പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

മുത്തശ്ശി സന്ധ്യദീപം കൊളുത്തി നാമം ജപിക്കുകയാണ്. ഇന്നലെ അമ്മ പറഞ്ഞിരുന്നു മറ്റന്നാൾ അച്ഛൻ വരുമെന്ന്. ആ ദിവസവും കാത്തിരിക്കുകയായിരുന്നു ഞാൻ. അച്ഛന്റെ രണ്ട് സഹോദരങ്ങളും അവരുടെ കുടുംബവും ഉണ്ടായിരുന്നു വീട്ടിൽ. രാത്രിയായപ്പോൾ അടുത്തടുത്ത എല്ലാ വീടുകളിലെയും ലൈറ്റ് അണഞ്ഞപ്പോൾ എന്റെ വീട്ടിലെ ലൈറ്റ് മാത്രം അണഞ്ഞില്ല. ആ ഇരുട്ടിൽ എന്റെ വീട് മാത്രം പ്രകാശപൂരിതമായി നിന്നു. നേരം വെളുത്തു. അങ്കിവാലന്റെ കൂവൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്. എന്റെ വീട്ടിലെ കോഴിയാണ് അങ്കിവാലൻ.നല്ല തലയെടുപ്പുള്ള പൂവൻകോഴിയാണ്. ചുവപ്പും കറുപ്പും നിറങ്ങൾ ഇട കലർന്ന തൂവലാൽ അങ്കവാലോക്കെ നീട്ടി ഒരുക്കി കടും മുളകു നിറത്തിലുള്ള തലപ്പൂവ് നിവർത്തി പിടിച്ച് റോസാപൂ പോലുള്ള നീണ്ട താട കുലുക്കി അവൻ നടക്കും. ഏഴര വെളുപ്പിന് മുമ്പേ അവൻ ഉണർന്നു കൊക്കരക്കോ എന്ന് നീട്ടികൂവും. അച്ഛനിഷ്ടപ്പെട്ട ഉണ്ണിയപ്പവും അരിമുറുക്കും മുത്തശ്ശി എണ്ണയിൽ വറുത്തു എടുത്തു. അമ്മ കറികളുണ്ടാക്കി. അച്ഛൻ വരുന്നതും കാത്ത്‌ ഞാൻ ഉമ്മറതിണ്ണയിൽ ഇരുന്നു. കുറെ നേരം കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. അമ്മയോട് ചോദിക്കാൻ അകത്തു കയറിയപ്പോൾ എല്ലാവരും വിഷമിച്ചിരിക്കുന്നതു കണ്ടു. അടുത്ത വീട്ടിലെ കുട്ടിയും എന്റെ സുഹൃത്തു മായ അപ്പു എനിക്കെല്ലാം പറഞ്ഞു തന്നു. അപ്പോഴാണ് കൊറോണ എന്ന ഭീകരനെ കുറിച്ച് ഞാൻ അറിയുന്നത്. ഈ ഭീകരൻ ലോകം മുഴുവൻ പടരുകയാണ് എന്നും ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടിലെന്നും എനിക്ക് മനസിലായി. എന്റെ അച്ഛന് വീട്ടിൽ വരാൻ പറ്റാത്തതും കൊറോണ കാരണമാണ്. അതു കൊണ്ടു തന്നെ നാട്ടിൽ എത്തിയ ഉടനെ തന്നെ അച്ഛൻ ഐസോലേഷൻ വാർഡിലെക്ക് മാറ്റിയതായും അപ്പു എന്നോട് പറഞ്ഞു.

എനിക്ക് കരച്ചിൽ വന്നു. ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു. അവിടം ആകെ നിശബ്ദത നിറഞ്ഞു നിന്നു. അമ്മയും മുത്തശ്ശിയും എന്നെ ആശ്വാസിപ്പിച്ചു. മൂത്തച്ചൻ എന്നെ അടുക്കലേക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു അച്ഛൻ നമുക്ക് വേണ്ടി ഐസോലേഷനിൽ പോയതെന്നും വീട്ടിൽ വന്നാൽ നമുക്കെല്ലാം കൊറോണ വരുമെന്നും പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞാൽ അച്ഛൻ വരുമെന്നു പറഞ്ഞപ്പോൾ എന്റെ സങ്കടങ്ങളെല്ലാം മാറി. അപ്പുവിനോടൊപ്പം ഞാൻ പടം വരച്ചു കളിച്ചു. അച്ഛനെ കാണണം എന്ന് ഞാൻ ഒരിക്കൽ വാശി പിടിച്ചപ്പോൾ അച്ഛന് വിഷമാവുമെന്ന് അമ്മ പറഞ്ഞു. പിന്നീട് വല്ലപ്പോഴൊക്ക എനിക്ക് വിളിച്ചു തരാറുണ്ടായിരുന്നു. മൂത്തച്ചന്റെ ഓരോ വാക്കുകളും എനിക്ക് ആശ്വാസകരമായിരുന്നു.അച്ഛന്റെ രണ്ടാമത്തെ സഹോദരൻ ഭയങ്കര ദേഷ്യക്കാരനാണെങ്കിലും ഈ സമയത്തു ദേഷ്യം എല്ലാം മാറ്റി ഞങ്ങൾക്ക് ഊഞ്ഞാൽ കെട്ടി തരികയും വിവിധ കളികളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇത് എന്നെ കൂടുതൽ ഉത്സാഹവതിയാക്കി. പറമ്പിൽ അടുത്തടുത്തുള്ള രണ്ടു മാവിലായിരുന്നു മൂത്തച്ചൻ ഊഞ്ഞാൽ കെട്ടി തന്നത്. മുത്തശ്ശി പണ്ട് കളിച്ചിരുന്ന കളികളെല്ലാം ഞങ്ങളും കളിച്ചു. തലപ്പന്തു കളി, കുട്ടിയും കോലും തുടങ്ങിയവയായിരുന്നു അതൊക്കെ.

