ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കുറ്റപത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കുറ്റപത്രം

'ആസനത്തിൽ' സൂര്യനുദിച്ചപ്പോഴാണ് അപ്പുണ്ണി കോട്ടുവായിട്ടു കൊണ്ട് എഴുന്നേറ്റത് . സാധാരണ അമ്മ 'ജലപീരങ്കി'പ്രയോഗിക്കുകയായിരുന്നു പതിവ്. ഇന്നെന്തോ അടുക്കളയിൽ പിടിപ്പതു പണിയുണ്ടായിട്ടോ, കിണറ്റിലെ വെള്ളം തീർന്നിട്ടോ 'ജലപീരങ്കി 'പ്രയോഗം അമ്മ തൽക്കാലം മാറ്റി വെച്ചിരിക്കുന്നു. രാവിലത്തെേ 'ഷോ 'അത് മാത്രമല്ല -കോൽക്കളി' ചവിട്ടുനാടകം അങ്ങനെ പലതുമുണ്ട്. എന്നാലും അമ്മ മികച്ച പ്രകടനം കാഴ്ച'വെക്കുന്നത് 'തെയ്യ ത്തിലാണെന്നാണ് അപ്പുണ്ണിയുടെ അഭിപ്രായം.

പല്ലുതേപ്പും കാക്കക്കുളിയും പാസാക്കി അവൻ ഉമ്മറത്ത് ചെന്നിരുന്നു.അങ്ങ നെയിരിക്കുമ്പോഴാണ് പറമ്പിലെ കരിയിലകൾക്കിടയിൽ നിന്ന് ഒരു ഞരക്കം കേട്ടത്.ആദ്യം ഒരു തോന്നലാണെന്ന് കരുതി.കരിയിലകൾക്കിടയിൽ സൂക്ഷ്മമായി കണ്ണോടിച്ചു നോക്കിയപ്പോൾ തവിട്ടു നിറത്തിൽ നീളൻ വാലും നീലക്കണ്ണു മുളള ഒരു രൂപം. ഉടുമ്പ്! അപ്പോഴേക്കും കൂട്ടിൽക്കിടന്ന നായ കുരയ്ക്കാൻ തുടങ്ങി.അച്ഛനും അമ്മയും ഓടി വന്നു. അപ്പുണ്ണിയുടെ അച്ഛൻ പട്ടിക്കൂട് തുറന്നു. അതാ വരുന്നു ഉടുമ്പിന്റെ അന്ധകൻ! ഡാഷ് വിഭാഗത്തിൽ പെട്ട നായ' ഏതൊരെലി യെയും മാളത്തിൽ പോയി ഒളിച്ചാലും പിന്തുടർന്ന് പിടി ക്കുന്ന വീരൻ, പതിനേഴാം നൂറ്റാണ്ട് മുതൽ കർഷകരു ടെ ഉറ്റ ചങ്ങാതി (ഇതൊ ക്കെയാണ് ഡോഗ് ടെക്നീഷ്യൻ മിസ്റ്റർ കണ്ണേ ട്ടൻ നായയുടെ വിശേഷണങ്ങളായി അപ്പുണ്ണിക്ക് പറഞ്ഞു കൊടുത്തത് )

കൂട് തുറന്ന ഉടനെ 'ജെനി' ( നായ)ഉടുമ്പിന്റെ പിറകെ ഓടി.അലക്കുകല്ലിന്റെ അടുത്തെത്തിയപ്പോൾ ഉടുമ്പ് നിന്നു. 'ജെനി കുരയോട് കുര'. ഉടുമ്പ് പാമ്പു പോലെയുള്ള നീളൻ നാവ് പുറത്തേക്കിട്ടു ' " ജെനിയെ, പേടിപ്പിച്ചു. അത് കണ്ടജെനി' മുൻ കാലുകൾ നിലത്തമർത്തി ശരീരം പിന്നോട്ടാഞ്ഞ് നിന്നു. ഇവിടെ എന്തും സംഭവിക്കാം. അപ്പുണ്ണിയും അച്ഛനും അമ്മയും കാഴ്ചക്കാരായി. പക്ഷേ എല്ലാവരെയും നിരാശരാക്കിക്കൊണ്ട്'ജെനി' വാണം വിട്ട പോലെ കൂട്ടിനകത്തേക്ക് പാഞ്ഞു. അതു കണ്ട അച്ഛൻ അരിശം മൂത്ത് കല്ലെടുത്ത് ഉടുമ്പിനെ എറിഞ്ഞു. തൽക്ഷണം ഉടുമ്പ് കുറ്റിക്കാടിന്റെ ഇരുണ്ട പുതപ്പിനുള്ളിൽ ഓടി മറഞ്ഞു.

