പരീക്ഷ മാർഗദർശന ക്ലാസിനെ കുറിച്ച് കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

പരീക്ഷ മാർഗദർശന ക്ലാസ് - കാരക്കുന്ന് ഗവൺമെന്റ് സ്കൂളിൽ ഹൈസ്കൂൾ
ഉത്തരക്കടലാസുകളിൽ ഒരിക്കലും ’എന്നെ ജയിപ്പിക്കണം, രക്ഷിക്കണം’ തുടങ്ങിയ അഭ്യർഥനകൾ എഴുതരുതെന്നും അത് മൂല്യകർത്താവിന് വിദ്യാർഥിയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്‌ടിക്കുമെന്നും ഡോ. കെ. അബ്ദുല്‍ ജലീല്‍ പറഞ്ഞു. കാരക്കുന്ന് ഗവൺമെന്റ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷ മാർഗദർശന ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
എന്തെഴുതുന്നു എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എങ്ങനെ എഴുതുന്നു എന്നതും. തെറ്റായ നമ്പരുകളിട്ട് ഒരിക്കലും മൂല്യകർത്താവിനെ ആശയക്കുഴപ്പത്തിലാക്കരുത്. കഴിയുന്നതും തുടർച്ചയായി ഉത്തരങ്ങൾ എഴുതാൻ ശ്രദ്ധിക്കണം. അങ്ങനെ കഴിയാത്തവർ സെറ്റു തിരിച്ച് ഉത്തരം എഴുതണം. സ്വന്തം വ്യക്‌തിജീവിതത്തിൽ അടുക്കും ചിട്ടയുമില്ലാത്ത വിദ്യാർഥികളാണെങ്കിൽപോലും ഉത്തരക്കടലാസിൽ അടുക്കും ചിട്ടയുമുണ്ടാകണം. മൂല്യകർത്താവ് ആശയക്കുഴപ്പത്തിലായിപ്പോയാൽ മാർക്കു കിട്ടുന്നത് കുറഞ്ഞുപോകാൻ സാധ്യതയേറെയാണ്. ഓരോ അധ്യാപകനും ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് മൂല്യനിർണയം. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ ഉത്തരങ്ങൾ മൂല്യനിർണയം നടത്തുവാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്ക് എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞാൽ നന്നായി മാർക്കു ലഭിക്കും.
ചിത്രങ്ങളുടെയും ബോക്സുകളുടെയും ഗ്രാഫുകളുടെയും ഒക്കെ അകമ്പടിയോടെ ഉത്തരങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ ഉത്തരക്കടലാസിന് നല്ല മിഴിവുണ്ടാകും. നിർവചനങ്ങളും പ്രധാന പോയിന്റുകളുമൊക്കെ എഴുതി അടിവരയിടുന്നത് നന്നായിരിക്കും. അങ്ങനെയുള്ള ഉത്തരക്കടലാസുകളുടെ കെട്ടും മട്ടും മാറും. ചില വിദ്യാർഥികൾ പരീക്ഷയുടെ തലേദിവസം ചില ചോദ്യങ്ങൾ വരും എന്ന പേരിൽ നടത്തുന്ന പ്രചരണങ്ങൾക്കു ചെവികൊടുക്കരുത്. നന്നായി എല്ലാ പാഠങ്ങളും പഠിച്ച വിദ്യാർഥികളുടെ പോലും ആത്മവിശ്വാസം നഷ്‌ടപ്പെടാൻ ഇതു കാരണമാകും.
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. ഇറച്ചിവെട്ടുകടയിലെ ജോലിയിൽ നിന്ന് കഠിനാധ്വാനംകൊണ്ട് ഐഎഎസ് വരെ നേടിയ നാഗാലാൻഡിലെ ഡപ്യൂട്ടി കമ്മീഷണർ പദവിവരെ എത്തിയ മുഹമ്മദലി ശിഹാബിനെപ്പോലെയുള്ളവരുടെ കഥകൾ പ്രചോദനം പകരണമെന്നും ക്ലാസ് നയിച്ച അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ രാജീവ് എം.പി.എസ്., അബ്ദുല്‍ റസാക്ക് പി, വല്‍സലകുമാരി, അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ് എന്നിവർ പ്രസംഗിച്ചു.
home page