംകുന്ന് കുമാരനല്ലൂർ അള്ളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളുടെ അധികാരിയുടെ ആസ്ഥാനമായിരുന്നു ആനയാംകുന്ന്.

മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.

വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ.

എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .

ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.

കൂട്ടകരഭാഗത്ത് കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി. കാട്ടുമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അന്നത്തെ കുടിയേറ്റക്കാരെ നന്നായി കഷ്ടപ്പെടുത്തി.എങ്കിലും മലബാറിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടരഞ്ഞി തിരുവമ്പാടി ഭാഗത്ത് കുടിയേറ്റക്കാരുടെ സ്ഥിതി വളരെ ഭേദമായിരുന്നു.കൂമ്പാറ അങ്ങാടി ഭാഗത്ത് ആദ്യമായി കുടിയേറുന്നത് 1952 കിഴക്കരക്കാട്ടുകാരാണ്.അങ്ങാടിയുടെ മുകൾഭാഗം വനമായിരുന്നു പിന്നീട് അവിടെ മുക്കം വയലിൽ ബീരാൻകുട്ടി ഹാജിയുടെ കുടുംബവക റബർതോട്ടം വച്ചുപിടിപ്പിച്ചു. പുന്ന കടവുംഭാഗം വയലിൽ കുടുംബത്തിൻറെയും മുക്കം മുസ്ലിം ഓർഫനേജിൻറെയും റബർ തോട്ടങ്ങൾ ആയിരുന്നു.1960കളിൽ എസ്റ്റേറ്റുകളിൽ ടാപ്പിംഗ് തൊഴിലാളികളായി എത്തിയവരാണ് കൂമ്പാറ യിലെ മുസ്ലീങ്ങൾ കൂടുതലും.കൂമ്പാറ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ നല്ല റോഡുകൾ അകാലത്തില്ല. പോത്തിനെ കെട്ടിവലിക്കുന്ന വഴികളായിരുന്നു അധികവും. മുക്കം കാരമൂല അള്ളിത്തോട്ടം കൂട്ടക്കര വഴിയായിരുന്നു കൂടുതലും ജനസഞ്ചാരം. കൂടരഞ്ഞിയിൽ 1949 പള്ളി സ്ഥാപിതമായത് ശേഷമാണ്. റോഡ് വികസനം നടത്തുന്നത്. 1964 വരെ കൂമ്പാറ ഒരു അവികസിത പ്രദേശമായിരുന്നു വിദ്യാഭ്യാസ ഗതാഗത സൗകര്യങ്ങൾ വളരെ കുറവ്, വൈദ്യസഹായത്തിന് മരംചാട്ടിയിൽ കുന്നേൽ പാപ്പച്ചൻ വൈദ്യർ മാത്രം, കൂടുതൽ ചികിത്സ ലഭിക്കണമെങ്കിൽ മുക്കത്ത് എത്തണം .പിന്നീടാണ് കൂടരഞ്ഞിയിൽ സൗകര്യങ്ങൾ വന്നത് .പ്രൈമറി വിദ്യാഭ്യാസത്തിന് കൂടരഞ്ഞിയിൽ പോകേണ്ടിയിരുന്നു.

1961 നവംബർ 3 കൂമ്പാറയെ സംബന്ധിച്ചിടത്തോളം ഓർമ്മിക്കപ്പെടേണ്ട ദിവസമാണ്. അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി എ വി കുഞ്ഞമ്പു കൂപ്പി ലേക്ക്പോകുന്ന ഒരു ലോറിയിൽ കയറി മേലെ കൂമ്പാറ ജംഗ്ഷനിൽ വന്നിറങ്ങി. അദ്ദേഹം കൂമ്പാറ യിൽ അനുവദിച്ചിരുന്ന ഗവൺമെൻറ് ട്രൈബൽ എൽപി സ്കൂളിലെ ഉദ്ഘാടനം നിർവഹിച്ചു .അങ്ങനെ ആദിവാസികളുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടേയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സാഹചര്യം നാട്ടിൽ ഒരുങ്ങി.കുറുപ്പ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. അദ്ദേഹം ടാപ്പിംഗ് തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് അവരിലൊരാളെ പോലെ വസിച്ചു. അടുത്ത ഹെഡ്മാസ്റ്ററായി കൊയിലാണ്ടി സ്വദേശി സദാശിവൻ മാസ്റ്റർ വന്നു.അപ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ കൂമ്പാറ മസ്ജിദ് ഇരിക്കുന്ന സ്ഥലത്ത് നിർമ്മിച്ചിരുന്ന ഒരു ഷെഡ്ഡിലാണ്.സദാശിവൻ മാസ്റ്ററും പിന്നീട് വന്ന അധ്യാപകരും നാട്ടുകാരുടെ പ്രശ്നങ്ങളുമായി ഇടപഴകി ജീവിച്ചിരുന്നു.ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് കൂമ്പാറ ക്കാർ എന്നും ഓർമ്മിക്കേണ്ട സാമൂഹ്യപ്രവർത്തകനായ മുക്കം വയലിൽ മൊയ്തീൻ കോയ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ്.

