നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/ഒന്നിച്ചു വന്നവരെ ഒരുമിച്ചു തോല്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു വന്നവരെ ഒരുമിച്ചു തോല്പിക്കാം

കാഴ്ച്ചയിൽ ഇത്തിരിക്കുഞ്ഞന്മാർ, വളർച്ചയിലും ഭീകരതയിലും ആനയോളം വലുപ്പം, ഇതാണ് നമ്മുടെ കൊറോമാവൈറസ്സ്. പണ്ടെങ്ങാണ്ടോ ഭൂമിയിൽ പൊട്ടിമുളച്ച അവർ , അന്നത്ര പരിചിതരല്ലെങ്കിലും ഇന്നു നമുക്കു സുപരിചിതർ. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസ്സുകളാണ് കൊറോണാവൈറസ്സുകൾ.അവയെ മറ്ൊരു തരത്തിൽ പറയാവുന്നതാണ്, ഇത്രയും കാലം മനുഷ്യർ ഭൂമിയെ നോവിച്ചതിനുള്ള, ഇഞ്ചിഞ്ചായ് കൊന്നുകൊണ്ടിരുന്നതിനുമൊക്കെയുള്ള തിരിച്ചടി. എന്തൊക്കെയായാലും നാമീ ഇത്തിരിക്കുഞ്ഞന്മാരെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്.

നിഡോ വൈറസ്സ് എന്ന നിരയിൽ കൊറോണവെരിഡി കുടുംബത്തിലെ ഓർത്തോ കൊറോണവൈറിനി എന്ന പേ കുടുംബത്തിലെ വൈറസ്സുകളാണ് കൊറോണാവൈറസ്സുകൾ.പോസിറ്റീവ് സെൻസ് സിംഗിൾ സ്ട്രന്റസ് ആർ എൻ എ ജീനോം ഹെമിക്കൽ സമ്മിതിയിൻ, ന്യൂക്ലിയോക്കാസിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസ്സുകളാണ് കൊറോണാവൈറസ്സുകൾ. ഇതാണ് കൊറോണാവൈറസ്സിന്റെ ശാസ്ത്രീയവശം.

എന്നാൽ നമ്മുടെ കൊറോണാവൈറസ്സിന് ഒരു ചരിത്രം തന്നെയുണ്ട്. കേട്ടോ. ബ്രോങ്കൈറ്രിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണാവൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസ്സുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണാവൈറസ് എലി, പട്ടി, പൂച്ച, കുതിര, പന്നി തുടങ്ങിയവയെ ബാധിക്കുമെന്ന് കണ്ടെത്തി.ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും ഇതു പകരാം.

എന്നാൽ ഇപ്പോഴത്തെ വില്ലൻ മഹാമാരി അല്പം വ്യത്യസ്തനാണ്. സാധാരണയായി ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.ജലദോഷം, ന്യൂമോണിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ഡാർസ് ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകാം. ചിലപ്പോൾ മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച വൈറസ്സുകളെയാണ്. ഇവയും ശ്വാസനാളിയെയാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.രോഗപ്രതിരോധശേഷി ദുർബലമായവരിൽ ഈ വൈറസ്സ് പിടിമുറുക്കും.തുടർന്ന് ബ്രോങ്കൈററിസ് മുതലായ രോഗങ്ങൾ പിടിപെടും.

എങ്കിലും കരുതലോടെയിരുന്നാൽ രക്ഷ നേടാവുന്നതാണ്. ഈ വ്യാധി രാജ്യാന്തരങ്ങളിലേയ്ക്കു വ്യാപിക്കുന്നുവെന്നതാണ് നമ്മെ ഏറെ വിഷമിപ്പിക്കുന്നത്. ഇവിടെ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിൽ പടരുകയും അടുത്തുള്ള വ്യക്തികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

വൈറസ് ബാധിച്ചയാളെ സ്പർശിക്കുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്കും പകരുന്നു. വൈറസ് ബാധിതൻ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ സ്പർശിച്ച ശേഷം കണ്ണിലോ മൂക്കിലോ സ്പർശിച്ചാലും രോഗം പടരും. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി നാം പൊരുതിയാൽ വിജയം നമുക്കു തന്നെ.

ജാഗ്രതയോടെ നമുക്കീ വിപത്തിനെ നേരിടാം. ആരൊരാളെൻ കുതിരയെക്കെട്ടുവാൻ എന്ന വയലാറിന്റെ വരിയെ പോലെ. ഒന്നായി ഐക്യത്തോടെ നമുക്കീ മഹാമാരിയെ പിടിച്ചു കെട്ടാം.ഭീതിയുളവാക്കുന്ന ഈ സന്ദർഭവും മനുഷ്യനിലെ നന്മയെ നമുക്കു കാട്ടിത്തരുന്നു. പതിനായിരങ്ങൾ മരിച്ചുവീഴുമ്പോഴും ലക്ഷങ്ങൾക്കു രോഗം പിടിപെടുമ്പോഴും ഒട്ടും പതറാതെ, കഴിയുന്ന സഹായങ്ങളെല്ലാം നാം ചെയ്യുന്നു.സ്വന്തം ശരീരത്തെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നാലും ഒന്നുമില്ല, ലോകമെമ്പാടുമുള്ള തന്റെ സഹോദരങ്ങൾ മരിച്ചു വീഴരുത് എന്ന ആഗ്രഹത്തോടെ സ്വമേധയാ M R N A1273 എന്ന വാക്സിൻ പരിീക്ഷിക്കാൻ സ്വശരീരം വിട്ടു നല്കിയ ജന്നിഫർ ഹാലൻ എന്ന അമേരിക്കൻ യുവതിയെ ഈ ലോകം എന്നും ആദരവോടെ ഓർക്കും.എത്രയോ ആരോഗ്യപ്രവർത്തകർ ജീവൻ ബലിയർപ്പിച്ച് രോഗികളെ പരിചരിക്കുന്നു. മരുന്നില്ലാത്ത, പ്രതിരോധവാക്സിനൊന്നും തന്നെയില്ലാത്ത ഈ മഹാവ്യാധിയെ ഒത്തൊരുമ, നന്മ തുടങ്ങിയ മാനുഷികവികാരങ്ങളെ മറുമരുന്നായി പ്രയോഗിച്ച് നമുക്കീ ഭൂമുഖത്തുനിന്നും ആട്ടിയോടിക്കാം.സർവേ സന്തു നിരാമയാഃ എന്ന പ്രാർത്ഥന സാർഥകമാക്കാം.

വേദ.പി.വി.
8.എ നാഷണൽ എച്ച്.എസ്.എസ് വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം