പൂക്കോം മുസ്ലിം എൽ പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്ഷം പിന്നിടുന്നു. അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്.

ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. കോവിഡ് കാലമായതോടെ കുട്ടികളുടെ ജീവിത രീതിയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കളിക്കാനായി പുറത്തിറങ്ങാൻ പോലും കഴിയായതോടെ കുട്ടികളുടെ നിത്യ ജീവിതത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചതായാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ മാനസിക വളർച്ചയും മാനസികാരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഒരു മാതാപിതാക്കളുടെയും കടമയാണ്.

  • നല്ല രീതിയിലുള്ള ആശയവിനിമയം

കുട്ടികൾ സാധാരണ രീതിയിൽ സ്കൂളുകളിൽ സമപ്രായത്തിലുള്ള കുട്ടികളുമായി കളിച്ചു വളരേണ്ട പ്രായമാണ്. അത് അവരുടെ ബുദ്ധി വികാസത്തിനും മാനസികമായ വളർച്ചയ്ക്കും സഹായിച്ചിരുന്നു. പെട്ടന്ന് വീട്ടിൽ അടച്ചിരിക്കേണ്ടി വരുമ്പോൾ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അവരെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പെരുമാറ്റമാണ് വേണ്ടത്. കോവിഡ് കാലത്തു മിക്കവർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്, അതുമൂലം സാമ്പത്തികമായും മാനസികമായും ഒരുപാടു പ്രശ്നങ്ങൾ മാതാപിതാക്കളെ അലട്ടുന്നുണ്ടാവാം, പക്ഷെ അതൊന്നും കുട്ടികളോട് ഉള്ള ദേഷ്യമായി മാറരുത്. ചിലർ ഉച്ചത്തിൽ ദേഷ്യപെടുക, പ്രത്യേക കാരണമൊന്നുമില്ലാതെ തല്ലുക ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. ഓർക്കുക ഒരു കാലഘട്ടം വരെ കുട്ടികൾ മാതൃകയാക്കുന്നത്‌ അവരുടെ മാതാപിതാക്കളെ തന്നെയാണ്.

  • വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക

സ്‌കൂളുകളിലെ അന്തരീക്ഷവും വീട്ടിലെ അന്തരീക്ഷവും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട് . സ്‌കൂളുകളിൽ കളിച്ചും ചിരിച്ചും പഠിച്ചും നല്ല മാനസികോല്ലാസം കുട്ടികൾക്ക് ലഭിച്ചിരുന്നു. എന്നാൽ വീട്ടിലേക്കു മാറിയപ്പോൾ അത് നഷ്ടപെട്ടിട്ടുണ്ട്. ജോലിയുള്ള മാതാപിതാക്കളും, ഒരു കുട്ടി മാത്രമുള്ളയിടത്തും, ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മാതാപിതാക്കൾ എത്ര വലിയ തിരക്കാണെങ്കിലും കുട്ടികളുമായി കുറച്ചു സമയം ചിലവഴിക്കുക. അവരുടെ കൂടെ കളികളിൽ ഏർപ്പെടുക, പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുക തുടങ്ങി അവരെ ആക്റ്റീവ് ആയി നിർത്തുന്ന കാര്യങ്ങൾ ചെയ്യുക.

  • മൊബൈൽ ഫോണും ഓൺലൈൻ ക്ലാസ്സും

മൊബൈൽ ഫോണുകളിൽ നോക്കിയിരുന്നുള്ള തുടർച്ചയായ പഠനം കുട്ടികളിൽ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലി വേദന, മാനസിക സംഘർഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. ചില സ്‌കൂളുകളിലെ വിദ്യാർഥികൾ രാവിലെ തുടങ്ങുന്ന പഠനം അർധരാത്രി ആയാലും തീരാത്ത സ്ഥിതിയാണ്. ഓൺലൈൻ ക്ലാസുകളിൽ ഹാജരായി മൊബൈൽഫോണിൽ അധ്യാപകർ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതിൽ നോക്കിയിരുന്ന് ബുക്കിലേക്ക് പകർത്തിയെഴുതുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ചെറിയ കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗം അധ്യയനപരമായ കാര്യങ്ങൾക്കാണെങ്കിൽ അത് അവരുടെ ബുദ്ധി വികാസത്തെ ഗുണകരമായാണ് സ്വാധീനിക്കുക. എന്നാൽ അനാരോഗ്യകരമായ രീതിയിൽ ഡിജിറ്റൽ മീഡിയ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ പ്രതികൂലമായായിരിക്കും ബാധിക്കുക. ഓൺലൈൻ ക്ലാസിനുവേണ്ടി ദിവസത്തിൻറെ ഭൂരിഭാഗവും ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ക്ലാസ് കഴിഞ്ഞ ഉടനെ ഫോൺ കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും. മാതാപിതാക്കൾ അവരുടെ കൂടെയിരുന്നു ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുക, പഠിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക. മാതാപിതാക്കളും കുട്ടികളുടെ മുൻപാകെ അമിതമായി മൊബൈൽ ഉപയോഗിക്കാതിരിക്കുക. കഴിവതും പഠനത്തിന് ഇടവേളകൾ കൊടുക്കുക. അവരെ സ്വയം പര്യാപ്ത ആകാനുള്ള ആക്ടിവിറ്റികൾ ചെയ്യിക്കുക.

