നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രയാണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ പ്രയാണം
              രണ്ടുമൂന്നു ദിവസമായി   അവൾ അസ്വസ്ഥയാവാൻ തുടങ്ങിയിട്ട്. ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോൾ അവളുടെ സംസാരം ഉച്ചത്തിലാവും. ഹൃദയത്തിൽ നിന്നുള്ള വികാരം പങ്കുവെക്കാൻ വേരുകൾ തേടി അലഞ്ഞ കാലത്ത് കൂടെ കൂടിയതാണവൾ. ഇന്ന് വരെ ഒരാവശ്യവും നിരാകരിച്ചിട്ടില്ല. സന്താനഭാഗ്യമില്ലാത്ത ഞങ്ങൾ പരസ്പരം ഊന്നുവടികൾ ആയാണ് ഇക്കാലമത്രയും കഴിച്ചു കൂട്ടിയത്. രോഗബാധയെ തുടർന്ന് ആരോഗ്യനില വഷളായപ്പോൾ, ദിവസവും കഴിക്കുന്ന മരുന്നിന് വേണ്ടി
              പ്രായം എഴുപത്തഞ്ചിനോടടുത്ത കണാരേട്ടൻ  പിന്നീടൊന്നും ചിന്തിച്ചില്ല. രണ്ടും കല്പിച്ച് രാവിലെതന്നെ ഇറങ്ങി. വീടിനടുത്തുള്ള ഇടവഴിയിൽ നിന്ന് റോഡിലേക്കെത്താൻ രണ്ടു കിലോമീറ്ററോളം നടക്കണം. റോഡിൽ അധികം വലിയ വാഹനങ്ങൾ ഒന്നുമില്ല. അമ്പലവും കടകളുമെല്ലാം അടച്ചിട്ടിരിക്കുന്നു. കുറച്ച് മുന്നോട്ടു നടന്നപ്പോൾ ഒരു പോലീസ് ഏമാനെ കണ്ടു. കല്യാണ സൗഗന്ധികപ്പൂ പറിക്കാൻ പോയ ഭീമനെ ഹനുമാൻ വാലുകാട്ടി പേടിപ്പിച്ച പോലെ പൊലീസ് ഏമാൻ ലാത്തി കാട്ടി കണ്ണുരുട്ടി. മരുന്ന് കുറിപ്പടി കാട്ടി അയാൾ വിനീതനായി. വഴിയേ പോകുന്നവരെയെല്ലാം പേടിപ്പിക്കുന്നുണ്ടവർ. പതിവുപോലെ കൊണ്ടുപോകാറുള്ള കാലൻ കുടയും തുണിസഞ്ചിയും മരുന്ന് ഷീട്ടും എടുത്ത് നടക്കാൻ തുടങ്ങിയിട്ടിപ്പോൾ മണിക്കൂർ ഒന്നായി. കുറേശ്ശെ ദാഹം തോന്നി തുടങ്ങിയപ്പോഴാണ് വെള്ളത്തിന്റെ കാര്യം ഓർമ്മ വന്നത്. കയറിയിരുന്ന് ഒരു കാലി ചായ കുടിക്കാൻ പോലും കഴിയാത്ത വിധം കടകൾ അടച്ചിട്ടിരുന്ന ആ അങ്ങാടിയെ നോക്കി അയാൾ നെടുവീർപ്പിട്ടു. ഇനി അപരിചിതരുടെ വീട്ടിൽ കയറിയാലോ, രോഗം പരത്താനെത്തുന്ന വൈറസിനെ എന്നോണം ഭ്രഷ്ട്ട് കൽപ്പിച്ച് അകറ്റുമവർ. ഏകദേശം മൂന്നു നാല് മണിക്കൂർ തുടർച്ചയായി നടന്നാലേ അയാൾക്ക് ആശുപത്രിയിലെത്താൻ കഴിയൂ.
            എങ്കിലും ലക്ഷ്യബോധം തീവ്രമായതിനാൽ ഏകദേശം 12 മണിയായപ്പോഴേക്കും, മീനവെയിലിന്റെ കാഠിന്യം അനുഭവിച്ചു തന്നെ, ഉദ്ദിഷ്ട സ്ഥലത്തെത്തി. ആശുപത്രിയിൽ മാസ്‌കണിഞ്ഞ നിരവധി പേരുണ്ട്. ഇവരെല്ലാം എന്നെ പോലെ നടന്നു തളർന്ന് എത്തിയവരാണോ? ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് ഒരു നഴ്‌സ്... "എന്തു വേണം മുത്തശ്ശാ....."? ദൈവമേ...കരുതലിന്റെ മാലാഖക്കരങ്ങൾ തൊട്ടുറമുന്നിൽ. ആവശ്യം അറിയിച്ചപ്പോൾ ഡോക്ടറെ കാണാൻ സാധിച്ചു. കാണാരേട്ടന് ആശ്വാസമായി, ഇന്നെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ....വിശപ്പും ദാഹവും അയാളെ പരിക്ഷീണനാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കൂളറിൽ നിന്നും ദാഹം മാറ്റി അയാൾ ഫാർമസിയിൽ ക്യൂ നിന്നു. ഉച്ചക്ക് 1.30 ന് അയാൾ പുറത്തിറങ്ങി. മരുന്നുമായി തിരിച്ചെത്തുന്നതും നോക്കിയിരിക്കുന്ന ഭാര്യയെ ഓർത്തു നടത്തത്തിന് വേഗത കൂട്ടി. സൂര്യൻ തലക്ക് മീതേ കത്തിജ്ജ്വലിക്കുന്നു. ജനശൂന്യമായ തെരുവീഥികൾ ശാന്തമായിരുന്നു. ഏതാണ്ട് മൂന്നു നാലു കിലോമീറ്ററുകൾ പിന്നിടുമ്പോൾ നടക്കാൻ വയ്യാതാവുമോ വന്ന ആശങ്കയും ഭീതിയും. ഒരു മൂന്ന് മണിയോടടുത്തപ്പോൾ തിരിച്ചു ഗ്രാമത്തിലെ സമൂഹ അടുക്കളക്കടുത്തെത്തി, ദിവസവും 500 ഓളം പേർക്ക് ഭക്ഷണമൊരുക്കുന്ന അവിടെ 2 പൊതിച്ചോറ് ബാക്കിയായതും കാത്തുവെച്ചിരിക്കുന്ന ബിന്ദു ചേച്ചിയുടെ മുന്നിലേക്കാണ് കത്തിക്കാളുന്ന വയറുമായി കാണാരേട്ടൻ കയറിച്ചെന്നത്, ക്ഷീണിച്ചവശനായ അയാൾക്ക് അല്പനേരത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. കണ്ണുകളിലെ ദൈന്യം നേരിട്ടറിഞ്ഞ കരർമനിരതരായ സമൂഹ അടുക്കളയിലെ ചേച്ചിമാർ ഭക്ഷണത്തോടൊപ്പം സ്നേഹവും പകർന്ന് നൽകിയപ്പോൾ അയാളുടെ കണ്ഠമിടറി ചുണ്ടുകൾ വിതുമ്പി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളേ എന്ന് വിനയത്തോടെ കൈകൾ കൂപ്പി നടന്നകലുന്ന വൃദ്ധനെ മനസ്സുവിങ്ങി നോക്കിനിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ......
ആയിഷ ജഹാന
8 E നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