ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ഒരു പേടിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പേടിക്കാലം      

മുംബൈ മഹാനഗരത്തിന്റെ അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു അവൾ. അന്തരീക്ഷം ശബ്ദകോലാഹലങ്ങളാൽ നിറഞ്ഞിരുന്നു . ചീറിപ്പായുന്ന വാഹനങ്ങൾ.. തിരക്കിട്ടോടുന്ന മനുഷ്യർ .. തെരുവോരങ്ങളിൽ വഴിവിളക്കുകൾ ഉത്തുംഗങ്ങളായ മണി മാളികകൾ പക്ഷേ അവൾ അതൊന്നും ശ്രദ്ധിച്ചതേയില്ല . ആ മനസ്സ് മുഴുവൻ മുത്തശ്ശി യുടെ വീടും തൊടിയും കൂട്ടുകാരുമായിരുന്നു
കുഞ്ഞാറ്റേ വാ വന്ന് കിടക്ക് നാളെ കാലത്ത് പോകനുള്ളതല്ലേ അമ്മയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി അവൾ പോയി കിടന്നു മണിമല ഗ്രാമത്തിന്റെ ഓർമകളുമായി.

കാലത്ത് അവർ റെയിൽവെസ്റ്റേഷനിലെത്തിതീവണ്ടി കുഞ്ഞാറ്റയ്ക്ക് ഒത്തിരി ഇഷ്ടമാണ് ചാടിക്കയറി ജനാലയ്ക്കടുത്ത സീറ്റിൽ അവളിരുന്നു അതുവഴി വന്ന ഒരു നേർത്ത തെന്നൽ അവളെ വീണ്ടും ഓർമകളിലേയ്ക്ക് കൊണ്ടുപോയി .ഒന്നാംക്ളാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യം അങ്ങോട്ട് പോയത് അച്ഛന്റെ കൈപിടിച്ച് പാടവരമ്പത്തൂടെനെൽക്കതിരുകളിൽ തലോടി പുൽച്ചാടിക്കൊപ്പം തുള്ളിക്കൊണ്ട് അവൾ നടന്നു ആ പഴയ തറവാട്ടിലേക്ക്. തന്നെ കണ്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു മുത്തശ്ശിക്ക് അന്നവർ അവളെ വാരിയെടുത്ത് ഉമ്മ വെച്ചു പിന്നീടങ്ങോട്ട് മുത്തശ്ശിക്കൊപ്പമായിരുന്നു അവളുടെ കിടപ്പും നടപ്പും മുത്തശ്ശിക്കൊപ്പം അവരുടെ കിടക്കയിൽ പഴങ്കഥകൾ കേട്ടുകിടക്കുന്ന രാത്രികളും അവരുണ്ടാക്കിയിരുന്ന പാലപ്പത്തിന്റെയും ഉണ്ണിയപ്പത്തിന്റെയും രുചിയും അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു തൊടിയിലെ പേരറിയാത്ത ഒരായിരം ചെടികളെ അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തതും മുത്തശ്ശിയായിരുന്നു

ഒരു ദിവസം മുറ്റത്തിരുന്ന് മീൻമുറിക്കുമ്പോഴാണ് മുത്തശ്ശീടെ പുന്നാര കുറഞ്ഞി പുച്ച വന്നത്. അവൾക്കന്ന് തീരെ വയ്യായിരുന്നു. കുറച്ച് ദിവസം കുടി കഴിഞ്ഞാൽ അവളുടെ വീർത്ത വയറിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങൾ വരുമെന്ന് മുത്തശ്ശി അവളോട് പറഞ്ഞു. അന്ന് വൈകിട്ടാണ് മുത്തശ്ശി അച്ഛനെക്കൊണ്ട് അവൾക്ക് ഊഞ്ഞാല് കെട്ടിച്ചത്. മുറ്റത്തെ തേന്മാവിൽ കൊമ്പിൽ നിന്ന് തേന്മാവ് അവൾക്ക് ഒരു കുല മാമ്പഴം നല്കി. അതുകണ്ട് വെളളമിറക്കുകയായിരുന്ന കാക്കകൾക്കും അണ്ണാനും ഉറുമ്പിനും അവൾ ഓരോ മാമ്പഴം നൽകി. അങ്ങനെ അവരും അവളുടെ ചങ്ങാതിമാരായി. പിറ്റേന്നാണ് മുത്തശ്ശി അവളെ അമ്പലക്കുളത്തിൽ കൊണ്ടുപോയത്. പിന്നെ അമ്പല ത്തിൽ കയറി തൊഴുതു. അന്ന് മുതൽ സന്ധ്യക്ക് രാമനാമവും ജപിക്കാൻ തുടങ്ങി.