ഇതിനിടയിൽ മൂത്തച്ചന്റെ ഭാര്യ എല്ലാവരോടും കൊറോണ വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ പറഞ്ഞു തന്നു. ഞങ്ങൾ അത് പാലിക്കുകയും ചെയ്തു.

മുത്തശ്ശി തൊടിയിലെ ചെടികളുപയോഗിച്ചു കറികളുണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. മുരിങ്ങയിലയും ഇരുമ്പൻ പുളിയൊക്കെ ഉണ്ടായിരുന്നു

മാസ്ക് ധരിക്കാതെ അനാവശ്യമായി പുറത്തിറങ്ങിയ കുട്ടേട്ടനെ പോലീസ് രണ്ടാഴ്ച മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിൽ ആക്കി.

മൂത്തച്ചൻ വീടിനു തൊട്ടടുത്തുള്ള വയൽ കാണാൻ പോകാം എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും ചെറിയ ഭയമുണ്ടായിരുന്നു. പെട്ടെന്ന് ഇടിയുടെ ശബ്ദം കേട്ടു. പുറത്തു നല്ല മഴക്കാറുണ്ടായിരുന്നു. കുളിരു പുതപ്പുമായി മഴ മണ്ണിലേക്ക് വന്നു. മഴ പെയ്യുമ്പോൾ മണ്ണിനു ഒരു പുതുമണമുണ്ട്. ഞാൻ കൗതുകത്തോടെ പുറത്തേക്കു നോക്കി നിന്നു.മഴ തോർന്നപ്പോൾ ഞങ്ങൾ വയൽ ലക്ഷ്യം വെച്ചു നടന്നു. വയലിൽ പോകും വഴി ഒരു പശുകിടാവിനെയും അതിന്റെ അമ്മ പശുവിനെയും കണ്ടു. പശുകിടാവ് ഞങ്ങളുടെ ചുറ്റും തുള്ളിചാടി. നല്ല രസമായിരുന്നു അത് നോക്കി നിൽക്കാൻ.

വയലിൽ എത്തി. ദൂരെ നിന്നു നോക്കുമ്പോൾ പച്ച പരവതാനി വിരിച്ചതു പോലെ എനിക്ക് തോന്നി. ഒരു ഭാഗത്തു നെല്ലും മറുഭാഗത്തു വാഴയും കിഴങ്ങും പച്ചക്കറിയും കൃഷി ചെയ്തിരിക്കുന്നു. വയൽ വരമ്പിലൂടെ നടക്കുമ്പോൾ ഒരു ഞണ്ടിനെ കണ്ടു. ദൂരെക്ക് നോക്കുമ്പോൾ ഒരു കുളം കണ്ടു. കുളത്തിൽ നിന്നും മീൻ പിടിക്കാൻ

ഞങ്ങൾ ശ്രമിച്ചു. പക്ഷേ മീനോന്നും കിട്ടിയില്ല. നല്ല തെളിഞ്ഞ തണുപ്പുള്ള വെള്ളമായിരുന്നു. മീനൊന്നും കിട്ടാതെ നിരാശപ്പെട്ടു നിൽകുമ്പോഴായിരുന്നു ഒരു കാർ ഞങ്ങളുടെ അടുത്തക്കു് വരുന്നത് കണ്ടത്. കാറിൽ നിന്ന് ഒരാളിറങ്ങി. ഞാൻ ശ്രദ്ധിച്ചു നോക്കി. അതു എന്റെ അച്ഛനായിരുന്നു. അച്ഛാ... ഞാൻ ഉറക്കെ വിളിച്ചു.

ഋതുവർണ എ
7 പാട്യം വെസ്റ്റ് യു.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