1953 ൽ മരഞ്ചാട്ടി മുണ്ടൻ മല ഭാഗത്ത് നാട്ടുകാർ പിരിവെടുത്ത് നടത്തിയിരുന്ന ഒരു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1966 ജൂൺ ഒന്നാം തീയതി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ആയി മാറി. എൽപി സ്കൂളിന് ഫണ്ട് ശേഖരണത്തിനായി പി ജെ ആൻറണി ശങ്കരാടി എന്നിവർ അഭിനയിച്ച നടി ചങ്ങനാശ്ശേരി ഗീതയുടെ വേഴാമ്പൽ എന്നീ നാടകങ്ങൾ പുഷ്പഗിരിയിൽ നടത്തി.സ്കൂളിനെയും പള്ളിയുടെയും നിർമ്മാണത്തോടൊപ്പം റോഡുകളുടെ വികസനത്തിനും പാലങ്ങളുടെ നിർമ്മാണത്തിനും പുഷ്പഗിരിയിലെ വികാരിയായിരുന്ന ഫാദർ തോമസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചു. പള്ളി പണിക്കു മുൻപുതന്നെ അത്തിപ്പാറ പാലത്തിന്റെ സ്ലാബ് നിർമ്മാണം മാത്രം ആർഎംപി സ്കീമിൽ പൂർത്തിയാക്കിയിരുന്നു. പാലത്തിന് അപ്രോച്ച് റോഡ് പണിയാതെ ദീർഘനാൾ കിടന്നു അപ്രോച്ച് റോഡ് ഇല്ലാതെ പാലത്തിൻറെ ഉപയോഗം സാധ്യമല്ലെന്ന് നാട്ടുകാർ മനസ്സിലാക്കി. കക്കാടംപൊയിൽ മുതൽ കൂമ്പാറ മരഞ്ചാട്ടി മാങ്ങയും കട്ടിപ്പാറ കൂട്ടക്കര എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ മഴക്കാലമായാൽ സ്കൂൾ പള്ളി കച്ചവടസ്ഥാപനങ്ങൾ ആശുപത്രി സർക്കാർ ഓഫീസുകൾ എന്നുവേണ്ട സ്വന്തം നാട്ടിലേക്ക് അത്യാവശ്യമെന്ന് പോകണമെങ്കിൽ പാലം പണി പൂർത്തിയാക്കണം.അച്ഛൻ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് ശ്രമദാനം മൂലം പാലത്തിൻറെ അപ്രോച്ച് റോഡുകൾ പൂർത്തിയാക്കി. സർക്കാരിൻറെ ഭാഗത്തുനിന്നും നാമമാത്രമായ സഹായമാണ് ലഭിച്ചത്. 1968 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി അന്നത്തെ പൊതുമരാമത്ത് മന്ത്രി ശ്രീ ടി കെ ദിവാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