കുറച്ച് ദിവസം കഴിഞ്ഞ് അവൾക്ക് തിരിച്ച് പോകേണ്ടിവന്നു. നിറകണ്ണുകളോടെ തന്റെ കൂട്ടുകാരോടും മുത്തശ്ശിയോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി.പിന്നീടിപ്പോഴാണ് അങ്ങോട്ട് തിരിച്ചു പോകുന്നത്. അപ്പോഴാണ് അച്ഛൻ പറ‍‍ഞ്ഞത് മുംബെ നഗരം മുഴുവൻ കൊറോണ ബാധിച്ചിരിക്കുകയാണെന്നും രാജ്യം മുഴുവൻ പൂട്ടിയിടാൻ പോകുന്നുവെന്നും പറഞ്ഞു. എങ്ങനെയാ പൂട്ടിയിടുക എന്ന് അവൾക്ക് മനസ്സിലായില്ല. പക്ഷേ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് അവൾക്കു മനസ്സിലായി.എന്തായാലും അച്ഛൻ ബിസിനസ്സ് നിർത്തി ഇനി നാട്ടിൽ തന്നെയാണ്. ഒാർത്തപ്പോൾ അവൾക്കും സന്തോഷം ആയി. ഇപ്പോൾ കുറിഞ്ഞി പ്രസവിച്ചിട്ടുണ്ടാകും. അവളുടെ കുഞ്ഞുങ്ങൾക്കിടാനുള്ള പേര് വരെ അവൾ കണ്ടെത്തിയിട്ടുണ്ട്. അണ്ണാനെയും കിളികളെയും കാണണം, അമ്പലക്കുളത്തിൽ കുളിക്കണം ഇങ്ങനെ ചിന്തിച്ച് അവൾ അറിയാതെ മയങ്ങിപ്പോയി.

പിറ്റേന്ന് കാലത്ത് നാട്ടിൽ എത്തി. മുത്തശ്ശിക്ക് പ്രായം കൂടിയിട്ടുണ്ട്. എന്നാലും കുഞ്ഞാറ്റയെ കണ്ടപ്പോൾ അവർ കൂടുതൽ ഉണ്മേഷവതിയായി. ഏഴും എഴുപതും വയസ്സുള്ള കൂട്ടുകാർ വീണ്ടും ഒന്നിച്ചു. അന്നാണ് ഒന്നു രണ്ടുപേർ മുഖം മൂടിയും ഗ്ലൗസും അണിഞ്ഞ് വീട്ടിൽ വന്നത്. പുറത്തുനിന്ന് വന്നവർ വീട്ടിൽ ഒറ്റക്ക് കഴിയണമത്രേ അതും പതിന്നാലു ദിവസം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശിക്കും അച്ഛനും പനിയും തൊണ്ടവേദനയും വന്നു. ആകെ മൂടിക്കെട്ടിയ വേഷത്തിൽ കുറച്ചുപേർവന്ന് രണ്ടുപേരെയും ആമ്പുലൻസിൽ കയറ്റിക്കൊണ്ടു പോയി. അവർക്കു കൊറോണ ആണത്രേ... ഇപ്പോൾ അവളും അമ്മയും വീട്ടിൽ തനിച്ചാണ്. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇനി അവൾക്കു പുറത്തിറങ്ങാം. പക്ഷേ മുത്തശിയുടെ അഭാവം അവളെ വേദനിപ്പിച്ചു. അടുത്ത ദിവസം മുത്തശ്ശിയും അച്ഛനും അസുഖം മാറി തിരിച്ചു വന്നു. എല്ലാവർക്കും സന്തോഷമായി. അങ്ങനെ മുത്തശ്ശിയുടെ കൂടെ ചിലവഴിക്കണമെന്ന അവളുടെ സ്വപ്നം സാക്ഷാൽക്കരിച്ചു.

സൂര്യ യാമി വി
4 A ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