വീട്ടിലെ സ്ഥിരവാസ വ്യവസ്ഥയിലെ അംഗങ്ങളാണ് പട്ടി ,പൂച്ച, കാക്ക മൈന, ചെമ്പോത്ത് മുതലായവ.എന്നാൽ അനുവാദം കൂടാതെ പുതുതായി വന്ന 'അതിഥി 'ഇല്ലീഗൽ എൻട്രി ' വകുപ്പിൽ നോട്ടപ്പുള്ളിയായി മാറിയിരിക്കയാണ്.ഈ നോട്ടപ്പുള്ളിയെ ഇല്ലാതാക്കാൻ അച്ഛൻ ചിലരുമായി ചർച്ച നടത്തിയിട്ടുണ്ട്. അവരുടെ ഉദ്ദേശ്യം ഉടുമ്പിനെ കെണിയിൽപ്പെടുത്തി ചുട്ടെടുത്ത് വായ വഴി ആ മാശയത്തിലെത്തിക്കുകയാണെന്ന് അപ്പുണ്ണിക്ക് മനസ്സിലായി.

പിറ്റേ ദിവസം കിളികൾക്ക് കൊടുത്ത തീറ്റ അനധികൃതമായി ശാപ്പിടാനെത്തി എന്നതും അത് തടയാനെത്തിയ ഡ്യൂട്ടി ഓഫീസർ 'ജെനിയെ ക്രൂരമായി പേടിപ്പിച്ചു വിട്ടു എന്നതും ഉടുമ്പിനു മേൽ പുതിയ കുറ്റാരോപണങ്ങ ളായി. ഇതോടു കൂടി അപ്പുണ്ണിയുടെ അച്ഛന്റെ നാവിൽ ഉടുമ്പിറച്ചിയുടെ സാങ്കല്പിക സ്വാദ് കൂടിക്കൂടി വന്നു. ഇല്ലീഗൽഎൻട്രി സെക്ഷൻ 19പ്രകാരം വധശിക്ഷ അർഹിക്കുന്നുവത്രെ (കുറ്റപത്രം 1).ഉടുമ്പിന്റമേലുള്ള ആരോപണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

വൈകീട്ട് ഏതാണ്ട് നാല് നാലരയായിക്കാണും. അപ്പുണ്ണി വീട്ടിലിരുന്ന് ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് ഇമ്പോസിഷൻ എഴുതുകയായിരുന്നു. അപ്പോഴാണ് പ്രതിയായ ഉടുമ്പ് അപ്പുണ്ണിയെക്കണ്ട് ഓടി മുറ്റത്തുള്ള കുളത്തിൽ എടുത്തു ചാടിയത്.കുളം അച്ഛന്റെ സ്വകാര്യ സ്വത്താണ്. ഏതാണ്ട് പതിനായിരത്തി ഇരുന്നൂറ് രൂപ അൻപത് പൈസ അച്ഛൻ ചെലവാക്കിയാണ് തെക്കേപ്പറമ്പിൽ ചന്ദ്രൻ ആ കുളം പണികഴിച്ചത്. കുറ്റാരോപണം രണ്ട് - '"അനധികൃതമായി മറ്റൊരാളുടെ സ്വകാര്യ സ്വത്തിൽ പ്രവേശിച്ചു.കുളത്തിലെ അന്തേവാസികളായ ഗപ്പി, ഷാർക്ക്, പിലോപ്പി തുടങ്ങിയവയെ തിന്നു സാക്ഷികളായ മത്സ്യങ്ങൾ മറ്റൊരു ആരോപണം കൂടി ഉയർത്തി.' "തെക്കേപ്പറമ്പിൽ ചന്ദ്രനും കൂട്ടരും കുളത്തിൽ ഇറങ്ങി മുഴുത്ത മത്സ്യങ്ങളെ തിന്നുന്നത് പതിവാക്കിയിട്ടുണ്ട്