1964 കൂമ്പാറ യിൽ കിഴക്കരക്കാട്ട് പാപ്പച്ചൻ നടത്തിയിരുന്ന റേഷൻകട ഉണ്ടായിരുന്നു. അന്ന് പോത്തുവണ്ടി ക്കായിരുന്നു റേഷൻ സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.കുടിയേറ്റത്തിന് ആദ്യകാലഘട്ടത്തിൽ മേലെ കൂമ്പാറ യിൽ പുളിമൂട്ടിൽ വർക്കിച്ചേട്ടൻ നടത്തിയിരുന്ന പലചരക്ക് കടയും പിന്നീട് കൂമ്പാറ അങ്ങാടിയിൽ മക്കാനിയും ഉണ്ടായി. കൂമ്പാറ അങ്ങാടിയിൽ കെട്ടിടങ്ങളും കൂടുതൽ വ്യാപാരസ്ഥാപനങ്ങളും വരുന്നത് 1970-കളിലാണ്.മുക്കം കടവ് പാലം ഇല്ലാതിരുന്നതിനാൽ കാരമൂല കൂടരഞ്ഞി വഴി ബസ് ഗതാഗതം സാധ്യമല്ലെന്ന് അറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കത്തു നിന്നും കാരശ്ശേരി ജംഗ്ഷൻ തേക്കുംകുറ്റി വഴി കൂമ്പാറ റോഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആർഎംപി സ്കീമിലും ക്രാഷ് പ്രോഗ്രാമിലും ഉൾപ്പെടുത്തിയാണ് റോഡിന്റെയും കൂമ്പാറ പാലത്തിൻറെ പണികൾ നടത്തിയത്. ബിസ്മി തുകയേക്കാൾ മൂന്നിലൊന്ന് കുറച്ച് ഇട്ടാണ് ടെൻഡർ സംഖ്യ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണി നടത്തിയത് മനുഷ്യപ്രയത്നം ശ്രമദാനമായി ലഭിച്ചിരുന്നത് റോഡിൻറെ ആവശ്യകത ജനങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ട് പണികൾ വേഗത്തിൽ പൂർത്തിയായി.

കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.ടി.എൽ.പി.എസ് കൂമ്പാറ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു.

ടോയ്‌ലെറ്റ്

1നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്‌ലെര്‌റുകളും രണ്ട് വീതം മൂത്രപ്പുരകളുമാണുള്ളത്. അതിന് പുറമെ ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റുമുണ്ട്. വളരെയേറെ വൃത്തിയായി കാത്തുസൂക്ഷിക്കുന്നവയാണ് ഇവയെല്ലാം.

വെള്ളം

1ഒരിക്കലും വറ്റാത്ത കിണറും പമ്പുസെറ്റും വാട്ടർടാങ്കും ടാപ്പുകളും സ്‌കൂളിലെ ജലവിതരണത്തിനായി സംവിധാനിച്ചിട്ടുണ്ട്. എല്ലാ ടോയ്‌ലറ്റുകളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഫിൽട്ടർ ചെയ്ത് അണുവിമുക്തമാക്കിയ വെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

Basic Details

സ്ഥാപിതം 1961 സ്കൂൾ കോഡ് 47314 സ്ഥലം കൂമ്പാറ
സ്കൂൾ വിലാസം കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2278191
സ്കൂൾ ഇമെയിൽ koombaragtlps@gmail.com സ്കൂൾ വെബ് സൈറ്റ് https://schoolwiki.in/Gtlps വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം പൊതു വിദ്യാലയം
സ്കൂൾ വിഭാഗം ഗവണ്‌മെന്റ് പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 49 പെൺ കുട്ടികളുടെ എണ്ണം 58 വിദ്യാർത്ഥികളുടെ എണ്ണം 107
അദ്ധ്യാപകരുടെ എണ്ണം 6 പ്രധാന അദ്ധ്യാപകൻ കെ.സി ടോമി പി.ടി.ഏ. പ്രസിഡണ്ട് അഹമ്മദ് കുട്ടി

എൽ എഫ് യു.പി.എസ് പുഷ്പഗിരി

സ്കൂൾ ചരിത്രം

വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ : ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.

ഭൗതികസൗകരൃങ്ങൾ

പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.

