ചമ്പത്ത് തറവാട്‌

കൊങ്ങൻപട രണോത്സവം തുടങ്ങും മുമ്പ് തന്നെ ചിറ്റൂരിൽ ചമ്പത്ത് തറവാട് ഉണ്ടെന്നാണ് ഐതിഹ്യം. വെള്ളാംകൂർ വിഭാഗത്തിൽപ്പെട്ടവരാണ് ചമ്പത്ത് തറവാട്ടുകാർ. ഇവരുടെ മൂലസ്ഥാനം തമിഴ്‌നാട്ടിലെ കരൂരിലെ കാങ്കയമാണ്. നൂറ്റാണ്ടുകൾക്കുമുമ്പാണ് അവർ ചിറ്റൂരിലേക്ക് താമസമാക്കിയത്. നായർ-മന്നാടിയാർ സമുദായക്കാരാണിവർ. പാലക്കാടിന്റെ കിഴക്കൻമേഖലയിൽ ഇരുപതിലേറെ ദേശങ്ങളുടെ ഭരണാധിപരായിരുന്നു ചമ്പത്ത് തറവാട്ടുകാർ. 20,000പറ നെല്ല് പാട്ടം കിട്ടിയിരുന്ന ഭൂമിയും ഇവർക്കുണ്ടായിരുന്നു. തട്ടകത്തിലെ ചിറ്റൂർക്കാവ്, പഴയന്നൂർക്കാവ്, ഭഗവതിക്കുളം എന്നിവയുടെ സമീപത്താണ് തറവാട് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ട് പിന്നിടുമ്പോഴും പഴക്കമേൽക്കാതെ തലയെടുപ്പോടെ നിൽക്കുന്ന നാലുകെട്ടിൽ 25 മുറികളുണ്ട്. വിസ്തൃതമായ അകത്തളങ്ങൾ, പൂമുഖം, പത്തായപ്പുരകൾ, മരംകൊണ്ട് നിർമിച്ച രഹസ്യ അറകൾ, വിസ്തൃതമായ ഇടനാഴികൾ, കുളം, ദുർഗാക്ഷേത്രം തുടങ്ങിയവയെല്ലാം തറവാട്ടിലുണ്ട്. പ്രധാന മച്ചിൽ ചിറ്റൂരമ്മയെ കുടിയിരുത്തി ആരാധിക്കുന്നുമുണ്ട്. ദേവിയുടെ ആടയാഭരണങ്ങൾ, പള്ളിവാൾ, ചിലങ്ക, അരമണി എന്നിവ നൂറ്റാണ്ടുകളായി മച്ചിൽ സൂക്ഷിക്കുന്നുമുണ്ട്.

ഇന്ന് കാണുന്ന തറവാട് നൂറ്റാണ്ടുകൾക്കുമുമ്പ് ഓലപ്പുരയായിരുന്നു. നാലുകെട്ട് ഇന്നത്തെരീതിയിൽ രൂപകല്പന ചെയ്തത് ഹലാസ്യ മഹാത്മ്യം, ഉത്തരരാമ ചരിതം, ജാനകിപരിണയം എന്നീ വിശിഷ്ടകൃതികളുടെ കർത്താവും ചമ്പത്തെ കാരണവരുമായിരുന്ന ചാത്തുക്കുട്ടിമന്നാടിയാരാണ്. തെക്കേഗ്രാമത്തിൽ ഇന്നുള്ള ഭജനമഠത്തിന് സ്ഥലം നൽകിയത് ചമ്പത്ത് തറവാട്ടുകാരാണ്. ചിറ്റൂർക്കാവിന് മുമ്പിൽ അരത്തി കൊങ്ങരാജാവിന്റെ യുദ്ധസന്ദേശമായ ഓലയിട്ടത്, ചമ്പത്ത് രാജാവിനെയാണ് പൂജാരി ഏല്പിച്ചത്. കൊങ്ങൻപട ഉത്സവത്തിന് കോലക്കുട്ടികൾക്ക് താലിനൽകുന്നതും ചമ്പത്ത് തറവാട്ടിൽ നിന്നാണ്. കൊങ്ങൻപടയോടനുബന്ധിച്ചുള്ള എല്ലാ വേലകളും തറവാട്ടിലെത്തിയാണ് കാവിലേക്ക് പോകുന്നത്. ഇപ്പോഴത്തെ കാരണവർ കണ്ണൻകുട്ടി വലിയമന്നാടിയാരാണ്.