എന്നാൽ പ്രതി ഒരു മനുഷ്യനായതുകൊണ്ടും മത്സ്യങ്ങൾ അയാളുടെ സ്വകാര്യ സ്വത്തായതു കൊണ്ടും ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വീട്ടു കോടതി വിധിച്ചു. പ്രതിയും നോട്ടപ്പുള്ളിയുമായ ഉടുമ്പിനു വേണ്ടിയുള്ള തിരച്ചിൽ അച്ഛനും കൂട്ടരും ഊർജ്ജിതമാക്കി.പ്രതിക്കുള്ള കെണികൾ പറമ്പിലെ പല കോണുക ളിൽ സ്ഥാപിക്കപ്പെട്ടു.പ്രതി ഉടുമ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും പിടിച്ചു കൊടുക്കുന്നവർക്ക് നൂറ്റൊന്നു രൂപ പാരിതോഷികം നൽകാനും തീരുമാനമായി.

തെക്കേ പറമ്പിലെ മാവിൻ ചോട്ടിലിരുന്ന് മാങ്ങ ഈമ്പിക്കുടിക്കുകയായിരുന്ന അപ്പുണ്ണി മാവിന് കുറച്ചകലെയായി വെച്ചിരിക്കുന്ന കൂട്ടിൽ പ്രതി ഉടുമ്പ് കുടുങ്ങിയിരിക്കുന്നതു കണ്ടു. അവൻ്റെ മനസ്സിൽ പാരിതോഷികമായ നൂറ്റൊന്നു രൂപ തിളങ്ങി. ചുറ്റും നോക്കി.ആരുമില്ല. പ്രതി എന്താണ് സംഭവിച്ചതെന്നറിയാതെ കൂട്ടിൽ വട്ടത്തിൽ കറങ്ങുന്നു. മുഖത്ത് ഒരു കുറ്റബോധവുമില്ല. "എന്താണ് ചെയ്യേണ്ടത് " അപ്പുണ്ണി ആലോചിച്ചു. ആരും കാണാതെ കുട് തൂക്കിപ്പിടിച്ച് അവൻ തൊട്ടപ്പുറത്തുള്ള മലയടിവാരത്തിലേക്ക് നടന്നു. തണുത്ത കാറ്റ് വീശി. ചുറ്റും വിജനതയുടെ അടയാളങ്ങൾ' കൂട്ടിനകത്തുനിന്ന് പ്രതി പുറത്തോട്ടു നോക്കി.

അപ്പുണ്ണി കുറ്റപത്രം വായിച്ച് ഉറക്കെ ശിക്ഷ വിധിച്ചു ".പ്രതിയായ ഉടുമ്പ് വീട്ടിലെ മറ്റ് സ്ഥിരവാസികളെപ്പോലെ ഒരു ജീവിയാണ്. ഇര തേടാനുള്ള അവകാശം ഈ ഭൂമിയിലെ ഒരംഗമായ പ്രതിക്കും ഉണ്ട്. അതിനാൽ പ്രതിയെ കുറ്റവിമുക്തനാക്കി നിരുപാധികം വിട്ടയയ്ക്കുന്നു."

കൂടിന്റെ വാതിൽ തുറന്നപ്പോൾ ഉടുമ്പ് പുറത്തേയ്ക്കു ചാടി. പുല്ലിലൂടെ ഓടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ നീളമുള്ള നാവ് പുറത്തേക്ക് നീട്ടി. ഉടുമ്പിനെ യാത്രയാക്കിയ ശേഷം അപ്പുണ്ണി പതിയെ മലയിറങ്ങിത്തുടങ്ങി. അസ്തമയ സൂര്യനെ ചെറു മയക്കത്തോടെ നോക്കിക്കൊണ്ട് , വീട്ടിലെത്തിയാൽ തനിക്കു നേരെ ഉയരാനിടയുള്ള കുറ്റാരോപണങ്ങൾ എണ്ണിക്കൊണ്ടിരുന്നു.

ധ്യാൻചന്ദ്
7 B ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