Basic Details

സ്ഥാപിതം 1982 സ്കൂൾ കോഡ് 47346 സ്ഥലം പുഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി പിൻ കോഡ് 673604 സ്കൂൾ ഫോൺ 04952277966
സ്കൂൾ ഇമെയിൽ littleflowerups47346@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ യു.പി മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 42 പെൺ കുട്ടികളുടെ എണ്ണം 48 വിദ്യാർത്ഥികളുടെ എണ്ണം 90
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ജോൺസൺ തോമസ് പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് വട്ടക്കുന്നേൽ

എൽ.എഫ്.എൽ.പി.എസ് പുശ്പഗിരി

കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു.

സാമൂഹികം

സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി

ഭൗതിക സൗകര്യങ്ങൾ

ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര

Basic Details

സ്ഥാപിതം 1966 സ്കൂൾ കോഡ് 47317 സ്ഥലം പു‍ഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി, കൂ൩ാറ-പി.ഒ,കൂടര‍‍‍ഞ്ഞി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2277960
സ്കൂൾ ഇമെയിൽ lflpspushpagiri@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 41 പെൺ കുട്ടികളുടെ എണ്ണം 26 വിദ്യാർത്ഥികളുടെ എണ്ണം 67
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ബീന മാത്യു.കെ പി.ടി.ഏ. പ്രസിഡണ്ട് വിൽസൻ പുല്ലുവേലിൽ

കൂമ്പാറയുടെ തലയാളർ

ലിന്റോ ജോസഫ്

മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ലിന്റോ ജോസഫ്.സ്കൂളിൽ പഠിക്കുന്ന സമയത്ത് 1500 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായാണ് കൂമ്പാറയുടെ പ്രശസ്തി ഉയർത്തിയത് എങ്കിൽ പിന്നീട് രാഷ്ട്രീയത്തിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് കൂമ്പാറയെ എത്തിക്കുകയായിരുന്നു ലിന്റോ ജോസഫ് . കർഷക കുടുംബത്തിൽ ജനിച്ച ലിന്റോയുടെ സ്പോർട്സിൽ ഉള്ള കഴിവ് തിരിച്ചറിഞ്ഞ പിതാവ് അദ്ധേഹത്തെ പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിൽ ചേർക്കുകയായിരുന്നു. അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ തന്നിലുള്ള കഴിവ് പൂർണ്ണതയിലെത്തിക്കാൻ ലിന്റോക്ക് സാധിച്ചു.മറ്റുള്ള കായിക താരങ്ങളിൽ നിന്നും വിഭിന്നമായി ആയി മുന്നിലുള്ള ലക്ഷ്യം കീഴടക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു ലിന്റോ സ്പോർട്സ് അക്കാദമിയിൽ . അതിന് വളരെ വിജയം കണ്ടെത്തുകയും ചെയ്തു ഈ കഠിനാധ്വാനം തുടർന്നു ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലൂടെ ലിന്റോയെന്ന വെള്ളിനക്ഷത്രം കൂടുതൽ പ്രകാശിക്കുകയായിരുന്നു 1500 മീറ്റർഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായ ലിന്റോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗോവയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

കോളേജിൽ പ്രവേശനം നേടിയതിനു ശേഷമാണ് ലിന്റോ എന്ന രാഷ്ട്രീയക്കാരൻ പുറത്തേക്ക് വരുന്നത് .നേതൃത്വഗുണം ഉള്ള ലിന്റോ കോളേജിൽ ചെർന്ന ഉടനെ തന്നെ മുഖ്യധാരയിലേക്ക് എത്തിച്ചേരുകയായിരുന്നു യൂണിയൻ ചെയർമാൻ ആയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ സംസ്ഥാന-ദേശീയ ഭാരവാഹിയായും വളരെ പെട്ടന്നായിരുന്നു ലിന്റോ വളർന്നത് .സമര രംഗത്തും മറ്റും സ്പോർട്സ്മാൻ സ്പിരിറ്റോടെ നിശ്ചയദാർഢ്യത്തോടെ മുന്നിൽ നിന്ന് നയിച്ചത് വളരെ പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നവനാക്കി മാറ്റി ലിന്റോയെ.കൂമ്പാറ പാലക്കൽ വീട്ടിൽ ജോസഫിന്റേയും അന്നമ്മയുടെയും ഇളയമകനാണ്.