  • ഭക്ഷണ സമയം ക്രമീകരിക്കുക

സ്‌കൂളിൽ പോയിക്കൊണ്ടിരുന്നപ്പോൾ കുട്ടികൾക്ക് ഒരു ഭക്ഷണ ക്രമം ഉണ്ടായിരുന്നു, രാവിലെ 8 മണിക്ക് കഴിയ്ക്കുക, ഉച്ചയ്ക്ക് ഒരു മണിക്ക് അങ്ങനെ.. എന്നാൽ വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ അതെല്ലാം മാറി. പല സമയത്തുള്ള ഓൺലൈൻ ക്ലാസുകൾ എല്ലാം കുട്ടികളുടെ ഭക്ഷണ ക്രമത്തെ നല്ല രീതിയിൽ ബാധിക്കുന്നു. ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടാകുന്ന പ്രായമായതിനാൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക. പ്രോടീൻ കൂടുതൽ അടങ്ങിയതും, ഇലക്കറികളും ഒക്കെ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുക.

  • മനസികോല്ലാസത്തിനുള്ള സാഹചര്യം ഒരുക്കുക

കൂടുതൽ സമയവും ഡിജിറ്റൽ മീഡിയയുടെ മുന്നിൽ ചെറു പ്രായത്തിൽ തന്നെ ചെലവഴിക്കുന്നത് കൊണ്ട് അവരുടെ മാനസിക വളർച്ച കൃത്യമായി നടക്കില്ല. യഥാർത്ഥ ജീവിതത്തിലെ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കണമെങ്കിൽ ചുറ്റുപാടും ഉള്ള കാഴ്ചകൾ കാണുകയും നേരിൽ കണ്ടു മനസിലാക്കുകയും തന്നെ വേണം. കുട്ടികളെ ചടഞ്ഞുകൂടി മടി പിടിച്ചു ഇരിക്കാൻ അനുവദിക്കരുത്, കുട്ടികളുമായി ഇടയ്ക്കു പരിസരങ്ങളിൽകൂടി നടക്കാൻ പോകാം, ആളുകളുമായി അകലം പാലിച്ചു സംസാരിക്കാം, കളികളിൽ ഏർപ്പെടാം, വ്യായാമം ചെയ്യിക്കാം, വളർത്തുമൃഗങ്ങളെ മേയ്ച്ചു നടക്കാം, കൃഷികൾ/പൂന്തോട്ടം വളർത്തി പരിപാലിക്കാം, ക്രീയേറ്റീവ് ആയി എന്തെങ്കിലും ഒക്കെ ചെയ്യിക്കാം.

  • മാനസിക പ്രശ്‌നങ്ങൾ

ലോക്ഡൗൺ കാലത്ത് കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. പുറത്ത് പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നതിൻറെ ബുദ്ധിമുട്ടുകളാണ് അവരെ അലട്ടുന്നത്. നേരത്തെ മാനസിക രോഗമോ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നവരോ ആണെങ്കിൽ അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എവിടെയെങ്കിലും പോകാൻ സ്വയം തീരുമാനിക്കാൻ കഴിയില്ലെന്ന നിസഹായാവസ്ഥ ഉണ്ടാകുന്നതും മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാണ്. രക്ഷാകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ അവർ പ്രകടിപ്പിക്കുന്നു. ചില കുട്ടികൾക്ക് ഉറക്കത്തിൽ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയമാണിത്. അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാകണം. കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവർക്ക് ആശ്വാസം പകരും.ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ അവസരമില്ലാത്ത ഈ സാഹചര്യത്തിൽ ആവശ്യത്തിന് വിശ്രമത്തിനും കളികൾക്കും കുട്ടികൾക്ക് വീട്ടിൽ തന്നെ അവസരം ഒരുക്കുകയും രക്ഷാകർത്താക്കൾ കൂടെ കൂടുകയും വേണം. കോവിഡ് ആയും ബന്ധപ്പെട്ട നെഗറ്റീവ് വാർത്തകൾ കുട്ടികളുടെ മുൻപിൽ വച്ച് പറയാതെ ഇരിക്കുക. കൂടുതൽ മാനസിക പ്രശ്‌നങ്ങൾ കാട്ടുന്ന കുട്ടികളെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ മടിക്കരുത്