എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മൂല്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ മൂല്യം

ആ മൂന്നു ദിവസങ്ങൾ വിശ്വേശ്വരനിലയം മൂകമാണ്. അവിട നടക്കുന്നതെന്താണെന്ന് ആർക്കും അറിയില്ല, ആരും അന്വേഷിക്കാനും മുതിരാറില്ല. വലിയ ഒരു കോടീശ്വരന്റെ വീടാണത്. വള്ളുവനാട്ടിലെ ആ കൊച്ചുഗ്രാമം വിശ്വേശ്വരയ്യരുടെ പണത്തിന്റെ കഥ പറയും. എൺപതിന്റെ നിറവിൽ നിൽക്കുന്ന അയാൾ കുഞ്ഞുനാൾ മുതൽ വളരെ കഷ്ടപ്പെട്ടാണ്ട് ജീവിച്ചത്.അദ്ദഹം സ്വന്തം അച്ഛന്റെ ധൂർത്ത് കണ്ടാണ് വളർന്നത്. അതുമൂലം കടക്കെണിയിലും ഒടുവിൽ പട്ടിണിയും ആയപ്പോൾ ആ കുഞ്ഞു മനസ്സ് ഒരു തീരുമാനമെടുത്തു. ഞാൻ അനാവശ്യ ചിലവുകളോ ധൂർത്തേ ചെയ്യില്ല. ഇനി നമുക്ക് അയാളുടെ ഭൂതകാലത്തേക്ക് ഒരു എത്തിനോട്ടം നടത്താം.

വിശപ്പിന്റെ വിളി കൊണ്ട് സഹിക്കാൻ പറ്റാതെ കരഞ്ഞിരിക്കുന്ന അവസ്ഥയായിരുന്നു അത്. എന്തെങ്കിലും ഒരു പണി കണ്ടു പിടിക്കണം. പഠിത്തം മുടങ്ങി. ആയിടക്കാണ് ചെറുതുരുത്തി കലാമണ്ഡലത്തിൽ ജോലിക്ക് നിന്നാൽ അഷ്ടിക്കു വകയുണ്ട് എന്നറിഞ്ഞത്. അവിടെ നിന്നാൽ ആഹാരം കിട്ടും. അതു മതി, തൽക്കാലം വീട്ടിലേക്കൊന്നും പോകാനേ അനുവദിക്കില്ല. കലാമണ്ഡലത്തിൽ പല കലകളും കണ്ട് ശ്രമിച്ചു നോക്കി പഠിക്കാൻ!

അങ്ങനെയിരിക്കുമ്പോഴാണ് കഥകളി വേഷങ്ങൾ മിക്കതും രാത്രി ചെയ്യേണ്ടവയായതിനാൽ കുട്ടികളാരും തയ്യാറാവുന്നില്ല എന്ന് മനസ്സിലായത്. അതുകൊണ്ട് തന്നെ അതിന് താരതമ്യേന കൂടുതൽ പ്രതിഫലവും. അപ്പോൾ മനസ്സിൽ തയാറെടുത്തു എന്തായാലും അതിന് ശ്രമിക്കുക. നാലണ കിട്ടും.കളിയുള്ളപ്പോൾ കിട്ടുന്നത് എല്ലാം കൂട്ടി വയ്ക്കാം. ചിലവ് ഒന്നും സ്വയം ചെയ്യണ്ട.

പക്ഷെ ആ കുഞ്ഞു മനസ്സിൽ അറിയാതെ ഒരു സുന്ദരൻ പിശുക്കനുണർന്നു. കാശിനു വേണ്ടിയാണെങ്കിലും അയാൾ ഒരു വലിയ പേരുകേട്ട കലാകാരനായി. കലയോട് മമത ഉണ്ടെങ്കിലും ആ ദുഷ്ട സ്വഭാവവും പതുക്കെ പതുക്കെ എല്ലാ സൗഭാഗ്യങ്ങളും നേടി.

കല്യാണം, വീട്, മക്കൾ എല്ലാം. പക്ഷെ ഒന്നിനും അധികം ചിലവിട്ടില്ല. പൈസ കുന്നുകൂടി കാണുന്നത് അയാളുടെ ഒരു വിനോദമായി. മാസത്തിൽ മൂന്നുദിവസം അത് എണ്ണി തിട്ടപ്പെടുത്തും. അപ്പോൾ ആർക്കും ആ വീട്ടിലേക്കോ അയാളുടെ മുറിയിലേക്കോ പ്രവേശനമില്ല.

കാലം പുരോഗമിച്ചതോടെ കഥകളി വിട്ടു.വർഷത്തിൽ ഒരു വസ്ത്രം .അത് മക്കൾക്കു ഭാര്യക്കും ബാധകം. സ്വന്തമായി അതില്ലെങ്കിലും കുഴപ്പമില്ല.കഴിഞ്ഞ വർഷത്തെ കേടായതും പുതിയതു മാറി മാറി ഉപയോഗിക്കണം. എന്തെങ്കിലും ആവശ്യപ്പെട്ടാൽ പഴങ്കഥ പറഞ്ഞ് മുഷിപ്പിക്കും. അച്ഛൻ ധൂർത്ത് കാരണം കഷ്ടപ്പെട്ടതും പിന്നീട് ബുദ്ധി മട്ടിലായതും. ആരെങ്കിലും പൈസ ചോദിക്കാനെങ്ങാൻ വന്നാൽ സ്വന്തം ചരിത്രം വിവരിച്ച് കൊല്ലും. കേട്ടു നിൽക്കുന്നവർക്ക് അവർ സ്വയം ഭേദമാണെന്ന് തോന്നും.

കൂടുതൽ ആളുകൾ പണം ചോദിച്ച് വന്നു തുടങ്ങിയപ്പോൾ അയാൾക്കൊരു ചിന്ത തുടങ്ങി. പണം പലിശക്ക് കൊടുത്താലോ. പെട്ടെന്ന് ഇരട്ടിക്കും. പിന്നീട് അതൊരു ജോലിയാക്കി മാറ്റി. കണക്കിലും മറ്റൊരു കാര്യത്തിലും മറ്റാരെയും കൈകടത്താറില്ല.

ഇതിനിടെ സ്വന്തം വ്യക്തി ശുചിത്വം നഷ്ടപ്പെട്ടു. സോപ്പിനെന്താ വില! അതും ലാഭിച്ചാൽ അത്രയും ബാങ്കിലിടാം. ഇതൊക്കെ വിനാശം വിതക്കുമെന്ന് അയാൾ ചിന്തിച്ചില്ല. ആരെങ്കിലും അതേക്കുറിച്ച് സൂചിപ്പിച്ചാൽ എൺപത് വയസ്സുവരെ ജീവിച്ചില്ല? എന്നായി ഉത്തരം.

പക്ഷെ അയാളുടെ സുവണ്ണകാലത്തിന് വിരാമമായി. ആധുനിക ലോകം അതിനെ എന്നു പേരിട്ട് വിളിക്കുമെന്നറിയില്ല. ഒരു പ്രത്യേകതരം വ്യാധി. അദ്ദേഹത്തെ അത് തേടിയെത്തി. ഒരു അപൂർവ്വ രോഗമാണത്രേ. വ്യക്തിശുചിത്വം പാലിക്കാത്തതാണ് കാരണം.അതിനു മരുന്നുണ്ടാ എന്നു ചേദിച്ചാൽ ഉണ്ട്. വലിയ വിലയാവും. സഹിക്കാൻ പറ്റാത്ത വേദനയം ചൊറിച്ചിലും. മരുന്ന് വാങ്ങാമെന്ന് വിചാരിച്ചാൽ ഭാര്യയും മക്കളും സമ്മതിക്കുന്നില്ല. കാരണം ചോദിക്കാൻ പോലും ധൈര്യമല്ല. എന്തുകൊണ്ടെന്നാൽ അവർക്കു രോഗം വരുമ്പോൾ നയാ പൈസ ചിലവാക്കില്ല.

എങ്കിലും ഭാര്യക്കും മക്കൾക്കും ഇയാളുടെ ദു:സ്വഭാവം ഇല്ലാത്തതിനാലും അച്ഛനെ രക്ഷിക്കാനും വേണ്ടി അവർ പൈസയുടെ ശേഖരം ചികഞ്ഞുനോക്കി. അവർ ഞെട്ടി. വീട്ടിൽ തന്നെ അരക്കോടിയോളം. ബാങ്കിൽ വേറെ . പക്ഷെ ഈ അസുഖം പകരുന്നതാണെന്നറിഞ്ഞതോടെ അവർ അടുത്തു വരാൻ പോലും തയാറാവുന്നില്ല.

പെട്ടെന്ന് തന്നെ അവർ വിശ്വേശ്വരയ്യരെ ആശുപത്രിയിലാക്കി. പൈസയുണ്ടല്ലോ! ആശുപത്രി ജീവനക്കാരും അടുത്തു വരാൻ മടിച്ചു. ഇഞ്ചക്ഷനു മരുന്നും മാത്രം. ഇതിനാണോ ഞാനിത്രയും കാലം കഷ്ടപ്പെട്ടത്? പിശുക്കി പൈസ സ്വരൂപിച്ചത്. ശുചിത്വം മാത്രം മതിയായിരുന്നു സ്വത്തായിട്ടെന്ന് ആശുപത്രി കിടക്കയിൽ കിടന്നാലോചിച്ചു.

ഒടുവിൽ വെന്റിലേറ്ററിലുമെത്തി. എന്തിനീ ജീവൻ? കുറേ തവണ ഡോക്ടറോട് ചെവിയിൽ ദയാവധത്തിനായി അപേക്ഷിച്ചു. നടന്നില്ല . അവിടെ ആകെ ഒരു വെന്റിലേറ്ററേ ഉള്ളൂ. അതിന് ആളു വരുന്നത് വരെ ആയുസ്സ് ഉണ്ടെന്ന് നഴ്സ് പറഞ്ഞു. ഏതെങ്കിലും ഒരു ഹതഭാഗ്യൻ വരട്ടെ എന്ന് പ്രാർത്ഥിച്ചു കഴിച്ചുകൂട്ടി. അതാ ഒരാൾ എത്തിയെന്ന് കേൾക്കുന്നു. പക്ഷെ അയാൾ ഐ സി യു വിൽ വച്ചു തന്നെ രക്ഷപെട്ടത്രെ. അയാളുടെ വ്യക്തി ശുചിത്വമാണ് അയാളെ രക്ഷപെടുത്തിയത്. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഞാനൊരു വ്യക്തി ശുചിത്വമുള്ളയാളായി ജീവിക്കാൻ ശ്രമിക്കുമെന്ന് ചിന്തിച്ചതും ഈശ്വരൻ അയാൾക്ക് മോക്ഷം നൽകി.

ഇന്ദ്രജിത് കൃഷ്ണ.എസ്
ആറാം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