ജീവൻ രക്ഷിച്ച കാരുണ്യപ്രവർത്തനം തന്റെ ജീവൻ നിലനിർത്തിയെങ്കിലും ലിൻറോയുടെ പോരാട്ടവീര്യം ചേർന്നിട്ടില്ല. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുരുതരമായി അപകടത്തിൽപെട്ടതിനെ തുടർന്ന് വാക്കിംഗ് സ്റ്റിക്കിനെ ആശ്രയിക്കാൻ 28കാരൻ നിർബന്ധിതനായി. 2019 ൽ ആയിരുന്നു അപകടം. സ്കൂളിൽ പഠിക്കുന്ന ബിജിൽ ബിജു എന്ന കുട്ടിയുടെ അച്ഛനും മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയുമാ യ ബിജുവിന്റെ നില വഷളായപ്പോൾ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഓടിക്കുകയായിരുന്നു. എന്നാൽ മുക്കം ബൈപ്പാസിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാലിന്റെ മൂന്ന് എല്ലുകൾ ഒടിഞ്ഞു .ഇതുവരെ രണ്ട് ഞരമ്പുകൾ ചേരാത്തതിനാൽ തുടർ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു .മികച്ച ഭരണം കാഴ്ചവച്ച മുന്നോട്ടു പോകുന്നതിനിടയിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരവും ലിൻഡോ യെ തേടിയെത്തി.തന്റെ വിജയക്കുതിപ്പ് തുടർന്ന ലിന്റോ കേരള നിയമസഭയെ പ്രതിനിധീകരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മെമ്പറായും ശോഭിക്കാൻ തുടങ്ങി

കൂമ്പാറ ബേബി

ഇത് കൂമ്പാറ ബേബി. കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ, അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി കുടുംബസമേതം കൂമ്പാറയിൽ താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി.

തൂലിക പൗലോസ്

കൂമ്പാറയുടെ അനുഗ്രഹീത കലാകാരൻ ......തൂലിക പൗലോസ്.... ചിത്രകലയിലും ശില്പകലയിലും തൻറെ അസാമാന്യ കഴിവുകൾ തെളിയിച്ച് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത മലയോര മേഖലയുടെ സ്വന്തം പുത്രൻ.....യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന രീതിയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളതെല്ലാം.ചെറുപ്പം മുതലേ ചിത്രകല യോട് താല്പര്യം പ്രകടിപ്പിച്ച തൂലികാ പൗലോസ് ഒഴാക്കൽ അപ്പച്ചൻ എന്നവരുടെ കീഴിൽ പരിശീലനം ആരംഭിച്ചു. പരസ്യമേഖലയിൽ ആയിരുന്നു ആദ്യ ശ്രമങ്ങൾ നടത്തിയിരുന്നത് .രണ്ടായിരത്തിനുശേഷം ഫ്ലക്സ് വ്യാപനത്തോടു കൂടി പരസ്യ മേഖല ഉപേക്ഷിച്ച് ശില്പകല യിലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങളിൽ പൗലോസ് തന്നെ കൈമുദ്ര ചേർത്തിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുഴച്ച തൻറെ ഭാവനയ്ക്കനുസരിച്ച് കലാവിരുതിൽ നെയ്തെടുക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ പ്രത്യേകത. ശിൽപകലയിൽ മാത്രമല്ല സംഗീതത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ഐൻസ്റ്റീൻ ,ചെഗുവേര , അൽഫോൻസാമ്മ മുതലായവരെല്ലാം അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളഅത്യപൂർവ ശില്പങ്ങളാണ് . ഏതാണ്ട് ഇരുപത് വർഷത്തോളമായി ശില്പകലയുടെ മേഖലയിലേക്ക് അദ്ദേഹം സ്വന്തം കൈ കൊണ്ട് കളിമണ്ണിൽ തീർത്ത ശിൽപങ്ങളാണ് അദ്ദേഹത്തിൻറെതെല്ലാം. ഒരു ശില്പി എന്നാൽ ദൈവത്തിൻറെ ഒരു അവതാരം തന്നെയാണെന്നു പറയാം . ആ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു കലാകാരൻ തന്നെയാണ് കൂമ്പാറയുടെ സ്വന്തം തൂലിക പൗലോസ്....

തങ്കച്ചൻ കിഴക്കാരക്കാട്ട്

തെക്കൻ പ്രദേശമായ തൊടുപുഴയിൽ നിന്നും 1950-കളിൽ മലയോര ഗ്രാമമായ കൂമ്പാറ പ്രദേശത്തെത്തിയ കുടിയേറ്റ കർഷകരായ കിഴക്കരക്കാട്ട് ജോസഫിന്റെയും കുഞ്ചു കുട്ടിയുടെയും യും മകനായാണ് തങ്കച്ചൻ മാസ്റ്റർ (1957 ൽ ) ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒരുഭാഗം നാട്ടിൽ തന്നെ ആയിരുന്നു. ആശാൻറെ കീഴിൽ നിലത്തെഴുത്ത് ലൂടെയാണ് വിദ്യാഭ്യാസത്തിൽ ആദ്യാക്ഷരം കുറിച്ചത്. ഒന്ന് ,രണ്ട് ക്ലാസുകൾ സ്വദേശത്തു നിന്നു തന്നെയും , മൂന്ന് നാല് ക്ലാസുകൾ യഥാക്രമം ഗവൺമെൻറ് ട്രൈബൽ എൽ പി സ്കൂൾ കൂമ്പാറ- സെൻറ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ കൂടരഞ്ഞി എന്നിവയിൽനിന്നും നേടി.എന്നാൽ ഈ പ്രദേശത്തെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം യുപി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത് നാട്ടിൽ തന്നെയായിരുന്നു. വർഷംതോറും അടുംബത്തോടൊപ്പം കൂടാൻ കൂമ്പാറയിലെത്തിയ അദ്ദേഹം അച്ഛന്റെ കൂടെ കാർഷിക മേഖലകളിൽ സാന്നിധ്യമറിയിച്ചു. ബിരുദം, ടീച്ചർ ട്രെയിനിങ് വിദ്യാഭ്യാസത്തിനുശേഷം കൂമ്പാറ പ്രദേശത്തെ സ്ഥിരതാമസമാരംഭിച്ചു. തികച്ചും ദുഷ്കരമായിരുന്നു അന്നത്തെ മലയോര കർഷക ജീവിതം .വന്യജീവികളിൽ നിന്നും രക്ഷ നേടാൻ വേണ്ടി സമീപ പ്രദേശത്തുകാർ തറവാടിന് ചുറ്റും ആലകൾ കെട്ടി ഒന്നിച്ചു ജീവിതം നയിച്ചു. കൽപ്പിനി , മാങ്കയം,പുന്നക്കടവ് തുടങ്ങിയ സമീപ ദേശത്തിലുള്ളവർ വന്യജീവി ഭീതികാരണം ഏറുമാടങ്ങളിൽ ആയിരുന്നു അന്തിയുറങ്ങിയിരുന്നത്. 1960കളിൽ റബ്ബർ ടാപ്പിംഗ് ആവശ്യാർത്ഥം മലപ്പുറം ഭാഗത്തുനിന്നും കുടിയേറ്റം തുടങ്ങി. വളരെ സൗഹാർദ്ദത്തിൽ ജീവിച്ചു പോന്ന ഇതര സമുദായാംഗങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചു പോന്നു. കൂമ്പാറ പ്രദേശത്തെ മുസ്ലിം മദ്രസ പണിയാനായി മദ്രസ നിർമ്മാണത്തിന് ആവശ്യമായ ഒത്താശകൾ ഫാദർ തോമസ് എന്നവർ മഹല്ല് കമ്മിറ്റിക്കു ചെയ്തു കൊടുത്തതായും രേഖപ്പെടുത്തുന്നു. 1980ൽ സർവീസിൽ കയറിയ തങ്കച്ചൻ മാസ്റ്റർ റിട്ടയർമെന്റിനു ശേഷമാണ് പൂർണ്ണ കാർഷിക രംഗത്തേക്ക് പ്രവേശിച്ചത്. കൃഷിരീതിയിൽ എന്നും വേറിട്ട സഞ്ചരിക്കാൻ താൽപര്യം കാണിച്ച മാസ്റ്റർ യന്ത്ര വൽകൃത സാമഗ്രികളും ,മുന്തിയ ഇനംവിത്തുകളും, വൈവിധ്യങ്ങളായ കൃഷിയിനങ്ങളും നാടിനു പരിചയപ്പെടുത്തി. ഇന്ന് അദ്ദേഹത്തിൻറെ തോട്ടങ്ങളിൽ ഇഞ്ചി,

