മഴയായി പെയ്തവൾ പുഴയായി മാറി
അവളെന്ന വിസ്മയം അലയായി മാറി
അവളനുഗ്രഹവർഷിണിയായി
വർണാഭ ജീവിതത്തിൻ തളിരായി
പുഴയെ തടഞ്ഞൂ കുപ്പിയിലാക്കി
വ്യവഹാര സ്വാതന്ത്ര്യം ഇല്ലാതെയാക്കി
പാടം നികത്തിപ്പണിതു പാർത്തീടാൻ
കൊട്ടാരമല്ലത്രേ! സ്വർഗ്ഗ കവാടം.
വേദനയുള്ളിൽ കനലായെരിഞ്ഞു
പുഴയെന്ന തീർത്ഥം വറ്റിവരണ്ടു
പകയായ് വളർന്നവൾ പ്രതികാര ദാഹി
അഗ്നി സ്ഫുലിംഗമായ് നരകാഗ്നി പോലെ
ഓർക്കുക മർത്യാ, നീയാണു തിൻമ
നിൻ ചെയ്തിയാണിന്നീ ഭീകരത്തിൻമ
നന്നാകുവാനിനി മറുമരുന്നില്ല
ഭൂതലം നിന്നിൽ ഒരുക്കുന്നു ശിക്ഷ