മഞ്ഞൾ, ഗ്രാമ്പൂ ,ഏലം, രാമച്ചം, ജാതി , തെങ്ങ്, റബ്ബർ, കപ്പ, കൊക്കോ തുടങ്ങി ഇരുപതോളം കൃഷികൾ വാണിജ്യാടിസ്ഥാനത്തിലും, വൈവിധ്യങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, അന്യം നിന്നു പോയ ഒറ്റമൂലി വിളകൾ എന്നിവയും സംരക്ഷിച്ചുപോരുകയും നാട്ടുകാർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. തേനീച്ച വളർത്തൽ ഹോബിയായി സ്വീകരിച്ച മാസ്റ്റർ , ചെറുതേൻ,രാമച്ചം എന്നിവയ്ക്ക് വിദേശത്തിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ടെന്ന് തങ്കച്ചൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. റോട്ടറി ക്ലബ് , OISCA ഇൻറർനാഷണൽ , ഹണി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ , വിധങ്ങളായ സേവന പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ്.

സുബൈർ സഅദി

കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ  സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം  2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന  ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം  മദ്രസ അധ്യാപകനായി ജോലി  നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം  കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള  അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ്  കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല  സാമ്പത്തിക മാന്ദ്യത്തിലേക്ക്  നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത്  കാണാൻ നല്ല ഭംഗിയാണ് .അദ്ദേഹത്തിൻറെ കഴിവ് കരകൗശല മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾക്കാവശ്യമായ മദ്രസ പഠന പാട്ടുകൾ നിർമ്മാണം, " നിലാവ് അറിവുത്സവങ്ങൾ, സിഡി "  കവിതാസമാഹാരം, മാജിക് ,സ്കൂൾതല മേളകളിൽ നിറസാനിധ്യം, ഗലീലിയോ ഗലീലി സ്കൂൾതല പ്രവർത്തനങ്ങൾ തുടങ്ങി നാനാ രംഗങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത്  പറയേണ്ടത് തന്നെ .  സ്കൂളുമായി നല്ലബന്ധം പുലത്തിപ്പോരുന്ന ഇദ്ദേഹം സ്കൂൾ പാഠ്യേതര പരിപാടികളിൽ നിറസാന്നിധ്യമാണ്.

പി വി ആർ നാച്ചുറോ പാർക്ക്

മുക്കം മലയോര മേഖലയിലെ കക്കാടംപൊയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന.... ഒരു പാർക്ക് ആണ് പി വി ആർ നാച്ചുറോ പാർക്ക്.  പ്രകൃതിയെ യാതൊരു തരത്തിലും ചൂഷണം ചെയ്യാതെ, പ്രദേശത്തിൻറെ ഭൂ പ്രകൃതി അതേപടി നിലനിർത്തി നിർമ്മിച്ച ഈ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളും,അമ്യൂസ്മെൻറ് വാട്ടർതീം പാർക്കും  മുതിർന്നവർക്ക് ഉല്ലാസത്തിനും, ആനന്ദത്തിനും ഉള്ള സ്ഥലങ്ങളും, നല്ല ഒരു ഫലവൃക്ഷത്തോട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മനോഹരമായ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, പ്രദേശമായതുകൊണ്ട് തന്നെ ഈ ഒരു പാർക്കിലേക്ക് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ദിവസേന വന്നു കൊണ്ടിരിക്കുന്നു. കൂടാതെ ഈ പാർക്ക് വന്നത് നാട്ടുകാരായ ആളുകൾക്ക് തൊഴിൽ സാധ്യതയും, അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരവും ഉണ്ടാകാൻ സഹായകമായിട്ടുണ്ട്.